July 14, 2026 |

രാജ്യം നടുങ്ങിയ ക്രൂരത ; തെരുവില്‍ പടര്‍ന്ന പ്രതിഷേധം ; കൊല്‍ക്കത്ത കേസിലെ നാള്‍വഴികള്‍

യുവ ഡോക്ടര്‍ക്കെതിരെയുണ്ടായ ക്രൂര ബലാത്സംഗ കൊലപാതകം മാധ്യമങ്ങളിലൂടെ വ്യാപകമായി പ്രചരിക്കുകയും രാജ്യത്തുടനീളം പ്രതിഷേധത്തിന് വഴി വെച്ചു

2024 ഓഗസ്റ്റ് 9 നാണ് രാജ്യത്താകമാനം കോലിലിളക്കം സൃഷ്ടിച്ച ആര്‍ ജി കാര്‍ മെഡിക്കല്‍ കോളേജിലെ ബലാത്സംഗക്കൊല നടന്നത്. ക്രൂര ബലാത്സംഗത്തിന് ശേഷം ജൂനിയര്‍ ഡോക്ടറെ കൊലപ്പെടുത്തിയ കേസില്‍ രാജ്യം കാത്തിരുന്ന വിധിയാണിത്. പശ്ചിമ ബംഗാളിലെ കൊല്‍ക്കത്തയില്‍ ആര്‍ ജി കാര്‍ മെഡിക്കല്‍ കോളേജ് ആശുപത്രിയിലെ 31 കാരിയായ ജൂനിയര്‍ ഡോക്ടറെ കോളേജ് കെട്ടിടത്തില്‍ ക്രൂരബലാത്സംഗം ചെയ്ത് കൊലപ്പെടുത്തിയെന്നതാണ് കേസ്. കാമ്പസിലെ സെമിനാര്‍ മുറിയിലാണ് യുവ ഡോക്ടറുടെ മൃതദേഹം കണ്ടെത്തിയത്. അതിന് തൊട്ടടുത്ത ദിവസം ഓഗസ്റ്റ് 10 ന് മെഡിക്കല്‍ കോളേജിന് സമീപമുള്ള പൊലീസ് ഔട്ട്‌പോസ്റ്റില്‍ നിയോഗിച്ചിരുന്ന കൊല്‍ക്കത്ത പൊലീസ് ഡിസാസ്റ്റര്‍ മാനേജ്‌മെന്റ് ഫോഴ്‌സിലെ സിവിക് വൊളണ്ടിയര്‍ സഞ്ജയ് റോയിയെ അറസ്റ്റ് ചെയ്തു. rg kar hospital

സംഭവം നടന്ന്, മൂന്ന് ദിവസത്തിന് ശേഷം, കൊല്‍ക്കത്ത ഹൈക്കോടതി കൊല്‍ക്കത്ത പൊലീസിന്റെ അന്വേഷണം ആത്മവിശ്വാസം പകരുന്നില്ലെന്ന് പ്രസ്താവിച്ച് അന്വേഷണം സിബിഐയ്ക്ക് കൈമാറി. ജൂനിയര്‍ ഡോക്ടറുടെ കൊലപാതകത്തെ കുറിച്ച് സമഗ്രമായ അന്വേഷണം നടത്തണമെന്നും ആശുപത്രികളില്‍ മതിയായ സുരക്ഷ നല്‍കണമെന്നും ആവശ്യപ്പെട്ട് 42 ദിവസം ഡോക്ടര്‍മാര്‍ സമരം നടത്തി. ഈ സംഭവം ഇന്ത്യയിലെ സ്ത്രീകളുടെയും ഡോക്ടര്‍മാരുടെയും സുരക്ഷയെക്കുറിച്ചുള്ള ചര്‍ച്ചകള്‍ വര്‍ധിപ്പിക്കുകയും രാജ്യവ്യാപകവും അന്തര്‍ദേശീയ പ്രതിഷേധങ്ങള്‍ക്ക് വഴിയൊരുക്കി.

സംഭവം നടന്നതിങ്ങനെയാണ്. 2024 ഓഗസ്റ്റ് 8 ന് രാത്രി യുവ ഡോക്ടര്‍ തന്റെ സഹപ്രവര്‍ത്തകര്‍ക്കൊപ്പം അത്താഴം കഴിച്ചു. പിന്നീട് ആശുപത്രിയില്‍ 36 മണിക്കൂര്‍ ഷിഫ്്റ്റിന് ജോലിയില്‍ പ്രവേശിപ്പിച്ചു. അടുത്ത ദിവസം രാവിലെ 9.30 ഓടെ വനിത സെമിനാര്‍ ഹാളില്‍ അര്‍ദ്ധനഗ്നയായാണ് ഡോക്ടറുടെ മൃതദേഹം കണ്ടെത്തുകയായിരുന്നു. കണ്ണുകളിലും വായ്ഭാഗത്തും ജനനേന്ദ്രിയങ്ങളില്‍ നിന്നും രക്തസ്രാവം കണ്ടെത്തി. പിന്നീട് യുവഡോക്ടര്‍ മരിച്ചെന്ന് വാര്‍ത്തയാണ് രാജ്യം ഞെട്ടലോടെ കേട്ടത്. എന്നാല്‍ ഡോക്ടര്‍ ആത്മഹത്യ ചെയ്തതായാണ് കോളേജ് അധികൃതര്‍ ഡോക്ടറുടെ മാതാപിതാക്കളെ അറിയിച്ചത്.

ശ്വാസംമുട്ടിച്ച് കൊലപ്പെടുത്തുന്നതിന് മുന്‍പ് ജൂനിയര്‍ ഡോക്ടറെ ബലാത്സംഗം ചെയ്യുകയും ലൈംഗികമായി പീഡിപ്പിക്കുകയും ചെയ്തിരുന്നതായി പോസ്റ്റ്‌മോര്‍ട്ടത്തിലൂടെ കണ്ടെത്തി. നാല് പേജുകളുള്ള റിപ്പോര്‍ട്ടില്‍ കണ്ണിലും കഴുത്തിലും മുഖത്തും ആഴത്തിലുള്ള മുറിവുകളും കണ്ടെത്തിയിട്ടുണ്ട്. മുഖത്തെ പോറലുകള്‍ കുറ്റവാളിയുടെ നഖങ്ങള്‍ മൂലമാകാന്‍ സാധ്യതയുണ്ടെന്ന് റിപ്പോര്‍ട്ടില്‍ പറയുന്നു. ആഗസ്റ്റ് 9 ന് പോസ്റ്റ്‌മോര്‍ട്ടം പൂര്‍ത്തിയായ ശേഷം അസ്വഭാവിക മരണത്തിന് കേസ് രജിസ്റ്റര്‍ ചെയ്തു. സ്വകാര്യഭാഗത്തെ മുറിവുകളുടെ വ്യാപ്തിയും പോസ്റ്റ്‌മോര്‍ട്ടം റിപ്പോര്‍ട്ട് വിലയിരുത്തിയ ഡോക്ടര്‍മാര്‍ ഇര കൂട്ടബലാത്സംഗത്തിനിരയായെന്ന് സൂചന നല്‍കിയിരുന്നു.

കൊല്‍ക്കത്ത പൊലീസ് പറയുന്നതിനുസരിച്ച് സഞ്ജയ് കുറ്റം സമ്മതിക്കുകയാണ് ചെയ്തത്. സിബിഐയുടെ ആവശ്യപ്രകാരം ഡല്‍ഹിയിലെ സെന്‍ട്രല്‍ ഫോറന്‍സിക് സയന്‍സ് ലബോറട്ടറി കേസിലെ പ്രതികളുടെ സൈക്കോ അനാലിസിസ് പരിശോധന നടത്തി. ‘ സഞ്ജയ് റോയ് പശ്ചാത്തപം പ്രകടിപ്പിച്ചില്ല, സംഭവം വിവരിക്കുമ്പോള്‍ അസ്വസ്ഥനായിരുന്നു’ അന്വേഷണ ഉദ്യോഗസ്ഥന്‍ പറഞ്ഞു. ഓഗസ്റ്റ് 23 ന് സഞ്ജയ് റോയിയെ 14 ദിവസത്തെ ജുഡീഷ്യല്‍ കസ്റ്റഡിയില്‍ വിട്ടു.

കോളേജിലെ മുന്‍ പ്രിന്‍സിപ്പലിനെതിരെയും അന്വേഷണമെത്തിയിരുന്നു. പ്രിന്‍സിപ്പലിന്റെയും പ്രതിയുടെയും പോളിഗ്രാഫ് ടെസ്റ്റ് നടത്താന്‍ പ്രത്യേക സിബിഐ കോടതി ഏജന്‍സിക്ക് അനുമതി നല്‍കിയിരുന്നു. പരിശോധനയില്‍ നിരവധി പൊരുത്തക്കേടുകളും കണ്ടെത്തി. ഓഗസ്റ്റ് 25 ന് സന്ദീപ് കുമാര്‍ ഘോഷിന്റെയും മുന്‍ മെഡിക്കല്‍ സൂപ്രണ്ടും കോളേജ് വൈസ് പ്രിന്‍സിപ്പലുമായ സഞ്ജയ് വസിഷ്്ഠിന്റെയും വീട്ടില്‍ നിന്ന് സിബിഐ റെയ്ഡ് നിരവധി രേഖകളും പിടിച്ചെടുത്തു. ഇതേതുടര്‍ന്ന്, ആശുപത്രിയിലെ സാമ്പത്തിക ക്രമക്കേടുകള്‍ക്കും അഴിമതിക്കും ഇവര്‍ക്കെതിരെ എഫ്‌ഐആര്‍ ഫയല്‍ ചെയ്തിരുന്നു. പിന്നീട് എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റാണ് അന്വേഷണം മുന്നോട്ട് കൊണ്ടുപോയത്. 2024 സെപ്തംബര്‍ 14 ന് കോളേജിന്റെ മുന്‍ പ്രിന്‍സിപ്പല്‍ സന്ദീപ് ഘോഷ്, ഹൗസ് ഓഫീസര്‍ അഭിജിത്ത് മൊണ്ഡല്‍ എന്നിവരെ കസ്റ്റഡിയിലെടുത്തു.

രാജ്യവ്യാപക പ്രതിഷേധം

യുവ ഡോക്ടര്‍ക്കെതിരെയുണ്ടായ ക്രൂര ബലാത്സംഗ കൊലപാതകം മാധ്യമങ്ങളിലൂടെ വ്യാപകമായി പ്രചരിക്കുകയും രാജ്യത്തുടനീളം പ്രതിഷേധത്തിന് വഴിവെക്കുകയും ചെയ്തു. ക്യാമ്പസില്‍ വിദ്യാര്‍ത്ഥി യൂണിയനുകളും കൊല്ലപ്പെട്ട ഡോക്ടറുടെ സഹപ്രവര്‍ത്തകരും മെച്ചപ്പെട്ട സുരക്ഷാനടപടികളും വേണമെന്ന ആവശ്യമുയര്‍ത്തി. ഇതിന് പിന്നാലെ ഇന്ത്യന്‍ മെഡിക്കല്‍ അസോസിയേഷന്‍ ജെ പി നദ്ദയോട് ഡോക്ടര്‍മാര്‍ക്കെതിരായ അതിക്രമങ്ങള്‍ തടയാന്‍ ലക്ഷ്യമിട്ടുള്ള പ്രത്യേക കേന്ദ്ര നിയമം കൊണ്ടുവരണമെന്ന് ആവശ്യപ്പെട്ടു. ആശുപത്രികളെ സുരക്ഷിത മേഖലകളായി പ്രഖ്യാപിക്കണമെന്നും ഡോക്ടര്‍മാര്‍ ആവശ്യപ്പെട്ടു.

ഓഗസ്റ്റ് 13 ന് മഹാരാഷ്ട്രയിലെ 8,000 ത്തിലധികം ഡോക്ടര്‍മാര്‍ അടിയന്തര സേവനങ്ങള്‍ ഒഴികെ എല്ലാം നിര്‍ത്തിവെച്ചു. ന്യൂഡല്‍ഹിയില്‍ ജൂനിയര്‍ ഡോക്ടര്‍മാര്‍ പ്രമുഖ സര്‍ക്കാര്‍ ആശുപത്രികള്‍ക്ക് പുറത്ത് പ്രതിഷേധ പ്രകടനം നടത്തി. ഡല്‍ഹി എയിംസ്, ലേഡി ഹാര്‍ഡിംഗ് മെഡിക്കല്‍ കോളേജ് സഫ്ദര്‍ജംഗ് ആശുപത്രി, ആര്‍എംഎല്‍ ആശുപത്രി, കല്‍ക്കട്ട നാഷണല്‍ മെഡിക്കല്‍ കോളേജ് ആശുപത്രി എന്നിവിടങ്ങളിലും പ്രതിഷേധങ്ങള്‍ അരങ്ങേറി.

സെലിബ്രിറ്റികളും രാഷ്ട്രീയനേതാക്കളും കൊല്ലപ്പെട്ട ഡോക്ടര്‍ക്ക് ഐക്യദാര്‍ഢ്യം പ്രഖ്യാപിച്ച് പ്രതിഷേധത്തിനിറങ്ങി. ഹൃത്വിക് റോഷന്‍, കരീന കപൂര്‍, ആലിയ ഭട്ട് എന്നിവര്‍ സോഷ്യല്‍ മീഡിയയിലൂടെ പ്രതിഷേധ പോസ്റ്റുകള്‍ പങ്കുവെച്ചു. സൗരവ് ഗാംഗുലി, മുഹമ്മദ് സിറാജ് തുടങ്ങിയ കായിക താരങ്ങള്‍ കുറ്റവാളികളെ കഠിനമായി ശിക്ഷിക്കണമെന്നും ആവശ്യമുയര്‍ത്തിയിരുന്നു.

ഓസ്‌ട്രേലിയ. ബംഗ്ലാദേശ്, പാക്കിസ്ഥാന്‍,കാനഡ,ജര്‍മ്മനി, ജപ്പാന്‍, സിംഗപ്പൂര്‍, തായ്‌വാന്‍, യുകെ, യുഎസ് എന്നിവിടങ്ങളിലെ ഇന്ത്യന്‍ സമൂഹവും പ്രതിഷേധം ആളിക്കത്തിച്ചു. 25 രാജ്യങ്ങളിലെ 130 നഗരങ്ങളില്‍ പ്രതിഷേധ പ്രകടനങ്ങള്‍ നടന്നു. rg kar hospital

content summary ; RG Kar Hospital Brutal Murder Case: A notable incident involving a violent killing at RG Kar Hospital

Leave a Reply

Your email address will not be published. Required fields are marked *

×