ഒരു രേഖയുമില്ലാതെ ഒരു നൂറ്റാണ്ട്; എന്തുകൊണ്ട് ആര്‍എസ്എസ് രജിസ്റ്റര്‍ ചെയ്യുന്നില്ല?

ആര്‍.എസ്.എസിന്റെ നിയമസാധുതയെച്ചൊല്ലി ഉയരുന്ന രാഷ്ട്രീയ വിവാദം

RSS Registration controversy

രജിസ്‌ട്രേഷനില്ലാതെ എങ്ങനെ രാഷ്ട്രീയ സ്വയംസേവക് സംഘിന്(ആര്‍.എസ്.എസ്) രാജ്യത്ത് നിയമപരമായ പ്രവര്‍ത്തിക്കാനാകും? കര്‍ണാടക ആഭ്യന്തര മന്ത്രിയും കോണ്‍ഗ്രസ് നേതാവുമായ പ്രിയങ്ക് ഖാര്‍ഗെ ഉയര്‍ത്തിയ ഈ ചോദ്യം ഇപ്പോള്‍ ഇന്ത്യയില്‍ വലിയൊരു രാഷ്ട്രീയ സംവാദത്തിന് വഴിതുറന്നിരിക്കുകയാണ്. ‘ആര്‍എസ്എസ് ഔദ്യോഗികമായി രജിസ്റ്റര്‍ ചെയ്യണം’; കര്‍ണാടകയില്‍ പുതിയ രാഷ്ട്രീയ വിവാദം

രാജ്യത്തെ ഏറ്റവും വലിയ സാമൂഹിക-സാംസ്‌കാരിക സംഘടന എന്ന് അവകാശപ്പെടുന്ന ആര്‍.എസ്.എസ് എന്തുകൊണ്ടാണ് ഇപ്പോഴും രജിസ്റ്റര്‍ ചെയ്യാതെ തുടരുന്നത്?, സംഘടനയുടെ ഫണ്ടിങ്, നികുതി ബാധ്യതകള്‍, ഓഡിറ്റിങ് എന്നിവയുടെ സുതാര്യത എങ്ങനെയാണ് ഉറപ്പാക്കുക?, ഖാര്‍ഗെയുടെ ചോദ്യങ്ങളാണ്. എന്നാല്‍, കാലങ്ങളായി മുന്നോട്ടുവെക്കുന്ന അതേ നിലപാടില്‍ ഉറച്ചുനിന്നുകൊണ്ടാണ് ആര്‍.എസ്.എസ് ഈ ചോദ്യങ്ങളോട് പ്രതികരിച്ചത്. അതായത്, സംഘടനയുടെ പ്രവര്‍ത്തനത്തിന് രജിസ്‌ട്രേഷന്‍ നിയമപരമായി നിര്‍ബന്ധമല്ലെന്നും, വിവിധ കോടതികളും സര്‍ക്കാരുകളും സംഘടനയുടെ നിയമസാധുതയെ പലപ്പോഴായി അംഗീകരിച്ചിട്ടുണ്ടെന്നുമാണ് ആര്‍.എസ്.എസിന്റെ വാദം.

രേഖകളില്ലാത്ത ആര്‍.എസ്.എസിന്റെ സുരക്ഷയ്ക്ക് ഒരു പതിറ്റാണ്ടില്‍ രാജ്യത്തിന് ചെലവ് നൂറ്റമ്പത് കോടി; കോടതികള്‍ക്ക് മൗനം

കഴിഞ്ഞ വര്‍ഷം നവംബര്‍ ഒന്‍പതിന് ബെംഗളൂരുവില്‍ നടന്ന ഒരു പ്രഭാഷണ പരമ്പരയില്‍ ആര്‍.എസ്.എസ് മേധാവി മോഹന്‍ ഭാഗവത് പറഞ്ഞതും, ഈ വിവാദം പണ്ടേ പരിഹരിക്കപ്പെട്ട ഒന്നാണെന്നായിരുന്നു. ബ്രിട്ടീഷ് വിരുദ്ധ പോരാട്ടത്തിന്റെ പശ്ചാത്തലത്തില്‍ ഉയര്‍ന്നുവന്ന ഒരു സംഘടന എന്ന നിലയില്‍, അന്നത്തെ കൊളോണിയല്‍ ഭരണകൂടത്തിന് കീഴില്‍ രജിസ്റ്റര്‍ ചെയ്യാന്‍ പ്രതീക്ഷിക്കുന്നതിലെ യുക്തിയില്ലായ്മ ചൂണ്ടിക്കാണിച്ചുകൊണ്ട് ഭഗവത് അവകാശപ്പെട്ടത്, വ്യക്തികളുടെ കൂട്ടായ്മകള്‍ക്ക് രജിസ്‌ട്രേഷന്‍ നിര്‍ബന്ധമാക്കുന്ന പൊതുനിയമങ്ങളൊന്നും ഇന്ത്യയിലില്ലെന്നാണ്. മൂന്ന് തവണ സംഘടന നിരോധിക്കപ്പെട്ടപ്പോഴും, നിയമനിര്‍മ്മാണ സഭകളിലും നികുതി സംബന്ധിയായ കോടതി വിധികള്‍ വന്നപ്പോഴും ആര്‍.എസ്.എസിന് ലഭിച്ച നിയമപരമായ അംഗീകാരം ഇതിന് തെളിവായി സംഘടന ചൂണ്ടിക്കാണിക്കുന്നു.

രേഖകളിലില്ലാത്ത ആര്‍.എസ്.എസ്: ആരോടും ബാധ്യതയില്ലാത്ത ഒരു സംഘടനയുടെ രഹസ്യ ഘടനയുടെ രൂപരേഖ

എങ്കിലും, ഇന്ത്യയെ ഭരിക്കുന്ന, ഭൂരിഭാഗം സംസ്ഥാനങ്ങളിലും അധികാരത്തിലിരിക്കുന്ന ബിജെപിയുടെ പ്രത്യയശാസ്ത്ര അടിത്തറയായി പ്രവര്‍ത്തിക്കുന്ന സംഘടനയാണ് ആര്‍എസ്എസ് എന്നത് തന്നെയാണ് ഖാര്‍ഗെയുടെ ചോദ്യത്തിന്റെ പ്രസക്തി നിര്‍ണയിക്കുന്നത്. ഇന്ത്യന്‍ പൊതുജീവിതത്തിലും രാഷ്ട്രീയത്തിലും ആര്‍.എസ്.എസ് ചെലുത്തുന്ന സ്വാധീനത്തിന്റെ വ്യാപ്തി വലുതാണ്. ഒരു നൂറ്റാണ്ടിനടുത്ത് പ്രവര്‍ത്തന പാരമ്പര്യമുള്ള, രാജ്യത്തുടനീളം പതിനായിരക്കണക്കിന് ശാഖകള്‍ നടത്തുന്ന ഈ സംഘടനയെ കേന്ദ്രീകരിച്ച് വലിയൊരു തൊഴിലാളി യൂണിയനും കര്‍ഷക സംഘടനകളും വിദ്യാര്‍ത്ഥി പ്രസ്ഥാനങ്ങളും വിദ്യാഭ്യാസ ശൃംഖലകളും പ്രവര്‍ത്തിക്കുന്നുണ്ട്. ഇത്രയും വലിയ ഭരണഘടനാപരമായ സ്വാധീനവും സാമ്പത്തിക ക്രയവിക്രയങ്ങളുമുള്ള ഒരു സംഘടന ഉയര്‍ന്ന തലത്തിലുള്ള സുതാര്യതയും ഉത്തരവാദിത്തവും കാണിക്കേണ്ടതുണ്ടെന്നാണ് പ്രിയങ്ക് ഖാര്‍ഗെ അടക്കമുള്ള വിമര്‍ശകരുടെ പക്ഷം.

അതേസമയം, മോഹന്‍ ഭഗവത് പറയുന്നതുപോലെ നിയമപരമായി നോക്കുമ്പോള്‍ ഇന്ത്യയില്‍ പൗരന്മാരുടെ കൂട്ടായ്മകള്‍ രജിസ്റ്റര്‍ ചെയ്യണമെന്ന് നിര്‍ബന്ധിക്കുന്ന പൊതുനിയമമില്ല. സൊസൈറ്റീസ് രജിസ്‌ട്രേഷന്‍ ആക്ട്, ട്രസ്റ്റ് ആക്ടുകള്‍, കമ്പനി നിയമം തുടങ്ങിയവ ഒരു സംഘടനയ്ക്ക് നിയമപരമായ പദവി നല്‍കാന്‍ സഹായിക്കുന്ന സൗകര്യങ്ങള്‍ മാത്രമാണ്. 1970-കളില്‍ ബോംബെ, പട്‌ന എന്നിവിടങ്ങളില്‍ ഉയര്‍ന്നുവന്ന നികുതി കേസുകളില്‍, ആര്‍.എസ്.എസ് പ്രവര്‍ത്തകരില്‍ നിന്ന് ‘ഗുരുദക്ഷിണ’യായി സ്വീകരിക്കുന്ന സംഭാവനകള്‍ക്ക് നികുതി ഇളവ് നല്‍കിക്കൊണ്ട് പട്‌ന ഹൈക്കോടതി ഉള്‍പ്പെടെയുള്ള ജുഡീഷ്യല്‍ അതോറിറ്റികള്‍ വിധി പ്രസ്താവിച്ചിരുന്നു. അതുകൊണ്ടുതന്നെ സംഘടന നിയമവിരുദ്ധമാണോ എന്നതല്ല ഇവിടുത്തെ തര്‍ക്കം; മറിച്ച്, ആധുനിക ജനാധിപത്യ സംവിധാനത്തിലെ മറ്റ് പ്രസ്ഥാനങ്ങളെപ്പോലെ എന്തുകൊണ്ട് ഈ സംഘടന ഒരു രജിസ്‌ട്രേഷന്‍ ചട്ടക്കൂടിനുള്ളില്‍ വരുന്നില്ല എന്നതാണ്.

ആര്‍.എസ്.എസിന്റെ ചരിത്രത്തിലേക്കും പ്രവര്‍ത്തന രീതിയിലേക്കും നോക്കിയാല്‍ മാത്രമേ എന്തുകൊണ്ടാണ് അവര്‍ അണ്‍രജിസ്റ്റര്‍ ആയി തുടരുന്നത് എന്ന് മനസ്സിലാക്കാന്‍ സാധിക്കൂ. 1925-ല്‍ കെ.ബി. ഹെഡ്‌ഗേവാര്‍ സംഘടന രൂപീകരിക്കുമ്പോള്‍ അതൊരു പരമ്പരാഗത അസോസിയേഷനായല്ല, മറിച്ച് വ്യക്തിത്വ നിര്‍മ്മാണത്തിലും സാമൂഹിക സംഘടനയിലും കേന്ദ്രീകരിച്ചുള്ള ഒരു പ്രസ്ഥാനമായാണ് വിഭാവനം ചെയ്തത്. മെമ്പര്‍ഷിപ്പ് ഫോമുകളോ, നിശ്ചിത വരിസംഖ്യയോ, ഔദ്യോഗിക രജിസ്റ്ററോ ആര്‍.എസ്.എസിന് ഇല്ല. ശാഖകളില്‍ പങ്കെടുക്കുന്നതിലൂടെ മാത്രമാണ് ഒരാള്‍ സ്വയംസേവകനാകുന്നത്. ഇതൊരു കേന്ദ്രീകൃത നിയന്ത്രണമില്ലാത്ത, പ്രാദേശികമായി വിഭവങ്ങള്‍ കണ്ടെത്തി സ്വതന്ത്രമായി പ്രവര്‍ത്തിക്കുന്ന വികേന്ദ്രീകൃത ശൃംഖലയാണെന്ന് സംഘടനയെ അനുകൂലിക്കുന്ന ചരിത്രകാരന്മാര്‍ വ്യക്തമാക്കുന്നു. കേന്ദ്രീകൃതമായി സ്വത്തുക്കള്‍ നിര്‍മ്മിക്കുന്നത് സംഘടനയ്ക്കുള്ളില്‍ ഉടമസ്ഥാവകാശ തര്‍ക്കങ്ങള്‍ക്കും നിയന്ത്രണങ്ങള്‍ക്കും കാരണമാകുമെന്നും, അത് സമൂഹത്തെ സംഘടിപ്പിക്കുകയെന്ന പ്രധാന ലക്ഷ്യത്തില്‍ നിന്ന് ശ്രദ്ധ തിരിക്കുമെന്നും സ്ഥാപകര്‍ കരുതിയിരുന്നു.

സംഘടനാ തത്വശാസ്ത്രത്തിനപ്പുറം, ഭരണകൂടങ്ങളുടെ ഭാഗത്തുനിന്നുണ്ടാകാന്‍ സാധ്യതയുള്ള അടിച്ചമര്‍ത്തലുകളെയും നിയമനടപടികളെയും പ്രതിരോധിക്കുക എന്ന തന്ത്രപരമായ ലക്ഷ്യവും ഇതിന് പിന്നിലുണ്ട്. 1948-ല്‍ ഗാന്ധി വധത്തിന് ശേഷവും, 1975-ലെ അടിയന്തരാവസ്ഥക്കാലത്തും, 1992-ല്‍ ബാബറി മസ്ജിദ് തകര്‍ത്തതിന് ശേഷവും ആര്‍.എസ്.എസ് രാജ്യത്ത് നിരോധിക്കപ്പെട്ടിരുന്നു. അടിയന്തരാവസ്ഥക്കാലത്ത് അനൗദ്യോഗിക അംഗത്വ ലിസ്റ്റുകള്‍ പോലും പ്രവര്‍ത്തകരെ അറസ്റ്റ് ചെയ്യാന്‍ പോലീസ് ഉപയോഗിച്ചിരുന്നു. ലിഖിത രേഖകളും ഔദ്യോഗിക ഓഫീസുകളും അംഗത്വ പട്ടികകളും ഇല്ലാത്തത് സംഘടനയെ ഇത്തരം അടിച്ചമര്‍ത്തലുകളില്‍ നിന്ന് കൂടുതല്‍ പ്രതിരോധശേഷിയുള്ളതാക്കി മാറ്റി. പേപ്പറില്‍ ഓഫീസോ ഔദ്യോഗിക അംഗങ്ങളോ ഇല്ലാത്തതിനാല്‍ റെയ്ഡുകളെയോ കൂട്ട അറസ്റ്റുകളെയോ സംഘടനയ്ക്ക് ഭയപ്പെടേണ്ടതില്ലെന്നതാണ് യാഥാര്‍ത്ഥ്യം. 1949-ല്‍ സംഘടനയുടെ നിരോധനം നീക്കുന്നതിനായി ഒരു ഭരണഘടന എഴുതിയുണ്ടാക്കാന്‍ ആര്‍.എസ്.എസ് തയ്യാറായെങ്കിലും, അപ്പോഴും സംഘടന രജിസ്റ്റര്‍ ചെയ്യണമെന്ന് സര്‍ക്കാര്‍ നിര്‍ബന്ധിച്ചിരുന്നില്ല.

എന്നിരുന്നാലും, ആര്‍.എസ്.എസ് ഒരു വലിയ സാമ്പത്തിക-സ്ഥാപന ശൃംഖലയായി വളര്‍ന്നപ്പോള്‍ അവര്‍ കണ്ടെത്തിയ വഴി തങ്ങളുടെ അനുബന്ധ സംഘടനകളെ രജിസ്റ്റര്‍ ചെയ്യുക എന്നതായിരുന്നു. ആര്‍.എസ്.എസ് നേരിട്ട് രജിസ്‌ട്രേഷന്‍ ഒഴിവാക്കുമ്പോഴും, അവരുടെ നിയന്ത്രണത്തിലുള്ള ഭാരതീയ മസ്ദൂര്‍ സംഘ് പോലുള്ള തൊഴിലാളി സംഘടനകളും, വിവിധ വിദ്യാഭ്യാസ-സാമൂഹിക ട്രസ്റ്റുകളും പൂര്‍ണ്ണമായും രജിസ്റ്റര്‍ ചെയ്താണ് പ്രവര്‍ത്തിക്കുന്നത്. ഇവ കൃത്യമായി നികുതി അടയ്ക്കുകയും ഓഡിറ്റിങ്ങിന് വിധേയമാകുകയും ചെയ്യുന്നുണ്ട്. ഡല്‍ഹിയിലെ ആര്‍.എസ്.എസിന്റെ പുതിയ ആസ്ഥാന മന്ദിരം ഉള്‍പ്പെടെയുള്ള വലിയ ആസ്തികളെല്ലാം നിര്‍മ്മിച്ചിരിക്കുന്നതും നിയന്ത്രിക്കുന്നതും ഇത്തരത്തില്‍ പ്രത്യേകം രൂപീകരിച്ച രജിസ്റ്റര്‍ ചെയ്ത ട്രസ്റ്റുകള്‍ വഴിയാണ്. ഇന്ത്യയില്‍ രജിസ്‌ട്രേഷന്‍ ഇല്ലാത്ത നിരവധി മതവിഭാഗങ്ങളും അഖാഡകളും സാമൂഹിക പ്രസ്ഥാനങ്ങളും ഉണ്ടെങ്കിലും, ഒരു നൂറ്റാണ്ടിന്റെ പ്രവര്‍ത്തന പാരമ്പര്യവും ദശലക്ഷക്കണക്കിന് പ്രവര്‍ത്തകരും ശക്തമായ ഭരണകൂട സ്വാധീനവുമുള്ള ഒരു സംഘടന ഇത്തരമൊരു അനൗദ്യോഗിക ചട്ടക്കൂടില്‍ തുടരുന്നതാണ് ഈ നിയമ-രാഷ്ട്രീയ സംവാദങ്ങളെ എപ്പോഴും സജീവമാക്കി നിര്‍ത്തുന്നത്.

കടപ്പാട്; ദി ഇന്ത്യന്‍ എക്‌സ്പ്രസ്

Content Summary; The political row over RSS’s unregistered status reignites as Congress questions its financial transparency, while the RSS defends its century-old decentralized model

This post was last modified on June 19, 2026 2:30 pm

അഴിമുഖം ഡെസ്‌ക്:
Related Post
Leave a Comment