July 11, 2026 |
Share on

ഫൈനലിന് മുമ്പൊരു ‘ഫൈനല്‍’; സ്‌പെയിന്‍-ഫ്രാന്‍സ് സെമി പോരാട്ടം

പരിക്കും നിര്‍ഭാഗ്യവും, ഒടുവില്‍ കണ്ണീരോടെ മടങ്ങി ബെല്‍ജിയം

ഉദ്വേഗം നിറഞ്ഞ ക്വാര്‍ട്ടര്‍ ഫൈനല്‍ പോരാട്ടത്തില്‍ ബെല്‍ജിയത്തെ തകര്‍ത്ത് സ്‌പെയിന്‍ ലോകകപ്പ് സെമിഫൈനലില്‍ പ്രവേശിച്ചു. അവസാന നിമിഷങ്ങളില്‍ പകരക്കാരന്‍ ഗോള്‍കീപ്പര്‍ സെനെ ലാമന്‍സ് വരുത്തിയ ഗുരുതരമായ പിഴവ് മുതലെടുത്ത് മിഷേല്‍ മെറിനോ നേടിയ ഗോളാണ് സ്‌പെയിന് 2-1 ന്റെ വിജയം സമ്മാനിച്ചത്. ചൊവ്വാഴ്ച ആര്‍ലിംഗ്ടണില്‍ നടക്കുന്ന ആവേശകരമായ സെമിഫൈനലില്‍ സ്‌പെയിന്‍ ഫ്രാന്‍സിനെ നേരിടും.

മത്സരത്തിലുടനീളം നിര്‍ഭാഗ്യവും പരിക്കുകളും ബെല്‍ജിയത്തെ വേട്ടയാടുകയായിരുന്നു. പ്രീ ക്വാര്‍ട്ടറില്‍ യു.എസ്.എ.യെ 4-1 ന് തകര്‍ത്തുവിട്ട ആത്മവിശ്വാസത്തിലിറങ്ങിയ ബെല്‍ജിയത്തിന് കളി തുടങ്ങും മുന്‍പേ തിരിച്ചടിയേറ്റു. വാം-അപ്പിനിടെ സൂപ്പര്‍ മിഡ്ഫീല്‍ഡര്‍ യൂറി ടീലേമാന്‍സിന് ഹാംസ്ട്രിങ് പരിക്കേറ്റതിനെ തുടര്‍ന്ന് ടീമില്‍ മാറ്റം വരുത്തേണ്ടി വന്നു. അമഡു ഒനാന നേരത്തെ തന്നെ പരിക്കേറ്റ് പുറത്തായതിനാല്‍ ടീലേമാന്‍സിന്റെ അഭാവം ബെല്‍ജിയത്തിന്റെ മധ്യനിരയുടെ താളം തെറ്റിച്ചു.

പെഡ്രിയെ പുറത്തിരുത്തി ഫാബിയന്‍ റൂയിസിനെ ആദ്യ ഇലവനില്‍ ഇറക്കാനുള്ള സ്പാനിഷ് കോച്ച് ലൂയിസ് ഡി ലാ ഫ്യൂന്റെയുടെ തീരുമാനം ശരിവെക്കുന്നതായിരുന്നു മത്സരത്തിന്റെ തുടക്കം. മുപ്പതാം മിനിറ്റില്‍ ഡാനി ഓല്‍മോയുടെ ഷോട്ട് ബെല്‍ജിയം ഗോള്‍കീപ്പര്‍ തിബോ കോര്‍ട്ടുവ തടുത്തിട്ടെങ്കിലും, റീബൗണ്ടില്‍ നിന്ന് പന്ത് വലയിലാക്കി ഫാബിയന്‍ റൂയിസ് സ്‌പെയിനെ മുന്നിലെത്തിച്ചു. തന്റെ ജനിക്കാനിരിക്കുന്ന കുഞ്ഞിനായുള്ള പ്രത്യേക ആഹ്ലാദപ്രകടനത്തോടെയാണ് റൂയിസ് ഈ ഗോള്‍ ആഘോഷിച്ചത്.

എന്നാല്‍, ടൂര്‍ണമെന്റിലുടനീളം അഞ്ച് ക്ലീന്‍ ഷീറ്റുകളുമായി അപരാജിത കുതിപ്പ് നടത്തിയ സ്പാനിഷ് പ്രതിരോധ പൂട്ട് തകര്‍ക്കാന്‍ ബെല്‍ജിയത്തിനായി. കെവിന്‍ ഡി ബ്രൂയ്നെയുടെ മനോഹരമായ പാസില്‍ നിന്നും ചാള്‍സ് ഡി കെറ്റെലെയര്‍ ഉതിര്‍ത്ത തകര്‍പ്പന്‍ ഹെഡ്ഡര്‍ സ്പാനിഷ് കീപ്പര്‍ ഉനായ് സിമോനെ കീഴടക്കി (1-1). ഏതാണ്ട് 11 മണിക്കൂറുകള്‍ക്ക് ശേഷമാണ് സ്‌പെയിന്‍ ഒരു ഗോള്‍ വഴങ്ങുന്നത്.

കളിക്കിടെ സ്പാനിഷ് താരം റോഡ്രിയുടെ കൈയില്‍ പന്ത് തട്ടിയതിന് ബെല്‍ജിയം പെനാല്‍റ്റിക്കായി വാദിച്ചെങ്കിലും റഫറി മൈക്കല്‍ ഒലിവറോ വി.എ.ആറോ അനുവദിച്ചില്ല. സഹതാരത്തിന്റെ ശരീരത്തില്‍ തട്ടി ക്ലോസ് റേഞ്ചില്‍ നിന്ന് വന്ന പന്തായതിനാലാണ് ഫിഫ നിയമപ്രകാരം അത് പെനാല്‍റ്റിയായി കണക്കാക്കാതിരുന്നത്.

71-ാം മിനിറ്റില്‍ ലോകത്തെ ഏറ്റവും മികച്ച ഗോള്‍കീപ്പര്‍മാരില്‍ ഒരാളായ തിബോ കോര്‍ട്ടുവയ്ക്ക് തുടയ്ക്ക് പരിക്കേറ്റ് കണ്ണീരോടെ കളം വിടേണ്ടി വന്നത് ബെല്‍ജിയത്തിന്റെ പതനം പൂര്‍ത്തിയാക്കി. മാഞ്ചസ്റ്റര്‍ യുണൈറ്റഡിന്റെ യുവതാരം സെനെ ലാമന്‍സ് പകരക്കാരനായി ഇറങ്ങിയെങ്കിലും 88-ാം മിനിറ്റില്‍ ലാമന്‍സിന് പറ്റിയ പിഴവ് ബെല്‍ജിയത്തിന്റെ നെഞ്ച് തകര്‍ത്തു. പൗ കുബാര്‍സി ബോക്‌സിന് പുറത്തുനിന്ന് തൊടുത്ത സാധാരണ ഷോട്ട് ലാമന്‍സിന്റെ കൈകളില്‍ ഒതുങ്ങാതെ തെറിച്ചുപോയി. ഓടിയെത്തിയ പകരക്കാരന്‍ താരം മിഷേല്‍ മെറിനോ തന്റെ മത്സരത്തിലെ രണ്ടാം ടച്ചില്‍ തന്നെ പന്ത് വലയിലെത്തിച്ച് സ്‌പെയിന്റെ വിജയമുറപ്പിച്ചു. തൊട്ടുപിന്നാലെ ക്യാപ്റ്റന്‍ ഡി ബ്രൂയ്നെയും മസില്‍ കോച്ചിവലിച്ച് പുറത്തുപോയതോടെ ബെല്‍ജിയത്തിന്റെ പോരാട്ടം അവസാനിച്ചു.

മറുവശത്ത് ക്വാര്‍ട്ടറില്‍ നോര്‍വേ-ഇംഗ്ലണ്ട്, അര്‍ജന്റീന-സ്വിറ്റ്‌സര്‍ലന്‍ഡ് മത്സരങ്ങള്‍ ശനിയാഴ്ച നടക്കും. മികച്ച ആക്രമണനിരയുള്ള ഫ്രാന്‍സും കരുത്തുറ്റ പ്രതിരോധവും പന്തടക്കവുമുള്ള സ്‌പെയിനും തമ്മിലുള്ള ചൊവ്വാഴ്ചത്തെ സെമിഫൈനല്‍ പോരാട്ടം ഈ ലോകകപ്പിലെ ‘യഥാര്‍ത്ഥ ഫൈനല്‍’ എന്നാണ് ഫുട്‌ബോള്‍ ലോകം വിലയിരുത്തുന്നത്.

Content Summary; Spain reaches the World Cup semi-finals after a 2-1 win over Belgium, Spain will now face France in a blockbuster semi-final clash

Leave a Reply

Your email address will not be published. Required fields are marked *

×