June 03, 2026 |
Share on

സ്വേച്ഛാധിപത്യകാലത്തെ ആചാരങ്ങള്‍ക്കായി ജനാധിപത്യകാലത്തും വാശിപിടിക്കരുത്; രാജഭക്തര്‍ക്കെതിരേ ആഞ്ഞടിച്ച വി എസ്

ബി നിലവറയ്‌ക്കൊപ്പം വിഎസ് 14 വര്‍ഷം മുമ്പ് നടത്തിയ പ്രസംഗം വീണ്ടും ചര്‍ച്ചയാകുന്നു

തിരുവനന്തപുരം പത്മനാഭ സ്വാമി ക്ഷേത്രത്തിലെ ബി നിലവറ വീണ്ടും വാര്‍ത്തകളില്‍ വരുകയാണ്. അമൂല്യങ്ങളാ നിധിശേഖരങ്ങള്‍ ഉണ്ടെന്ന് കരുതപ്പെടുന്ന ബി നിലവറ തുറക്കണമെന്ന് ക്ഷേത്ര ഭരണ സമിതിയിലെ സര്‍ക്കാര്‍ പ്രതിനിധി നിര്‍ദേശം മുന്നോട്ടു വച്ചതോടെയാണ് ഇടവേളയ്ക്ക് ശേഷം ഈ വിഷയം ചര്‍ച്ചയാകുന്നത്.

വിശ്വാസത്തിന്റെയും പാരമ്പര്യത്തിന്റെയും കഥകളുമായി ബന്ധപ്പെടുത്തിയാണ് തിരുവിതാരംകൂര്‍ രാജകുടുംബവും ഹന്ദുമതത്തിലെ ഒരു വിഭാഗവും ബി നിലവറ തുറക്കുന്നതിനെ എതിര്‍ത്തു പോന്നിരുന്നത്. നിലവറ തുറന്നാല്‍ ഉണ്ടാകുന്ന ഭവിഷ്യത്തുകളെന്ന പേരില്‍, തിരുവനന്തപുരം കടലില്‍ മുങ്ങിപ്പോകുമെന്നതുള്‍പ്പെടെയുള്ള കഥകള്‍ സാമൂഹ്യമാധ്യമങ്ങളില്‍ അടക്കം പ്രചരിപ്പിക്കപ്പെട്ടിരുന്നു. ഒന്നാം പിണറായി സര്‍ക്കാരിന് ബി നിലവറ തുറക്കണമെന്ന അഭിപ്രായം ഉണ്ടായിരുന്നുവെങ്കിലും ആ ഇടതുപക്ഷ സര്‍ക്കാരും ‘ ഭക്തരുടെ വികാരം’ മാനിക്കുകയാണ് ചെയ്തത്.

എന്നാല്‍ ഈ വിഷയത്തില്‍ വി എസ് അച്യുതാനന്ദന്‍ എന്നും ഒരേ നിലപാടായിരുന്നു ഉണ്ടായിരുന്നത്. പത്മനാഭ സ്വാമി ക്ഷേത്രത്തിലെ നിധിശേഖരവുമായി ബന്ധപ്പെട്ട് രാജ കുടുംബത്തിനും രാജഭക്തര്‍ക്കുമെതിരേ വിഎസ് ശക്തമായ വിമര്‍ശനമാണ് ഉയര്‍ത്തിക്കൊണ്ടിരുന്നത്. വിഎസ് ഇന്നില്ലെങ്കിലും, ബി നിലവറയും പത്മനാഭ സ്വാമി ക്ഷേത്രത്തിലെ നിധിശേഖരവുമൊക്കെ വീണ്ടും വാര്‍ത്തയാകുമ്പോള്‍, 14 വര്‍ഷം മുമ്പ് വിഎസ് നടത്തിയ പ്രസംഗം വീണ്ടും പ്രസക്തമാവുകയാണ്.

2011 ഓഗസ്റ്റ് 28 നു തിരുവനന്തപുരം പ്രസ് ക്ലബില്‍ ശ്രീ പത്മനാഭസ്വാമിക്ഷേത്രത്തിലെ നിധിശേഖരവും ജനാധിപത്യകേരളവും എന്ന വിഷയത്തില്‍ നടന്ന ഏകദിനസെമിനാര്‍ ഉദ്ഘാടനം ചെയ്ത് അന്ന് പ്രതിപക്ഷനേതാവായിരുന്ന വി.എസ്.അച്യുതാനന്ദന്‍ നടത്തിയ പ്രസംഗമാണത്. അതിന്റെ പൂര്‍ണരൂപം വായിക്കാം;

പ്രിയമുള്ളവരേ,

ശ്രീപത്മനാഭ സ്വാമിക്ഷേത്രത്തിലെ നിധിസമ്പത്തും ജനാധിപത്യകേരളവും എന്ന വിഷയത്തെ കുറിച്ച് ഇത്തരമൊരു സെമിനാര്‍ സംഘടിപ്പിക്കാന്‍ മുന്നോട്ട് വന്ന സോഷ്യല്‍ സയന്‍സ് റെയിന്‍ബോവിന്റെ പ്രവര്‍ത്തകരെ ഞാന്‍ അഭിനന്ദിക്കുന്നു.

പത്മനാഭസ്വാമിക്ഷേത്രവുമായി ബന്ധപ്പെട്ട ചര്‍ച്ച കേള്‍ക്കുമ്പോള്‍ ജനാധിപത്യകേരളം തന്നെയാണോ ഇതെന്ന് ന്യായമായും സംശയിച്ചുപോകാം. സംസ്ഥാന മുഖ്യമന്ത്രിയും ദേവസ്വം മന്ത്രിയുമെല്ലാം ഭയഭക്തി ബഹുമാനങ്ങളോടെ പറയുന്നത് മഹാരാജാവിനോട് ചോദിച്ചേ എന്തും ചെയ്യൂ എന്നാണ്. കേരളം 1950 ജനുവരി 26ന് പരമാധികാര റിപ്പബ്ലിക്കായ ഇന്ത്യന്‍ യൂണിയനിലെ ഒരു സംസ്ഥാനമായെന്നത് മറന്നുകൊണ്ടാണവര്‍ തലേക്കെട്ടഴിച്ച് വാപൊത്തി കുനിഞ്ഞ് നിന്ന് സംസാരിക്കുന്നത്. ശ്രീ ചിത്തിരതിരുനാള്‍ മഹാരാജാവാണ് അവസാനത്തെ തിരുവിതാംകൂര്‍ മഹാരാജാവ്.

ഇന്ത്യ സ്വതന്ത്രമാകാറായ ഘട്ടത്തില്‍ ദിവാന്‍ സര്‍ സി.പി. രാമസ്വാമി അയ്യര്‍ പ്രഖ്യാപിച്ചത് അമേരിക്കന്‍ മോഡലാണ്. വേണ്ടിവന്നാല്‍ വിട്ടുപോകാനുള്ള അവകാശമാണ് അമേരിക്കന്‍ മോഡല്‍. ഇന്ത്യന്‍ യൂണിയനില്‍ ചേരാതെ സ്വതന്ത്ര നാട്ടുരാജ്യമായി രാജാധികാരത്തോടെ നില്‍ക്കാമെന്ന വ്യാമോഹമാണ് സര്‍ സി.പി. പ്രകടിപ്പിച്ചത്. അതിനെതിരായ ഐതിഹാസിക സമരമാണ് പുന്നപ്രവയലാര്‍ സമരം. ആ സമരവുമായി ബന്ധപ്പെട്ട പ്രവര്‍ത്തനങ്ങളുടെ എളിയ അനുഭവങ്ങളോടെയാണ് ഞാനിവിടെ നില്‍ക്കുന്നത്. ആ സമരത്തിന്റെ പേരില്‍ രാജാധിപത്യത്തിന്റെ കൊടിയ മര്‍ദ്ദനത്തിരയായതിന്റെ പാടുകള്‍ ഇന്നും ശരീരത്തില്‍പേറിക്കൊണ്ടാണ് ഞാനിവിടെ നില്‍ക്കുന്നത്. സര്‍. സി.പിയുടെ അമേരിക്കന്‍ മോഡല്‍ പരാജയപ്പെടുകയും മുറിഞ്ഞ മൂക്കുമായി അദ്ദേഹത്തിന് നാടുവിട്ടു പോകേണ്ടിയും വന്നു. എല്ലാ നാട്ടുരാജ്യങ്ങളും ഇന്ത്യന്‍ യൂണിയന്റെ ഭാഗമായി. ശ്രീമൂലം തിരുനാളിന്റെ കാലത്തിന് മുമ്പ് തന്നെ ജനാധിപത്യാവകശാങ്ങള്‍ക്കു വേണ്ടിയുള്ള ശക്തമായ പോരാട്ടങ്ങള്‍ നടന്ന സ്ഥലമാണ് തിരുവിതാംകൂര്‍. മലയാളി മെമ്മോറിയലും ഈഴവ മെമ്മോറിയലും കുമാരനാശാന്റെയും അയ്യങ്കാളിയുടെയും സ്വദേശഭിമാനി രാമകൃഷ്ണപിള്ളയുടെയും കേസരി ബാലകൃഷ്ണപിള്ളയുടെയും മറ്റും നേതൃത്വത്തില്‍ നടന്ന ബോധവല്‍കരണപ്രത്യയശാസ്ത്ര സമരങ്ങളും സ്മരണീയമാണ്.

രാജാവിനെതിരെ ശക്തമായ വിമര്‍ശനമുന്നയിച്ചതിന്റെ പേരില്‍ മഹാരാജാസ് കോളേജിലെ വിദ്യാര്‍ത്ഥിയായിരുന്ന ബാരിസ്റ്റര്‍ ജി.പി. പിള്ളയെ കേളേജില്‍ നിന്ന് പുറത്താക്കി. ദിവാന്‍ രാഘവയ്യയുടെ ഫീസ് പരിഷ്‌കരണത്തില്‍ പ്രതിഷേധിച്ച് തെരുവിലിറങ്ങിയ വിദ്യാര്‍ത്ഥികളെ തല്ലിച്ചതച്ച സംഭവവും ഉണ്ടായി. അതിനെതിരെയും വ്യാപകമായ ജനകീയ പ്രക്ഷോഭങ്ങളുണ്ടായില്ല. ദിവാന്‍ ഭരണത്തിനെതിരെ ആഞ്ഞടിച്ച രാമകൃഷ്ണപിള്ളയെ നാട് കടത്തിയപ്പോള്‍ ഇവിടെ വലിയ ഐക്യദാര്‍ഢ്യ പ്രകടനങ്ങളുമുണ്ടായില്ല. നാട്ടിലേക്ക് ഒരിക്കലും തിരിച്ചുവരാന്‍ ആഗ്രഹിക്കാതെയാണ് അദ്ദേഹം മറുനാട്ടില്‍ ത്യാഗജീവിതം നയിച്ചത്.

രാജാധിപത്യത്തിനെതിരെ സിംഹഗര്‍ജ്ജനം നടത്തിയ കേസരി ബാലകൃഷ്ണപിള്ളയെ പീഡിപ്പിച്ച് നാടുവിടാന്‍ നിര്‍ബന്ധിതനാക്കി. അദ്ദേഹത്തിനും ഇവിടെ നിന്ന് വലിയ പിന്തുണ കിട്ടിയില്ല. കാരണം ആ കാലഘട്ടത്തില്‍ മഹാഭൂരിപക്ഷം ജനങ്ങളും രാജാധിപത്യത്തെ അങ്ങേയറ്റം പേടിച്ചു വിറച്ചാണ് കഴിഞ്ഞത്. അടിമത്തബോധം വ്യാപകമായി നിലനിന്നിരുന്നു. മഹാരാജാവ് തിരുമനസ്സ്, മഹാ തമ്പുരാന്‍ എന്ന് ഉത്തരവാദപ്പെട്ടവര്‍ പോലും ഭക്ത്യാദരങ്ങളോടെ ‘അടിയന്‍’ എന്ന് വിനീത ഭാവത്തില്‍ ഇപ്പോഴും വിളിക്കുന്നതിന്റെ കാരണമിതാണ്.

രാജാധിപത്യം പോയ് മറഞ്ഞിട്ട് ആറുപതിറ്റാണ്ട് കഴിഞ്ഞിട്ടും ചിലരുടെ മനസ്സില്‍ നിന്ന് അതിന്റെ പുളി പൂര്‍ണ്ണമായും പോയിട്ടില്ല. അവസാനത്തെ രാജാവായ ശ്രീ ചിത്തിരതിരുനാളിനോടോ അദ്ദേഹത്തിന്റെ കുടുംബത്തോടോ പ്രത്യേക വിരോധം കൊണ്ട് പറയുന്നതല്ല. ജനകീയ സമ്മര്‍ദ്ദത്തെ തുടര്‍ന്നാണെങ്കിലും ക്ഷേത്രപ്രവേശന വിളംബരം പുറപ്പെടുവിക്കാനും സര്‍ക്കാര്‍ സര്‍വ്വീസില്‍ സംവരണം ഏര്‍പ്പെടുത്താനുമൊക്കെ തയ്യാറായി എന്ന നിലയ്ക്കും തിരുവിതാംകൂറിന്റെ പ്രത്യേകിച്ച് തിരുവനന്തപുരത്തിന്റെ വികസനത്തിന് ദീര്‍ഘവീക്ഷണത്തോടെ അടിത്തറപാകി എന്ന നിലയ്ക്കുമെല്ലാം ചിത്തിരതിരുനാള്‍ ബഹുമാനമര്‍ഹിക്കുന്നു.

എന്നാല്‍ മറ്റു മുന്‍ രാജവംശങ്ങളില്‍ നിന്ന് വ്യത്യസ്തമായ ഒരു സ്ഥിതിവിശേഷം ഭൗതികമായും മാനസികമായും തിരുവിതാംകൂര്‍ രാജവംശമുമായി ബന്ധപ്പെട്ട് അതിന്റെ പഴയ തലസ്ഥാന നഗരത്തില്‍ നിലനില്‍ക്കുന്നുണ്ട്. രാജകീയമായ പ്രൗഢികളും പ്രഭാവവുമെല്ലാം നിലനില്‍ക്കുന്നുവെന്ന് അവര്‍ക്കിപ്പോഴും തോന്നുന്നു. ആചാരങ്ങള്‍ അലംഘനീയമാണെന്ന് ഈ കാലഘട്ടത്തിലും അവകാശപ്പെടുന്നവര്‍ ഏറെയുണ്ടെന്നതാണ് അത്ഭുതകരം. ദേശീയ പ്രസ്ഥാനത്തിന്റെ കാലഘട്ടത്തിലെ അത്രയും ശബ്ദം പോലും കാലഹരണപ്പെട്ട ആചാരങ്ങള്‍ക്കെതിരെ ഉയരുന്നില്ലെന്നത് നിരാശാജനകമാണ്.

ആസ്ഥാനക്ഷേത്രമെന്ന പദവി നൂറ്റാണ്ടുകളോളം നിലനിന്ന ക്ഷേത്രമാണ് പത്മനാഭസ്വാമി ക്ഷേത്രം. അങ്ങനെയുള്ള ക്ഷേത്രത്തിന് താന്‍ കീഴ്പ്പെടുത്തിയ അയല്‍ നാട്ടുരാജ്യങ്ങളെയെല്ലാം സംയോജിപ്പിച്ച തിരുവിതാംകൂറും അങ്ങനെ കൈവന്ന അതിരറ്റ സമ്പത്തും അടിയറ വയ്ക്കുകയും ക്ഷേത്രത്തിന്റെ പ്രതിനിധിയായി, അഥവാ പത്മനാഭദാസനായി സ്വയം അവരോധിച്ചു കൊണ്ട് ഭരിക്കുകയുമായിരുന്നു വീരമാര്‍ത്താണ്ഡവര്‍മ്മ. തന്റെ ആധികാരികത ദൈവദത്തമാണെന്നു വരുത്താനും ശത്രുക്കളുടെ എതിര്‍പ്പ് കുറയ്ക്കാനുംഅഥവാ എതിര്‍ക്കുന്നവരുടെ വായ അടപ്പിക്കാനുമായിരിക്കാം തൃപ്പടിത്താനം. ഫ്രാന്‍സില്‍ ലൂയി പതിനാലാമന്‍ അധികാരം ദൈവദത്തമാണെന്ന് പ്രഖ്യാപിച്ച് സ്വേച്ഛാധിപത്യ വാഴ്ചയ്ക്ക് ‘രക്ഷാകവച’മാക്കിയത് തൃപ്പടിത്താനത്തിന് പ്രചോദനമായിട്ടുണ്ടോ എന്ന് സംശയിക്കാവുന്നതാണ്. അധികാരം ദൈവദത്തമാണെന്ന് അവകാശപ്പെട്ട് രാജ്യത്തെയും പള്ളിയെയും ലൂയി പതിനാലാമന്‍ സ്വേച്ഛാധികാരത്തിന് കീഴ്പ്പെടുത്തി. ആറേഴ് പതിറ്റാണ്ട് കഴിഞ്ഞാണ് തിരുവിതാംകൂറില്‍ തൃപ്പടിത്താനം നടക്കുന്നത്.

രാജ്യാധികാരവും മതാധികാരവും അഥവാ ക്ഷേത്രാധികാരവും ഒരുമിച്ച് കയ്യാളിയ രാജകുടുംബത്തിന് രാജ്യാധികാരം ഇല്ലാതായപ്പോഴും ആസ്ഥാന ക്ഷേത്രാധികാരം നിലനിന്നു. അതോടൊപ്പം അധികാരമുണ്ടായിരുന്നപ്പോഴത്തെ നാമകരണം പോലുള്ള കുടുംബാചാരങ്ങള്‍ പിന്നെയും തുടര്‍ന്നു. നക്ഷത്രങ്ങളുമായി ബന്ധപ്പെടുത്തി നാമകരണം ചെയ്യുന്നതില്‍ അസ്വാഭാവികതയൊന്നുമില്ല. എന്നാല്‍ അതൊരു തിരുനാളായി രേഖപ്പെടുത്തുകയും ആളുകളെക്കൊണ്ട് അങ്ങനെ വിളിപ്പിക്കുകയും ചെയ്യുമ്പോള്‍ വളഞ്ഞവഴിക്ക് മാനസികമായ അടിമത്തം അടിച്ചേല്‍പ്പിക്കുകയാണ്. പഴയ രാജവാഴ്ചക്കാലത്തെ അതിക്രമങ്ങളും കൂട്ടക്കൊലകളും കൊടിയ ചൂഷണങ്ങളും മറയ്ക്കപ്പെടുകയും അതിനെക്കുറിച്ചാരെങ്കിലും ഓര്‍മ്മിപ്പിച്ചാല്‍ ചിലര്‍ അഹോ രാജദ്രോഹം, രാജദ്രോഹം എന്ന് തലയില്‍ കൈവെച്ച് നിലവിളിക്കുകയും ചെയ്യുന്നതിന് ഇങ്ങിനെയൊരു പശ്ചാത്തലമുണ്ട്.

ഉത്രാടം തിരുനാള്‍, മൂലം തിരുനാള്‍, അശ്വതി തിരുനാള്‍ എന്നെല്ലാമുള്ള പേരുകള്‍ക്ക് പകരം ജനാധിപത്യ കാലഘട്ടത്തിനു ചേര്‍ന്ന പേരുകള്‍ സ്വീകരിക്കണമെന്നു പറഞ്ഞാല്‍ അതും മഹാപരാധമായി ആക്ഷേപിക്കപ്പെട്ടേക്കാം. ഇന്ത്യയിലെ ഒരു നാട്ടുരാജ്യത്തിലും ഇപ്പോള്‍ രാജാധിപത്യത്തിന്റെ അവശിഷ്ടം ഇങ്ങനെ നിലനില്‍ക്കുന്നുണ്ടെന്നു തോന്നുന്നില്ല. പഴയ രാജകുടുംബങ്ങളിലെ പുതിയ തലമുറ എല്ലാ അര്‍ത്ഥത്തിലും സാധാരണ ജനതയുടെ ഭാഗമായി. എന്നാലിവിടെ അത് സംഭവിച്ചുവോ? ഇല്ലെങ്കില്‍ എന്താണതിനു കാരണമെന്ന് പരിശോധിക്കപ്പെടണം.

ജനാധിപത്യാവകാശങ്ങള്‍ക്കു വേണ്ടിയും സാമൂഹ്യമായ ഉച്ചനീചത്വങ്ങള്‍ക്കെതിരെയും അതിശക്തമായ ചെറുത്തു നില്‍പ്പ് നടന്ന മണ്ണാണിത്. 1888ല്‍ ഈ ജില്ലയിലെ അരുവിപ്പുറത്ത് ആറ്റില്‍ നിന്ന് ഒരു ശിലയെടുത്ത് ശിവപ്രതിഷ്ഠ നടത്തിക്കൊണ്ട് ഒരു സാമൂഹ്യ വിപ്ലവത്തിന് ശ്രീ നാരായണഗുരു തിരികൊളുത്തി. ‘ജാതിഭേദം, മതദ്വേഷം, ഏതുമില്ലാതെ സര്‍വ്വരും സോദരത്വേന വാഴുന്ന മാതൃകാസ്ഥാനമാണിത്’ എന്ന് ഗുരു പറഞ്ഞു. അയിത്തത്തിനെതിരെയും ക്ഷേത്രപ്രവേശനത്തിനു വേണ്ടിയുമെല്ലാം കവിതയിലൂടെയും പ്രജാസഭയിലെ പ്രസംഗങ്ങളിലൂടെയുമെല്ലാം കുമാരനാശാനെപ്പോലുള്ളവര്‍ നടത്തിയ സമരങ്ങള്‍ അവിസ്മരണീയമാണ്.

സ്വാമി വിവേകാന്ദന്‍ ഭ്രാന്താലയമെന്ന് പഴിച്ച ഈ നാടിന്റെ നവോത്ഥാനം ഇത്തരം നാനാവിധ പ്രവര്‍ത്തനങ്ങളിലൂടെയാണുണ്ടായത്. ആ മഹനീയമായ പ്രവര്‍ത്തനങ്ങളുടെ തുടര്‍ച്ചയും വളര്‍ച്ചയുമാണ് പുതിയ കാലത്ത് ഉണ്ടാകേണ്ടത്. എന്നാല്‍ ഒരു വിഭാഗമാളുകള്‍ പ്രത്യേകിച്ച് ഇപ്പോഴത്തെ ഭരണക്കാര്‍ തന്നെ ഉല്‍പതിഷ്ണുത്വത്തിന്റേതായ ആ വഴിയിലല്ല. പകരം അടഞ്ഞ നാടുവാഴിത്തത്തിന്റെയും ജീര്‍ണ സംസ്‌കരത്തിന്റെയും പ്രോല്‍സാഹകരായി മാറ്റുന്നുവെന്നത് പരിതാപകരമാണ്.

ഇവിടെ ചര്‍ച്ച ചെയ്യപ്പെടുന്നത് ശ്രീപത്മനാഭസ്വാമി ക്ഷേത്രത്തിലെ നിധിശേഖരവും ജനാധിപത്യകേരളവും എന്നതാണല്ലോ. മാറ്റമില്ലാത്തത് മാറ്റം എന്ന പ്രതിഭാസത്തിനു മാത്രമാണ്. 1750ല്‍ മാര്‍ത്താണ്ഡവര്‍മ്മ പുതിയ ആചാരങ്ങള്‍ ഏര്‍പ്പെടുത്തുകയായിരുന്നു. പത്മനാഭദാസന്‍ എന്ന സ്ഥാനപ്പേര് അതിന് മുമ്പുണ്ടായിരുന്നില്ലല്ലോ. അത്കൊണ്ട് ആചാരങ്ങള്‍ മാറ്റത്തിന് വിധേയമല്ലെന്നും സ്വേച്ഛാധിപത്യകാലത്തെ അതേ ആചാരങ്ങള്‍ ജനാധിപത്യകാലത്തും നിലനിന്നുകൊള്ളണമെന്ന് ശഠിക്കുന്നതും അംഗീകരിക്കാനാവില്ല.

ശ്രീപത്മനാഭസ്വാമി ക്ഷേത്രവുമായി ബന്ധപ്പെട്ട ഇപ്പോഴത്തെ പ്രശ്നമെന്താണ്? വളരെ ലളിതമാണ്. ക്ഷേത്രത്തിന്റെ ഭരണാധികാരം ആര്‍ക്കാണ്, ക്ഷേത്രത്തിലെ സ്വത്തുക്കള്‍ അതായത് നിധിശേഖരം എന്തു ചെയ്യണം എന്ന പ്രശ്നം. ഇങ്ങിനെയൊരു ചോദ്യം ഉയര്‍ന്നുവരാനും അത് ജുഡീഷ്യറിയുടെ പരിഗണനയില്‍ വരാനും ഇടയാക്കിയ ചില പ്രശ്നങ്ങളുണ്ട്; ക്ഷേത്ര നിലവറകള്‍ നിയമാനുസൃതമല്ലാതെ തുറക്കുന്നുവെന്നും ക്ഷേത്രനിധിയില്‍ നിന്നും അല്പാല്‍പം നഷ്ടപ്പെടുന്നുവെന്നും അത് ചോദ്യം ചെയ്തവര്‍ പീഡിപ്പിക്കപ്പെടുന്നുവെന്നും ക്ഷേത്രഭരണം കയ്യാളുന്നത് നിയമാനുസൃത രൂപത്തിലല്ലെന്നും പരാതികളുണ്ടായി. അത് ആദ്യം തിരുവനന്തപുരം പ്രിന്‍സിപ്പല്‍ സബ്കോടതിയിലും പിന്നീട് ഹൈക്കോടതിയിലും ഇപ്പോള്‍ സുപ്രീം കോടതിയിലുമെത്തി.

എല്ലാ കാര്യങ്ങളും വിശദമായി പരിശോധിച്ച പ്രിന്‍സിപ്പല്‍ സബ്കോടതിയും കേരള ഹൈക്കോടതിയും അക്കാര്യത്തില്‍ അസന്ദിഗ്ധമായ വിധി പ്രസ്താവിച്ചു. 1947 ആഗസ്റ്റ് 15ന് ഇന്ത്യ സ്വതന്ത്രമായി, 1950 ജനുവരി 26ന് എല്ലാ നാട്ടുരാജ്യങ്ങളും ലയിച്ച് സ്വതന്ത്രപരമാധികാര റിപ്പബ്ലിക്കായി, 1956 നവംബര്‍ ഒന്നോടെ, മൂന്നായി കിടന്ന കേരളം ഐക്യകേരളമാവുകയും തിരുവിതാംകൂര്‍ എന്ന പ്രവിശ്യ ഇല്ലാതാവുകയും ചെയ്തു. 1969ല്‍ പ്രിവിപേഴ്സ് നിര്‍ത്തലാക്കുകയും ചിത്തിരതിരുനാളിന്റെ കുടുംബമുള്‍പ്പടെ അതിനെതിരെ നല്‍കിയ ഹര്‍ജികള്‍ 1993ല്‍ സുപ്രീംകോടതിയുടെ ഭരണഘടനാ ബെഞ്ച് തള്ളുകയും ചെയ്തു.

ഇന്ത്യാഗവര്‍മെണ്ടും സംസ്ഥാന ഗവര്‍മെണ്ടും പഞ്ചായത്ത് രാജുമല്ലാതെ മറ്റ് രാജ്കളും രാജകളും ഇല്ലാതായി. പഴയ തിരുവിതാകൂര്‍ രാജകുടുംബത്തിലെ ഇപ്പോഴത്തെ അംഗങ്ങള്‍ക്ക് മറ്റ് സാധാരണ പൗരന്മാരുടെ എല്ലാ അധികാരങ്ങളുമുണ്ട്; അതേ ഉള്ളൂ എന്നതാണ് കോടതി വിധിയുടെ താല്‍പര്യം.

അതുകൊണ്ട് ശ്രീ പത്മനാഭസ്വാമിക്ഷേത്രത്തിന്റെ ഭരണാധികാരം കയ്യാളാന്‍ പഴയ രാജകുടുംബത്തിലെ മുതിര്‍ന്ന അംഗത്തിനോ മറ്റേതെങ്കിലും അംഗത്തിനോ അവകാശമില്ല എന്നാണ് കോടതി വിധിച്ചത്. ഗുരുവായൂര്‍ ക്ഷേത്രഭരണത്തിന് ക്ഷേത്രവിശ്വാസികളുടേതായ ഒരു ഭരണസമിതിയെ സംസ്ഥാന സര്‍ക്കാര്‍ നിയോഗിക്കുന്നുമുണ്ട്. അതില്‍ സാമൂതിരി കുടംബത്തിന്റെ പ്രതിനിധിക്ക് സ്ഥിരം അഗത്വവുമുണ്ട്. അത്തരമൊരു സംവിധാനമാണ് ശ്രീപത്മനാഭസ്വാമി ക്ഷേത്രത്തിനും വേണ്ടതെന്നാണ് ഹൈക്കോടതി വിധി.

ഈ വിധിക്കെതിരെയാണ് മാര്‍ത്താണ്ഡവര്‍മ്മ സുപ്രീംകോടതിയെ സമീപിച്ചത്. ഇതുവരെ ബന്ധപ്പെട്ട എല്ലാ കാര്യങ്ങളും പരിശോധിച്ച സുപ്രീംകോടതി കീഴ്ക്കോടതി വിധി സ്റ്റേ ചെയ്തില്ല. മാത്രമല്ല ക്ഷേത്ര നിലവറകള്‍ തുറന്നുപരിശോധിക്കാന്‍ ഉന്നതതല കമ്മിറ്റിയെ നിയോഗിക്കുകയും ചെയ്തു.

മുന്‍ഹൈക്കോടതി ജഡ്ജിമാര്‍ ഉള്‍പ്പെട്ട ആ സമിതി ‘ബി’ നിലവറയൊഴിച്ച് മറ്റ് നിലവറകള്‍ തുറന്നപ്പോള്‍ വിസ്മയിപ്പിക്കുന്നത്ര വിപുലമായ നിധിശേഖരം കണ്ടു. ഈ നിധി ശേഖരം സാര്‍വദേശീയമായി തന്നെ വലിയ അത്ഭുതങ്ങളുയര്‍ത്തി. ഈ വിസ്മയത്തിന് ഒരു ഏകപക്ഷീയതയുണ്ടായിരുന്നു. രാജകുടുംബത്തിന്റെ മഹത്വം ഉദ്ഘോഷിക്കുന്നതും നാടുവാഴിത്ത സംസ്‌കാര പ്രീണനത്തോളമെത്തുന്നതുമായിരുന്നു അത്. ആ നിധി ശേഖരത്തില്‍ അന്തര്‍ലീനമായ ജനലക്ഷങ്ങളുടെ കണ്ണീരും വിയര്‍പ്പും രക്തവും വിസ്മരിക്കപ്പെട്ടു.

നിധിശേഖരത്തിന്റെ വലിപ്പത്തെക്കുറിച്ചുള്ള പ്രചാരണത്തിനിടയില്‍ പഴയ രാജകുടുംബം ക്ഷേത്ര ഭരണാധികാരം തങ്ങള്‍ക്ക് തന്നെ എന്ന് അവകാശപ്പെട്ടു കൊണ്ട് ബി നിലവറ തുറക്കരുതെന്നും കാണിച്ച് സുപ്രീം കോടതിയെ വീണ്ടും സമീപിക്കുകയാണ്. എന്നാല്‍ പുതിയൊരു വിദഗ്ധ സമിതിയെ നിയോഗിച്ച് എല്ലാ നിലവറകളും തുറന്ന് പൂര്‍ണ്ണമായ ഡോക്യുമെന്റേഷന്‍ നടത്താനും മൂല്യനിര്‍ണ്ണയം നടത്താനും വീഡിയോവില്‍ പകര്‍ത്താനുമാണ് സുപ്രീംകോടതി ഉത്തരവിട്ടത്.

ആ വിധിയെ മറികടക്കാന്‍ ദേവപ്രശ്നം എന്ന പേരില്‍ ഒരു പ്രഹസനം അരങ്ങേറി എന്നാണ് ഇപ്പോഴത്തെ വിഷയം. ദേവപ്രശ്നം നടത്തി ദേവഹിതം അറിഞ്ഞിട്ടേ ബി നിലവിറ തുറക്കാവൂ എന്ന് കാട്ടി മാര്‍ത്താണ്ഡ വര്‍മ്മ കുടുംബം നല്‍കിയ ഹര്‍ജി സുപ്രീംകോടതി അനുവദിച്ചിട്ടില്ല. അതിന് കാക്കാതെ തന്നെ തങ്ങള്‍ക്കിഷ്ടപ്പെട്ട ജ്യോതിഷികളെ ചെന്ന് കണ്ട് അവരോട് കാര്യങ്ങള്‍ വിവരിച്ച് അവരെ കൂട്ടി കൊണ്ട് വന്ന് പ്രശ്നം വെപ്പിച്ചു. നിലവറകള്‍ തുറക്കരുതെന്നും പ്രത്യേകിച്ച് സര്‍പ്പ ചിഹ്നമുള്ള ബി നിലവറ തുറക്കരുതെന്നും ഫോട്ടോ എടുക്കരുതെന്നും മൂല്യനിര്‍ണ്ണയം നടത്തരുതെന്നും ദൈവത്തിന്റെ ഈ ഹിതങ്ങള്‍ ലംഘിച്ചാല്‍ ലംഘിക്കുന്നവരുടെ വംശമേ മുടിഞ്ഞു പോകുമെന്നാണ് പ്രശ്ന വിധി.

സുപ്രീകോടതിയില്‍ കേസ് നടന്നു കൊണ്ടിരിക്കെ കീഴ്ക്കോടതിയില്‍ പരാജയപ്പെട്ട കക്ഷി ജ്യോതിഷത്തിലൂടെ സുപ്രീംകോടതിയെ ഭീഷണിപ്പെടുത്താന്‍ ശ്രമിക്കുന്നതിന് തുല്യമല്ലേ ഇത്. നീതിന്യായ സംവിധാനത്തോടുള്ള വെല്ലുവിളിയല്ലേ ഇത്. മുന്‍പ് ഒന്നിലേറെ തവണ ഇതേ കക്ഷികള്‍ തന്നെ നിലവറകള്‍ തുറക്കുകയും ഫോട്ടോ എടുക്കുകയും കണക്കെടുക്കുകയും അതില്‍ നിന്ന് സ്വര്‍ണ്ണമെടുത്തു മണ്ഡപത്തിന് പൂശിയതുമൊക്കെയാണല്ലോ. അന്ന് ദേവപ്രശ്നം നടന്നിരുന്നില്ല. അതുമായി ബന്ധപ്പെട്ട് ആരുടെയും കുടുംബം മുടിഞ്ഞുപോയതായി അറിവില്ല. അത്കൊണ്ട് ഇപ്പോള്‍ കേസ് അതിന്റെ നിര്‍ണ്ണായക ഘട്ടത്തിലെത്തിയപ്പോള്‍ ദേവപ്രശ്നം വന്നത് നേരായ മാര്‍ഗ്ഗത്തിലാണെന്ന് ആര്‍ക്കാണ് പറയാനാവുക.

വാസ്തവത്തില്‍ രണ്ട് മുഖ്യ ചോദ്യങ്ങളില്‍ ഒന്നിന്റെ ഉത്തരമായി കഴിഞ്ഞു. തിരുവനന്തപുരം പ്രിന്‍സിപ്പല്‍ സബ്കോടതിയും ഹൈക്കോടതി ഡിവിഷന്‍ ബെഞ്ചും വിധിച്ച കാര്യം ഗുരുവായൂര്‍ ക്ഷേത്ര ഭരണസമിതിയെ പോലെ ക്ഷേത്ര വിശ്വാസികളുടേതായ ഒരു ഭരണസമിതിയെ സംസ്ഥാന സര്‍ക്കാര്‍ നിയോഗിക്കണം. രണ്ടാമത്തെ ചോദ്യം ക്ഷേത്രത്തിലെ നിധി ശേഖരം എങ്ങിനെ സംരക്ഷിക്കണം. ആ ചോദ്യം സുപ്രീംകോടതി പരിഗണിക്കുകയാണ്. അതിന്റെ ഒന്നാം ഭാഗമാണ് നിലവറകള്‍ തുറക്കലും എണ്ണിത്തിട്ടപ്പെടുത്തലും ഡോക്യുമെന്റേഷനും മൂല്യനിര്‍ണ്ണയവും. അതാണിപ്പോള്‍ ദേവപ്രശ്നത്തിലൂടെ തടയാന്‍ ശ്രമിക്കുന്നത്. ഈ ഒന്നാം ഭാഗം പൂര്‍ത്തിയായ ശേഷം സുപ്രീംകോടതി രണ്ടാമത്തെ ചോദ്യത്തിന് പൂര്‍ണ്ണമായ ഉത്തരം നല്‍കുമെന്ന് പ്രതീക്ഷിക്കാം. നിധിശേഖരം കണക്കാക്കുക, ചോര്‍ച്ച കൂടാതെ സൂക്ഷിക്കുക, പര്യാപ്തമായ സംരക്ഷണ നടപടികള്‍ സ്വീകരിക്കുകഅതാണിപ്പോള്‍ ആവശ്യം. നിധിശേഖരത്തിന്റെ ഉപയോഗം സംബന്ധിച്ച് മറ്റ് കാര്യങ്ങള്‍ സുപ്രീംകോടതി പരിഗണിക്കുന്ന വിഷയമായതിനാല്‍ ഞാനിപ്പോള്‍ അഭിപ്രായമൊന്നും പറയുന്നില്ല.

നിധികള്‍ എങ്ങനെ ഉണ്ടാകുന്നു, അതെങ്ങനെ കുന്നുകൂട്ടാന്‍ കഴിയുന്നു, സ്വത്തുക്കള്‍ എങ്ങനെ ഉണ്ടാക്കുന്നു, അത് ഭാവിയിലേക്ക് എങ്ങനെ സംഭരിച്ചു വെയ്ക്കാന്‍ കഴിയുന്നു, അതിന്റെ യഥാര്‍ത്ഥ അവകാശികള്‍ ആരാണ് എന്ന അടിസ്ഥാനപരമായ ചോദ്യവും അതിന്റെ അസന്ദിഗ്ധമായ ഉത്തരവും എല്ലാവരുടെയും മനസ്സിലുണ്ടാവട്ടേ എന്നാശംസിച്ചു കൊണ്ട് നിര്‍ത്തുന്നു.

നന്ദി, നമസ്‌കാരം Sree Padmanabhaswamy Temple B nilavara( B vault) opening and VS Achuthanandan’s speech

 

Content Summary; Sree Padmanabhaswamy Temple B nilavara( B vault) opening and VS Achuthanandan’s speech

Support Azhimukham

ജനാധിപത്യത്തിന്റെ നിലനിൽപ്പിന് സ്വതന്ത്ര മാധ്യമങ്ങൾ ആവശ്യമാണ്. സ്വതന്ത്രമായി പ്രവർത്തിക്കുന്ന മാധ്യമ സ്ഥാപനങ്ങൾക്കാകട്ടെ പൊതുജനങ്ങളുടെ പിന്തുണയും അത്യാവശ്യമാണ്. ഭയരഹിതമായ അന്വേഷണാത്മക റിപ്പോർട്ടിങ്ങും ആഴത്തിലുള്ള വിശകലനങ്ങളും 'അഴിമുഖ'ത്തിൽ തുടരുന്നതിന് ദയവായി ഞങ്ങളെ പിന്തുണയ്ക്കുക.

Leave a Reply

Your email address will not be published. Required fields are marked *

×