ബാലറ്റ് പേപ്പറിലേക്ക് തിരികെ മടങ്ങേണ്ടതില്ല

ഇവിഎമ്മുകളിൽ അവിശ്വാസം പ്രകടിപ്പിച്ച ഹർജിയിൽ സുപ്രിം കോടതി

ലോകസഭ തെരഞ്ഞെടുപ്പ് പടിവാതിലിൽ എത്തി നിൽക്കെ മാർച്ച്‌ 16 ന് ഇ വി എമ്മുകൾക്ക് പകരം ബാലറ്റ് പേപ്പർ യുഗത്തിലേക്ക് തിരികെ പോകണമെന്ന ഹർജി സുപ്രിം കോടതി പരിഗണിച്ചു. ആശയം തള്ളിക്കളഞ്ഞ കോടതി ചൊവ്വാഴ്ച, ഇലക്ട്രോണിക് വോട്ടിംഗ് മെഷീനുകൾ (ഇവിഎം) വഴിയുള്ള വോട്ടിംഗിൻ്റെ വിശ്വാസ്യതയിൽ സംശയം ഉന്നയിച്ച ഹരജിക്കാരെ ചോദ്യം ചെയ്തു, വോട്ട് ചെയ്യുമ്പോൾ എന്താണ് സംഭവിക്കുന്നതെന്ന് ഇതുവരെ മറന്നിട്ടില്ലെനന്നും ബെഞ്ച് പ്രസ്താവിച്ചു.

” ഞങ്ങൾ ഞങ്ങളുടെ അറുപതുകളിലാണ്. മുമ്പ് എന്താണ് സംഭവിച്ചതെന്ന് ഞങ്ങൾ കണ്ടിട്ടുണ്ട്. നിങ്ങൾ അത് മറന്നെങ്കിൽ, ക്ഷമിക്കണം, ഞാൻ മറന്നിട്ടില്ല. ” വിവിപാറ്റ് സ്ലിപ്പുകൾ ഉപയോഗിച്ച് ഇവിഎം വോട്ടുകൾ 100% പരിശോധിക്കണമെന്ന് ആവശ്യപ്പെട്ട് ഹർജിക്കാരനായ എൻജിഒ അസോസിയേഷൻ ഫോർ ഡെമോക്രാറ്റിക് റിഫോംസിന് വേണ്ടി ഹാജരായ അഭിഭാഷകൻ പ്രശാന്ത് ഭൂഷണിനോട് രണ്ടംഗ ബെഞ്ച് അധ്യക്ഷനായ ജസ്റ്റിസ് സഞ്ജീവ് ഖന്ന പറഞ്ഞു.

ഇവിഎമ്മുകൾക്ക് പകരം എന്താണ് നടപ്പിലാക്കാൻ ആഗ്രഹിക്കുന്നതെന്ന ദീപങ്കർ ദത്ത ഉൾപ്പെട്ട ബെഞ്ചിന്റെ ചോദ്യത്തിന് ബാലറ്റ് പേപ്പറുകളെക്കുറിച്ചുള്ള ആശയമാണ് ഭൂഷൺ ഉന്നയിച്ചത്. “നേരത്തെ ബാലറ്റ് പേപ്പറുകൾ ഉണ്ടായിരുന്നു. ഭൂരിഭാഗം യൂറോപ്യൻ രാജ്യങ്ങളും ബാലറ്റ് പേപ്പറിലേക്ക് തിരിച്ചുപോയി,” ഭൂഷൺ പറഞ്ഞു. എന്തുകൊണ്ടാണ് ഇവിഎമ്മുകൾ വിശ്വാസയോഗ്യമല്ലാത്തതെന്ന് ജർമ്മൻ ഭരണഘടനാ കോടതി വിധി പറഞ്ഞിട്ടുണ്ടെന്നും അതിനാൽ പേപ്പർ ബാലറ്റുകൾ അവലംബിക്കണമെന്നും അദ്ദേഹം പറഞ്ഞു. നിർദ്ദേശം തള്ളിയ ജസ്റ്റിസ് ദത്ത പറഞ്ഞു, ഇന്ത്യയിൽ തെരഞ്ഞെടുപ്പ് നടത്തുന്നത്വ ളരെ വലിയ ചുമതലയാണ്. ഒരു യൂറോപ്യൻ രാജ്യത്തിനും ഇതുപോലെ തെരഞ്ഞെടുപ്പ് നടത്താനാവില്ല. ജർമ്മനിയിൽ നിന്നും മറ്റ് രാജ്യങ്ങളിൽ നിന്നും സാമ്യങ്ങളും താരതമ്യങ്ങളും സ്വീകരിക്കരുത്. ജർമ്മനിയിലെ ജനസംഖ്യയെക്കുറിച്ച് ഭൂഷൺ പറഞ്ഞതിനേക്കാൾ കൂടുതൽ ജനസംഖ്യ എൻ്റെ സംസ്ഥാനമായ പശ്ചിമ ബംഗാളിലുണ്ട്.” അദ്ദേഹം പറഞ്ഞു.

ഇവിഎമ്മുകളുടെ പ്രവർത്തനത്തെക്കുറിച്ചും അവ സംഭരിക്കുന്നതിനെക്കുറിച്ചും വോട്ടുകൾ എണ്ണുന്നതിനെക്കുറിച്ചും ബെഞ്ച് നിരവധി ചോദ്യങ്ങൾ ഉന്നയിച്ചു. “ഭൂരിപക്ഷം വോട്ടർമാരും ഇവിഎമ്മുകളെ വിശ്വസിക്കുന്നില്ല” എന്ന എഡിആർ റിപ്പോർട്ടിനെയും കോടതി ചോദ്യം ചെയ്തു. എവിടെനിന്നാണ് കോടതിയിൽ സമർപ്പിച്ച റിപ്പോർട്ട്‌ ലഭിച്ചതെന്നും കോടതി ആരാഞ്ഞു. സിഎസ്ഡിഎസ്-ലോക്‌നിതി വോട്ടെടുപ്പാണ് സമർപ്പിച്ചതെന്ന് ഭൂഷൺ വ്യക്തമാക്കി. ഇതോടെ ഈ സ്വകാര്യ വോട്ടെടുപ്പിൽ കോടതിക്ക് വിശ്വാസമില്ലെന്ന് ജസ്റ്റിസ് ദത്ത് ഉറപ്പിച്ചു പറഞ്ഞു. ഇതുമായി ബന്ധപ്പെട്ട് കൃത്യമായ വിവരങ്ങളുടെ അഭാവം മൂലം ഇത്തരത്തിലുള്ള വാദം സ്വീകാര്യമായേക്കില്ലെന്ന് ജസ്റ്റിസ് ഖന്ന പറഞ്ഞു. ഒരു സ്വകാര്യ വോട്ടെടുപ്പിന് ഇവിഎമ്മുകളുടെ വിശ്വാസ്യത ചോദ്യം ചെയ്യാൻ കഴിയില്ല. മറിച്ചൊരു വോട്ടെടുപ്പ് മറ്റാരെങ്കിലും നടത്താൻ സാധ്യതയുണ്ട്. നമ്മൾ തൽക്കാലം അത്തരം കാര്യങ്ങൾ പരിഗണിക്കേണ്ടതില്ല.” അദ്ദേഹം പറഞ്ഞു.

പൊതുമേഖലാ സ്ഥാപനമാണ് ഇവിഎമ്മുകൾ നിർമ്മിക്കുന്നതെന്നും അവിടെയുള്ള സാങ്കേതികതയിൽ വിശ്വാസകുറവുണ്ടെന്ന് വാദത്തിനോട് ജസ്റ്റിസ് ഖന്നയുടെ പ്രതികരണം, “സ്വകാര്യ മേഖല യന്ത്രങ്ങൾ നിർമ്മിക്കുന്നതിൽ നിങ്ങൾ താല്പര്യപ്പെടുന്നുണ്ടോ? സ്വകാര്യ മേഖലയാണ് നിർമ്മിക്കുന്നതെങ്കിൽ, ഇതേ വിശ്വാസ്യത കുറവ് നിങ്ങൾ ഇവിടെ ഉന്നയിക്കുമായിരുന്നു.

ഇവിഎമ്മുകൾ കൃത്യമായി പ്രവർത്തിക്കുന്നുണ്ടോ എന്ന് പരിശോധിക്കുന്നത് , ഡാറ്റയുടെ അടിസ്ഥാനത്തിലായിരിക്കണമെന്ന് ബെഞ്ച് പറഞ്ഞു. ഒരു പ്രത്യേക വർഷത്തിൽ ആകെ പോൾ ചെയ്ത വോട്ടുകളുടെ എണ്ണം എത്രയെന്നതും പിന്നീട് എണ്ണിയ മൊത്തം വോട്ടുകളുടെ എണ്ണവുമായി അവർ അത് കണക്കാക്കിയിട്ടുണ്ടോ എന്നതുമായി ബന്ധപ്പെട്ട്, എത്ര കേസുകൾ പൊരുത്തക്കേടുകൾ ഉണ്ടായി.ആത്യന്തികമായി എത്ര കേസുകളാണ് സ്ഥാനാർത്ഥികൾ പേപ്പർ സ്ലിപ്പുകൾ എണ്ണാൻ ആവശ്യപ്പെട്ടത്, അതിൽ എത്ര പൊരുത്തക്കേടുകൾ കണ്ടെത്തി. അത് ഇവിഎമ്മുകളിൽ കൃത്രിമം നടക്കുന്നുണ്ടോ, നടക്കാനുള്ള സാധ്യതയുണ്ടോ എന്നതിൻ്റെ യഥാർത്ഥ ചിത്രം നൽകും. ആവശ്യപ്പെടുകയാണെങ്കിൽ ആ കണക്കുകൾ അവർ തീർച്ചയായും കോടതിയിൽ സമർപ്പിക്കും.”

ഇവിഎമ്മുകൾ കൃത്രിമം കാണിച്ചുവെന്നല്ല ഞങ്ങൾ പറയാൻ ഉദ്ദേശിച്ചതെന്നും ഇവിഎമ്മിലും VVPAT-ലും പ്രോഗ്രാമബിൾ ചിപ്പ് ഉള്ളതിനാൽ ഇവിഎമ്മുകളിൽ കൃത്രിമം കാണിക്കാൻ കഴിയുമെന്നാണ് പറയുന്നതെന്ന് ഭൂഷൻ പറഞ്ഞു.

വോട്ടർമാർക്ക് വിവിപാറ്റ് സ്ലിപ്പ് ബാലറ്റ് ബോക്‌സിൽ നിക്ഷേപിക്കാൻ അനുവദിക്കുമ്പോൾ, വോട്ട് ശരിയായി രേഖപ്പെടുത്തിയിട്ടുണ്ടെന്ന് ഉറപ്പാക്കാൻ കഴിയും. ഇവിഎമ്മിലെ സുതാര്യമല്ലാത്ത മിറർഡ് ഗ്ലാസ് മാറ്റി സുതാര്യമായ ഗ്ലാസ് സ്ഥാപിക്കാനുമാണ് മറ്റ് നിർദ്ദേശങ്ങളെന്നും അദ്ദേഹം പറഞ്ഞു. ഉള്ളിൽ എന്താണ് സംഭവിക്കുന്നതെന്ന് ഒരാൾക്ക് കാണാൻ കഴിയുന്ന വിധത്തിൽ ഇത് മാറ്റണം.

എല്ലാ വിവിപാറ്റ് സ്ലിപ്പുകളും എണ്ണാൻ 12 ദിവസമെടുക്കുമെന്ന് ഇന്ത്യൻ തിരഞ്ഞെടുപ്പ് കമ്മീഷൻ പറഞ്ഞതായി ഹർജിക്കാർ ചൂണ്ടികാണിക്കുന്നു. 2019 ലോക്‌സഭാ തെരഞ്ഞെടുപ്പിൽ ഇവിഎമ്മുകളിൽ രേഖപ്പെടുത്തിയ വോട്ടുകളുടെയും ചില മണ്ഡലങ്ങളിൽ എണ്ണിയ വോട്ടുകളുടെയും പൊരുത്തക്കേടിനെക്കുറിച്ചുള്ള ഇസിഐ ഡാറ്റയെക്കുറിച്ചുള്ള ഒരു വാർത്താ റിപ്പോർട്ട് മുതിർന്ന അഭിഭാഷകൻ ഗോപാൽ ശങ്കരനാരായണൻ കോടതിയിൽ സമർപ്പിച്ചിരുന്നു. എന്നാൽ ബട്ടണിൽ ഉടനടി അമർത്താത്തതിനാൽ ചിലപ്പോൾ ചില പൊരുത്തക്കേടുകൾ ഉണ്ടാകാമെന്നും എന്നാൽ അത്തരം സന്ദർഭങ്ങളിൽ ഡാറ്റ ഉണ്ടായിരിക്കുമെന്നും വിവിപാറ്റ് സ്ലിപ്പുകൾ എണ്ണാൻ ആവശ്യപ്പെടുമെന്നും ബെഞ്ച് പറഞ്ഞു. ഡാറ്റ പിന്നീട് കൂട്ടിച്ചേർക്കാമെന്ന ശങ്കരനായന്റെ വാദത്തെ, പക്ഷേ ബെഞ്ച് അംഗീകരിച്ചില്ല. വിവിപാറ്റ് സ്ലിപ്പ് ചോദിക്കുന്ന വോട്ടർ തൻ്റെ അവകാശവാദം ശരിയല്ലെന്ന് കണ്ടെത്തിയാൽ 6 മാസം വരെ തടവും 1,000 രൂപ വരെ പിഴയും ഉൾപ്പെടുന്ന അനന്തരഫലങ്ങളെക്കുറിച്ച് ബോധവാന്മാരാണെന്ന് പ്രഖ്യാപനം നൽകേണ്ടിവരുമെന്ന നിയമത്തെക്കുറിച്ചും ശങ്കരനായരായൻ ആശങ്ക ഉന്നയിച്ചു. ഇത് ഒരു പ്രതിരോധമായി പ്രവർത്തിക്കുമെന്നും അദ്ദേഹം പറഞ്ഞു.

അതിന് പിന്നിൽ ഒരു കാരണമുണ്ടെന്ന് ജസ്റ്റിസ് ഖന്ന പറഞ്ഞു. ഈ ഘട്ടത്തിൽ വോട്ടർക്ക് പേപ്പർ സ്ലിപ്പ് നൽകുന്നില്ല. പേപ്പർ സ്ലിപ്പ് ചോദിച്ചാൽ അയാൾക്ക് അതിന് അർഹതയുണ്ട്. എന്നാൽ പിന്നീട് തിരഞ്ഞെടുപ്പ് നടപടികൾ നിർത്തിവെക്കേണ്ടി വരും. ആരെങ്കിലും മെഷീൻ തുറന്ന് പുറത്തെടുക്കേണ്ടിവരും, സ്ഥാനാർത്ഥികളുടെ പ്രതിനിധികളെ വിളിക്കേണ്ടിവരും. പ്രായോഗിക വശം ചിന്തിക്കുകയാണെങ്കിൽ, 10 ശതമാനം ആളുകൾ സ്ലിപ്പുകൾ ആവശ്യപ്പെട്ടുവെന്നിരിക്കട്ടെ, മുഴുവൻ തിരഞ്ഞെടുപ്പ് പ്രക്രിയയും നിലച്ചേക്കാം.” അദ്ദേഹം പറഞ്ഞു. കേസിൽ വാദം കേൾക്കുന്നത് ഏപ്രിൽ 18ന് പുനരാരംഭിക്കും.

This post was last modified on April 17, 2024 7:34 am

അഴിമുഖം പ്രതിനിധി:
Related Post
Leave a Comment