June 26, 2026 |
Share on

അയോധ്യ വിധി ചോദ്യം ചെയ്യപ്പെടുന്നു? മുൻ ചീഫ് ജസ്റ്റിസിൻ്റെ ‘അശുദ്ധമാക്കൽ’ പ്രസ്താവന വിവാദത്തിൽ

ബാബറി മസ്ജിദ് സ്ഥാപിച്ചത് തന്നെ അടിസ്ഥാനപരമായി അശുദ്ധമാക്കൽ

ഇന്ത്യൻ നീതിന്യായ വ്യവസ്ഥയിലെ ഏറ്റവും സങ്കീർണ്ണമായ കേസുകളിലൊന്നായിരുന്നു അയോധ്യ തർക്കഭൂമി വിഷയം. പതിറ്റാണ്ടുകൾ നീണ്ട നിയമപോരാട്ടങ്ങൾക്കും സാമൂഹിക-രാഷ്ട്രീയ സംഘർഷങ്ങൾക്കും പരിസമാപ്തി കുറിക്കുന്നത് 2019-ലെ സുപ്രീം കോടതിയുടെ ചരിത്രപരമായ അയോധ്യ വിധിയിലൂടെയാണ്.

2019 നവംബർ 9-ന് അന്നത്തെ ചീഫ് ജസ്റ്റിസ് രഞ്ജൻ ഗൊഗോയിയുടെ നേതൃത്വത്തിലുള്ള അഞ്ചംഗ ഭരണഘടനാ ബെഞ്ചാണ് ഏകകണ്ഠമായി വിധി പ്രസ്താവിച്ചത്. എന്നാൽ സുപ്രീം കോടതിയുടെ ഔദ്യോഗിക വിധിന്യായത്തിലെ കണ്ടെത്തലുകൾക്ക് വിരുദ്ധമായ പ്രസ്താവനയാണ് അയോധ്യ വിധിയിൽ പങ്കാളിയായിരുന്ന മുന്‍ ചീഫ് ജസ്റ്റിസ് ഡി.വൈ.ചന്ദ്രചൂഡ് ഇപ്പോൾ നടത്തിയിരിക്കുന്നത്. ന്യൂസ് ലോൺഡ്രിക്ക് നൽകിയ അഭിമുഖത്തിൽ അദ്ദേഹം നടത്തിയ പരാമർശങ്ങൾ പുതിയ വിവാദങ്ങൾക്ക് വഴി തുറന്നിരിക്കുകയാണ്.

16-ാം നൂറ്റാണ്ടിൽ ബാബറി മസ്ജിദ് സ്ഥാപിച്ചത് തന്നെ അടിസ്ഥാനപരമായി ഒരു അശുദ്ധമാക്കൽ ആയിരുന്നു എന്നതാണ് ചന്ദ്രചൂഡിൻ്റെ ഏറ്റവും വിവാദപരമായ പ്രസ്താവന. എന്നാൽ 2019 നവംബറിലെ സുപ്രീം കോടതിയുടെ ഔദ്യോഗിക വിധിന്യായത്തിൽ മസ്ജിദ് നിർമ്മിക്കുന്നതിനുവേണ്ടി ക്ഷേത്രധ്വംസനം നടന്നതിന് തെളിവില്ല എന്ന് അഞ്ചംഗ ബെഞ്ച് വ്യക്തമായി നിരീക്ഷിച്ചിരുന്നു.

Also Read: അയോധ്യ വീണ്ടും കത്തിക്കേണ്ടത് ആരുടെ ആവശ്യമാണ്?

ചന്ദ്രചൂഡിൻ്റെ ഈ പുതിയ പ്രസ്താവന, ബാബറി മസ്ജിദിൻ്റെ നിർമ്മാണത്തിൻ്റെ ചരിത്രപരമായ സ്വഭാവത്തെ വിധിയിൽ അംഗീകരിച്ചതിനേക്കാൾ തീവ്രമായി വിലയിരുത്തുന്നതിന് തുല്യമാണ്. ഈ വൈരുദ്ധ്യം, വിധിന്യായത്തിൻ്റെ അടിസ്ഥാനപരമായ യുക്തിയെ സംശയത്തിന്റെ നിഴലിൽ ആക്കിയിരിക്കുകയാണ്.

ആർക്കിയോളജിക്കൽ സർവേ ഓഫ് ഇന്ത്യയുടെ (ASI) റിപ്പോർട്ടിൻ്റെ നിയമപരമായ സ്വീകാര്യതയെക്കുറിച്ചും കോടതിയുടെ നിലപാടിൽ നിന്നും വ്യത്യസ്തമായ അഭിപ്രായമാണ് ചന്ദ്രചൂഡ് അഭിമുഖത്തിൽ പങ്കുവെച്ചത്. ഒരു സ്ഥലത്തിൻ്റെ ഉടമസ്ഥാവകാശം (Title) ASIയുടെ കണ്ടെത്തലുകളുടെ അടിസ്ഥാനത്തിൽ മാത്രം നിയമപരമായി നിർണ്ണയിക്കാനാവില്ല എന്നായിരുന്നു കോടതിയുടെ വിധിയിലെ മറ്റൊരു പ്രധാന നിരീക്ഷണം.

babri masjid

Babri Masjid

എന്നാൽ മസ്ജിദിന് താഴെ ഹിന്ദു ആരാധനാക്രമമുള്ള 12-ാം നൂറ്റാണ്ടിലെ കെട്ടിടം ഉണ്ടായിരുന്നു എന്നതിൻ്റെ പുരാവസ്തു ഗവേഷണ തെളിവുകൾ മതിയായ തെളിവുകൾ ആയിരുന്നു എന്നാണ് അഭിമുഖത്തിൽ ചന്ദ്രചൂഡ് അഭിപ്രായപ്പെട്ടത്.

Also Read: അയോധ്യയില്‍ വെളിപ്പെടുന്ന ഇന്ത്യ

ചരിത്രത്തിൽ സംഭവിച്ച കാര്യങ്ങൾ അംഗീകരിക്കണം എന്നും അതിൽ നിന്ന് കണ്ണടയ്ക്കാനാവില്ല എന്നും അദ്ദേഹം പറയുന്നു. 12-ഉം 16-ഉം നൂറ്റാണ്ടുകൾക്കിടയിലെ നാനൂറ് വർഷത്തെ ചരിത്രപരമായ വിവരങ്ങൾ ലഭ്യമല്ലെന്നും, അടിത്തറയിലെ കെട്ടിടം തകർത്തത് മസ്ജിദ് പണിയാൻ വേണ്ടിയാണോ എന്നതിന് തെളിവില്ല എന്നും വിധിയിൽ എടുത്തുപറഞ്ഞിരുന്നു. ഈ രണ്ട് നിലപാടുകളും നിയമപരമായ തെളിവിൻ്റെ മൂല്യനിർണ്ണയത്തിൽ ബെഞ്ചിനുള്ളിൽ വ്യത്യസ്ത അഭിപ്രായങ്ങൾ ഉണ്ടായിരുന്നോ എന്നതിലേക്കാണ് വിരൽ ചൂണ്ടുന്നത്.

അയോധ്യ വിധി വിശ്വാസത്തിൻ്റെ അടിസ്ഥാനത്തിലാണ്, തെളിവുകളുടെ അടിസ്ഥാനത്തിലല്ല എന്ന വിമർശനത്തോട് ചന്ദ്രചൂഡ് ശക്തമായി പ്രതികരിച്ചു. വിധി വായിക്കാത്തവരുടെ വിമർശനമാണ് ഇതെല്ലാം എന്നും ഉടമസ്ഥാവകാശം നിർണ്ണയിക്കുന്നതിനുള്ള സാധാരണ നിയമപരമായ മാനദണ്ഡങ്ങളും തെളിവുകളും ഉപയോഗിച്ചാണ് കോടതി തീരുമാനമെടുത്തത് എന്നായിരുന്നു അദ്ദേഹത്തിന്റെ മറുപടി.

Also Read:  എംഎസ്‌സി എൽസ 3 അപകടം: ‘അടുത്ത വർഷം അയലയും മത്തിയും കുറയാൻ സാധ്യത’ സിഎംഎൽആർഇ റിപ്പോർട്ട് ഊതിപ്പെരുപ്പിച്ചത്

മസ്ജിദ് നിർമ്മാണം അശുദ്ധമാക്കൽ ആയിരുന്നു എന്ന അദ്ദേഹത്തിൻ്റെ പുതിയ പ്രസ്താവന വിധിന്യായത്തിൻ്റെ യുക്തിയെ വിമർശിക്കുന്നവർക്ക് പുതിയ വാദഗതികൾ നൽകാനുള്ള സാധ്യതയാണ് തുറന്നിരിക്കുന്നത്. നിലവിൽ മുൻ ചീഫ് ജസ്റ്റിസിൻ്റെ ഇപ്പോഴത്തെ അഭിപ്രായങ്ങൾ, ഇന്ത്യയുടെ ഏറ്റവും പ്രധാനപ്പെട്ടതും രാഷ്ട്രീയപരവുമായ ഒരു കേസിൻ്റെ ചരിത്രപരമായ വ്യാഖ്യാനത്തെയും നിയമപരമായ നിരീക്ഷണങ്ങളെയും വീണ്ടും പൊതുചർച്ചാവിഷയമാക്കി മാറ്റിയിരിക്കുകയാണ്.

content summary: Ayodhya Verdict in Question: Chandrachud’s Remark Sparks Contradiction

Support Azhimukham

ജനാധിപത്യത്തിന്റെ നിലനിൽപ്പിന് സ്വതന്ത്ര മാധ്യമങ്ങൾ ആവശ്യമാണ്. സ്വതന്ത്രമായി പ്രവർത്തിക്കുന്ന മാധ്യമ സ്ഥാപനങ്ങൾക്കാകട്ടെ പൊതുജനങ്ങളുടെ പിന്തുണയും അത്യാവശ്യമാണ്. ഭയരഹിതമായ അന്വേഷണാത്മക റിപ്പോർട്ടിങ്ങും ആഴത്തിലുള്ള വിശകലനങ്ങളും 'അഴിമുഖ'ത്തിൽ തുടരുന്നതിന് ദയവായി ഞങ്ങളെ പിന്തുണയ്ക്കുക.

Leave a Reply

Your email address will not be published. Required fields are marked *

×