UPDATES

ഇന്ത്യ-പാക് പോരാട്ടത്തിന് സ്വപ്‌ന വേദിയായി ന്യൂയോര്‍ക്ക് നഗരം

2024ലെ ട്വന്റി-20 ലോകകപ്പിന് അമേരിക്കയും ആതിഥേയത്യം വഹിക്കുന്നുണ്ട്

                       

2024 ട്വന്റി-20 ലോകകപ്പ് ക്രിക്കറ്റിലെ സുപ്രധാനമായൊരു പോരാട്ടത്തിന് ന്യൂയോര്‍ക്ക് നഗരം വേദിയാകുമോ! മത്സരം ഏതാണെന്നല്ലേ? നിങ്ങള്‍ ഉദ്ദേശിച്ചതുപോലെ ഇന്ത്യ-പാക് പോരാട്ടം തന്നെ! അമേരിക്കയിലെ ക്രിക്കറ്റ് പ്രേമികളായ പ്രവാസികളെ കൂടി ലക്ഷ്യമിട്ടുകൊണ്ടള്ളൊരു നീക്കം നടക്കുന്നുണ്ടെന്നാണ് വിവരം.

ക്രിക്കറ്റ് ആരാധകരെ ആവേശം കൊള്ളിക്കുന്ന ഇന്ത്യ-പാക്കിസ്താന്‍ ഏറ്റുമുട്ടല്‍ ന്യൂയോര്‍ക്കില്‍ സജ്ജീകരിക്കുന്ന ഒരു പോപ്പ് അപ്പ് സ്റ്റേഡിയത്തിലായിരിക്കും(താത്കാലിക സ്‌റ്റേഡിയം) നടക്കുക എന്നാണ് സൂചനകള്‍. ഒരു മാര്‍ക്വീ (ഫുള്‍ ഹൗസ് പ്രതീക്ഷിക്കുന്ന ഉയര്‍ന്ന പ്രാധാന്യമുള്ള മത്സരം) മത്സരം എന്ന നിലയില്‍ ഇന്ത്യ-പാക് ഏറ്റുമുട്ടല്‍ ഓരോ ആരാധകന്റെയുമുള്ളില്‍ ഉയര്‍ത്തുന്ന പ്രതീക്ഷകള്‍ വളരെ വലുതാണ്. ജൂണില്‍ നടക്കാനിരിക്കുന്ന ടി-20 ലോകകപ്പിന് വെസ്റ്റിന്‍ഡീസുമായി ചേര്‍ന്നാണ് യുഎസ്എ ആതിഥേയത്വം വഹിക്കുന്നത്. ന്യൂയോര്‍ക്കിന്റെ അതിര്‍ത്തി പ്രദേശങ്ങളില്‍ നിര്‍മിക്കുന്ന താത്കാലിക പോപ്പ് അപ്പ് സ്റ്റേഡിയത്തിലായിരിക്കും ചില മത്സരങ്ങള്‍ സംഘടിപ്പിക്കുക. ന്യൂയോര്‍ക്കില്‍ ടൂര്‍ണമെന്റിനായി 34,000 പേര്‍ക്ക് ഇരിക്കാവുന്ന താത്കാലിക സ്റ്റേഡിയങ്ങളായിരിക്കും നിര്‍മിക്കുന്നത്. ഐ സി സിയുടെയും പ്രാദേശിക സംഘാടക സമിതികളുടെയും ഔപചാരികമായ അംഗീകാരം ലഭിച്ചിട്ടില്ലാത്തതിനാല്‍ ഇന്ത്യ- പാക് മത്സരത്തിനെ കുറിച്ചുള്ള മറ്റു വിശാദംശങ്ങളൊന്നും ഒന്നും ലഭ്യമല്ല.

മത്സരം നടക്കുമെന്നു കരുതുന്ന ന്യൂയോര്‍ക്കില്‍ നടത്തിയ ഏറ്റവും പുതിയ സെന്‍സസ് പ്രകാരം ഏകദേശം 7,11,000 ഇന്ത്യക്കാരും 1,00,000 പാകിസ്താനികളും താമസിക്കുന്നുണ്ട്. ന്യൂയോര്‍ക്കും ഡല്‍ഹിയും തമ്മിലുള്ള സമയ വ്യത്യാസം പത്തര മണിക്കൂറായതിനാല്‍ ചില മത്സരങ്ങള്‍ ഇന്ത്യന്‍ സമയക്രമത്തിനനുസരിച്ച് ആയിരിക്കും നടത്തുകയെന്നും സംഘാടകര്‍ അറിയിച്ചിട്ടുണ്ട്.

ടി-20 മത്സരങ്ങള്‍ക്കായി യു എസിലെ മൂന്ന് വേദികള്‍ മാത്രമായിരിക്കും ഉപയോഗിക്കുന്നത്. ഫ്‌ളോറിഡയിലെ സെന്‍ട്രല്‍ ബ്രോവാര്‍ഡ് പാര്‍ക്ക്, ടെക്സാസിലെ ഗ്രാന്‍ഡ് പ്രയറി സ്റ്റേഡിയം, ലോംഗ് ഐലന്‍ഡിലെ ഐസന്‍ ഹോവര്‍ പാര്‍ക്ക് എന്നിവിടങ്ങളിലായിരിക്കും മത്സരങ്ങള്‍ സംഘടിപ്പിക്കുന്നത്. ഇതില്‍ ഗ്രാന്‍ഡ് പ്രയറി സ്റ്റേഡിയവും, സെന്‍ട്രല്‍ ബ്രോവാര്‍ഡ് പാര്‍ക്കും ക്രിക്കറ്റ് സ്റ്റേഡിയങ്ങളാണ്.

ഇംഗ്ലണ്ടും ഓസ്ട്രേലിയയും അവരുടെ എല്ലാ ഗ്രൂപ്പ് മത്സരങ്ങളും കരീബിയയിലായിരിക്കും കളിക്കുക. ഇഗ്ലണ്ട് തങ്ങളുടെ ആദ്യ അഞ്ച് കളികളില്‍ യോഗ്യത നേടുകയാണെങ്കില്‍ തുടര്‍ന്ന് വരുന്ന സൂപ്പര്‍ 8 റൗണ്ടില്‍ ആന്റിഗ്വ, ബാര്‍ബഡോസ്, സെന്റ് ലൂസിയ എന്നിവിടങ്ങളിലായിരിക്കും കളിക്കുക. എന്നിരുന്നാലും ഷെഡ്യൂളില്‍ ഇനിയും മാറ്റങ്ങള്‍ വരാന്‍ സാധ്യതയുണ്ട്.

നിലവില്‍ ഐ സി സി ഇന്‍സ്‌പെക്ടര്‍മാര്‍ കഴിഞ്ഞ രണ്ടാഴ്ച്ചകളായി കരീബിയയിലെ വേദികള്‍ സന്ദര്‍ശിച്ച് വരുകയാണ്. ചില വേദികളില്‍ ചെറിയ തോതിലുള്ള വിപുലീകരങ്ങള്‍ ആവശ്യമാണെന്ന് അവര്‍ വിലയിരുത്തിയെങ്കിലും വലിയ രീതിയിലുള്ള മാറ്റങ്ങളൊന്നും തന്നെ ഇതുവരെയും നിര്‍ദേശിച്ചിട്ടില്ല. അന്തിമ മത്സരം നടക്കുന്ന വേദി ഏതെന്ന് തീരുമാനായിട്ടില്ലെങ്കിലും 2007 ലെ ഏകദിന ലോകകപ്പിന്റെയും 2010 ലെ ടി-20 ലോകകപ്പിന്റെയും ഫൈനല്‍ മത്സരങ്ങള്‍ക്ക് ആതിഥേയത്വം വഹിച്ച ബാര്‍ബഡോസില്‍ തന്നെയായിരിക്കും നടക്കാന്‍ സാധ്യത എന്നാണ് അടുത്ത വൃത്തങ്ങള്‍ സൂചിപ്പിക്കുന്നത്.

2022 -ല്‍ ഓസ്ട്രേലിയയില്‍ നടന്ന ടി-20 ലോകകപ്പ് ഫൈനലില്‍ പാക്കിസ്ഥാനെ തോല്‍പ്പിച്ചാണ് നിലവിലെ ചാമ്പ്യന്മാരായ ഇംഗ്ലണ്ട് കപ്പുയര്‍ത്തുന്നത്. നിലവില്‍ കരീബിയന്‍ മണ്ണില്‍ വെസ്റ്റന്‍ഡീസ്-ഇംഗ്ലണ്ട് ഏകദിന പരമ്പര നടക്കുന്നുണ്ട്.

ഐസിസി, എസിസി ടൂര്‍ണമെന്റുകളിലായി 2023-ല്‍ ഇന്ത്യയും പാകിസ്ഥാനും രണ്ട് തവണയാണ് ഏറ്റുമുട്ടിയത്. 2023 ലെ ഏഷ്യ കപ്പില്‍ നടന്ന ആദ്യ മത്സരം മഴ കാരണം നിര്‍ത്തി വച്ചെങ്കിലും റിസര്‍വ് ദിനത്തില്‍ ഇന്ത്യ വിജയം കരസ്ഥമാക്കി. അതിനുശേഷം, 2023 ഏകദിന ലോകകപ്പില്‍ ഇന്ത്യയും പാകിസ്താനും അഹമ്മദാബാദിലെ നരേന്ദ്ര മോദി ക്രിക്കറ്റ് സ്റ്റേഡിയത്തിലാണ് ഏറ്റു മുട്ടുന്നത്. അന്നും ഏഴ് വിക്കറ്റുകളുടെ പിന്‍ബലത്തോടെ ഇന്ത്യ വിജയം കരസ്ഥമാക്കി. 2028 നടക്കുന്ന ഒളിമ്പിക്‌സിലും ക്രിക്കറ്റ് ഉള്‍പെടുത്തിയിട്ടുണ്ട്. 120 വര്‍ഷങ്ങള്‍ക്ക് ഇപ്പുറമാണ് ക്രിക്കറ്റ് ഒളിമ്പിക്‌സ് ഇനമായി തിരിച്ചു വരുന്നത്.

Share on

മറ്റുവാര്‍ത്തകള്‍