June 16, 2026 |
Share on

ജലചൂഷണം, ആരോഗ്യപ്രശ്‌നം; പെപ്‌സിയും കൊക്ക കോളയും വില്‍ക്കില്ലെന്നു തമിഴ്‌നാട്ടിലെ വ്യാപാരികള്‍

കടുത്ത വരള്‍ച്ച നേരിടുകയാണ തമിഴ്‌നാട്

പാരമ്പര്യം, രാഷ്ട്രീയം; തമിഴന്റെ പ്രക്ഷോഭങ്ങള്‍ പലതായി കണ്ടുകൊണ്ടിരിക്കുകയാണ് ഈയടുത്തകാലത്തായി. ഇപ്പഴിതാ പുതിയൊരു സമരവും ദ്രാവിഡനാട്ടില്‍ ആരംഭിച്ചിരിക്കുന്നു. അന്താരാഷ്ട്ര കുത്തകകളുടെ ശീതളപാനിയങ്ങളെ ബഹിഷ്‌കരിക്കുകയാണ് തമിഴ്‌നാട്ടിലെ കച്ചവടക്കാര്‍. ജനങ്ങളുടെ ആരോഗ്യവും പ്രകൃതിയും സംരക്ഷിക്കുക എന്നതു മുന്‍നിര്‍ത്തിയാണ് ഇത്തരമൊരു ബഹിഷ്‌കരണം.

ഇന്നു മുതല്‍( ബുധനാഴ്ച) സംസ്ഥാനത്ത് വ്യാപാരികള്‍ പെപ്‌സി, കൊക്ക കോള എന്നിവയുടെ പാനീയങ്ങള്‍ വില്‍ക്കില്ല എന്നാണു തീരുമാനം എടുത്തിരിക്കുന്നത്. ഈ പാനീയങ്ങളില്‍ അടങ്ങിയിരിക്കുന്ന വിഷാംശം കടുത്ത ആരോഗ്യപ്രശ്‌നങ്ങള്‍ ഉണ്ടാക്കുമെന്നു പരിശോധനയില്‍ കണ്ടെത്തിയതും കടുത്ത വേനലിലേക്ക് സംസ്ഥാനം വീണുപോകുന്ന സമയത്ത് പെപ്‌സിയും കൊക്ക കോളയുമെല്ലാം കടുത്ത ജലചൂഷണം നടത്തുന്നതുമാണ് ഇവ ബഹിഷ്‌കരിക്കാന്‍ വ്യാപാരികള്‍ തീരുമാനിച്ചത്. തീരുമാനം എല്ല കച്ചവടക്കാരും നടപ്പിലാക്കണമെന്നുള്ള നിര്‍ദേശം വ്യാപാരി സംഘടനകള്‍ നല്‍കി കഴിഞ്ഞു.

സംസ്ഥാനത്തെ പ്രധാനപ്പെട്ട രണ്ടു വ്യാപരസംഘടനകളായ തമിഴ്‌നാട് ട്രേഡേഴ്‌സ് ഫെഡറേഷന്‍(ടിഎന്‍ടിഎഫ്), ക്ണ്‍സോര്‍ഷ്യം ഓഫ് തമിഴ്‌നാട് ട്രേഡേഴ്‌സ് അസോസിയേഷന്‍(സിടിഎന്‍ടിഎ) എന്നിവരാണു കോള ഉത്പന്നങ്ങള്‍ ബഹിഷ്‌കരിക്കാനുള്ള ആഹ്വാനം എല്ലാ വ്യാപാരികള്‍ക്കും നല്‍കിയിരിക്കുന്നത്. ഈ രണ്ടുസംഘടനകളിലുമായി 20 ലക്ഷം വ്യാപാരികള്‍ തമിഴ്‌നാട്ടില്‍ ഉണ്ട്. എന്നാല്‍ ചെന്നൈയിലും മറ്റുമുള്ള സൂപ്പര്‍മാര്‍ക്കറ്റുകളില്‍ അടക്കം വിവിധയിടങ്ങളില്‍ ഇപ്പോഴും പെപ്‌സിയും കൊക്ക കോളയും വില്‍പന നടത്തുന്നുണ്ട്. ജല്ലിക്കെട്ടിനെതിരേ ഉയര്‍ന്നതുപോലെയുള്ള ഒരു പ്രക്ഷോഭം ഈ ശീതള പാനീയങ്ങള്‍ ബഹിഷ്‌കരിക്കുന്ന കാര്യത്തിലും ഉണ്ടാകണം എന്നു ടിഎന്‍ടിഎഫ് പ്രസിഡന്റ് ടി വെള്ളിയാന്‍ മാധ്യമങ്ങളോടു പറഞ്ഞു. മള്‍ട്ടിനാഷഷണല്‍ കമ്പനികളുടെ ഉ്ത്പന്നമായതുകൊണ്ടല്ല, പെപ്‌സിയും കോക്ക കോളയും ബഹിഷ്‌കരിക്കണമെന്നു ഞങ്ങള്‍ ആവശ്യപ്പെടുന്നത്, അവ ആരോഗ്യത്തിനു ഹാനികരമായതുകൊണ്ടാണ്; സിടിഎന്‍ടിഎ പ്രസിഡന്റ് എ എം വിക്രമരാജ പ്രതികരിച്ചു. ഈ ബഹിഷ്‌കരണം സംസ്ഥാനം മുഴുവന്‍ വ്യാപിക്കുമെന്നും കേരളം, പുതുച്ചേരി എന്നിവിടങ്ങളിലെ വ്യാപാരികളും ബഹിഷ്‌കരണത്തില്‍ പങ്കുചേരുമെന്നു കരുതുന്നതായും അദ്ദേഹം പറഞ്ഞു.

സമീപവര്‍ഷങ്ങളിലൊന്നും കാണാത്തവിധമുള്ള വരള്‍ച്ചയാണ് തമിഴ്‌നാടിനെ വിഴുങ്ങാന്‍ പോകുന്നത്. കൃഷിക്കും കുടിക്കാനും വെള്ളമില്ല. 200 ഓളം കര്‍ഷകര്‍ ഇതിനകം ആത്മഹത്യ ചെയ്തതായാണു വിവരം. സ്ഥിതി ഇത്ര രൂക്ഷമായിട്ടും പെപ്‌സയും കോക്ക കോളയും അവരുടെ പ്ലാന്റിലേക്കാവശ്യമായ വെള്ളം ഭൂമിക്കടിയില്‍ നിന്നും ഊറ്റുകയാണ്. ജനങ്ങള്‍ക്കും കര്‍ഷകര്‍ക്കും ഇതു കൂടുതല്‍ തിരിച്ചടിയാവുന്നു; വെള്ളിയാന്‍ ചൂണ്ടിക്കാട്ടുന്നു.

തമിഴ്‌നാട്ടിലെ മാര്‍ക്കറ്റില്‍ ശീതളപാനീയ വില്‍പ്പനയില്‍ 80 ശതമാനത്തോളം ആധിപത്യം പെപ്‌സിക്കും കോക്ക കോളയ്ക്കുമാണ്. 1,400 കോടിയുടെ വില്‍പ്പനയാണ് ഈ മള്‍ട്ടിനാഷണല്‍ കമ്പനികള്‍ നടത്തുന്നത്. ബഹിഷികരണം ശക്തമായാല്‍ അതിന്റെ ഗുണം തമിഴ്‌നാട്ടില്‍ പ്രാദേശിക ബ്രാന്‍ഡുകള്‍ക്കായിരിക്കും കിട്ടുക.

Leave a Reply

Your email address will not be published. Required fields are marked *

×