June 14, 2026 |

ഘോഷയാത്രയിൽ ഭക്തരെ തുപ്പിയ കേസ് പരാതിക്കാർ കൂറ് മാറി പ്രതിക്ക് ജാമ്യം

വിചാരണക്കിടെ പ്രതിയുടെ വീട് പൊളിച്ചുമാറ്റി ജില്ലാ അധികൃതർ

ഉജ്ജയിനിയിൽ നടന്ന ഘോഷയാത്രക്കിടെ ഭക്തരെ തുപ്പിയെന്നാരോപിച്ച് നൽകിയ കേസിൽ പ്രതിക്ക് ജാമ്യം അനുവദിച്ചു മധ്യപ്രദേശ് ഹൈക്കോടതി. അഞ്ചു മാസത്തോളം ജയിലിൽ കഴിഞ്ഞതിനു  ശേഷമാണ് ജാമ്യം ലഭിച്ചത്. കേസിന്റെ വിചാരണക്കിടെ ജില്ലാ അധികൃതർ പ്രതിയുടെ വീട് പൊളിച്ചുമാറ്റിയാതായി ഇന്ത്യൻ എക്സ്പ്രസ് റിപ്പോർട്ട് ചെയ്യുന്നു. വലതുപക്ഷ അനുകൂല പ്രവർത്തകർ ചെണ്ട കൊട്ടി വീട് പൊളിച്ചത് ആഘോഷിക്കുകയും ചെയ്തിരുന്നു.

കഴിഞ്ഞ മാസമാണ് ഉജ്ജയിനിയിലെ മഹാകാൽ ലോക് ഘോഷയാത്ര നടത്തിയിരുന്ന ഭക്തരെ തുപ്പിയെന്ന കേസിൽ 18 വയസ്സുകാരന് മധ്യപ്രദേശ് ഹൈക്കോടതി ജാമ്യം അനുവദിച്ചത്. ആരോപണം ഉയർത്തിയ പരാതിക്കാരനും കേസിലെ സാക്ഷിയും ഇതിനിടയിൽ കൂറ് മാറിയിരുന്നു. അഞ്ച് മാസങ്ങൾക്ക് മുൻപ് സാക്ഷി മൊഴികളുടെ അടിസ്ഥാനത്തിലാണ് പ്രതിയെ പോലീസ് അറസ്റ്റ് ചെയ്തത്. കൂടാതെ, മതപരമായ ഘോഷയാത്രയിൽ ചിലർ തുപ്പുന്നത് കാണിക്കുന്ന വീഡിയോയിൽ യുവാവും ഉൾപ്പെട്ടിട്ടതായി അന്വേഷണത്തിൽ കണ്ടെത്തിയെന്ന് പോലീസ് വാദിച്ചിരുന്നു.

യുവാവ് ജയിലിൽ കഴിയവെ വലതുപക്ഷ സംഘടനകളുടെ പ്രതിഷേധം മൂലം ഉജ്ജയിനിയിലെ ജില്ലാ അധികൃതർ അനധികൃത നിർമ്മാണമെന്ന് ചൂണ്ടിക്കണിച്ചു പ്രതിയുടെ വീട് പൊളിച്ചുകളിഞ്ഞിരുന്നു. കനത്ത പോലീസ് സന്നാ ഹത്തിന്റെ കാവലിലാണ് അധികൃതർ വീട് പൊളിച്ചു മാറ്റിയത്, കൂടാതെ സംഘടന പ്രവർത്തകർ വീട് പൊളിച്ചു മാറ്റുന്ന സമയമത്രയും ചെണ്ട കൊട്ടി ആഘോഷവും നടത്തിയിരുന്നു.


അയോധ്യയില്‍ വെളിപ്പെടുന്ന ഇന്ത്യ


ഡിസംബർ 15 നാണ് ജസ്റ്റിസ് അനിൽ വർമ്മയുടെ സിംഗിൾ ബെഞ്ച് പ്രതിക്ക് ജാമ്യം അനുവദിച്ചത്. പരാതിക്കാരൻ പ്രോസിക്യൂഷന്റെ വാദത്തെ പിന്തുണച്ചില്ല എന്ന വസ്തുത ജഡ്ജി പരിഗണിച്ചു. കൂടാതെ കേസിലെ ദൃക്‌സാക്ഷികളും പ്രോസിക്യൂഷന്റെ  വാദത്തിനിടെ കൂറ് മാറിയിരുന്നു. അന്വേഷണത്തിനടയിൽ ദൃക്‌സാക്ഷികൾ പ്രതിയെ തിരിച്ചറിയുന്നനായി ടെസ്റ്റ് ഐഡന്റിഫിക്കേഷൻ പരേഡ് നടത്തിയിട്ടില്ലെന്നും കോടതി കണ്ടെത്തിയിരുന്നു. അന്വേഷണം പൂർത്തിയായെന്നും തിരിച്ചറിയൽ നടപടികൾ നടക്കാതെയാണ് കുറ്റപത്രം സമർപ്പിച്ചതെന്നും കോടതി ചൂണ്ടിക്കാട്ടി. ഐപിസി സെക്ഷൻ 295 എ (മതത്തെയോ മതവിശ്വാസങ്ങളെയോ അവഹേളിച്ച് ഏതെങ്കിലും വർഗത്തിന്റെ മതവികാരങ്ങളെ പ്രകോപിപ്പിക്കാൻ ഉദ്ദേശിച്ചുള്ള ബോധപൂർവവും ദുരുദ്ദേശ്യപരവുമായ പ്രവൃത്തികൾ), 153 എ (മതം, വംശം, ജന്മസ്ഥലം എന്നിവയുടെ അടിസ്ഥാനത്തിൽ വിവിധ ഗ്രൂപ്പുകൾക്കിടയിൽ ശത്രുത വളർത്തുന്നത്), 153 എ, 296, 505, 34 എന്നീ വകുപ്പുകൾ ചേർത്താണ് യുവാവിനെതിരെ പോലീസ് കേസ് എടുത്തത്. പ്രായപൂർത്തിയാകാത്ത മറ്റ് രണ്ട് പേർക്കെതിരെയും പോലീസ് സമാനമായി കേസെടുത്തിരുന്നു.

ജൂലൈ 17 ന് വൈകുന്നേരം 6:30 ന്, ടാങ്കി സ്ക്വയറിന് സമീപം എത്തിയ മഹാകാൽ ലോക് ഘോഷയാത്ര വാഹനത്തിന്  നേരെ, കെട്ടിടത്തിന്റെ ടെറസിലുണ്ടായിരുന്ന ചില അജ്ഞാതരായ ആൺകുട്ടികൾ  തുപ്പാൻ തുടങ്ങി. ഇതിനെ തുടർന്ന് ലഭിച്ച പരാതിയുടെ അടിസ്ഥാനത്തിലാണ് പോലീസ് കേസെടുത്തതെന്ന് സർക്കാർ അഭിഭാഷകയായ വർഷ സിംഗ് വാദിച്ചു.എന്നാൽ “അപേക്ഷകൻ നിരപരാധിയാണെന്നും ഈ വിഷയത്തിൽ നിരപരാധിയെ പ്രതിക്കൂട്ടിലാക്കിയിരിക്കുകയാണെന്നും” പ്രതിയുടെ അഭിഭാഷകനായ അഡ്വക്കേറ്റ് വിവേക് സിംഗ് വാദിച്ചിരുന്നു.

Leave a Reply

Your email address will not be published. Required fields are marked *

×