June 04, 2026 |
Share on

ഏജന്റുമാര്‍ നല്‍കിയ വ്യാജ സര്‍ട്ടിഫിക്കറ്റില്‍ കുടുങ്ങി 3 മലയാളി നഴ്‌സുമാര്‍ സൗദി ജയിലില്‍

മൂന്നുമാസത്തോളമായി ജിദ്ദയിലെ തായിഫ് ജയിലിലാണ് ഇവര്‍

ഏജന്റുമാര്‍ നല്‍കിയ വ്യാജ സര്‍ട്ടിഫിക്കറ്റില്‍ കുടുങ്ങി 3 മലയാളി നഴ്‌സുമാര്‍ സൗദി ജയിലില്‍. ഏജന്റുമാര്‍ നല്‍കിയ വ്യാജ തൊഴില്‍പരിചയ സര്‍ട്ടിഫിക്കറ്റുമായി ജോലി നേടിയ കോട്ടയം ജില്ലക്കാരായ മൂന്നു നഴ്‌സുമാരാണ് ജയിലിലുള്ളത്. പുതുപ്പള്ളി, കറുകച്ചാല്‍, വാഴൂര്‍ സ്വദേശിനികളാണ് ഏജന്റുമാരുടെ തട്ടിപ്പില്‍ പെട്ട് മൂന്നുമാസത്തോളമായി ജിദ്ദയിലെ തായിഫ് ജയിലില്‍ കഴിയുന്നതെന്നാണ് വിവരം.

ഇവരുടെ വീട്ടുകാരില്‍ പലര്‍ക്കും ഇവരുടെ അവസ്ഥ അറിയില്ല. സൗദി ആരോഗ്യ മന്ത്രാലയത്തിനു കീഴില്‍ ജോലിക്കായി നാട്ടില്‍ നിന്ന് സ്വകാര്യ ട്രാവല്‍ ഏജന്റുമാരാണ് മൂന്നു പേര്‍ക്കും സര്‍ട്ടിഫിക്കറ്റ് നല്‍കിയത്. ജോലിക്കു കയറിയശേഷം സൗദി കൗണ്‍സില്‍ ഫോര്‍ ഹെല്‍ത്ത് സ്‌പെഷ്യല്‍റ്റിയില്‍ സര്‍ട്ടിഫിക്കറ്റ് ഹാജരാക്കിയപ്പോഴാണ് ഇതു വ്യാജമാണെന്നു കണ്ടെത്തിയത്. തുടര്‍ന്ന് ഇവരെ ജയിലിലടയ്ക്കുകയായിരുന്നു.

ഇതേ കേസില്‍ ഉള്‍പ്പട്ട് ഒരു മാസത്തോളം തടവില്‍ കഴിഞ്ഞശേഷം ചില മലയാളി നഴ്‌സുമാര്‍ പുറത്തിറങ്ങിയിരുന്നു. എന്നാല്‍ ഇവര്‍ മൂന്ന് പേര്‍ക്കും പുറത്തിറങ്ങാന്‍ കഴിഞ്ഞിട്ടില്ല. സൗദി പൊതുമാപ്പ് ആനുകൂല്യം മുതലാക്കി നാട്ടിലേക്കു തിരികെപ്പോരാന്‍ ശ്രമിച്ചെങ്കിലും കേസുള്ളതിനാല്‍ സാധിച്ചിട്ടില്ല.

നഴ്‌സുമാരുടെ മോചനത്തിന് ആവശ്യമായ നടപടി സ്വീകരിക്കുമെന്ന് ജിദ്ദയിലെ ഇന്ത്യന്‍ കോണ്‍സുലേറ്റ് ഉദ്യോഗസ്ഥര്‍ അറിയിച്ചിരുന്നുവെന്നും എന്നാല്‍ ഇതുവരെ ഇവരുടെ നടപടികള്‍ എങ്ങുമെത്തിയില്ലെന്നാണ് ബന്ധുക്കള്‍ പറയുന്നത്.

Leave a Reply

Your email address will not be published. Required fields are marked *

×