May 20, 2025 |

ആ മോഹന്‍ലാല്‍ ആനന്ദം തുടരുമെന്നതിന് തരുണ്‍മൂര്‍ത്തിയും കെ.ആര്‍.സുനിലും നല്‍കുന്ന സാക്ഷ്യം

ഷണ്‍മുഖവും തന്റെ അംബാസിഡര്‍ കാറും കുടുംബവും നാട്ടുകാരും ചേര്‍ന്ന് നമ്മുടെ സിനിമ തീയേറ്ററുകളെ കയ്യിലെടുക്കുന്നു

പത്തനംതിട്ടയിലെ റാന്നിയില്‍ ഒരു ചെറിയ വീട്ടില്‍ ബെന്‍സ് എന്ന് സര്‍വ്വരും വിളിക്കുന്ന ഷണ്‍മുഖവും ഭാര്യ ലളിതയും വയനാട്ടില്‍ കമ്പ്യൂട്ടര്‍ സയന്‍സ് പഠിക്കുന്ന മകനും പ്ലസ് റ്റുക്കാരിയായ മകളുമുണ്ട്. ഷണ്‍മുഖത്തിന് ടാക്സിയായി ഓടുന്ന ഒരു പഴയ കറുത്ത അംബാസിഡര്‍ കാറും ഭാര്യ ലളിതയ്ക്ക് ധാന്യം പൊടിപ്പിക്കുന്ന ഒരു മില്ലുമുണ്ട് -പവിത്രം മില്‍സ്; മകന്‍ പവിയുടെ പേരിലുള്ളത്. അവര്‍ക്ക് രണ്ട് പട്ടിയുണ്ട്. ചെറിയ പറമ്പുണ്ട്. ചുറ്റും സ്നേഹമുള്ള നാട്ടുകാരുണ്ട്. സന്തോഷം മാത്രം പ്രസരിക്കുന്ന കുടുംബം. തന്റെ അംബാസിഡര്‍ കാറിനോടുള്ള അഗാധമായ സ്നേഹവും, മകനെ പോലും അത് തൊടീക്കാത്ത പൊസസീവ്നെസും സ്റ്റണ്ട് ആര്‍ട്ടിസ്റ്റായിരുന്ന ഭൂതകാലത്തെ കുറിച്ചുള്ള വീമ്പിളക്കലുമാണ് ബെന്‍സിന് ആകെയുള്ള വീക്ക്നെസ്. പിന്നെ തന്റെ കുടുംബവും.

ഇത്രമാത്രമേ ‘തുടരും’ എന്ന സിനിമയെ കുറിച്ച് പറയാനാകൂ. കൂടുതല്‍ എന്ത് പറഞ്ഞാലും സ്പോയ്ലര്‍ ആയി മാറും. പക്ഷേ ആനന്ദിപ്പിക്കുന്ന ഒരു അനായാസതയോടെ തന്റെ കഥാപാത്രത്തിലേയ്ക്ക് പ്രവേശിച്ച് ഒട്ടൊക്കെ പ്രെഡിക്ടബ്ള്‍ ആണെങ്കിലും രസകരമായ കാരക്ടര്‍ ആര്‍ക് പിടിച്ച് മോഹന്‍ലാല്‍ കാണികള്‍ക്ക് ആഹ്ലാദകരമായ തീയേറ്റര്‍ കാഴ്ചയായി മാറുന്നത് അനുഭവിക്കുന്നത് എത്രയോ കാലത്തിന് ശേഷമാണ് എന്നു തോന്നുന്നു. ചിത്രമാരംഭിക്കുമ്പോള്‍ കാട്ടിലെവിടേയോ ഒരു ആനക്കൂട്ടം കിടന്നുറങ്ങതിന്റെ ഏരിയല്‍ ദൃശ്യമുണ്ട്. കരയിലെ വലിയ ജീവിയുടെ കുടുംബം. കുടുംബമായി കൂട്ടമായി സഞ്ചരിക്കുന്ന ആനകള്‍ പ്രശ്നമൊന്നുമുണ്ടാക്കില്ല എന്നും ഒറ്റതിരിഞ്ഞ കൊമ്പന്മാരെ ഭയക്കണം എന്നും ബെന്‍സ് തന്റെ ടാക്സിയിലെ യാത്രക്കാരോട് തുടക്കം തന്നെ പറയുന്നുമുണ്ട്.

thudarum movie review

പ്രകൃതിയാണ് ഈ സിനിമയില്‍ ചേര്‍ന്നിരിക്കുന്ന മറ്റൊരു കഥാപാത്രം. പേമാരിയും കാടും ഉരുള്‍പൊട്ടലും മണ്ണൊലിപ്പുമെല്ലാം ഷണ്‍മുഖവും ലളിതയും പവിയും പോലെ പ്രധാനമാണിതില്‍. ആ പ്രകൃതിയില്‍ ചെടിയും മരവും പോലെ സ്വാഭാവികമായി വളരുന്ന ഒരു ജീവിതമാണ് ബെന്‍സിന്റേതും ലളിതയുടേയും. ലളിതയുടെ തമിഴിലുള്ള ശാസനകള്‍ക്കും മക്കളുടെ ന്യൂജെന്‍ പരിഹാസങ്ങള്‍ക്കും വഴങ്ങി, അയാള്‍ കുടുംബവും കാറും തേച്ച് മിനുക്കി ഓടിച്ച് കൊണ്ടിരിക്കുമ്പോള്‍ ജീവിതമൊരു വഴി തിരിഞ്ഞ് പോകുന്നു. സാധാരണ അംബാസിഡര്‍ സഞ്ചരിക്കാന്‍ പറ്റാത്ത വഴിയിലാണ്. അവിടെ നിന്ന് തിരിച്ചിറങ്ങുക എന്നത് പച്ചപ്പരമാര്‍ത്ഥിയായ, ഷണ്‍മുഖമെന്ന സാധുമനുഷ്യന് സാധ്യമാണോ?

കറിയും ചമ്മന്തിയും കൂട്ടിയിളക്കി കഞ്ഞികുടിക്കുന്ന, ചായക്കട ബഞ്ചിലിരുന്ന് സംസാരിക്കുന്ന, മുണ്ടും മടക്കി കുത്തി മുറ്റമടിക്കുന്ന, അരിപ്പൊടി ചാക്ക് വണ്ടിയില്‍ കേറ്റിവക്കുന്ന, പൊടികുഞ്ഞുങ്ങളെ ഓടിച്ചിട്ട് പിടിച്ച് സക്കൂളില്‍ കൊണ്ട് വിടുന്ന, കൂട്ടുകാര്‍ക്കൊപ്പം മക്കള്‍ക്കുമൊപ്പം സന്തോഷിക്കുന്ന, ബിവറേജസില്‍ ക്യൂ നില്‍ക്കുന്ന, മകന്റെ കൂട്ടുകാര്‍ക്കൊപ്പം സന്തോഷിക്കുന്ന ഷണ്‍മുഖം ഒരിക്കല്‍ നമ്മുടെ ഒരു പോലീസ് സിസ്റ്റത്തിന്റെ പരിസരങ്ങളില്‍ പെട്ട് പോകുന്നു. നിസഹായനായ അയാള്‍ ഒരു പോലീസ് സ്റ്റേഷനില്‍ കയറിയിറങ്ങും. ഒറ്റക്കും കൂട്ടുകാര്‍ക്കുമൊപ്പം. ആ സ്റ്റേഷനും ആ സ്റ്റേഷനിലെ ബിനു പപ്പുവിന്റെ എസ്.ഐ ബെന്നിയും പരസ്യസംവിധായന്‍ കൂടിയായ പ്രകാശ് വര്‍മയുടെ സി.ഐ ജോര്‍ജ് സാറും ഫര്‍ഹാന്‍ ഫാസിലിന്റെ സി.പി.ഒ സുധീഷും ഒക്കെ ചേരുമ്പോള്‍ സിനിമ ഒരു കുടുംബ കഥയില്‍ നിന്ന് നമ്മെ ആകാംക്ഷാഭരിതരാക്കുന്ന ത്രില്ലറിലേയ്ക്ക് കടക്കും. ലളിതമായ ചിരിയും പാട്ടും നിറഞ്ഞ ഒന്നാം പകുതിയില്‍ നിന്നപ്പോള്‍ നമ്മള്‍ ശ്വാസമടക്കിപ്പിടിക്കുന്ന രണ്ടാം പകുതിയിലേയ്ക്കാണപ്പോള്‍ കടക്കുന്നത്. അവിടെ അത്രസുഖകരമല്ലാത്ത കാഴ്ചകളും സംഭവങ്ങളുമാണ് നമ്മെ കാത്തിരിക്കുന്നത്.

ശാന്തമായിരിക്കുമ്പോള്‍ പ്രകൃതി പോലെ സുന്ദരമായ ഒന്നില്ല. പക്ഷേ ക്ഷോഭിച്ച പ്രകൃതിപോലെ ഭയാനകമായ മറ്റൊരു കാഴ്ചയുമില്ല. കാട് കലിതുള്ളും, വന്യമൃഗങ്ങള്‍ നെട്ടോട്ടമോടും, മരങ്ങളും മനുഷ്യരും സര്‍വ്വതും ഒലിച്ച് പോകും. കെ.ആര്‍.സുനിലിലെ പോലെ വിഖ്യാതനായ ഒരു ഫോട്ടോഗ്രാഫര്‍ ഒരു കഥയെ കാണുന്നത് അത്തരത്തില്‍ കാഴ്ചകളായാകും. തന്റെ നാടായ കൊടുങ്ങല്ലൂരിലെ പോലീസ് സ്റ്റേഷനില്‍ നിസഹായനായി കണ്ട ഒരു മനുഷ്യനില്‍ നിന്നാണ് കഥ രൂപപ്പെട്ടത് എന്ന് കെ.ആര്‍.സുനില്‍ പറഞ്ഞു കേട്ടു. കെ.ആര്‍.സുനിലിന്റെ എഴുത്തില്‍ കാട് ലയിച്ച് ചേര്‍ന്നിട്ടുണ്ട്. മൃഗങ്ങളുടെ മുരള്‍ച്ചയും പാമ്പും തവളയും പ്രാണിയും പുഴുവും ഉണ്ട്. പവിയെ ചുറ്റിപറ്റി നില്‍ക്കുന്ന പട്ടിയൊക്കെ ഇത്രയും തീവ്രവും എന്നാല്‍ സ്വാഭാവികവുമായും കഥയിലേയ്ക്ക് പ്രവേശിച്ച് നമ്മളെ അത്ഭുതപ്പെടുത്തുകയും സങ്കടപ്പെടുത്തുകയെല്ലാം ചെയ്യുന്നുണ്ട്.

Thudarum Movie Review

കെ.ആര്‍.സുനില്‍ പത്ത് വര്‍ഷത്തിന് മുമ്പ് അക്കാലത്തെ മോഹന്‍ലാലിന് വേണ്ടി എഴുതിയ സിനിമയെ ഏറ്റവും കണ്ടംപററിയായി, സാമൂഹിക സാഹചര്യങ്ങളോടും നമുക്ക് പരിചിതമായ സംഭവങ്ങളോടും ചേര്‍ത്ത് വച്ച്, സുനിലിന്റെ കഥയിലെ അടിസ്ഥാന ഫിലോസഫിയായ പ്രകൃതിയെ പ്രധാനമാക്കി ഒരിക്കുകയാണ് തരുണ്‍ മൂര്‍ത്തി ചെയ്തിരിക്കുന്നത്. സാവധാനത്തോടെ, വലിയ സീനുകളും ചേര്‍ത്ത് വച്ച്, ലാഗെന്നൊക്കെ പൊതുവേ ആളുകള്‍ വിശേഷിപ്പിക്കുന്ന വിശദീകരണങ്ങളൊക്കെ ഉള്‍ച്ചേര്‍ത്ത് തന്റെ ഫിലിം മേക്കിങ്ങിന്റെ രീതിയിലേയ്ക്ക് തരുണ്‍ മൂര്‍ത്തി ഇതിനെ എത്തിക്കുന്നു. ആര്‍ട്ടിസ്റ്റുകളെ ഉപയോഗിക്കുന്നതിലുള്ള തരുണ്‍ മൂര്‍ത്തിയുടെ പാടവം നമുക്ക് സൗദി വെള്ളക്കായിലും ഓപറേഷന്‍ ജാവയിലുമൊക്കെ കാണാം. ഇരുസിനിമകള്‍ക്കും ഇത്രയും ലങ്ത് വേണമോ എന്ന് നമുക്ക് തോന്നും. പക്ഷേ അത് ഡയറക്ടറുടെ കയ്യൊപ്പാണ്. അയാളുടെ രീതിയിതാണ്.

ഇരുട്ടും മഴയും കാടുമെല്ലാം ചേര്‍ന്ന ദൃശ്യങ്ങളും തരുണ്‍ മൂര്‍ത്തിയുടെ ശൈലി ഉള്‍ക്കൊള്ളുന്ന എഡിറ്റിങ്ങും അത്യുഗ്രനായുള്ള സൗണ്ട് ഡിറക്ഷനും സിനിമയെ സാങ്കേതികമായി ഉയരത്തില്‍ തന്നെ നിര്‍ത്തുന്നുണ്ട്. ഉഗ്രന്‍ പാട്ടുകളും ലിറിക്സും എല്ലാം ആണെങ്കിലും ബി.ജി.എം എല്ലാ രംഗങ്ങളിലും ചെവി തുളക്കുന്ന വിധം ഓവറായി തോന്നി. നമ്മുടെ സിനിമകള്‍ക്ക് ബി.ജി.എമ്മിനെ കുറിച്ച് കഠിനമായ എന്തോ തെറ്റിദ്ധാരണയുണ്ടെന്ന് തോന്നുന്നു.

തമിഴ് പശ്ചാത്തലത്തില്‍ ശോഭനയെത്തുമ്പോള്‍ ഡയലോഗുകള്‍ സ്വഭാവികമായി ഉള്‍ച്ചേരും. മോഹന്‍ലാലും ശോഭനയും ഒന്നിക്കുന്ന ഫ്രെയ്മുകളില്‍ ഒരു കാലത്തിന്റെ ഭംഗികൂടി കലരും. തോമസ് മാത്യുവിന്റെ കയ്യില്‍ പവി സ്വാഭാവികവും സുഭദ്രവുമാണ്. മകളായി എത്തുന്ന പെണ്‍കുട്ടി, സുഹൂത്തുക്കളായുള്ള കുട്ടിച്ചനും ഷാജിയുമായി എത്തുന്ന മണിയന്‍പിള്ള, ഇര്‍ഷാദ് എന്നിങ്ങനെ കഥാപരിസരങ്ങളിലുള്ള കാരക്ടറുകളൊക്കെ അതീവ പ്രധാനമാണ്. കാമിയോ റോളിലുള്ള അര്‍ജുന്‍ അശോകനും നിര്‍ണായ കഥാപാത്രമായി എത്തുന്ന ആര്‍ഷ ചാന്ദ്നി ബൈജുവും അവരുടെ റോളുകളുടെ ധര്‍മ്മം നിര്‍വ്വഹിക്കുന്നതില്‍ വലിയ പങ്കുവഹിക്കുന്നു.

mohanlal-thudarum movie review

അങ്ങനെയുള്ള ചേരുവകള്‍ കൃത്യമായി ചേര്‍ന്നതോടെ, ഷണ്‍മുഖവും തന്റെ അംബാസിഡര്‍ കാറും കുടുംബവും നാട്ടുകാരും ചേര്‍ന്ന് നമ്മുടെ സിനിമ തീയേറ്ററുകളെ കയ്യിലെടുക്കുന്നു. വര്‍ഷങ്ങള്‍ക്ക് ശേഷമുള്ള മോഹന്‍ലാല്‍ ആഹ്ലാദം. രാഷ്ട്രീയ വിവാദങ്ങളും ലൂസിഫറിന്റെ രണ്ടാംഭാഗത്തെ കുറിച്ചുള്ള ഹൈപ്പുമാണ് എംപുരാനെ സഹായിച്ചത് എങ്കില്‍ വലിയ ശബ്ദഘോഷങ്ങളും പ്രതീക്ഷകളും നിര്‍മ്മാണത്തിന്റെ സോഫിസ്റ്റിക്കേഷനെ കുറിച്ചുള്ള അവകാശവാദങ്ങളുമില്ലാതെ ‘തുടരും’ ശാന്തമായി തീയേറ്ററുകളിലേയ്ക്ക് പ്രവേശിക്കുകയാണ് ചെയ്തത്. ഒരു പ്രകൃതി ദുരന്തത്തില്‍ തുടങ്ങുന്ന, ഒരു തവളയുടെ കാല്‍നീട്ടിയുള്ള കരച്ചിലില്‍ നല്‍കുന്ന വിനാശസൂചനകളില്‍ നിന്നാരംഭിച്ച് ശബരിമല, മലയാള സിനിമ ചരിത്രം, മമ്മൂട്ടി മോഹന്‍ലാല്‍ റെഫറന്‍സുകള്‍, മോഹന്‍ലാലിന്റെ തന്നെ ഒടിയന്‍, വാലിബന്‍ പരിഹാസമെന്നിങ്ങനെ രസിച്ച് വളര്‍ന്ന് പുലിമുരുഗനേയും മറ്റും അനുസ്മരിപ്പിച്ച്, ആരാധകര്‍ക്ക് ആനന്ദം നല്‍കി അവസാനിക്കും. അവിടെയെല്ലാം ഇനി നമ്മള്‍ കാണില്ലേ എന്ന് സംശയിച്ച പഴയ മോഹന്‍ലാല്‍ രസികത്വങ്ങള്‍ കാണാം. ജോണിവാക്കറിലെ ‘ശാന്തമീരാവ്’ പാട്ടിലെ മമ്മൂട്ടിയുടെ സ്റ്റെപ് അനുകരിച്ച് നോക്കുന്ന മോഹന്‍ലാലിനെ കാണുമ്പോള്‍ നമ്മുടെ മുഖത്ത് നമ്മള്‍ തന്നെ മറന്ന ആ ചിരി തിരിച്ചെത്തും.

തരുണ്‍ മൂര്‍ത്തിക്കും കെ.ആര്‍.സുനിലിലും മോഹന്‍ലാല്‍ ആരാധകര്‍ കടപ്പെട്ടിരിക്കും. ഇതാ വര്‍ഷങ്ങള്‍ക്ക് ശേഷം ആരാധകര്‍ പ്രതീക്ഷിച്ച മോഹന്‍ലാല്‍ സിനിമ. ലാലേട്ടന്‍ തുടരുമെന്ന ഗ്യാരണ്ടിയാണിത്!  Thudarum, Mohanlal-Tharun Moorthy movie

Content Summary;  Thudarum, Mohanlal-Tharun Moorthy movie

 

ശ്രീജിത്ത് ദിവാകരന്‍

ശ്രീജിത്ത് ദിവാകരന്‍

അഴിമുഖം കണ്‍സള്‍ട്ടന്റ് എഡിറ്റര്‍

More Posts

Support Azhimukham

ജനാധിപത്യത്തിന്റെ നിലനിൽപ്പിന് സ്വതന്ത്ര മാധ്യമങ്ങൾ ആവശ്യമാണ്. സ്വതന്ത്രമായി പ്രവർത്തിക്കുന്ന മാധ്യമ സ്ഥാപനങ്ങൾക്കാകട്ടെ പൊതുജനങ്ങളുടെ പിന്തുണയും അത്യാവശ്യമാണ്. ഭയരഹിതമായ അന്വേഷണാത്മക റിപ്പോർട്ടിങ്ങും ആഴത്തിലുള്ള വിശകലനങ്ങളും 'അഴിമുഖ'ത്തിൽ തുടരുന്നതിന് ദയവായി ഞങ്ങളെ പിന്തുണയ്ക്കുക.

Leave a Reply

Your email address will not be published. Required fields are marked *

×