June 04, 2026 |
Share on

ബ്രെക്സിറ്റ് പിന്‍വലിക്കാന്‍ താന്‍ പണി എടുക്കുമെന്ന് ടോണി ബ്ലയര്‍

‘നാഷണല്‍ ഹെല്‍ത്ത് സര്‍വീസസിന് (എന്‍എച്ച്എസ്) പ്രതിവാരം മൂന്ന് ദശലക്ഷം പൗണ്ട്’ എന്ന വാഗ്ദാനം പൊള്ളയാണെന്ന് തെളിഞ്ഞതിനാല്‍ ബ്രക്‌സിറ്റില്‍ പുതിയ ഹിതപരിശോധന വോട്ടര്‍മാര്‍ അര്‍ഹിക്കുന്നുണ്ട്

‘നാഷണല്‍ ഹെല്‍ത്ത് സര്‍വീസസിന് (എന്‍എച്ച്എസ്) പ്രതിവാരം മൂന്ന് ദശലക്ഷം പൗണ്ട്’ എന്ന വാഗ്ദാനം പൊള്ളയാണെന്ന് തെളിഞ്ഞതിനാല്‍ ബ്രക്‌സിറ്റില്‍ പുതിയ ഹിതപരിശോധന വോട്ടര്‍മാര്‍ അര്‍ഹിക്കുന്നുണ്ടെന്ന് യുകെ മുന്‍ പ്രധാനമന്ത്രിയും ലേബര്‍ പാര്‍ട്ടി നേതാവുമായ ടോണി ബ്ലയര്‍ പറഞ്ഞു. നേരത്തെ നടന്ന ഹിതപരിശോധനയുടെ അഭിപ്രായഫലങ്ങള്‍ തിരുത്താനുള്ള പ്രചാരണത്തിലാണ് താനെന്നും ബിബിസി റേഡിയോ ഫോറിന് നല്‍കിയ അഭിമുഖത്തില്‍ അദ്ദേഹം വ്യക്തമാക്കി. എന്‍എച്ച്എസ് തകരുന്നത് ഒരു ദേശീയ ദുരന്തമാണെന്നും ബ്രക്‌സിറ്റ് ഹിതപരിശോധനയില്‍ യൂറോപ്യന്‍ യൂണിയനില്‍ നിന്നും വിട്ടുപോയാല്‍ എന്‍എച്ച്എസിന് കൂടുതല്‍ തുക അനുവദിക്കും എന്ന വാഗ്ദാനം പാലിക്കപ്പെടില്ലെന്ന് ഇപ്പോള്‍ വ്യക്തമായിരിക്കുകയാണെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.

വസ്തുതകള്‍ മാറുമ്പോള്‍ തങ്ങളുടെ മനസ് മാറ്റാനുള്ള അധികാരം ജനങ്ങള്‍ക്കുണ്ടെന്ന് എക്കാലത്തും ബ്രക്‌സിറ്റ് വിരുദ്ധനായിരുന്നെങ്കിലും അത് തടയുന്ന വ്യക്തിപരമായ ദൗത്യമായി ഏറ്റെടുക്കുകയോ അതിനെതിരെ പരസ്യമായി രംഗത്ത് വരികയോ ചെയ്യാതിരുന്ന അദ്ദേഹം ഞായറാഴ്ച തുറന്നടിച്ചു. ബ്രക്‌സിറ്റ് ഹിതപരിധോന ഫലം തിരുത്തണമെന്നാണോ അദ്ദേഹം ആവശ്യപ്പെടുന്നത് എന്ന ചോദ്യത്തിന് അതെ എന്നായിരുന്നു മറുപടി. യുറോപ്യന്‍ യൂണിയന്‍ വിട്ടതിനുശേഷം അതേ നേട്ടങ്ങളുണ്ടാക്കുന്നതിനായി ചില പുതിയ ബന്ധങ്ങള്‍ ഉണ്ടാക്കുകയാണെങ്കില്‍ അതില്‍ എന്താണ് കാര്യമെന്ന് ജനങ്ങള്‍ ചിന്തിക്കുമെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.
ജനേച്ഛയ്‌ക്കെതിരാണ് താന്‍ എന്ന വാദം അദ്ദേഹം നിരാകരിച്ചു. ജനങ്ങളുടെ ഇച്ഛ എന്നത് സ്ഥായിയായ ഒന്നല്ലെന്നും സാഹചര്യങ്ങള്‍ മാറുന്നതിനനുസരിച്ച് അവരുടെ അഭിപ്രായങ്ങളും മാറുമെന്നും അദ്ദേഹം ചൂണ്ടിക്കാണിക്കുന്നു. വീണ്ടും ഹിതപരിശോധനയ്ക്ക് അവസരം ലഭിക്കുകയാണെങ്കില്‍ എന്‍എച്ച്എസ് ഫണ്ടിംഗിന്റെ പേരില്‍ മാത്രം ജനങ്ങള്‍ ബ്രക്‌സിറ്റിനെ കുറിച്ച് മാറി ചിന്തിക്കുമെന്ന് ബ്ലയര്‍ പറയുന്നു. യൂറോപ്പില്‍ നിന്നും വിട്ടുപോയാല്‍ ആ പണമെല്ലാം തിരികെ യുകെയില്‍ എത്തുമെന്ന് അത് ആരോഗ്യ സേവന മേഖലയില്‍ ചിലവഴിക്കാന്‍ സാധിക്കുമെന്നുള്ള വിശ്വാസത്തിലാണ് ജനങ്ങള്‍ ബ്രക്‌സിറ്റിന് അനുകൂലമായി വോട്ടു ചെയ്തത്. ബ്രക്‌സിറ്റ് അനുകൂലികള്‍ അന്ന് നല്‍കിയ കൃത്യമായ വാഗ്ദാനമായിരുന്നു അതെന്നും അദ്ദേഹം ചൂണ്ടിക്കാണിക്കുന്നു. എന്നാല്‍ ഇത് നടപ്പിലാവില്ല എന്ന് വ്യക്തമായതോടെ ജനങ്ങള്‍ സ്വാഭാവികമായും അവരുടെ അഭിപ്രായം മാറ്റും.

ബ്രക്‌സിറ്റ് വഴി ആരോഗ്യ മേഖലയില്‍ ഒരു യൂറോ പോലും അധികം ചിലവഴിക്കാനാവില്ലെന്ന് ഇപ്പോള്‍ വ്യക്തമായിരിക്കുന്നു. മാത്രമല്ല, വളര്‍ച്ചയിലെ മുരടിപ്പും യൂറോപ്യന്‍ യൂണിയന് നല്‍കേണ്ട വലിയ നഷ്ടപരിഹാരവും കണക്കിലെടുക്കുമ്പോള്‍ എന്‍എച്ച്എസില്‍ ചിലവഴിച്ചു കൊണ്ടിരിക്കുന്ന തുക വെട്ടിക്കുറയ്ക്കുകയും ചെയ്യേണ്ടി വരും. എന്‍എച്ച്എസില്‍ ചിലവഴിക്കുന്നതിന് പകരം യുകെ പ്രതിവാരം 350 ദശലക്ഷം പൗണ്ട് യൂറോപ്യന്‍ യൂണിയനിലേക്ക് അയയ്ക്കുന്നു എന്നായിരുന്നു ഹിതപരിശോധന നടക്കുമ്പോള്‍ ബ്രക്‌സിറ്റ് അനുകൂലികള്‍ ഉയര്‍ത്തിയ മുദ്രാവാക്യം. ബജറ്റ് റിബേറ്റ് കണക്കിലെടുക്കാതെയുള്ളതായിരുന്നു ഈ മുദ്രാവാക്യം എന്ന് മാത്രമല്ല, ഈ പണം ഒരിക്കലും യൂറോപ്യന്‍ യൂണിയനിലേക്ക് അയച്ചിരുന്നുമില്ല.
രാജ്യത്തിന്റെ സ്വയംഭരണാധികാരവുമായി ഇണങ്ങുന്നതല്ല യൂറോപ്യന്‍ യൂണിയന്‍ എന്ന് വാദിക്കുന്നവരുടെ അഭിപ്രായം മാറുമെന്ന് താന്‍ പ്രതീക്ഷിക്കുന്നില്ലെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. എന്നാല്‍ യൂറോപ്പ് വിരുദ്ധത വരെ കാര്‍ക്കശ്യമേറിയ ഒന്നാണെന്ന് വിചാരിക്കുന്നവരുമുണ്ട്. രാജ്യത്തെ ഭൂരിപക്ഷം വോട്ടര്‍മാരും പ്രത്യേകിച്ചും ലേബര്‍ പാര്‍ട്ടി അനുകൂലികള്‍ ബ്രക്‌സിറ്റിനെ അനുകൂലിച്ചത് സാമ്പത്തിക, സാംസ്‌കാരിക ആശങ്കകളുടെ പേരിലാണ്. അവരുടെ ആശങ്കകള്‍ പരിഹരിക്കാന്‍ സാധിച്ചാല്‍ സ്വാഭാവികമായും അവര്‍ മാറ്റി ചിന്തിക്കുമെന്നും ടോണി ബ്ലയര്‍ വ്യക്തമാക്കി.

Leave a Reply

Your email address will not be published. Required fields are marked *

×