June 04, 2026 |
Share on

മൂന്നാറില്‍ ഇനി മാലിന്യത്തില്‍ നിന്നും ഊര്‍ജം ഉല്‍പാദിപ്പിക്കും

2 ഏക്കര്‍ സ്ഥലത്ത് വരുന്ന പദ്ധതിയുടെ നടത്തിപ്പുചുമതല ന്യൂഡെല്‍ഹി ആസ്ഥാനമായ എജി ഡോട്ടേഴ്സ് വേസ്റ്റ് പ്രോസസ്സിംഗ് പ്രൈവറ്റ് ലിമിറ്റഡ് എന്ന കമ്പനിക്കാണ്.

മൂന്നാറിലെ നിര്‍ദ്ദിഷ്ട മാലിന്യത്തില്‍ നിന്നും ഊര്‍ജം ഉല്‍പാദിപ്പിക്കാനുള്ള പദ്ധതിക്കായി കണ്‍സെഷന്‍ എഗ്രിമെന്റ് ഒപ്പുവെച്ചു. കണ്ണന്‍ ദേവന്‍ പ്ലാന്റേഷന്‍സ് ഹില്‍സ് കമ്പനിയുടെ കൈവശമുള്ള നല്ലത്തണ്ണി എസ്റ്റേറ്റിലെ 2 ഏക്കര്‍ സ്ഥലത്ത് വരുന്ന പദ്ധതിയുടെ നടത്തിപ്പുചുമതല ന്യൂഡെല്‍ഹി ആസ്ഥാനമായ എജി ഡോട്ടേഴ്സ് വേസ്റ്റ് പ്രോസസ്സിംഗ് പ്രൈവറ്റ് ലിമിറ്റഡ് എന്ന കമ്പനിക്കാണ്.

പ്രതിദിനം 20 മെട്രിക് ടണ്‍ ഘരമാലിന്യം സംസ്‌കരിക്കാന്‍ ശേഷിയുള്ളതായിരിക്കും നിര്‍ദ്ദിഷ്ട പദ്ധതി. പ്രതിദിനം 10 മെഗാവാട്ടായിരിക്കും പ്ലാന്റിന്റെ വൈദ്യുതി ഉത്പാദനശേഷി. മൂന്നാര്‍, ദേവികുളം പഞ്ചായത്തുകളുടെ പരിധിയില്‍പ്പെടുന്ന സ്ഥലങ്ങളില്‍ നിന്നും ശേഖരിക്കുന്ന ഘരമാലിന്യം ഈ പ്ലാന്റിലായിരിക്കും സംസ്‌കരിക്കുക.

സംസ്ഥാനത്ത് വേസ്റ്റ് ടു എനര്‍ജി പദ്ധതി നടത്തിപ്പിന് സര്‍ക്കാര്‍ നിയോഗിച്ചിരിക്കുന്ന നോഡല്‍ ഏജന്‍സിയായസംസ്ഥാന വ്യവസായ വികസന കോര്‍പ്പറേഷന്‍ കെഎസ്ഐഡിസിയുടെ ആസ്ഥാനത്ത് നടന്ന ചടങ്ങില്‍ മൂന്നാര്‍ ഗ്രാമപഞ്ചായത്ത് സെക്രട്ടറി ജെ. മധുസൂധനന്‍ ഉണ്ണിത്താന്‍, ദേവികുളം ഗ്രാമപഞ്ചായത്ത് സെക്രട്ടറി വി.എസ്. പോള്‍ സ്വാമി, എജി ഡോട്ടേഴ്സ് വേസ്റ്റ് പ്രോസസ്സിംഗ് ഡയറക്ടര്‍ പുഷ്പ രാജ് സിംഗ്, കണ്ണന്‍ ദേവന്‍ പ്ലാന്റേഷന്‍സ് ഹില്‍സ് സീനിയര്‍ മാനേജര്‍ പ്രിന്‍സ് തോമസ് എന്നിവര്‍ ധാരണാപത്രത്തില്‍ ഒപ്പുവെച്ചു. എസ്. രാജേന്ദ്രന്‍ എംഎല്‍എ, മൂന്നാര്‍, ദേവികുളം പഞ്ചായത്ത് പ്രസിഡന്റുമാര്‍, കെഎസ്ഐഡിസി മാനേജിംഗ് ഡയറക്ടര്‍ ഡോ. ശര്‍മിള മേരി ജോസഫ് തുടങ്ങിയവര്‍ സന്നിഹിതരായിരുന്നു.

Leave a Reply

Your email address will not be published. Required fields are marked *

×