June 13, 2026 |
Share on

ഗ്രീൻലാൻഡിനായി സമ്മർദ്ദതന്ത്രവുമായി അമേരിക്ക; എതിർക്കുന്നവര്‍ക്ക് മേൽ നികുതി ഭീഷണി

ഗ്രീന്‍ലാന്‍ഡിലുള്ളത് പ്രകൃതിസമ്പത്തിന്റെ വന്‍ ശേഖരം

ഗ്രീന്‍ലാന്‍ഡ് ഏറ്റെടുക്കാനുള്ള തന്റെ നീക്കത്തെ എതിര്‍ക്കുന്ന രാജ്യങ്ങള്‍ക്കുമേല്‍ അധിക നികുതി ചുമത്തുന്നതിനെക്കുറിച്ച് ആലോചിക്കുന്നതായി യുഎസ് പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ്. ലോകത്തിലെ ഏറ്റവും വലിയ ദ്വീപിന്റെ നിയന്ത്രണം അമേരിക്കയ്ക്ക് ലഭിക്കണമെന്ന ആവശ്യത്തില്‍ മാസങ്ങളായി ഉറച്ചുനില്‍ക്കുന്ന ട്രംപ്, അതില്‍ കുറഞ്ഞ യാതൊരു വിട്ടുവീഴ്ചയും താന്‍ തയ്യാറല്ലെന്ന് തുടക്കം മുതല്‍ വ്യക്തമാക്കിയിരുന്നു.

നാറ്റോ സഖ്യകക്ഷിയായ ഡെന്‍മാര്‍ക്കിന് കീഴിലുള്ള ഈ സ്വയംഭരണ പ്രദേശം അമേരിക്കയുടെ ഭാഗമാകുന്നത് രാജ്യത്തിന്റെ സുരക്ഷാ താല്‍പ്പര്യങ്ങള്‍ക്ക് ഗുണകരമാകുമെന്നും പ്രതിരോധ സഖ്യത്തെ അത് കൂടുതല്‍ കരുത്തുറ്റതാക്കുമെന്നുമാണ് ട്രംപിന്റെ വാദം.

”ഗ്രീന്‍ലാന്‍ഡ് വിഷയത്തില്‍ സഹകരിക്കാത്ത രാജ്യങ്ങള്‍ക്കുമേല്‍ അധിക നികുതി ചുമത്തിയേക്കാം. രാജ്യത്തിന്റെ സുരക്ഷയ്ക്ക് ഗ്രീന്‍ലാന്‍ഡ് നമുക്ക് അത്യന്താപേക്ഷിതമാണ്,” എന്ന് ആരോഗ്യ സംരക്ഷണവുമായി ബന്ധപ്പെട്ട ഒരു പരിപാടിയില്‍ സംസാരിക്കവെ ട്രംപ് പറഞ്ഞു. അമേരിക്കയില്‍ മരുന്നുകളുടെ വില കുറയ്ക്കുന്നതിനുള്ള നീക്കങ്ങളില്‍ മറ്റ് രാജ്യങ്ങളെ പങ്കാളികളാക്കാന്‍ നികുതികള്‍ എങ്ങനെ ആയുധമാക്കാം എന്ന് വിവരിക്കുന്നതിനിടയിലാണ് അദ്ദേഹം ഗ്രീന്‍ലാന്‍ഡ് പരാമര്‍ശവും നടത്തിയത്.

ഗ്രീന്‍ലാന്‍ഡ് വിഷയത്തില്‍ സമ്മര്‍ദ്ദം ചെലുത്താന്‍ ഇറക്കുമതി നികുതി ഉപയോഗിക്കുമെന്ന് ട്രംപ് സൂചിപ്പിക്കുന്നത് ഇതാദ്യമായാണ്. എന്നാല്‍ ഏതൊക്കെ രാജ്യങ്ങളെയാണ് ഇത് ബാധിക്കുകയെന്നോ, ഏത് നിയമപരമായ അധികാരമുപയോഗിച്ചാണ് ഇത്തരമൊരു നീക്കം നടത്തുകയെന്നോ അദ്ദേഹം വ്യക്തമാക്കിയിട്ടില്ല.

എണ്ണ, പ്രകൃതിവാതകം, അപൂര്‍വ ധാതുക്കള്‍ തുടങ്ങിയ വിലമതിക്കാനാവാത്ത പ്രകൃതിസമ്പത്തിന്റെ വന്‍ ശേഖരം ഗ്രീന്‍ലാന്‍ഡിലുണ്ട്. വടക്കേ അമേരിക്കയ്ക്കും ആര്‍ട്ടിക് മേഖലയ്ക്കും ഇടയിലുള്ള ഇതിന്റെ തന്ത്രപ്രധാനമായ സ്ഥാനം, മിസൈല്‍ മുന്നറിയിപ്പ് സംവിധാനങ്ങള്‍ സ്ഥാപിക്കുന്നതിനും കടല്‍മാര്‍ഗമുള്ള നിരീക്ഷണങ്ങള്‍ക്കും ഏറെ അനുയോജ്യമാണ്. എന്നിരുന്നാലും, ഈ പ്രദേശം അമേരിക്കയുടെ നിയന്ത്രണത്തിലാക്കുന്നതിനെതിരെ ഡെന്‍മാര്‍ക്കില്‍ നിന്നും ഗ്രീന്‍ലാന്‍ഡില്‍ നിന്നും മാത്രമല്ല, ആഗോളതലത്തില്‍ തന്നെ വലിയ പ്രതിഷേധങ്ങള്‍ ഉയരുന്നുണ്ട്.

നാറ്റോയിലെ ഏറ്റവും പ്രബലരായ അമേരിക്ക, മറ്റൊരു സഖ്യകക്ഷിയുടെ പ്രദേശം വിലയ്ക്കു വാങ്ങാനോ പിടിച്ചെടുക്കാനോ ശ്രമിക്കുന്നത് ദശാബ്ദങ്ങളായി നിലനില്‍ക്കുന്ന ട്രാന്‍സ്-അറ്റ്‌ലാന്റിക് സുരക്ഷാ ബന്ധത്തെ കടുത്ത വെല്ലുവിളിയിലാക്കിയിരിക്കുകയാണ്. ഗ്രീന്‍ലാന്‍ഡ് പിടിച്ചെടുക്കാനുള്ള നീക്കം സഖ്യകക്ഷികളായ യൂറോപ്യന്‍ രാജ്യങ്ങള്‍ക്കിടയില്‍ വ്യാപകമായ നയതന്ത്ര പ്രതിഷേധത്തിനും രോഷത്തിനുമാണ് വഴിതെളിച്ചിരിക്കുന്നത്.

ഗ്രീന്‍ലാന്‍ഡിന് നേരെ ഉണ്ടാകുന്ന ഏതൊരു കടന്നുകയറ്റവും നാറ്റോ സഖ്യത്തിന്റെ അന്ത്യത്തിന് കാരണമാകുമെന്ന് ഡെന്‍മാര്‍ക്ക് മുന്നറിയിപ്പ് നല്‍കി. നാറ്റോ സഖ്യകക്ഷികളുമായി ചേര്‍ന്ന് ഗ്രീന്‍ലാന്‍ഡില്‍ സൈനിക സാന്നിധ്യം ശക്തമാക്കുകയാണെന്ന് ഡെന്‍മാര്‍ക്ക് കഴിഞ്ഞദിവസം പ്രഖ്യാപിച്ചു. ഇതിന് പിന്നാലെ ഫ്രാന്‍സ്, ജര്‍മ്മനി, നെതര്‍ലാന്‍ഡ്സ്, ഫിന്‍ലാന്‍ഡ്, നോര്‍വേ, സ്വീഡന്‍ എന്നീ രാജ്യങ്ങള്‍ തങ്ങളുടെ സൈന്യത്തെ ഗ്രീന്‍ലാന്‍ഡില്‍ വിന്യസിക്കുമെന്ന് ഔദ്യോഗികമായി ഉറപ്പുനല്‍കി.

അതേസമയം, വിദേശ രാജ്യങ്ങള്‍ക്കുമേല്‍ കനത്ത നികുതികള്‍ ചുമത്താനുള്ള ട്രംപിന്റെ അധികാരത്തിന് സുപ്രീം കോടതിയുടെ വരാനിരിക്കുന്ന വിധി തിരിച്ചടിയായേക്കാം. സുപ്രധാനമായ ഈ കേസില്‍ കോടതി നിയന്ത്രണങ്ങള്‍ ഏര്‍പ്പെടുത്തിയാല്‍ ട്രംപിന്റെ നീക്കങ്ങള്‍ പരിമിതപ്പെടും. കോടതി വിധി എന്തുതന്നെയായാലും, നികുതി വര്‍ദ്ധിപ്പിക്കാന്‍ അദ്ദേഹത്തിന് മുന്നില്‍ മറ്റ് വഴികളുണ്ടാകുമെങ്കിലും, രാജ്യങ്ങളെ വ്യക്തിപരമായി ലക്ഷ്യം വെച്ച് ഒറ്റപ്പെടുത്തുന്ന നിലവിലെ രീതിക്ക് അത് വലിയ തടസ്സമാകുമെന്നാണ് റിപ്പോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നത്.

1962ലെ ട്രേഡ് എക്‌സ്പാന്‍ഷന്‍ ആക്റ്റിലെ സെക്ഷന്‍ 232 പ്രകാരം ‘ദേശീയ സുരക്ഷയെ’ ബാധിക്കുന്ന വിഷയമാണെന്ന് ബോധ്യപ്പെട്ടാല്‍ പ്രസിഡന്റിന് നികുതി ചുമത്താന്‍ അധികാരമുണ്ട്. എന്നാല്‍, നികുതി ചുമത്താനുള്ള അധികാരം ഭരണഘടനയനുസരിച്ച് യഥാര്‍ത്ഥത്തില്‍ പാര്‍ലമെന്റിനാണ്. ഈ അധികാരം പ്രസിഡന്റിന് എത്രത്തോളം ഏകപക്ഷീയമായി ഉപയോഗിക്കാം എന്നതാണ് നിലവില്‍ കോടതി പരിശോധിക്കുന്നത്.

Content Summary: Trump threatens trade war to force Greenland acquisition

Leave a Reply

Your email address will not be published. Required fields are marked *

×