June 04, 2026 |
Share on

ട്രംപ്- ഷി ജിന്‍പിംഗ് കൂടിക്കാഴ്ച; അമേരിക്കയുടെയും ചൈനയുടെയും താല്‍പ്പര്യങ്ങള്‍

ആഭ്യന്തര-അന്തര്‍ദേശീയ പ്രതിസന്ധികളില്‍ കുരുങ്ങി നില്‍ക്കുന്ന ട്രംപിന് ചൈനയുമായി സമവായത്തിലെത്തേണ്ടതുണ്ട്‌

അമേരിക്കന്‍ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപും ചൈനീസ് പ്രസിഡന്റ് ഷി ജിന്‍പിംഗും തമ്മില്‍ ബീജിംഗില്‍ നടക്കാനിരിക്കുന്ന നിര്‍ണായക കൂടിക്കാഴ്ച ഇരുരാജ്യങ്ങളും തമ്മിലുള്ള നയതന്ത്ര-സാമ്പത്തിക ബന്ധങ്ങള്‍ക്ക് പുതിയൊരു മാനം നല്‍കുമോ എന്നാണ് ലോകം കാത്തിരിക്കുന്നത്.

തങ്ങളുടെ ഏറ്റവും വലിയ സാമ്പത്തിക എതിരാളികളായ ചൈനയെ കടുത്ത വ്യാപാര നികുതികള്‍ ചുമത്തി വരുതിയിലാക്കാന്‍ കഴിയുമെന്ന് ഒരു വര്‍ഷം മുന്‍പ് വരെ ഡൊണാള്‍ഡ് ട്രംപ് കരുതിയിരുന്നു. നിലവിലെ സാഹചര്യങ്ങള്‍ ട്രംപിന്റെ ആത്മവിശ്വാസം തകര്‍ത്തിരിക്കുകയാണ്. ഈ പശ്ചാത്തലത്തിലാണ് മേയ് 14, 15 തീയതികളില്‍ ബീജിംഗില്‍ ട്രംപും ചൈനീസ് പ്രസിഡന്റ് ഷി ജിന്‍പിംഗും തമ്മിലുള്ള നിര്‍ണായക കൂടിക്കാഴ്ച നടക്കുന്നത്. കഴിഞ്ഞ ഒക്ടോബറില്‍ ഇരുരാജ്യങ്ങളും തമ്മിലുള്ള വ്യാപാരയുദ്ധത്തിന് താല്‍ക്കാലിക വിരാമമിട്ടതിന് ശേഷം ആദ്യമായാണ് ഇരു നേതാക്കളും നേരിട്ട് ചര്‍ച്ച നടത്തുന്നത്. എന്നാല്‍, കോടതി വിധികള്‍ മൂലമുണ്ടായ ആഭ്യന്തര തിരിച്ചടികളും മാറിയ ആഗോള സാഹചര്യങ്ങളും കാരണം ട്രംപിന്റെ മുന്‍പിലുള്ള ലക്ഷ്യങ്ങള്‍ ഇപ്പോള്‍ വളരെ പരിമിതമാണെന്നാണ് രാഷ്ട്രീയ നിരീക്ഷകര്‍ വിലയിരുത്തുന്നത്.

പ്രതീക്ഷകള്‍ മങ്ങാന്‍ കാരണമായ ആഭ്യന്തര-അന്തര്‍ദേശീയ പ്രതിസന്ധികള്‍
2025 ഏപ്രിലില്‍ ട്രംപ് തന്റെ ട്രൂത്ത് സോഷ്യല്‍ പോസ്റ്റിലൂടെ പ്രഖ്യാപിച്ചിരുന്നത് അമേരിക്കയെ ചൂഷണം ചെയ്യുന്ന ചൈനയുടെ ദിവസങ്ങള്‍ അവസാനിച്ചുവെന്നാണ്. എന്നാല്‍ അതിനുശേഷം ട്രംപിന് നിരവധി പ്രതിസന്ധികളെയാണ് നേരിടേണ്ടി വന്നത്. ചൈനയ്‌ക്കെതിരെ ട്രംപ് ഏര്‍പ്പെടുത്തിയ നികുതികള്‍ക്കെതിരെ അമേരിക്കന്‍ കോടതികളില്‍ നിന്നുണ്ടായ തിരിച്ചടികളും, ഇറാനുമായി അദ്ദേഹം ആരംഭിച്ച യുദ്ധവുമാണ് ഇതില്‍ പ്രധാനം. വരാനിരിക്കുന്ന നവംബറിലെ മിഡ്-ടേം തിരഞ്ഞെടുപ്പിന് മുന്‍പ് ട്രംപിന്റെ ജനപ്രീതിയെ ഇറാന്‍ യുദ്ധം മോശമായ രീതിയില്‍ ബാധിച്ചിട്ടുണ്ട്. അടുത്തിടെ നടന്ന റോയിട്ടേഴ്‌സ്/ഇപ്‌സോസ് സര്‍വേ പ്രകാരം 60 ശതമാനത്തിലധികം അമേരിക്കക്കാരും ട്രംപിന്റെ ഇറാന്‍ നയത്തെ എതിര്‍ക്കുകയാണ്.

ഇറാന്‍ യുദ്ധം മൂലമുണ്ടായ ആഗോള ഊര്‍ജ്ജ പ്രതിസന്ധിയും മിഡില്‍ ഈസ്റ്റിലെ അരാജകത്വവും ട്രംപിനെ പ്രതിരോധത്തിലാക്കിയിട്ടുണ്ട്. ചൈനയ്ക്ക് ഇറാനുമായി അടുത്ത ബന്ധമുള്ളതിനാലും ഇറാനില്‍ നിന്നുള്ള എണ്ണയുടെ പ്രധാന ഉപഭോക്താവ് ചൈനയായതിനാലും, ഈ പ്രശ്‌നം പരിഹരിക്കാന്‍ ഷി ജിന്‍പിംഗിന്റെ സഹായം തേടുക എന്നത് ട്രംപിന്റെ ഇപ്പോഴത്തെ പ്രധാന ആവശ്യങ്ങളിലൊന്നാണ്. വാഷിംഗ്ടണുമായി ഒരു സമാധാന കരാറിലെത്താന്‍ ഇറാനെ പ്രേരിപ്പിക്കണമെന്ന് ട്രംപ് ചൈനയോട് ആവശ്യപ്പെട്ടേക്കും. യുഎസിന്റെ സ്വാധീനം കുറയുന്നത് ചൈന ആഗ്രഹിക്കുന്നുണ്ടെങ്കിലും, നീണ്ടുനില്‍ക്കുന്ന ഒരു ആഗോള യുദ്ധം ചൈനയുടെ സമ്പദ്വ്യവസ്ഥയെയും ബാധിക്കുമെന്നതിനാല്‍ അവര്‍ ഇതിനോട് എങ്ങനെ പ്രതികരിക്കുമെന്നത് നിര്‍ണായകമാണ്.

അമേരിക്ക ഏര്‍പ്പെടുത്തിയ നികുതികള്‍ക്ക് മറുപടിയായി ഇലക്ട്രിക് വാഹനങ്ങളുടെയും ആയുധങ്ങളുടെയും നിര്‍മ്മാണത്തിന് അത്യാവശ്യമായ ‘അപൂര്‍വ ധാതുക്കളുടെ’ കയറ്റുമതി ചൈന നിയന്ത്രിച്ചിരുന്നു. ഇത് ചൈനയ്ക്കുള്ള മേല്‍ക്കൈ വ്യക്തമാക്കുന്നതായിരുന്നു. കൂടാതെ, ചൈനയില്‍ നിന്നുള്ള സപ്ലൈ ചെയിനുകള്‍ മാറ്റുന്ന വിദേശ കമ്പനികളെ ശിക്ഷിക്കുന്നതിനുള്ള നിയമങ്ങള്‍ കര്‍ശനമാക്കുകയും ചെയ്തിട്ടുണ്ട്. ഈ സാഹചര്യത്തില്‍, സാങ്കേതികവിദ്യാ കയറ്റുമതിയില്‍ കൂടുതല്‍ നിയന്ത്രണങ്ങള്‍ കൊണ്ടുവരില്ലെന്ന് അമേരിക്ക ഉറപ്പുനല്‍കണമെന്നും, ചിപ്പ് നിര്‍മ്മാണ ഉപകരണങ്ങള്‍ക്കും മെമ്മറി ചിപ്പുകള്‍ക്കും മേലുള്ള നിലവിലെ നിയന്ത്രണങ്ങള്‍ നീക്കണമെന്നുമാണ് ചൈനയുടെ പ്രധാന ആവശ്യം.

തായ്വാന്‍ വിഷയമാണ് ചൈനയുടെ അജണ്ടയില്‍ ഏറ്റവും മുന്നിലുള്ളത്. അമേരിക്ക തായ്വാന് നല്‍കുന്ന ആയുധ പിന്തുണ നിര്‍ത്തണമെന്നും വിഘടനവാദ രാഷ്ട്രീയത്തെ പ്രോത്സാഹിപ്പിക്കില്ലെന്ന് ട്രംപ് വ്യക്തമാക്കണമെന്നുമാണ് ബീജിംഗിന്റെ ആവശ്യം. ചൈനയുമായി സൗഹൃദപരമായ സഹകരണവും ചര്‍ച്ചകളും വേണമെന്ന് ആഗ്രഹിക്കുന്ന അമേരിക്കക്കാരുടെ എണ്ണം 2024-ലെ 40 ശതമാനത്തില്‍ നിന്ന് ഇപ്പോള്‍ 53 ശതമാനമായി ഉയര്‍ന്നിട്ടുണ്ടെന്നാണ് ഷിക്കാഗോ കൗണ്‍സില്‍ റിപ്പോര്‍ട്ട് വ്യക്തമാക്കുന്നത്. അതിനാല്‍, വ്യാപാരയുദ്ധം വീണ്ടും തുടങ്ങാതെ ഒരു താല്‍ക്കാലിക സമാധാനം നിലനിര്‍ത്താന്‍ കഴിഞ്ഞാല്‍ പോലും അത് ട്രംപിന് രാഷ്ട്രീയമായി നേട്ടമാകും.

ബീജിംഗിലെ ഗ്രേറ്റ് ഹാള്‍ ഓഫ് ദി പീപ്പിളില്‍ നടക്കുന്ന ഉച്ചകോടി, യുനെസ്‌കോ പൈതൃക കേന്ദ്രമായ ടെമ്പിള്‍ ഓഫ് ഹെവന്‍ സന്ദര്‍ശനം, ഔദ്യോഗിക വിരുന്ന് എന്നിവയടങ്ങുന്ന വിപുലമായ സ്വീകരണമാണ് ട്രംപിനായി ചൈന ഒരുക്കിയിരിക്കുന്നത്. എങ്കിലും സാമ്പത്തിക മേഖലയില്‍ വന്‍കിട കരാറുകളൊന്നും ഈ ചര്‍ച്ചയില്‍ പ്രതീക്ഷിക്കുന്നില്ല. സോയാബീന്‍, ബീഫ്, ബോയിംഗ് വിമാനങ്ങള്‍ എന്നിവയുടെ വിപണനവുമായി ബന്ധപ്പെട്ട ചില ചെറിയ കരാറുകളിലേക്ക് ചര്‍ച്ചകള്‍ ഒതുങ്ങിയേക്കും. ടെസ്ല സി.ഇ.ഒ ഇലോണ്‍ മസ്‌ക്, ആപ്പിള്‍ സി.ഇ.ഒ ടിം കുക്ക് എന്നിവരടങ്ങുന്ന ഒരു ചെറിയ ബിസിനസ്സ് പ്രതിനിധി സംഘവും ട്രംപിനൊപ്പമുണ്ട്.

സാമ്പത്തിക വിഷയങ്ങള്‍ക്ക് പുറമേ, ചൈനയില്‍ ജയിലില്‍ കഴിയുന്ന മാധ്യമ വ്യവസായ പ്രമുഖന്‍ ജിമ്മി ലായ്യുടെ മോചനത്തെക്കുറിച്ചും തായ്വാന് ആയുധങ്ങള്‍ വില്‍ക്കുന്നതിനെക്കുറിച്ചും താന്‍ ഷി ജിന്‍പിംഗുമായി സംസാരിക്കുമെന്ന് ട്രംപ് വ്യക്തമാക്കിയിട്ടുണ്ട്. മുന്‍പ് അമേരിക്കന്‍ പ്രസിഡന്റുമാരെ ചൈന ചൂഷണം ചെയ്തിരുന്ന അവസ്ഥ മാറിയെന്നും താന്‍ ഷി ജിന്‍പിംഗിനെ ബഹുമാനിക്കുന്നുവെന്നും ട്രംപ് കൂട്ടിച്ചേര്‍ത്തു. എങ്കിലും, നിലവിലെ സാഹചര്യങ്ങള്‍ വിലയിരുത്തുമ്പോള്‍ ചൈനയ്ക്ക് കൂടുതല്‍ അനുകൂലമായ ഒരു ‘ഉപരിപ്ലവമായ വെടിനിര്‍ത്തല്‍’ മാത്രമായിരിക്കും ഈ കൂടിക്കാഴ്ചയുടെ പ്രധാന ഫലമെന്ന് സാമ്പത്തിക-രാഷ്ട്രീയ നിരീക്ഷകര്‍ വിലയിരുത്തുന്നു.

Content Summary: Beijing summit with Xi Jinping- Donald Trump faces narrowed economic goals amid domestic court rulings and the unpopular Iran war

Support Azhimukham

ജനാധിപത്യത്തിന്റെ നിലനിൽപ്പിന് സ്വതന്ത്ര മാധ്യമങ്ങൾ ആവശ്യമാണ്. സ്വതന്ത്രമായി പ്രവർത്തിക്കുന്ന മാധ്യമ സ്ഥാപനങ്ങൾക്കാകട്ടെ പൊതുജനങ്ങളുടെ പിന്തുണയും അത്യാവശ്യമാണ്. ഭയരഹിതമായ അന്വേഷണാത്മക റിപ്പോർട്ടിങ്ങും ആഴത്തിലുള്ള വിശകലനങ്ങളും 'അഴിമുഖ'ത്തിൽ തുടരുന്നതിന് ദയവായി ഞങ്ങളെ പിന്തുണയ്ക്കുക.

Leave a Reply

Your email address will not be published. Required fields are marked *

×