June 03, 2026 |
Share on

ട്രംപിന്റെ നയങ്ങള്‍: വിദേശ വിദ്യാര്‍ത്ഥികള്‍ കുറയുന്നു,  പ്രതിസന്ധിയിലായി സർവകലാശാലകൾ

20 ശതമാനത്തിലേറെയും വിദേശ വിദ്യാര്‍ത്ഥികളാണ്

വിദേശ വിദ്യാര്‍ത്ഥികള്‍ക്ക് വിസ ലഭിക്കാത്തത് മൂലം അഭിമുഖങ്ങള്‍ക്ക് പോലും പങ്കെടുക്കാന്‍ കഴിയാത്ത സാഹചര്യമാണുള്ളത്. ഈ വര്‍ഷം പുതിയ അന്താരാഷ്ട്ര ബിരുദ വിദ്യാര്‍ത്ഥികളുടെ എണ്ണം കഴിഞ്ഞ വര്‍ഷത്തേക്കാള്‍ പകുതിയായി കുറഞ്ഞതായി യുഎസിലെ സെന്‍ട്രല്‍ മിസ്സോറി സര്‍വകലാശാല അധികൃതരുടെ വെളിപ്പെടുത്തല്‍.

അന്താരാഷ്ട്ര വിദ്യാര്‍ത്ഥികളില്‍ നിന്നുള്ള ഫീസ് വരുമാനം, മൊത്തം വരുമാനത്തിന്റെ ഏകദേശം നാലിലൊന്നാണ്. സെന്‍ട്രല്‍ മിസ്സോറി പോലെയുള്ള ചെറിയ സര്‍വ്വകലാശാലകളെ ഇത് ഗുരുതരമായി ബാധിച്ചതായി ദി ന്യൂ ഇന്ത്യന്‍ എക്‌സ്പ്രസ് റിപ്പോര്‍ട്ട് ചെയ്യുന്നു.

വിദേശ വിദ്യാര്‍ത്ഥികളുടെ എണ്ണം കുറയുന്നത് യു.എസ്. കോളേജുകളില്‍ ആശങ്കയുണ്ടാക്കുന്നുണ്ടെന്ന് സര്‍വ്വകലാശാലാ പ്രസിഡന്റ് റോജര്‍ ബെസ്റ്റ് പറയുന്നു. വിദേശ വിദ്യാര്‍ത്ഥികളില്ലെങ്കില്‍ ആഭ്യന്തര വിദ്യാര്‍ത്ഥികള്‍ക്ക് സബ്‌സിഡി നല്‍കാന്‍ കഴിയില്ലെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

അസോസിയേറ്റഡ് പ്രസ് നടത്തിയ പഠനമനുസരിച്ച്, 2,50,000 ഡോളറില്‍ താഴെ മാത്രം സാമ്പത്തിക ശേഖരമുള്ള നൂറിലധികം കോളേജുകളിലും 20 ശതമാനത്തിലേറെയും വിദേശ വിദ്യാര്‍ത്ഥികളാണ്. ഈ വരുമാനനഷ്ടം സാമ്പത്തികമായി പിന്നോട്ട് നില്‍ക്കുന്ന സ്ഥാപനങ്ങള്‍ക്ക് വലിയ പ്രതിസന്ധി സൃഷ്ടിക്കും. പല ചെറിയ ക്രിസ്ത്യന്‍ കോളേജുകളും ഇതില്‍ ഉള്‍പ്പെടുന്നു.

ഈ വര്‍ഷം എത്ര വിദ്യാര്‍ത്ഥികള്‍ക്ക് കുറവുണ്ടായി എന്ന് കൃത്യമായി പറയാന്‍ ഇനിയും സമയമെടുക്കുമെങ്കിലും, ഇത് 40% വരെയാകാന്‍ സാധ്യതയുണ്ടെന്ന് ചില റിപ്പോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നു. ഇത് കോളേജ് ബഡ്ജറ്റുകളെയും യു.എസ്. സമ്പദ്വ്യവസ്ഥയെയും കാര്യമായി ബാധിക്കും.

ട്രംപ് ഭരണകൂടത്തിന്റെ വിദ്യാഭ്യാസ നയങ്ങളുടെ ഭാഗമായി, വിദേശ വിദ്യാര്‍ത്ഥികളുടെ എണ്ണം കുറയ്ക്കാന്‍ കോളേജുകളില്‍ സമ്മര്‍ദ്ദമുണ്ട്. പലസ്തീന്‍ അനുകൂല പ്രക്ഷോഭങ്ങളില്‍ പങ്കെടുത്തവരെ നാടുകടത്താന്‍ ശ്രമിക്കുന്നതും, വിസ അപേക്ഷകരുടെ സോഷ്യല്‍ മീഡിയ പരിശോധിക്കുന്നതും ഈ നയങ്ങളുടെ ഭാഗമാണ്. കൂടാതെ, വിദേശ വിദ്യാര്‍ത്ഥികള്‍ക്ക് യു.എസില്‍ താമസിക്കാന്‍ കഴിയുന്ന സമയപരിധി നിശ്ചയിക്കുന്ന പുതിയ നിയമം കൊണ്ടുവരുമെന്ന് ഡിപ്പാര്‍ട്ട്മെന്റ് ഓഫ് ഹോംലാന്‍ഡ് സെക്യൂരിറ്റി കഴിഞ്ഞ ദിവസം അറിയിച്ചിരുന്നു.

പുതിയ നയങ്ങള്‍ കോളേജുകളില്‍ വലിയ സാമ്പത്തിക പ്രതിസന്ധി ഉണ്ടാക്കുന്നുണ്ടെന്നാണ് യുഎസിലെ തന്നെ ജോര്‍ജ് മേസണ്‍ സര്‍വകലാശാലയിലെ പ്രൊഫസറായ ജസ്റ്റിന്‍ ഗെസ്റ്റ് പറയുന്നത്. കാരണം, വിദേശ വിദ്യാര്‍ത്ഥികള്‍ക്ക് ഫെഡറല്‍ സാമ്പത്തിക സഹായത്തിന് അര്‍ഹതയില്ലാത്തതുകൊണ്ട് അവര്‍ ആഭ്യന്തര വിദ്യാര്‍ത്ഥികളേക്കാള്‍ ഇരട്ടിയോ അതിലധികമോ ഫീസ് നല്‍കേണ്ടി വരുന്നു.

”ഒരു അന്താരാഷ്ട്ര വിദ്യാര്‍ത്ഥി ഒരു വര്‍ഷം 80,000 ഡോളര്‍ ഫീസ് നല്‍കുമ്പോള്‍, ആ പണം ഉപയോഗിച്ച് അമേരിക്കന്‍ വിദ്യാര്‍ത്ഥികള്‍ക്ക് കുറഞ്ഞ ഫീസും കൂടുതല്‍ സ്‌കോളര്‍ഷിപ്പുകളും നല്‍കാന്‍ സര്‍വകലാശാലകള്‍ക്ക് സാധിക്കുന്നു,” ഗെസ്റ്റ് വിശദീകരിച്ചു.

സുഡാനില്‍ നിന്നുള്ള അഹമ്മദ് അഹമ്മദ് എന്ന വിദ്യാര്‍ത്ഥിക്ക് യു.എസില്‍ എത്താന്‍ വളരെയധികം ബുദ്ധിമുട്ടുകള്‍ നേരിടേണ്ടി വന്നു. ജൂണില്‍ ട്രംപ് ഭരണകൂടം സുഡാന്‍ ഉള്‍പ്പെടെ 12 രാജ്യങ്ങള്‍ക്ക് യാത്രാ വിലക്ക് ഏര്‍പ്പെടുത്തിയതാണ് കാരണം. വിലക്കിന് മുമ്പ് വിസ ലഭിച്ചതിനാല്‍ യു.എസില്‍ പ്രവേശിക്കാമെന്ന് ഉദ്യോഗസ്ഥര്‍ ഉറപ്പുനല്‍കിയിട്ടും, ഉഗാണ്ടയില്‍ നിന്ന് വിമാനം കയറാന്‍ ശ്രമിച്ചപ്പോള്‍ അദ്ദേഹത്തെ തിരിച്ചയച്ചു. പിന്നീട്, സര്‍വ്വകലാശാലയുടെ സഹായത്തോടെയാണ് അഹമ്മദിന് യാത്ര ചെയ്യാന്‍ കഴിഞ്ഞത്.

ഇലക്ട്രിക്കല്‍ എഞ്ചിനീയറിംഗ് പഠിക്കാന്‍ സ്‌കോളര്‍ഷിപ്പ് ലഭിച്ച അഹമ്മദ്, സര്‍വ്വകലാശാല നല്‍കുന്ന പിന്തുണയില്‍ സംതൃപ്തനാണ്. എന്നാല്‍, യു.എസില്‍ എത്താനുണ്ടായ ബുദ്ധിമുട്ടുകള്‍ അദ്ദേഹത്തെ മാനസികമായി അസ്വസ്ഥനാക്കി. സ്വന്തം പണം മുടക്കി പഠിക്കാന്‍ വരുന്ന മറ്റ് വിദ്യാര്‍ത്ഥികള്‍ യു.എസിലെ ഈ സാഹചര്യം കാരണം പിന്തിരിയാന്‍ സാധ്യതയുണ്ടെന്ന് അദ്ദേഹം പറഞ്ഞു.

സെന്‍ട്രല്‍ മിസ്സോറി സര്‍വകലാശാലയിലെ 12,800 വിദ്യാര്‍ത്ഥികളില്‍ ഏകദേശം 30 ശതമാനവും അന്താരാഷ്ട്ര വിദ്യാര്‍ത്ഥികളാണ്. ഇവരുടെ എണ്ണത്തിലുണ്ടാകാവുന്ന കുറവ് മുന്നില്‍ക്കണ്ട്, യൂണിവേഴ്‌സിറ്റി ജീവനക്കാരുടെ ശമ്പള വര്‍ധനവ് റദ്ദാക്കുകയും അടിസ്ഥാന സൗകര്യ വികസന പദ്ധതികള്‍ മാറ്റിവെക്കുകയും ചെയ്തു.

5,000-ല്‍ താഴെ വിദ്യാര്‍ത്ഥികളുള്ള ചെറിയ കോളേജുകള്‍ക്ക് ഇത് വലിയ സാമ്പത്തിക പ്രതിസന്ധി ഉണ്ടാക്കുമെന്ന് യൂണിവേഴ്‌സിറ്റി ഓഫ് കാലിഫോര്‍ണിയയിലെ ഇക്കണോമിക്‌സ് പ്രൊഫസറായ ഡിക്ക് സ്റ്റാര്‍ട്ട്‌സ് ചൂണ്ടിക്കാട്ടി.

ടെന്നസിയിലെ 3,500 വിദ്യാര്‍ത്ഥികളുള്ള ലീ യൂണിവേഴ്‌സിറ്റിയില്‍ കഴിഞ്ഞ വര്‍ഷം 82 വിദേശ വിദ്യാര്‍ത്ഥികള്‍ ഉണ്ടായിരുന്നത് ഈ വര്‍ഷം 50-60 ആയി കുറയാന്‍ സാധ്യതയുണ്ടെന്ന് സര്‍വ്വകലാശാലാ ഡയറക്ടര്‍ റോയ് വൈ. ചാന്‍ പറഞ്ഞു. ഫീസാണ് തങ്ങളുടെ പ്രധാന വരുമാനമെന്നും, വിദ്യാര്‍ത്ഥികളുടെ എണ്ണം കുറഞ്ഞത് കാരണം കഴിഞ്ഞ അഞ്ച് വര്‍ഷത്തിനിടെ ഫീസ് 20% വര്‍ദ്ധിപ്പിക്കേണ്ടിവന്നുവെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

സാമ്പത്തികമായി പ്രതിസന്ധി നേരിടുന്ന കോളേജുകള്‍ക്ക് വിദേശ വിദ്യാര്‍ത്ഥികളുടെ എണ്ണത്തിലെ കുറവ് കൂടുതല്‍ വെല്ലുവിളികള്‍ സൃഷ്ടിക്കുന്നുണ്ട്. വിദ്യാര്‍ത്ഥികളുടെ കുറവ് കാരണം രാജ്യത്തുടനീളം സ്വകാര്യ കോളേജുകള്‍ ഓരോ മാസവും രണ്ട് എന്ന കണക്കില്‍ അടച്ചുപൂട്ടുന്നുണ്ടെന്ന് സ്റ്റേറ്റ് ഹയര്‍ എഡ്യുക്കേഷന്‍ എക്‌സിക്യൂട്ടീവ് ഓഫീസേഴ്‌സ് അസോസിയേഷന്‍ അറിയിച്ചു.

യുഎസിലെ ബിരുദധാരികളുടെ എണ്ണം 2041 വരെ 13% കുറയുമെന്നാണ് പ്രവചനം. അതിനാല്‍, വിദേശ വിദ്യാര്‍ത്ഥികളുടെ എണ്ണത്തിലുണ്ടാകുന്ന കുറവ് വിദ്യാഭ്യാസ മേഖലയ്ക്ക് കൂടുതല്‍ ദോഷകരമാകുമെന്ന് ഇക്കണോമിക്‌സ് പ്രൊഫസര്‍ ഡിക്ക് സ്റ്റാര്‍ട്ട്‌സ് ചൂണ്ടിക്കാട്ടി. Trump’s policies: fewer international students, universities in crisis

Content Summary: Trump’s policies: fewer international students, universities in crisis

Support Azhimukham

ജനാധിപത്യത്തിന്റെ നിലനിൽപ്പിന് സ്വതന്ത്ര മാധ്യമങ്ങൾ ആവശ്യമാണ്. സ്വതന്ത്രമായി പ്രവർത്തിക്കുന്ന മാധ്യമ സ്ഥാപനങ്ങൾക്കാകട്ടെ പൊതുജനങ്ങളുടെ പിന്തുണയും അത്യാവശ്യമാണ്. ഭയരഹിതമായ അന്വേഷണാത്മക റിപ്പോർട്ടിങ്ങും ആഴത്തിലുള്ള വിശകലനങ്ങളും 'അഴിമുഖ'ത്തിൽ തുടരുന്നതിന് ദയവായി ഞങ്ങളെ പിന്തുണയ്ക്കുക.

Leave a Reply

Your email address will not be published. Required fields are marked *

×