അമേരിക്കന്‍ നാഷണല്‍ ഇന്റലിജന്‍സ് ഡയറക്ടര്‍ (ഡിഎന്‍ഐ) സ്ഥാനം ഇന്ത്യന്‍ വംശജ തുളസി ഗാബാര്‍ഡ് രാജിവെക്കുന്നു. രാജ്യത്തെ 18 ഇന്റലിജന്‍സ് ഏജന്‍സികളുടെ മേല്‍നോട്ട ചുമതലയുള്ള തസ്തികയില്‍ നിന്നാണ് അവര്‍ പടിയിറങ്ങുന്നത്. ജൂണ്‍ 30-ഓടെ തുളസി പദവി ഒഴിയുമെന്നാണ് റിപ്പോര്‍ട്ട്. പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപിന് അയച്ച കത്തിലാണ് തുളസി തന്റെ രാജി പ്രഖ്യാപനം നടത്തിയത്. ഈ ചുരുങ്ങിയ കാലയളവില്‍ ഗണ്യമായ പുരോഗതി കൈവരിക്കാന്‍ സാധിച്ചെന്നും എന്നാല്‍ ഇനിയും സുപ്രധാനമായ പല കാര്യങ്ങളും ചെയ്തുതീര്‍ക്കാനുണ്ടെന്നും അവര്‍ കത്തില്‍ വ്യക്തമാക്കി.
ഭര്‍ത്താവിന് കാന്‍സര്‍ രോഗം തിരിച്ചറിഞ്ഞതിനെ തുടര്‍ന്നാണ് തുളസി ഔദ്യോഗിക ചുമതലയില്‍ നിന്നും ഒഴിയുന്നതെന്നായിരുന്നു ഫോക്സ് ന്യൂസ് റിപ്പോര്‍ട്ട് ചെയ്തിരുന്നത്. എന്നാല്‍ ട്രംപ് ഭരണകൂടം അവരെ നിര്‍ബന്ധിതമായി രാജിവെപ്പിക്കുകയായിരുന്നു എന്നാണ് റോയിട്ടേഴ്സ് വാര്‍ത്താ ഏജന്‍സി പുറത്തുവിടുന്ന വിവരം. തുളസിക്ക് പകരം മറ്റൊരാളെ നിയമിക്കുന്നതിനെക്കുറിച്ച് കഴിഞ്ഞ മാസം തന്നെ ട്രംപ് കാബിനറ്റ് അംഗങ്ങളുമായി ചര്‍ച്ച നടത്തിയിരുന്നു. തുടര്‍ന്ന്, മികച്ച രീതിയില്‍ സേവനമനുഷ്ഠിച്ച തുളസി ഗാബാര്‍ഡ് ജൂണ്‍ 30-ഓടെ ഭരണകൂടത്തില്‍ നിന്ന് ഒപ്പമുണ്ടാകില്ല എന്ന് ട്രംപ് തന്റെ ‘ട്രൂത്ത് സോഷ്യല്‍’ പ്ലാറ്റ്ഫോമിലൂടെ സ്ഥിരീകരിച്ചു. നാഷണല്‍ ഇന്റലിജന്‍സ് പ്രിന്‍സിപ്പല്‍ ഡെപ്യൂട്ടി ഡയറക്ടറായ ആരോണ്‍ ലൂക്കാസ് അടുത്ത ആക്ടിംഗ് ഡയറക്ടറായി ചുമതലയേല്‍ക്കുമെന്നും ട്രംപ് അറിയിച്ചു.
ട്രംപ് ഭരണകൂടത്തില്‍ സമീപകാലത്തായി തുളസി പൂര്‍ണ്ണമായും പാര്‍ശ്വവത്കരിക്കപ്പെട്ടിരുന്നു എന്നാണ് പുറത്തുവരുന്ന സൂചനകള്‍. ഇറാനിലെ ആണവ നിലയങ്ങളില്‍ യു.എസ് ബോംബാക്രമണം നടത്തുന്നതിന് തൊട്ടുമുന്‍പ്, ഇറാന്റെ മേല്‍ ആക്രമണം നടത്താനുള്ള ഇസ്രയേലിന്റെ തീരുമാനത്തെ ട്രംപ് പരസ്യമായി പിന്തുണച്ച കഴിഞ്ഞ ജൂണില്‍ തന്നെ തുളസിയുടെ സ്വാധീനം നഷ്ടപ്പെട്ടിരുന്നു. ഇറാന് ആണവായുധങ്ങള്‍ നിര്‍മ്മിക്കുന്നില്ല എന്ന തുളസി ഗാബാര്‍ഡിന്റെ മുന്‍പത്തെ പാര്‍ലമെന്ററി മൊഴിയെ തള്ളിക്കൊണ്ടായിരുന്നു ട്രംപിന്റെ ഈ നീക്കം. തുളസിയുടെ വിലയിരുത്തലുകള്‍ തെറ്റാണെന്ന് പ്രഖ്യാപിച്ച ട്രംപ്, അവരുടെ വാക്കുകള്‍ താന്‍ കാര്യമാക്കുന്നില്ലെന്ന് പറഞ്ഞ് പരസ്യമായി അവരെ അപമാനിക്കുകയും ചെയ്തിരുന്നു.
ഈ സംഭവത്തിന് ശേഷം ട്രംപിന്റെ പ്രീതി തിരിച്ചുപിടിക്കാന്‍ തുളസി കഠിനമായി ശ്രമിച്ചിരുന്നു. 2016-ലെ തിരഞ്ഞെടുപ്പില്‍ റഷ്യ ട്രംപിനെ സഹായിച്ചുവെന്ന തരത്തില്‍ വ്യാജ പ്രചാരണം നടത്തി എന്ന് ആരോപിച്ച് മുന്‍ പ്രസിഡന്റ് ബരാക് ഒബാമ ഉള്‍പ്പെടെയുള്ള അന്നത്തെ സുരക്ഷാ ഉദ്യോഗസ്ഥരെ വിചാരണ ചെയ്യണമെന്ന് അവര്‍ ആവശ്യപ്പെട്ടു. ട്രംപിന്റെ രാഷ്ട്രീയ പ്രതികാര അജണ്ടകളെ തൃപ്തിപ്പെടുത്താനായിരുന്നു ഈ നീക്കമെങ്കിലും ഒബാമ ഇത് പൂര്‍ണ്ണമായും നിഷേധിക്കുകയാണുണ്ടായത്. കൂടാതെ, തന്റെ അധികാരപരിധിക്ക് പുറത്തായിരുന്നിട്ടും, 2020-ലെ തിരഞ്ഞെടുപ്പ് ബാലറ്റുകള്‍ പിടിച്ചെടുക്കാനുള്ള എഫ്.ബി.ഐ റെയ്ഡ് നടന്ന സ്ഥലത്ത് തുളസി നേരിട്ടെത്തിയതിനെതിരേ ഡെമോക്രാറ്റിക് പാര്‍ട്ടി വലിയ പ്രതിഷേധങ്ങള്‍ ഉയര്‍ത്തിയിരുന്നു.
എന്നാല്‍ ഈ വര്‍ഷം ജനുവരിയില്‍ വെനസ്വേലന്‍ പ്രസിഡന്റ് നിക്കോളാസ് മഡുറോയെ പിടികൂടാനുള്ള തീരുമാനങ്ങളിലോ, ഫെബ്രുവരിയില്‍ ഇറാനെതിരെ വീണ്ടും സൈനിക ആക്രമണം നടത്താനുള്ള സുപ്രധാന ചര്‍ച്ചകളിലോ തുളസി ഗാബാര്‍ഡിനെ ട്രംപ് ഭരണകൂടം ഉള്‍പ്പെടുത്തിയിരുന്നില്ല. വലിയൊരു ഇന്റലിജന്‍സ് സംവിധാനത്തെ നയിക്കാനുള്ള തുളസിയുടെ യോഗ്യതയെ തുടക്കം മുതല്‍ പലരും ചോദ്യം ചെയ്തിരുന്നതാണ്. യുക്രെയ്ന് യുദ്ധത്തില്‍ റഷ്യന്‍ അനുകൂല നിലപാടുകള്‍ സ്വീകരിച്ചതും, 2017-ല്‍ സിറിയന്‍ ഏകാധിപതി ബഷാര്‍ അല്‍ അസദുമായി കൂടിക്കാഴ്ച നടത്തി സിറിയ അമേരിക്കയുടെ ശത്രുവല്ലെന്ന് പ്രഖ്യാപിച്ചതും തുളസിക്കെതിരെ വലിയ വിമര്‍ശനങ്ങള്‍ ക്ഷണിച്ചുവരുത്തിയിരുന്നു. മുന്‍പ് ഡെമോക്രാറ്റിക് പാര്‍ട്ടി അംഗമായിരുന്ന തുളസി 2022-ലാണ് പാര്‍ട്ടി വിട്ടത്. അവര്‍ റഷ്യയുടെ താല്പര്യങ്ങള് സംരക്ഷിക്കുന്ന വ്യക്തിയാണെന്ന് ഹിലരി ക്ലിന്റണ് പണ്ട് ആരോപിച്ചിരുന്നു.
തുളസിയുടെ രാജി വാര്‍ത്ത പുറത്തുവന്നതിന് പിന്നാലെ ഡെമോക്രാറ്റിക് പാര്‍ട്ടി നേതാക്കള്‍ ശക്തമായ പ്രതികരണങ്ങളുമായി രംഗത്തെത്തി. തുളസിയുടെ കുടുംബത്തിന്റെ അവസ്ഥയില്‍ അനുതാപം പ്രകടിപ്പിച്ച സെനറ്റര്‍ മാര്‍ക്ക് വാര്‍ണര്‍, അടുത്തതായി വരുന്ന ഡയറക്ടറെങ്കിലും വസ്തുതകള്‍ക്കും നിയമവ്യവസ്ഥയ്ക്കും അനുസൃതമായി പ്രവര്‍ത്തിക്കുമെന്ന് പ്രത്യാശിച്ചു. ഭയമില്ലാതെ സത്യം വിളിച്ചുപറയാന്‍ ഇന്റലിജന്‍സ് ഉദ്യോഗസ്ഥര്‍ക്ക് സാധിക്കുന്ന സാഹചര്യം വരണമെന്ന് അദ്ദേഹം കൂട്ടിച്ചേര്‍ത്തു. എന്നാല്‍ അതിരൂക്ഷമായ ഭാഷയിലാണ് സെനറ്റര്‍ ആഡം ഷിഫ് പ്രതികരിച്ചത്. തുളസി ഗാബാര്‍ഡ് ഇന്റലിജന്‍സ് സംവിധാനത്തെ രാഷ്ട്രീയവത്കരിച്ചെന്നും, രാജ്യത്തിന്റെ സുരക്ഷയ്ക്ക് പകരം പ്രസിഡന്റെന്ന വ്യക്തിയോട് മാത്രമാണ് അവര്‍ വിശ്വസ്തത പുലര്‍ത്തിയതെന്നും അദ്ദേഹം കുറ്റപ്പെടുത്തി.
കഴിഞ്ഞ രണ്ട് മാസത്തിനിടെ ട്രംപിന്റെ കാബിനറ്റില്‍ നിന്ന് പുറത്തുപോകുന്ന നാലാമത്തെ വനിതയാണ് തുളസി ഗാബാര്‍ഡ്. മുന്‍ ഹോംലാന്‍ഡ് സെക്യൂരിറ്റി സെക്രട്ടറി ക്രിസ്റ്റി നോം, മുന്‍ അറ്റോര്‍ണി ജനറല്‍ പാം ബോണ്ടി, അഴിമതി ആരോപണങ്ങളെ തുടര്‍ന്ന് രാജിവെച്ച ലേബര്‍ സെക്രട്ടറി ലോറി ഷാവേസ്-ഡിറെമര്‍ എന്നിവരാണ് ഇതിന് മുന്‍പ് പുറത്തുപോയ വനിതാ ഉദ്യോഗസ്ഥര്‍. അതേസമയം, മുന്‍ഗാമികളാരും ശ്രമിക്കാത്ത വിധത്തില്‍ ഇന്റലിജന്‍സ് വിഭാഗത്തെ പുനഃക്രമീകരിക്കാന്‍ തുളസിക്ക് സാധിച്ചതായി നാഷണല്‍ ഇന്റലിജന്‍സ് ഓഫീസ് വക്താവ് ഒലീവിയ കോള്മാന് അവകാശപ്പെട്ടു. ഉദ്യോഗസ്ഥ തലത്തിലെ ചില സ്ഥാപിത താല്പര്യക്കാരുടെ സുരക്ഷാ പാസുകള്‍ റദ്ദാക്കിയതും, ജോണ്‍ എഫ് കെന്നഡി, മാര്ട്ടിന് ലൂഥര്‍ കിംഗ് തുടങ്ങിയവരുടെ വധവുമായി ബന്ധപ്പെട്ട രഹസ്യരേഖകള്‍ പുറത്തുവിട്ടതും തുളസിയുടെ നേട്ടങ്ങളായാണ് ഒ.ഡി.എന്‍.ഐ ഉയര്‍ത്തിക്കാട്ടുന്നത്.
Content Summary: US Director of National Intelligence Tulsi Gabbard announces her resignation, following reports of being sidelined by the Trump administration
ജനാധിപത്യത്തിന്റെ നിലനിൽപ്പിന് സ്വതന്ത്ര മാധ്യമങ്ങൾ ആവശ്യമാണ്. സ്വതന്ത്രമായി പ്രവർത്തിക്കുന്ന മാധ്യമ സ്ഥാപനങ്ങൾക്കാകട്ടെ പൊതുജനങ്ങളുടെ പിന്തുണയും അത്യാവശ്യമാണ്. ഭയരഹിതമായ അന്വേഷണാത്മക റിപ്പോർട്ടിങ്ങും ആഴത്തിലുള്ള വിശകലനങ്ങളും 'അഴിമുഖ'ത്തിൽ തുടരുന്നതിന് ദയവായി ഞങ്ങളെ പിന്തുണയ്ക്കുക.