ധർമ്മസ്ഥലയിലും സമീപ പ്രദേശമായ ഉജിറെയിലും സംഘർഷാവസ്ഥ. ധർമ്മസ്ഥലയിലെ കൂട്ട കൊലപാതകങ്ങളെക്കുറിച്ചുള്ള മാധ്യമ വാർത്തകളെ ചൊല്ലി രണ്ട് സംഘങ്ങൾ തമ്മിൽ ബുധനാഴ്ച വൈകുന്നേരം ഏറ്റുമുട്ടിയതിനെ തുടർന്നാണ് സംഘർഷം ഉടലെടുത്തത്. സംഭവത്തിൽ യൂട്യൂബർമാർക്കും ഒരു കന്നഡ ടിവി ചാനൽ റിപ്പോർട്ടർക്കും പരിക്കേറ്റു.
ധർമ്മസ്ഥലയുമായി ബന്ധപ്പെട്ട കൊലപാതകങ്ങളും ലൈംഗികാതിക്രമങ്ങളും കൂട്ടക്കുഴിമാടങ്ങളും ഉൾപ്പെടെയുള്ള ഗുരുതരമായ ആരോപണങ്ങൾ നിലവിൽ മാധ്യമങ്ങൾ ചർച്ച ചെയ്യുകയാണ്. ഈ വിഷയത്തിൽ വാർത്തകൾ റിപ്പോർട്ട് ചെയ്യാനെത്തിയ മാധ്യമപ്രവർത്തകർക്കും യൂട്യൂബർമാർക്കും നേരെയാണ് ഒരു വിഭാഗം ആക്രമണം നടത്തിയത്. ഇതേക്കുറിച്ച് പോലീസ് അന്വേഷണം ആരംഭിച്ചിട്ടുണ്ട്. സ്ഥിതിഗതികൾ നിയന്ത്രിക്കാൻ കൂടുതൽ പോലീസുകാരെ പ്രദേശത്ത് വിന്യസിച്ചിട്ടുണ്ട്.
1998-നും 2014-നും ഇടയിൽ ഒരു മുൻ ശുചീകരണ തൊഴിലാളി നടത്തിയെന്ന് പറയപ്പെടുന്ന കൊലപാതകങ്ങളെക്കുറിച്ചുള്ള അന്വേഷണം റിപ്പോർട്ട് ചെയ്യാനെത്തിയപ്പോഴാണ് സംഭവം. വൈകുന്നേരം അഞ്ച് മണിയോടെ ധർമ്മസ്ഥലയ്ക്ക് സമീപമുള്ള ശാന്തിവാനയിൽ വെച്ച് നിരവധി പ്രദേശവാസികൾ യൂട്യൂബർമാരെ തടഞ്ഞുവെക്കുകയായിരുന്നു.
‘മാധ്യമങ്ങളുടെ നിഷേധാത്മകമായ വാർത്തകൾ’ ആണ് തങ്ങളെ പ്രകോപിപ്പിച്ചതെന്ന് പ്രദേശവാസികൾ പറഞ്ഞതായി പരിക്കേറ്റവർ അറിയിച്ചു. സംഭവത്തിൽ അഞ്ചോളം പേർക്ക് മർദ്ദനമേറ്റു. യൂട്യൂബർമാരുടെ ക്യാമറകളും ഫോണുകളും ഉൾപ്പെടെ രണ്ട് വാഹനങ്ങൾക്കും കേടുപാടുകൾ സംഭവിച്ചു. കുഡ്‌ല റാംപേജ് ഓൺലൈൻ ചാനലിന്റെ അജയ് അഞ്ചൻ, സഞ്ചാരി സ്റ്റുഡിയോയിലെ സന്തോഷ്, യുണൈറ്റഡ് മീഡിയയിലെ അഭിഷേക്, ഒരു ക്യാമറാമാൻ, മറ്റൊരാൾ എന്നിവർക്കാണ് പരിക്കേറ്റത്.
ചിലർക്ക് തലയ്ക്ക് പരിക്കേറ്റിട്ടുണ്ട്. എന്നിരുന്നാലും, അഞ്ചുപേരും ഉജിറെയിലെ ഒരു സ്വകാര്യ ആശുപത്രിയിൽ ചികിത്സയിലാണെന്നും അപകടനില തരണം ചെയ്തെന്നും അറിയിച്ചു.
ആക്രമണത്തിന് പിന്നാലെ, 2012-ൽ ഒരു കോളേജ് വിദ്യാർത്ഥിനി പീഡിപ്പിക്കപ്പെട്ട് കൊല്ലപ്പെട്ട സംഭവത്തിന് ശേഷം രൂപീകരിച്ച സംഘടനയുടെ പ്രവർത്തകരും ധർമ്മസ്ഥലയിലെ “അനുകൂലികളും” സ്ഥലത്ത് തടിച്ചുകൂടി. ഇത് സംഘർഷാവസ്ഥയിലേക്ക് നയിച്ചതോടെ കൂടുതൽ പോലീസ് സ്ഥലത്തെത്തി.
രണ്ട് വിഭാഗങ്ങളും ഏറ്റുമുട്ടാൻ തുടങ്ങിയതോടെ സ്ഥിതി നിയന്ത്രിക്കാൻ പോലീസ് ലാത്തി വീശി. തുടർന്ന് ധർമ്മസ്ഥലയിലെ “അനുകൂലികൾ” ധർമ്മസ്ഥല പോലീസ് സ്റ്റേഷന് മുന്നിൽ പ്രതിഷേധിച്ചു. ചില വ്യക്തിപരമായ താൽപ്പര്യങ്ങൾ ഉള്ള ആളുകൾ ക്ഷേത്രനഗരിയെ അപകീർത്തിപ്പെടുത്തുകയാണെന്ന് ആരോപിച്ചുകൊണ്ട് അവർ മുദ്രാവാക്യങ്ങൾ വിളിക്കുകയും അവർക്കെതിരെ നടപടിയെടുക്കണമെന്ന് ആവശ്യപ്പെടുകയും ചെയ്തു.
അതേസമയം, കോളേജ് വിദ്യാർത്ഥിനിയുടെ മരണത്തിന് നീതി തേടുന്ന സംഘടനയുടെ പ്രവർത്തകർ ഒരു കന്നഡ ചാനൽ റിപ്പോർട്ടറെ ആക്രമിച്ചു. യൂട്യൂബർമാർക്ക് നേരെയുണ്ടായ ആക്രമണത്തെക്കുറിച്ച് പ്രതികരണം തേടുന്നതിനിടെയാണ് തനിക്കുനേരെ ആക്രമണമുണ്ടായതെന്ന് റിപ്പോർട്ടർ ഹരീഷ് രാമസ്വാമി ഇന്ത്യൻ എക്സ്പ്രെസ്സിനോട് പറഞ്ഞു. പക്ഷപാതപരമായ വാർത്ത നൽകുന്നുവെന്ന് ആരോപിച്ചായിരുന്നു ആക്രമണം.
ഒരു ശുചീകരണ തൊഴിലാളി മുൻപ് നടത്തിയെന്ന് പറയപ്പെടുന്ന രഹസ്യ ശ്മശാനങ്ങളെക്കുറിച്ച് വിസിൽബ്ലോവർ പോലീസിൽ പരാതി നൽകിയിരുന്നു. ഇതിന് പിന്നാലെ രൂപീകരിച്ച പ്രത്യേക അന്വേഷണ സംഘം ധർമ്മസ്ഥലയിൽ പരിശോധന നടത്തുന്നതിനിടെയാണ് സംഘർഷമുണ്ടായത്.
content summary: TV reporter injured as 2 groups clash over Dharmasthala secret burials case
ജനാധിപത്യത്തിന്റെ നിലനിൽപ്പിന് സ്വതന്ത്ര മാധ്യമങ്ങൾ ആവശ്യമാണ്. സ്വതന്ത്രമായി പ്രവർത്തിക്കുന്ന മാധ്യമ സ്ഥാപനങ്ങൾക്കാകട്ടെ പൊതുജനങ്ങളുടെ പിന്തുണയും അത്യാവശ്യമാണ്. ഭയരഹിതമായ അന്വേഷണാത്മക റിപ്പോർട്ടിങ്ങും ആഴത്തിലുള്ള വിശകലനങ്ങളും 'അഴിമുഖ'ത്തിൽ തുടരുന്നതിന് ദയവായി ഞങ്ങളെ പിന്തുണയ്ക്കുക.