June 26, 2026 |
Share on

ഇന്ത്യന്‍ കപ്പലുകള്‍ക്ക് നേരെ വെടിയുതിര്‍ത്ത് ഇറാന്‍ ഗണ്‍ബോട്ടുകള്‍

സംഭവത്തില്‍ ഇറാനിയന്‍ സ്ഥാനപതിയെ വിളിച്ചുവരുത്തി ഇന്ത്യ പ്രതിഷേധം അറിയിച്ചു

ഹോര്‍മുസ് കടലിടുക്കില്‍ രണ്ട് ഇന്ത്യന്‍ കപ്പലുകള്‍ക്ക് നേരെ ഇറാന്‍ ഗണ്‍ബോട്ടുകള്‍ വെടിയുതിര്‍ത്തതായി റിപ്പോര്‍ട്ട്. സംഭവത്തില്‍ ഇന്ത്യ ഇറാനിയന്‍ സ്ഥാനപതിയെ വിളിച്ചുവരുത്തി പ്രതിഷേധം അറിയിച്ചു. ‘ദി ഇന്ത്യന്‍ എക്സ്പ്രസ്’ ആണ് ഈ വിവരം റിപ്പോര്‍ട്ട് ചെയ്തത്. തന്ത്രപ്രധാനമായ ഈ ജലപാതയിലൂടെയുള്ള എണ്ണനീക്കം പുനരാരംഭിക്കേണ്ടതില്ലെന്ന ഇറാന്റെ തീരുമാനത്തിന് പിന്നാലെയാണ് ഈ ആക്രമണം നടന്നത്. വെടിവെപ്പിനെത്തുടര്‍ന്ന് രണ്ട് ഇന്ത്യന്‍ കപ്പലുകള്‍ യാത്ര റദ്ദാക്കി തിരിച്ചുപോയതായി കപ്പല്‍ ഗതാഗതം നിരീക്ഷിക്കുന്ന ട്രാക്കറുകള്‍ സ്ഥിരീകരിച്ചു.

യാത്ര റദ്ദാക്കി മടങ്ങിയ ഇന്ത്യന്‍ കപ്പലുകളിലൊന്ന് ഇറാഖില്‍ നിന്നുള്ള രണ്ട് ദശലക്ഷം ബാരല്‍ ക്രൂഡ് ഓയില്‍ വഹിച്ചുകൊണ്ടുള്ള സൂപ്പര്‍ടാങ്കറാണെന്ന് റിപ്പോര്‍ട്ടുകളുണ്ട്.

ഇറാനും അമേരിക്കയും തമ്മിലുള്ള സമുദ്രതല തര്‍ക്കം മുറുകുന്ന സാഹചര്യത്തിലാണ് ഈ സംഭവം. ലോകത്തിലെ എണ്ണ ഉപഭോഗത്തിന്റെ അഞ്ചിലൊന്നും കടന്നുപോകുന്ന ഹോര്‍മുസ് ഇടുക്കില്‍ ഇറാന്‍ സൈനിക നിയന്ത്രണം ഏര്‍പ്പെടുത്തിയിരിക്കുകയാണ്. ഇറാനിയന്‍ തുറമുഖങ്ങള്‍ അമേരിക്ക ഉപരോധിച്ചതിന് പിന്നാലെയാണ് ഈ നടപടി. ഇറാനിലേക്കോ തിരിച്ചോ പോകുന്ന കപ്പലുകളെ പരിശോധിക്കുമെന്നും ആവശ്യമെങ്കില്‍ തടയുമെന്നും യുഎസ് സെന്‍ട്രല്‍ കമാന്‍ഡ് അറിയിച്ചിട്ടുണ്ട്. ഈ ഉപരോധത്തെത്തുടര്‍ന്ന് ഇന്ത്യന്‍ കപ്പലുകള്‍ ഉള്‍പ്പെടെ 23-ഓളം കപ്പലുകളാണ് ഇതിനോടകം യാത്ര മാറ്റിവെച്ചത്.

ഒമാന്‍ തീരത്തിന് 20 നോട്ടിക്കല്‍ മൈല്‍ വടക്കുകിഴക്കായി നടന്ന സംഭവത്തില്‍ ഇറാന്റെ ഇസ്ലാമിക് റെവല്യൂഷണറി ഗാര്‍ഡ് കോര്‍പ്‌സിന്റെ രണ്ട് ഗണ്‍ബോട്ടുകളാണ് ആക്രമണം നടത്തിയത്. റേഡിയോ സന്ദേശങ്ങളിലൂടെയുള്ള മുന്നറിയിപ്പുകള്‍ നല്‍കാതെയാണ് ഗണ്‍ബോട്ടുകള്‍ കപ്പലുകളെ സമീപിച്ചതും വെടിയുതിര്‍ത്തതും. എന്നാല്‍ ആക്രമണത്തില്‍ കപ്പലുകള്‍ക്കോ ജീവനക്കാര്‍ക്കോ പരിക്കില്ലെന്ന് യു കെ മാരിടൈം ട്രേഡ് ഓപ്പറേഷന്‍സ് അറിയിച്ചു. സംഭവത്തിന് പിന്നാലെ ഇറാന്‍ നാവികസേന മേഖലയിലെ മറ്റ് വ്യാപാര കപ്പലുകള്‍ക്ക് കര്‍ശന മുന്നറിയിപ്പ് നല്‍കിയിട്ടുണ്ട്. ശത്രുക്കള്‍ക്ക് കയ്‌പേറിയ പരാജയങ്ങള്‍ സമ്മാനിക്കാന്‍ ഇറാന്‍ നാവികസേന സജ്ജമാണെന്ന് ഇറാന്റെ പരമോന്നത നേതാവ് മൊജ്തബ ഖമേനി ടെലിഗ്രാമിലൂടെ പ്രതികരിച്ചു.

അമേരിക്കന്‍ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപിന്റെ ഭരണകൂടം ഹോര്‍മുസ് ഇടുക്കില്‍ ഏര്‍പ്പെടുത്തിയിരിക്കുന്ന നാവിക ഉപരോധം തുടരുമെന്ന് പ്രഖ്യാപിച്ചതോടെയാണ് സ്ഥിതിഗതികള്‍ വഷളായത്. ഇറാന്റെ എണ്ണക്കയറ്റുമതി പൂര്‍ണ്ണമായും തടയാനാണ് വാഷിംഗ്ടണ്‍ ലക്ഷ്യമിടുന്നത്.

2026 ഫെബ്രുവരി 28-ന് ആരംഭിച്ച യുഎസ്-ഇസ്രയേല്‍-ഇറാന്‍ യുദ്ധത്തിന് ശേഷം ആദ്യമായാണ് എട്ട് ടാങ്കറുകള്‍ ഈ പാതയിലൂടെ കടന്നുപോകാന്‍ ശ്രമിച്ചത്. ഫെബ്രുവരിയില്‍ ഇറാനിലെ സൈനിക താവളങ്ങള്‍ക്ക് നേരെ അമേരിക്കയും ഇസ്രയേലും നടത്തിയ ആക്രമണങ്ങളെത്തുടര്‍ന്നാണ് സംഘര്‍ഷം പൊട്ടിപ്പുറപ്പെട്ടത്. നിലവില്‍ ഏപ്രില്‍ 22 വരെ നീളുന്ന രണ്ടാഴ്ചത്തെ താല്‍ക്കാലിക വെടിനിര്‍ത്തല്‍ നിലവിലുണ്ട്. ഇതിനിടയില്‍ പാകിസ്ഥാന്റെ മധ്യസ്ഥതയില്‍ ഏപ്രില്‍ 7-ന് ഇറാനും അമേരിക്കയും തമ്മില്‍ ചര്‍ച്ചകള്‍ നടന്നിരുന്നെങ്കിലും പുതിയ ആക്രമണങ്ങള്‍ സമാധാന ശ്രമങ്ങളെ പ്രതിസന്ധിയിലാക്കിയിരിക്കുകയാണ്. ലോകത്തിലെ ഏറ്റവും പ്രധാനപ്പെട്ട ഇന്ധന വിതരണ പാതയായ ഹോര്‍മുസ് ഇടുക്കിലെ അസ്ഥിരത ആഗോള വിപണിയെയും രാജ്യങ്ങളെയും ഒരുപോലെ ആശങ്കയിലാക്കുന്നു.

Content Summary: Two India-flagged ships fired by Iran gunboats in Strait of Hormuz, New Delhi summoned the Iranian envoy. Middle East Crisis

Leave a Reply

Your email address will not be published. Required fields are marked *

×