June 04, 2026 |
Share on

നടിയെ ‘തടിച്ച പെൺകുട്ടി’ എന്നു വിശേഷിപ്പിച്ച് നിരൂപകൻ; ബ്രിട്ടിഷ് തിയറ്റർ ഗൈഡ് മാപ്പ് പറഞ്ഞു

ഫിലിപ്പ് ഫിഷറുടെ നിരൂപണത്തിലാണ് ബോഡി ഷെയിമിങ് പരാമർശം കടന്നു കൂടിയത്.

ദി പ്രൈം ഓഫ് മിസ്സ് ജീൻ ബ്രോഡീ എന്ന നോവലിന്റെ നാടകാവിഷ്കാരത്തിൽ അഭിനയിച്ച നിക്കോള കോഹ്‌ലന്‍ എന്ന നടിയുടെ ശാരീരിക സവിശേഷതകളെ കളിയാക്കുന്ന നാടക നിരൂപണം പ്രസിദ്ധീകരിച്ച ബ്രിട്ടിഷ് തിയറ്റർ ഗൈഡ് മാപ്പ് പറഞ്ഞു. സോഷ്യൽ മീഡിയയിലും മറ്റും കടുത്ത വിമർശനങ്ങളുയര്‍ന്നതോടെയാണ് ലേഖനം പിൻവലിച്ച് മാപ്പു പറയാൻ ബ്രിട്ടിഷ് തിയറ്റർ ഗൈഡ് തയ്യാറായത്.

പ്രശസ്ത നിരൂപകനായ ഫിലിപ്പ് ഫിഷറുടെ നിരൂപണത്തിലാണ് ബോഡി ഷെയിമിങ് പരാമർശം കടന്നു കൂടിയത്. ഇതിനെ വിമർശിച്ച് നിക്കോള തന്നെ രംഗത്തു വന്നതോടെ വിഷയത്തിന്റെ നിറം മാറി. ബ്രിട്ടിഷ് തിയറ്റർ ഗൈഡിന്റെ ട്വിറ്റർ ഹാൻഡിലിനെ പരാമർശിച്ച് ‘ഇതിനെയെല്ലാം എങ്ങനെ പിന്തുണയ്ക്കാൻ കഴിയുന്നു’ എന്ന് നിക്കോള ചോദ്യമുന്നയിച്ചു. നാണംകെട്ടു പോയ ബ്രിട്ടിഷ് തിയറ്റർ ഗൈഡ് ഉടൻ ലേഖനം പിൻവലിക്കുകയും മാപ്പ് ചോദിക്കുകയും ചെയ്തു.

നിക്കോള അവതരിപ്പിച്ച ജോയ്സ് എമിലി എന്ന കഥാപാത്രത്തെ വിശദീകരിക്കുമ്പോഴാണ് ഫിലിപ്പ് തന്റെ റിവ്യൂവിൽ ‘അമിതഭാരമുള്ള ചെറിയ പെൺകുട്ടി’ എന്ന വിശേഷണം നൽകിയത്. ‘നാടകം നിരൂപണം ചെയ്യാനെത്തിയയാൾ എന്റെ ശരീരത്തെയാണോ നിരൂപണം ചെയ്യുന്നതെ’ന്ന് നിക്കോള ചോദിച്ചു.

തന്റെ ഇനിയുള്ള ഷോകളിലേക്ക് ഫിലിപ്പിനെ നിരൂപണം ചെയ്യാൻ അയയ്ക്കരുതെന്നും നിക്കോൾ ട്വിറ്ററിലൂടെ ബ്രിട്ടിഷ് തിയറ്റർ ഗൈഡിനോട് ആവശ്യപ്പെട്ടു. സമാനമായ അനുഭവങ്ങൾ തുറന്നു പറഞ്ഞ് മറ്റു നടിമാരും രംഗത്തെത്തുകയുണ്ടായി.

Leave a Reply

Your email address will not be published. Required fields are marked *

×