ആരോഗ്യ-സാമൂഹിക പരിചരണ വിഭാഗങ്ങളില്‍ ജോലി പ്രതീക്ഷിച്ചെത്തുന്ന മലയാളികള്‍ അടക്കമുള്ള ഇന്ത്യക്കാരും മറ്റ് വിദേശികളും യുകെയില്‍ നേരിടുന്നത് കൊടിയ തൊഴില്‍ ചൂഷണം. ബ്രിട്ടീഷ് സോഷ്യല്‍ കെയര്‍ ഏജന്‍സികള്‍ വലിയ രീതിയിലുള്ള വഞ്ചനയാണ് നടത്തുന്നതെന്നാണ് ദ ഗാര്‍ഡിയന്‍ റിപ്പോര്‍ട്ട് ചെയ്യുന്നത്. വലിയ തുകകള്‍ കടം വാങ്ങിയാണ് മലയാളികളടക്കം യുകെയിലേക്ക് വിമാനം കയറുന്നത്. സ്‌പോണ്‍സര്‍മാര്‍ നല്‍കുന്ന വാഗ്ദാനങ്ങള്‍ വിശ്വസിക്കുന്ന ഇവര്‍ വിമാനമിറങ്ങുന്നതോടെ തങ്ങളുടെ എല്ലാ പ്രശ്‌നങ്ങളും പരിഹരിക്കപ്പെടുമെന്ന് വിശ്വസിക്കുന്നു. യാഥാര്‍ത്ഥ്യമതല്ല. യുകെയില്‍ വന്നു പെട്ടുപോയ പലരും മുന്നില്‍ ആത്മഹത്യ മാത്രം കണ്ട് ജീവിക്കുന്നവരാണെന്നാണ് ഗാര്‍ഡിയന്റെ അന്വേഷണത്തില്‍ മനസിലായത്. uk care agencies accused of exploiting foreign workers including indians and malayalees
നടക്കുന്നത് വലിയ തട്ടിപ്പ്
11 ഓളം വ്യത്യസ്ത സാമൂഹിക പരിചരണ കേന്ദ്രങ്ങളിലായി ജോലി നോക്കുന്ന തൊഴിലാളികള്‍ ദ ഗാര്‍ഡിയനുമായി സംസാരിച്ചപ്പോഴാണ് അവരുടെ ദുരിതങ്ങള്‍ പങ്കുവച്ചത്. യുകെ കെയര്‍ ഹോമുകളിലോ, റെസിഡന്‍ഷ്യല്‍ കെയറുകളിലോ ഉള്ള തങ്ങളുടെ ജോലി സുരക്ഷിതമാക്കുന്നതിനായി ആയിരക്കണക്കിന് പൗണ്ട് ഏജന്റുമാര്‍ക്ക് കൈക്കൂലിയായി നല്‍കേണ്ടി വരുന്നുണ്ടെന്നാണ് ഇവര്‍ പരാതിപ്പെടുന്നത്.
മലയാളികള്‍ ഉള്‍പ്പെടെ സ്വന്തം നാട്ടില്‍ നിന്നും വലിയ കടബാധ്യതകളുമായി യുകെയില്‍ എത്തുന്നവരാണ് ബഹുഭൂരിഭാഗവും. ഇവിടെയവര്‍ക്ക് സുരക്ഷിതമായ ജോലി കിട്ടാതെ വരുന്നു, ലഭിക്കുന്നതാകട്ടെ കുറഞ്ഞ വേതനവും. ഇതുമൂലം തങ്ങളുടെ കടബാധ്യതകള്‍ പരിഹരിക്കാന്‍ ഇവര്‍ക്ക് കഴിയാതെ വരുന്ന സാഹചര്യമാണുള്ളതെന്ന് ഗാര്‍ഡിയന്‍ റിപ്പോര്‍ട്ടില്‍ പറയുന്നു.
ഈ മേഖലയില്‍ നിന്നുള്ള 30 ഓളം വിദേശ ജോലിക്കാരുമായി ഗാര്‍ഡിയന്‍ സംസാരിച്ചു. ഇവരെല്ലാവരും തന്നെ ഇന്ത്യയില്‍ നിന്നുള്ളവരായിരുന്നു. ഇവര്‍ക്കെല്ലാവര്‍ക്കും പറയാനുണ്ടായിരുന്നത് ചൂഷണത്തിന്റെ സമാനകഥകളായിരുന്നു. വീസ കിട്ടാനും ജോലി ലഭിക്കാനും വേണ്ടി ഏജന്റുമാര്‍ക്ക് കൊടുക്കേണ്ടി വരുന്നത് ആയിരക്കണക്കിന് പൗണ്ടുകളാണെന്നാണ് എല്ലാവരും പറഞ്ഞത്.
വീസ, വിമാനക്കൂലി, ഒരു മാസത്തെ ഭക്ഷണം, താമസം എന്നിവയ്ക്കുള്ള ചെലവ് എല്ലാം ചേര്‍ത്താണെന്നു പറഞ്ഞാണ് ഏജന്റുമാര്‍ പണം മുന്‍കൂറായി വാങ്ങുന്നത്. ഇതിനൊന്നും കൈയില്‍ നിന്നും വേറെ പണം ചെലവാകില്ലെന്ന ഉറപ്പും തൊഴില്‍ തേടി വരുന്നവര്‍ക്കും നല്‍കും. പ്രതിവര്‍ഷം 20,000 പൗണ്ട്(ഏകദേശം 21 ലക്ഷത്തിനു മുകളില്‍) ശമ്പളം കിട്ടുന്ന മുഴുവന്‍ സമയ ജോലിയും ഏജന്റുമാര്‍ വാഗ്ദാനം ചെയ്യും. ശമ്പളം കിട്ടിയാല്‍ മുന്‍കൂര്‍ നല്‍കിയ പണത്തിന്റെ കടമെല്ലാം പെട്ടെന്നു തന്നെ വീട്ടാന്‍ സാധിക്കുമെന്നും ഏജന്റുമാര്‍ വിശ്വസിപ്പിക്കും.
കുടുങ്ങിപ്പോയവര്‍, ആത്മഹത്യ മുന്നില്‍ കാണുന്നവര്‍
എന്നാല്‍ യുകെയിലേക്ക് പുറപ്പെടുന്നതിനു തൊട്ടു മുമ്പായി ഏജന്റുമാര്‍ പറയുന്നത്, വിമാന ചാര്‍ജും താമസ സൗകര്യത്തിനുള്ള പണവും സ്വന്തം കൈയില്‍ നിന്നെടുക്കണമെന്നാണ്. ഇതിനെക്കാള്‍ വലിയ വഞ്ചന യുകെയില്‍ എത്തിയശേഷമാണ് നടക്കുന്നത്. വാഗ്ദാനം ചെയ്ത ജോലിയോ ശമ്പളമോ ആയിരിക്കില്ല കിട്ടുന്നത്. മിക്കവര്‍ക്കും ജോലിയേ ഉണ്ടാകില്ല. കിട്ടുന്നവര്‍ക്കാകട്ടെ ചെറിയ ജോലികളും കുറഞ്ഞ ശമ്പളവും. വീസ നിബന്ധനകള്‍ക്ക് ഉള്ളില്‍ നിന്നുകൊണ്ട് മറ്റെന്തെങ്കിലും താത്കാലിക ജോലികള്‍ കണ്ടെത്താനായിരിക്കും സ്‌പോണ്‍സര്‍മാര്‍ പറയുന്നത്. പരിചരണ വിഭാഗത്തിലേക്കെന്നു പറഞ്ഞു കൊണ്ടുവരുന്നവരെ കമ്പനികളിലെ ഡ്രൈവര്‍മാരും ക്ലീനര്‍മാരുമാക്കും. തുച്ഛമായ ശമ്പളമായിരിക്കും കൊടുക്കുക. ഭക്ഷണം കഴിക്കാനായി പൊതുനിരത്തുകളില്‍ സ്ഥാപിച്ചിട്ടുള്ള ഫുഡ് ബാങ്കുകളെ ആശ്രയിക്കേണ്ടി വരും. കൈയില്‍ പണമില്ലാത്തത് കൊണ്ട് സൗകര്യപ്രദമായ താമസസ്ഥലം കിട്ടില്ല. പലപ്പോഴും ഒരു മുറി പങ്കിടേണ്ടി വരുന്നു, ഒരു കിടക്ക തന്നെ പങ്കിടേണ്ടി വരികയാണ്. ജീവിതം മുന്നോട്ടു കൊണ്ടു പോകാന്‍ വളരെ പ്രയാസപ്പെടുകയാണ്, പലരും തങ്ങള്‍ നേരിട്ട ചൂഷണങ്ങളും അനുഭവിക്കുന്ന സങ്കടങ്ങളും ഗാര്‍ഡിയനോട് പറയുന്നു.
ചൂഷണങ്ങള്‍ക്കെതിരേ പ്രതികരിച്ചാല്‍ ഉണ്ടാകുന്ന ഭീഷണി, മിണ്ടാതിരുന്നില്ലെങ്കില്‍ സ്‌പോണസര്‍ഷിപ്പ് റദ്ദാക്കി ഇന്ത്യയിലേക്ക് തിരിച്ചയക്കുമെന്നാണെന്നാണ് ഇന്ത്യക്കാര്‍ പരാതിപ്പെടുന്നത്. തങ്ങള്‍ നേരിടുന്ന ചൂഷണങ്ങളെക്കുറിച്ച് പുറത്ത് പറയാതിരിക്കാന്‍ ഇന്ത്യയിലുള്ള ഏജന്റുമാര്‍ തങ്ങളുടെ കുടുംബത്തെ വരെ ഭീഷണിപ്പെടുത്തിയിട്ടുള്ളതായും ഇന്ത്യക്കാര്‍ ഗാര്‍ഡിയനോട് വെളിപ്പെടുത്തുന്നു.
‘ഇന്ത്യയിലേക്കു മടങ്ങേണ്ടി വന്നാല്‍, ആത്മഹത്യ ചെയ്യുകയല്ലാതെ മറ്റു വഴികളൊന്നും എനിക്കില്ല’ ഗാര്‍ഡിയനോട് സംസാരിച്ച ഷഹീദ് ചീരപ്പറമ്പില്‍ തന്റെ നിസ്സഹായത പ്രകടിപ്പിക്കുന്നതിങ്ങനെയാണ്. കടം വാങ്ങിയാണ് ഇങ്ങോട്ട് വന്നതെന്നും, താന്‍മൂലമുണ്ടായ കടബാധ്യതയുടെ ഭാരം കുടുംബമാണ് പേറുന്നതെന്നും, കടക്കാര്‍ എല്ലാ ദിവസവും വന്നു ഭാര്യയെയും കുടുംബത്തെയും ബുദ്ധിമുട്ടിക്കുകയാണെന്നും ഷഹീദ് സങ്കപ്പെടുന്നു. ‘എനിക്കവരെ ഇങ്ങോട്ട് കൊണ്ടു വരാനും സാധിക്കില്ല, കൊണ്ടുവന്നിട്ട് എന്തു ചെയ്യാനാണ്, ഞാനാകെ പെട്ടിരിക്കുകയാണ്’, നിരാശയോടെ ഷഹീദ് പറയുന്നു.
സര്‍ക്കാര്‍ എന്തു ചെയ്യും?
ബ്രിട്ടനില്‍ അടുത്ത മാസം പൊതു തെരഞ്ഞെടുപ്പാണ്. മുഖ്യ പാര്‍ട്ടികളായ ലേബര്‍ പാര്‍ട്ടിക്കും കണ്‍സര്‍വേറ്റുകള്‍ക്കും മുന്നില്‍ ഈ വിഷയമുണ്ട്. അധികാരത്തില്‍ വന്നാല്‍ ഇതിനൊരു പരിഹാരം ഉണ്ടാക്കണമെന്നത് രണ്ടു കൂട്ടര്‍ക്കും മുന്നിലുള്ള സമ്മര്‍ദ്ദമാണ്. വിദേശ പരിചരണ ജോലിക്കാര്‍, അവര്‍ക്കൊപ്പം തങ്ങളുടെ ആശ്രിതരെയും കൊണ്ടുവരുന്നത് സമീപകാലത്തായി കണ്‍സര്‍വേറ്റീവ് സര്‍ക്കാര്‍ നിരോധിച്ചിരുന്നു. കുടിയേറ്റം കുറയ്ക്കുന്നതിന്റെ ഭാഗമായി ലേബര്‍ പാര്‍ട്ടിയും ഈ തീരുമാനത്തോടൊപ്പമാണ് നില്‍ക്കുന്നത്.
എന്നാല്‍, ഇത്തരം നിരോധനങ്ങള്‍ കൊണ്ട് തൊഴില്‍ ചൂഷണം അവസാനിപ്പിക്കാന്‍ സാധിക്കില്ലെന്നാണ് വിദഗ്ധര്‍ പറയുന്നത്. ചൂഷകരാണെന്ന് അറിഞ്ഞിട്ടും തങ്ങളുടെ തൊഴിലുടമകളെ വിട്ടു പോകാന്‍ പലരും ഭയപ്പെടുകയാണ്. വിട്ടുപോവുകയാണെങ്കില്‍ തങ്ങളുടെ വീസ റദ്ദാക്കപ്പെടുമെന്ന് ഇവര്‍ ഭയപ്പെടുന്നത്.
പരിചരണ വിഭാഗത്തിലെ കുടിയേറ്റ തൊഴിലാളികളോടുള്ള പെരുമാറ്റം ഏതുവിധമാണ് രാജ്യത്ത് നടക്കുന്നതെന്നതില്‍ പൂര്‍ണമായൊരു അന്വേഷണം പുതിയതായി രൂപം കൊള്ളുന്ന സര്‍ക്കാര്‍ നടത്തണമെന്നാവശ്യപ്പെട്ട് റോയല്‍ കോളേജ് ഓഫ് നഴ്‌സിംഗ്(ആര്‍സിഎന്‍) യുകെയിലെ മൂന്നു പ്രധാന ദേശീയ പാര്‍ട്ടികള്‍ക്ക് കത്തെഴുതിയിട്ടുണ്ട്. പരിചരണ വിഭാഗത്തിലെ കുടിയേറ്റ തൊഴിലാളികളോടുള്ള ചൂഷണം ഒരു ദേശീയ വിഷയമാണ്, എന്നാല്‍ ഇത് പരിഹരിക്കാന്‍ കാര്യമായൊന്നും ചെയ്തിട്ടില്ലെന്നാണ് ആര്‍എന്‍സിയുടെ ആക്ടിംഗ് ജനറല്‍ സെക്രട്ടറി പ്രൊഫസര്‍ നിക്കോള റേഞ്ചര്‍ ഗാര്‍ഡിയനോട് പ്രതികരിച്ചത്.
ചൂഷകര്‍ക്ക് കിട്ടുന്ന സഹായം
സ്ഥിരം ജീവനക്കാരെ നിലനിര്‍ത്താത്ത സോഷ്യല്‍ കെയര്‍ സെക്ടറുകള്‍ വിദേശത്ത് നിന്നുള്ള ജീവനക്കാരെ റിക്രൂട്ട് ചെയ്യുന്നതില്‍ അമിതമായി പണം വാങ്ങുന്നുണ്ട്. ഇത്തരം കാര്യങ്ങളില്‍ സര്‍ക്കാര്‍ തലത്തില്‍ നിന്നുണ്ടാകേണ്ട നിയന്ത്രണങ്ങളും നിര്‍വ്വഹണണങ്ങളും നടക്കാത്തതിനാല്‍, സാഹചര്യം മുതലെടുത്ത് തൊഴിലുടമകള്‍ കുടിയേറ്റക്കാരായ ജീവനക്കാരോട് മോശം സമീപനം പുലര്‍ത്തി വരുന്നതായും പ്രൊഫസര്‍ നിക്കോള ചൂണ്ടിക്കാണിക്കുന്നു. വരുന്ന പൊതു തെരഞ്ഞെടുപ്പില്‍ ആര് അധികാരത്തില്‍ വന്നാലും സാമൂഹിക പരിപാലന മേഖലയില്‍ നടക്കുന്ന ചൂഷണങ്ങളിലും തൊഴില്‍തട്ടിപ്പിലും അന്വേഷണം നടത്തണമെന്നും ആര്‍സിഎന്‍ ജനറല്‍ സെക്രട്ടറി ആവശ്യപ്പെടുന്നു. ചൂഷണം ചെയ്യപ്പെടുന്നവരുടെ ജീവിതം അനുദിനം നാശമായിക്കൊണ്ടിരിക്കുകയാണെന്നും, അതിനെതിരേയുള്ള അന്വേഷണം എത്രയും വേഗം ആരംഭിക്കണമെന്നും അവര്‍ അഭ്യര്‍ത്ഥിക്കുന്നു.
സോഷ്യല്‍ കെയര്‍ വീസകള്‍ പരിശോധിക്കുമ്പോള്‍ തന്നെ തൊഴില്‍ ചൂഷണത്തെക്കുറിച്ചുള്ള വിവരങ്ങള്‍ ലഭിക്കുമായിരുന്നുവെന്നാണ് ഈ മേഖലയില്‍ പ്രവര്‍ത്തിച്ചിരുന്ന ഉദ്യോഗസ്ഥനായ ഡേവിഡ് നീല്‍ ഗാര്‍ഡിയനോടു പറയുന്നത്. സാമൂഹിക പരിപാലന മേഖലയില്‍ നടക്കുന്ന തൊഴില്‍ ചൂഷണത്തെക്കുറിച്ച് മുന്നറിയിപ്പ് നല്‍കിയ ഉദ്യോഗസ്ഥനാണ് ബോര്‍ഡേഴ്‌സ് ആന്‍ഡ് ഇമിഗ്രേഷന്‍ വകുപ്പിലെ ചീഫ് ഇന്‍സ്‌പെക്ടര്‍ ആയിരുന്നു ഡേവിഡ് നീല്‍. ഇദ്ദേഹത്തെ സര്‍ക്കാര്‍ പുറത്താക്കിയത് വലിയ വിവാദമായിരുന്നു. വിന്‍ഡ്രഷ് അഴിമതിക്ക് സമാനമായ കാര്യങ്ങളാണ് ഇവിടെ നടക്കുന്നതെന്നാണ്, എന്റെ പരിശോധനകളിലുടനീളം എനിക്ക് തോന്നിയത്. ഈ രാജ്യത്തെ സഹായിക്കാന്‍ വേണ്ടി തൊഴിലാളികളെ ഇങ്ങോട്ട് ക്ഷണിക്കുകയും പിന്നീട് അവരെ ഉപേക്ഷിക്കുകയും ചെയ്യുകയാണ് ഇവിടെ നടക്കുന്നത്’ നീല്‍ ഭരണകൂടത്തിനെതിരേ നടത്തുന്ന കുറ്റപ്പെടുത്തലാണിത്.
സ്ഥിരം ജോലി, നല്ല വേതനം തുടങ്ങിയ വാഗ്ദാനങ്ങള്‍ നല്‍കിയാണ് തൊഴില്‍ദാതാക്കള്‍ ജീവനക്കാരെ ക്ഷണിക്കുന്നത്. ഇവിടെ എത്തിക്കഴിഞ്ഞാല്‍, ഫുള്‍ ടൈം ജോലി എന്നത് പാര്‍ട്ട് ടൈം ആകും. അത് ചിലപ്പോള്‍ വേതനമില്ലാത്ത ജോലിയിലേക്കും മാറും. നിയമങ്ങള്‍ എല്ലാം തൊഴിലുടമകള്‍ ലംഘിക്കും. തൊഴിലുടമയുമായി ബന്ധപ്പെട്ടുള്ളതാണ് സ്‌പോണ്‍സര്‍ഷിപ്പ് രീതിയില്‍ ലഭിക്കുന്ന വീസ. ഇതിലാണ് പലരും കുടുങ്ങിപ്പോകുന്നത്. തൊഴില്‍ ഉടമയെ ഉപേക്ഷിച്ചാല്‍ അവരുടെ വീസ റദ്ദാക്കപ്പെടുകയും ഒന്നുകില്‍ നാട്ടിലേക്ക് തിരികെ പോകേണ്ടതായോ അല്ലെങ്കില്‍ ഇവിടെ നിയമവിരുദ്ധമായ തങ്ങേണ്ടതായോ വരും. ഈ ഭയമാണ് മിക്കവരെയും അടിമപ്പണിയെടുക്കാന്‍ നിര്‍ബന്ധിതരാക്കുന്നതെന്നാണ് നിയമവിദഗ്ധര്‍ ചൂണ്ടിക്കാണിക്കുന്നത്. മനുഷ്യക്കടത്തും ആധുനിക അടിമത്തവുമാണ് ഇവിടെ നടക്കുന്നതെന്നാണ് മനുഷ്യാവകാശ സംഘടനയായ ആന്റി-ട്രാഫിക്കിംഗ് ആന്‍ഡ് ലേബര്‍ എക്‌സ്‌പ്ലോയിറ്റേഷന്‍ യൂണിറ്റിലെ നിയമജ്ഞയായ ജോഹന്ന വൈറ്റ് ഗാര്‍ഡിയനോട് പറയുന്നത്. ‘ പല റിക്രൂട്ട്‌മെന്റുകള്‍ക്കും പിന്നിലും വഞ്ചന നടക്കുന്നുണ്ട്. അപേക്ഷകരെ തെറ്റായ വിവരങ്ങള്‍ നല്‍കി കബളിപ്പിക്കുകയാണ്. യുകെയില്‍ ജോലിക്കും ജീവിതത്തിനുമായി വലിയ തുകകളാണ് ഏജന്റുമാര്‍ മുന്‍കൂറായി വാങ്ങിയെടുക്കുന്നത്. ഒരേസമയം തൊഴില്‍ ചൂഷണത്തിനും സാമ്പത്തിക ചൂഷണത്തിനുമാണ് നിസ്സഹായരായ വിദേശ ജോലിക്കാര്‍ വിധേയരാകുന്നത്’ ജൊഹാന പറയുന്നു.
ബ്രെക്‌സിറ്റും പിന്നാലെ വന്ന കോവിഡ് മഹാമാരിയും ചേര്‍ന്ന് യുകെയില്‍ സാമൂഹിക പരിപാലന മേഖലയില്‍ വലിയ രീതിയിലുള്ള തൊഴിലാളി ക്ഷാമമാണ് സൃഷ്ടിച്ചത്. ഇത് പരിഹരിക്കാനായി ലക്ഷത്തോളം വിദേശ ജോലിക്കാരെയാണ് യുകെ ക്ഷണിച്ചു വരുത്തിയിരിക്കുന്നത്. 2023 ല്‍ ആരോഗ്യ, പരിചരണ വിഭാഗത്തിലുള്ള ജോലിക്കാര്‍ക്കും അവരുടെ ആശ്രിതര്‍ക്കുമായി മൂന്നരലക്ഷം വിസകളാണ് യുകെ സര്‍ക്കാര്‍ അനുവദിച്ചത്. തൊഴില്‍ വിദഗ്ധരായവര്‍ക്ക് മൊത്തത്തില്‍ അനുവദിച്ച വീസകളുടെ 75 ശതമാനം വരുമിത്. എന്നാല്‍ എണ്ണം കൂടുന്നതിനനുസരിച്ച് ചൂഷണവും ഉയരുന്നുവെന്നതാണ് നിര്‍ഭാഗ്യകരമായ കാര്യം.
ഡേവിഡ് നീല്‍, തന്റെ പുറത്താക്കലിന് ശേഷം പ്രസിദ്ധീകരിച്ച റിപ്പോര്‍ട്ടില്‍ വീസ നല്‍കുന്ന കാര്യത്തില്‍ യുകെ ആഭ്യന്തര മന്ത്രാലയം മതിയായ പരിശോധനകള്‍ നടത്തുന്നില്ലെന്ന ആരോപണം ഉയര്‍ത്തിയിട്ടുണ്ട്. കെയര്‍ ഹോം എന്നവകാശപ്പെടുന്നൊരു സ്ഥാപനത്തിന് വിദഗ്ധ തൊഴിലാളികളെ കൊണ്ടുവരുന്നതിനായുള്ള സ്‌പോണ്‍സര്‍ഷിപ്പ് വീസയുമായി ബന്ധപ്പെട്ട് ആവശ്യമുള്ള നൂറു കണക്കിന് സര്‍ട്ടിഫിക്കറ്റുകളാണ് കാര്യമായ പരിശോധനകളൊന്നുമില്ലാതെ നല്‍കിയിരിക്കുന്നതെന്ന് താന്‍ കണ്ടെത്തിയതായി നീല്‍ പറയുന്നു. വിദേശ തൊഴിലാളികളെ സ്‌പോണ്‍സര്‍ ചെയ്യാന്‍ അനുമതിയുള്ള 1600 തൊഴില്‍ദാതക്കളെ പരിശോധിക്കാന്‍ ആകെയുള്ളത് ഒരു ഇന്‍സ്‌പെക്ടര്‍ മാത്രമാണെന്നും നീല്‍ ചൂണ്ടിക്കാണിക്കുന്നു.
കൃത്യമായി ജോലിയോ വേതനമോ വ്യക്തമാക്കാത്ത വിദേശ പരിചരണ തൊഴിലാളികള്‍ക്ക് യുകെയിലേക്കുള്ള പ്രവേശനം അനുവദിക്കുന്നില്ലെന്നാണ് ആഭ്യന്തര മന്ത്രാലയം വ്യക്തമാക്കുന്നത്. അനധികൃത തൊഴില്‍ സംഘങ്ങളോട് യാതൊരു ദയയും കാണിക്കില്ല. ചൂഷണങ്ങള്‍ തടയുന്നതില്‍ വ്യക്തമായ നടപടികള്‍ സ്വീകരിക്കുന്നുണ്ട്. ചൂഷണങ്ങള്‍ തടയുന്നതിന്റെ ഭാഗമായി അനുവദിക്കുന്ന വീസകളുടെ കാര്യത്തില്‍ കുറവ് വരുത്തിയിട്ടുണ്ടെന്നും ആഭ്യന്തര മന്ത്രാലയ വക്താവ് ഗാര്‍ഡിയനോട് പറയുന്നു.
തങ്ങള്‍ പരിശോധന നടത്തിയ 11 ല്‍ ആറ് തൊഴില്‍ ഉടമകള്‍ക്കും വിദേശ തൊഴിലാളികളെ യുകെയിലേക്ക് റിക്രൂട്ട് ചെയ്യുന്നതിനുള്ള ലൈസന്‍സ് സസ്‌പെന്‍ഡ് ചെയ്യപ്പെടുകയോ കാലാവധി അവസാനിക്കുകയോ ചെയ്തിട്ടുണ്ടെന്നാണ് ഗാര്‍ഡിയന്‍ പറയുന്നത്.
തങ്ങളോട് സംസാരിച്ച തൊഴിലികളെല്ലാവരും തന്നെ ഇപ്പോഴും യുകെയില്‍ തങ്ങുന്നവരാണെന്നാണ് ഗാര്‍ഡിയന്‍ പറയുന്നത്. അവരില്‍ ചിലര്‍ക്ക് പുതിയ സ്‌പോണ്‍സര്‍മാരെ ലഭിച്ചു, മറ്റുള്ളവര്‍ ഡ്രൈവര്‍മാരായോ ക്ലീനര്‍മാരായോ ക്രമമില്ലാത്ത ഷിഫ്റ്റുകളില്‍ ജോലി ചെയ്യേണ്ടി വരുന്നു. കിട്ടുന്നതാകട്ടെ തുച്ഛമായ കൂലിയും. ഉപജീവനത്തിന് തന്നെ വഴിയില്ലാത്ത അവസ്ഥയാണ് അവര്‍ക്കുള്ളതെന്നും ഗാര്‍ഡിയന്‍ പറയുന്നു. പരിചരണ വിഭാഗത്തിലെ തൊഴില്‍ ചൂഷണം സാധാരണമായി മാറിക്കഴിഞ്ഞിരിക്കുന്നുവെന്നാണ് ഡേവിഡ് നീല്‍ പറയുന്നത്. ചൂഷണത്തെക്കുറിച്ച് ഉത്തരവാദിത്തപ്പെട്ടവര്‍ക്കെല്ലാം അറിയാവുന്നതാണെന്നും അദ്ദേഹം കുറ്റപ്പെടുത്തുന്നു.
Content Summary; uk care agencies accused of exploiting foreign workers including indians and malayalees