പശ്ചിമേഷ്യയില്‍ വീണ്ടും യുദ്ധസമാനമായ സാഹചര്യം സൃഷ്ടിച്ചുകൊണ്ട് അമേരിക്കയ്ക്കും ഇറാനും ഇടയില്‍ ശക്തമായ വ്യോമാക്രമണങ്ങള്‍ നടന്നു. ഒരു യുഎസ് അപ്പാച്ചെ ഹെലികോപ്റ്റര്‍ തകര്‍ന്നുവീണതിനെ ചൊല്ലിയുണ്ടായ തര്‍ക്കമാണ് ഇരുരാജ്യങ്ങളും തമ്മിലുള്ള നേരിട്ടുള്ള സൈനിക ഏറ്റുമുട്ടലിലേക്ക് വഴിമാറിയത്. ഇതിന് പിന്നാലെ മേഖലയിലെ അമേരിക്കന്‍ സൈനിക താവളങ്ങള്‍ക്ക് നേരെ ഇറാന്‍ തിരിച്ചടി തുടങ്ങിയതോടെ ബഹ്‌റൈന്‍ ഉള്‍പ്പെടെയുള്ള അയല്‍രാജ്യങ്ങളില്‍ അതീവ ജാഗ്രതാ നിര്‍ദ്ദേശം പുറപ്പെടുവിച്ചു.
അമേരിക്കന്‍ സൈന്യത്തിന്റെ അപ്പാച്ചെ ഹെലികോപ്റ്റര്‍ ഇറാനിയന്‍ ഡ്രോണുമായി കൂട്ടിയിടിച്ച് തകര്‍ന്നുവീണതാണ് ഇപ്പോഴത്തെ സംഘര്‍ഷങ്ങള്‍ക്ക് പെട്ടെന്നുള്ള കാരണമായി റിപ്പോര്‍ട്ട് ചെയ്യപ്പെടുന്നത്. ഹെലികോപ്റ്റര്‍ തകര്‍ന്നത് മനഃപൂര്‍വം സൃഷ്ടിച്ച ഒരു അപകടമാണോ എന്ന കാര്യത്തില്‍ വ്യക്തത ഉണ്ടായിരുന്നില്ല. ഇതിനാല്‍ തന്നെ, ചൊവ്വാഴ്ച ആദ്യസമയങ്ങളില്‍ ഈ സംഭവത്തെ അത്ര ഗൗരവത്തോടെയല്ല അമേരിക്കന്‍ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ് സമീപിച്ചത്. ഇതൊരു വലിയ സംഭവമല്ലെന്ന് മാധ്യമപ്രവര്‍ത്തകരോട് പറഞ്ഞ ട്രംപ്, ഇറാനെതിരെ ഉടനടി ഒരു സൈനിക തിരിച്ചടിക്ക് താല്പര്യം കാണിച്ചിരുന്നില്ല.
എന്നാല്‍, വാള്‍ സ്ട്രീറ്റ് ജേണലിന്റെ റിപ്പോര്‍ട്ടുകള്‍ പ്രകാരം യുഎസ് പ്രതിരോധ സെക്രട്ടറി പീറ്റ് ഹെഗ്‌സെത്, ജോയിന്റ് ചീഫ് ഓഫ് സ്റ്റാഫ് ചെയര്‍മാന്‍ ജനറല്‍ ഡാന്‍ കെയ്ന്‍ എന്നിവര്‍ വൈറ്റ് ഹൗസില്‍ നടത്തിയ സുപ്രധാന സുരക്ഷാ അവലോകനത്തിന് ശേഷമാണ് ട്രംപ് നിലപാട് മാറ്റിയത്. ഡ്രോണ്‍ കൂട്ടിയിടിയില്‍ ഇറാന്റെ ഭാഗത്തുനിന്നുണ്ടായ നീക്കത്തിന് ശക്തമായ മറുപടി നല്‍കണമെന്ന് സൈനിക നേതൃത്വം ട്രംപിനെ ബോധ്യപ്പെടുത്തി. ഇതിന് പിന്നാലെ, ഇറാന്‍ തങ്ങളുടെ ഹെലികോപ്റ്റര്‍ വെടിവെച്ചിട്ടതാണെന്ന് ട്രംപ് തന്റെ സോഷ്യല്‍ മീഡിയ പ്ലാറ്റ്ഫോമായ ‘ട്രൂത്ത് സോഷ്യല്‍’ വഴി ആരോപിക്കുകയും, ഇതിന് യുഎസ് ശക്തമായി പ്രതികരിക്കുമെന്നും പ്രഖ്യാപിച്ചു.
ട്രംപിന്റെ പ്രഖ്യാപനത്തിന് മണിക്കൂറുകള്‍ക്കകം യുഎസ് സെന്‍ട്രല്‍ കമാന്‍ഡ് ഇറാന്റെ സൈനിക താവളങ്ങളെ ലക്ഷ്യമാക്കി ശക്തമായ വ്യോമാക്രമണം ആരംഭിച്ചു. മൂന്ന് മണിക്കൂറിലധികം നീണ്ടുനിന്ന യുദ്ധവിമാനങ്ങളുടെയും നാവികസേനാ കപ്പലുകളുടെയും സംയുക്ത ആക്രമണത്തില്‍ ഇറാന്റെ വ്യോമ പ്രതിരോധ സംവിധാനങ്ങള്‍, ഗ്രൗണ്ട് കണ്‍ട്രോള്‍ സ്റ്റേഷനുകള്‍, ഹോര്‍മുസ് കടലിടുക്കിന് സമീപമുള്ള നിരീക്ഷണ റഡാര്‍ കേന്ദ്രങ്ങള്‍ എന്നിവ തകര്‍ത്തതായി പെന്റഗണ്‍ അറിയിച്ചു.
തങ്ങളുടെ സൈനികര്‍ക്കും അന്താരാഷ്ട്ര ചരക്കുകപ്പലുകള്‍ക്കും നേരെ ഇറാന്‍ നടത്തുന്ന ആക്രമണങ്ങള്‍ക്കുള്ള ആനുപാതികമായ മറുപടി മാത്രമാണിതെന്നും, നിലവിലെ ആക്രമണങ്ങള്‍ പൂര്‍ത്തിയായതായും സെന്‍ട്രല്‍ കമാന്‍ഡ് അറിയിച്ചു. എങ്കിലും മേഖലയില്‍ കൂടുതല്‍ ആക്രമണങ്ങള്‍ ഉണ്ടായാല്‍ പ്രതിരോധിക്കാന്‍ യുഎസ് സൈന്യം പൂര്‍ണ്ണ സജ്ജമാണെന്നും അധികൃതര്‍ വ്യക്തമാക്കി. അതേസമയം, പടിഞ്ഞാറന്‍ ഇറാനിലെ അഹ്വാസ് നഗരത്തില്‍ വലിയ സ്‌ഫോടന ശബ്ദങ്ങള്‍ കേട്ടതായി ഇറാന്റെ ഔദ്യോഗിക മാധ്യമങ്ങള്‍ സ്ഥിരീകരിച്ചു.
യുഎസ് ആക്രമണത്തിന് തൊട്ടുപിന്നാലെ ഇറാനും ശക്തമായ തിരിച്ചടി ആരംഭിച്ചു. ഇറാന്റെ ഇസ്ലാമിക് റെവല്യൂഷനറി ഗാര്‍ഡ് കോര്‍പ്‌സ് (ഐആര്‍ജിസി) യുഎസിന്റെ വ്യോമാക്രമണത്തില്‍ തങ്ങളുടെ സിരിക് തുറമുഖ നഗരത്തിലെ ഒരു ടെലികമ്മ്യൂണിക്കേഷന്‍ ടവറിനും രണ്ട് വാട്ടര്‍ ടാങ്കുകള്‍ക്കും നാശനഷ്ടം സംഭവിച്ചതായി അറിയിച്ചു. ഇതിന് മറുപടിയായി ബഹ്‌റൈനിലുള്ള യുഎസ് അഞ്ചാം നാവികപ്പടയുടെ ആസ്ഥാനവും മേഖലയിലെ മറ്റ് അമേരിക്കന്‍ സൈനിക താവളങ്ങളും ലക്ഷ്യമാക്കി ഇറാന്‍ ഡ്രോണ്‍ ആക്രമണം നടത്തി.
ഇറാന്‍ ഡ്രോണുകള്‍ ബഹ്‌റൈനെ ലക്ഷ്യമാക്കി നീങ്ങിയതോടെ ബഹ്‌റൈന്‍ ആഭ്യന്തര മന്ത്രാലയം രാജ്യത്ത് വ്യോമാക്രമണ മുന്നറിയിപ്പ് പുറപ്പെടുവിച്ചു. സൈറണുകള്‍ മുഴങ്ങിയതോടെ ജനങ്ങള്‍ പരിഭ്രാന്തരാകരുതെന്നും ഉടനടി സുരക്ഷിതമായ കേന്ദ്രങ്ങളിലേക്ക് മാറണമെന്നും ഔദ്യോഗിക നിര്‍ദ്ദേശം നല്‍കിയിട്ടുണ്ട്. യുഎസിന്റെ ഭാഗത്തുനിന്ന് ഇനിയും ശത്രുതാപരമായ നീക്കങ്ങളുണ്ടായാല്‍ ഇതിലും കടുത്ത തിരിച്ചടി നല്‍കുമെന്ന് ഐആര്‍ജിസി മുന്നറിയിപ്പ് നല്‍കി.
‘ഒരു ഭീഷണിയും ആക്രമണവും ഞങ്ങള്‍ മറുപടിയില്ലാതെ വിടില്ല.’ എന്നായിരുന്നു ഇറാന്‍ വിദേശകാര്യമന്ത്രി അബ്ബാസ് അരാഗ്ചിയുടെ പ്രതികരണം. ഹോര്‍മുസ് കടലിടുക്കിന്റെ ചിത്രം പങ്കുവെച്ചുകൊണ്ട് ‘എന്നും പേര്‍ഷ്യന്‍ ഗള്‍ഫ്’ എന്ന് കുറിച്ച ഇറാന്‍ വിദേശകാര്യമന്ത്രി, സുരക്ഷിതമായിരിക്കാന്‍ താല്പര്യമുണ്ടെങ്കില്‍ അമേരിക്ക ഈ പ്രദേശം വിട്ടുപോകണമെന്നും ആവശ്യപ്പെട്ടു. ചരിത്രത്തില്‍ അധിനിവേശം നടത്താന്‍ ശ്രമിച്ച പുറത്തുനിന്നുള്ള ശക്തികള്‍ക്ക് നേരിടേണ്ടി വന്ന ദയനീയമായ പരാജയങ്ങള്‍ ഓര്‍മ്മിപ്പിച്ചുകൊണ്ടായിരുന്നു അദ്ദേഹത്തിന്റെ മുന്നറിയിപ്പ്.
പശ്ചിമേഷ്യയില്‍ യുദ്ധമേഘങ്ങള്‍ കനത്തതോടെ ആഗോള സാമ്പത്തിക വിപണിയിലും ഇതിന്റെ പ്രതിഫലനം പ്രകടമായി. മാസങ്ങളായി തുടരുന്ന യുദ്ധം അവസാനിക്കുമെന്ന പ്രതീക്ഷകള്‍ക്ക് മങ്ങലേറ്റതോടെ ഏഷ്യന്‍ ഓഹരി വിപണികളില്‍ വന്‍ ഇടിവ് രേഖപ്പെടുത്തി. ജപ്പാന്റെ നിക്കി സൂചിക 0.9 ശതമാനവും ദക്ഷിണ കൊറിയയുടെ കോസ്പി സൂചിക 2 ശതമാനവും താഴേക്ക് പോയി.
സംഘര്‍ഷം വിതരണ ശൃംഖലയെ ബാധിക്കുമെന്ന ആശങ്കയില്‍ രാജ്യാന്തര വിപണിയില്‍ അസംസ്‌കൃത എണ്ണവില കുതിച്ചുയര്‍ന്നു. ബ്രെന്റ് ക്രൂഡ് ഓയില്‍ വില 0.9 ശതമാനം വര്‍ധിച്ച് ബാരലിന് 92.29 ഡോളറിലും, യുഎസ് വെസ്റ്റ് ടെക്‌സസ് ഇന്റര്‍മീഡിയറ്റ് ക്രൂഡ് വില 0.8 ശതമാനം ഉയര്‍ന്ന് 88.97 ഡോളറിലുമെത്തി. ഇത് ആഗോളതലത്തില്‍ പണപ്പെരുപ്പ ഭീഷണി വീണ്ടും ഉയര്‍ത്തുമെന്നാണ് സാമ്പത്തിക വിദഗ്ദ്ധരുടെ വിലയിരുത്തല്‍.
Content Summary; Tensions escalate in the Middle East as US and Iran exchange airstrikes. Bahrain issues air raid alerts following IRGC drone attacks on US bases. Oil prices surge
ജനാധിപത്യത്തിന്റെ നിലനിൽപ്പിന് സ്വതന്ത്ര മാധ്യമങ്ങൾ ആവശ്യമാണ്. സ്വതന്ത്രമായി പ്രവർത്തിക്കുന്ന മാധ്യമ സ്ഥാപനങ്ങൾക്കാകട്ടെ പൊതുജനങ്ങളുടെ പിന്തുണയും അത്യാവശ്യമാണ്. ഭയരഹിതമായ അന്വേഷണാത്മക റിപ്പോർട്ടിങ്ങും ആഴത്തിലുള്ള വിശകലനങ്ങളും 'അഴിമുഖ'ത്തിൽ തുടരുന്നതിന് ദയവായി ഞങ്ങളെ പിന്തുണയ്ക്കുക.