ജനസാഗരത്തിന്റെ ഉള്ളുലഞ്ഞ അഭിവാദ്യങ്ങളോടെ വിഎസിന്റെ മൃതദേഹവുമായുള്ള വിലാപയാത്ര അമ്പലപ്പുഴയും കടന്ന് വേലിക്കകത്ത് വീട്ടിലെത്തിയിരിക്കുകയാണ്. പ്രതീക്ഷിച്ചതിലും വൈകിയാണ് വിലാപയാത്ര വിവിധ കേന്ദ്രങ്ങളിലൂടെ കടന്ന് പോയത്. 20 മണിക്കൂർ പിന്നിട്ടാണ് വിലാപയാത്ര ഇപ്പോൾ വേലിക്കകത്ത് വീട്ടിലെത്തിയിരിക്കുന്നത്.
വളരെ വൈകാരികമായ നിമിഷങ്ങൾക്കാണ് വിലാപയാത്ര സാക്ഷ്യം വഹിച്ചത്. സ്ത്രീകളാണ് അധികവും വിഎസിനെ ഒരു നോക്ക് കാണാനായി എത്തിയത്. ഇനിയൊരു വിഎസ് ഇല്ലെന്ന് പറഞ്ഞ് കരയുന്ന മംഗലാപുരം, മുരുക്കുമ്പുഴ സ്വദേശിയായ സ്ത്രീയുടെ ദൃശ്യങ്ങൾ മാധ്യമങ്ങളിൽ നിറയുകയാണ്.
‘ഹൃദയാഘാതത്തെ തുടർന്ന് വിഎസ് അച്യുതാനന്ദൻ ആശുപത്രിയിലായത് മുതൽ താൻ അദ്ദേഹത്തെ കാണാൻ കാത്തിരിക്കുകയാണെന്നും എന്നാൽ മരിച്ചപ്പോൾ പോലും ഒരു നോക്ക് കാണാൻ കഴിഞ്ഞില്ലെന്നും സ്ത്രീ കരഞ്ഞുകൊണ്ട് പറഞ്ഞതായി ഏഷ്യാനെറ്റ് ന്യൂസ് റിപ്പോർട്ടിങ്ങിൽ പറഞ്ഞു.
ആശുപത്രിയിൽ പ്രവേശിപ്പിച്ച അന്ന് മുതൽ ഒന്ന് കാണാനായി ടിവിയുടെ മുന്നിൽ ഇരിക്കുകയാണ് ഞാൻ. മരണവാർത്തയറിഞ്ഞപ്പോൾ ഒഴുകി തുടങ്ങിയ കണ്ണീരാണ് ഇപ്പോഴും തീർന്നിട്ടില്ലത്. ഒരു നോക്ക് കാണാൻ വേണ്ടി മുരുക്കുമ്പുഴയിൽ നിന്ന് വരുവകയാണ് ഞാൻ. എനിക്ക് കാണാൻ കഴിഞ്ഞില്ല. കാണണമെന്ന് തന്നെ ആഗ്രഹിച്ച് വന്നതാണ്, പക്ഷേ കാണാൻ കഴിഞ്ഞില്ല. സങ്കടമുണ്ടെനിക്ക്. ഇനിയൊരിക്കലും കാണാൻ കഴിയില്ല. ഇനിയൊരു വിഎസ് ഇല്ല. കാണാൻ കഴിയാത്തതിൽ എനിക്ക് സങ്കടമുണ്ട്’, സ്ത്രീ പറഞ്ഞു.
അവിസ്മരണീയമായ യാത്രയാണ് വിഎസിന് കേരളം നൽകുന്നത്. വേലിക്കകത്ത് വീട്ടിലെ പൊതുദർശനത്തിന് ശേഷം റീക്രിയേഷൻ ഗ്രൗണ്ടിലും ശേഷം ജില്ലാ കമ്മറ്റി ഓഫീസിലെ പൊതുദർശനമുണ്ടാകും. തുടർന്ന് രക്തസാക്ഷികളുടെ വീരസ്മരണകളിരമ്പുന്ന പുന്നപ്രയിൽ സംസ്കാരം നടക്കും.
Content Summary: V.S. Achuthanandan’s mourning procession was filled with emotional moments
ജനാധിപത്യത്തിന്റെ നിലനിൽപ്പിന് സ്വതന്ത്ര മാധ്യമങ്ങൾ ആവശ്യമാണ്. സ്വതന്ത്രമായി പ്രവർത്തിക്കുന്ന മാധ്യമ സ്ഥാപനങ്ങൾക്കാകട്ടെ പൊതുജനങ്ങളുടെ പിന്തുണയും അത്യാവശ്യമാണ്. ഭയരഹിതമായ അന്വേഷണാത്മക റിപ്പോർട്ടിങ്ങും ആഴത്തിലുള്ള വിശകലനങ്ങളും 'അഴിമുഖ'ത്തിൽ തുടരുന്നതിന് ദയവായി ഞങ്ങളെ പിന്തുണയ്ക്കുക.