June 04, 2026 |
Share on

എഡിറ്റിങ് നടക്കുന്ന ആകാശം

നാർക്കോപോളിസ് വായിക്കുന്ന ഒരാൾക്കു ചുറ്റും നിറയുന്ന ഉന്മാദത്തിന്റെ ഗന്ധവും ചില ലാറ്റിനമേരിക്കൻ നോവലുകളിൽ നിറയുന്ന പുരോഗമന സ്വപ്നങ്ങളുടെ സൗഹൃദവലയവും ഈ നോവലിന്റെ വായനയിൽ അനുഭവിക്കാനാവുന്നുണ്ട്

ആകാശം എന്ന വാക്കിന് സ്വാതന്ത്ര്യത്തിന്റെ, വിലക്കുകളും പരിധികളില്ലാത്ത ലോകത്തിന്റെ പര്യായം എന്നു കൂടിയുണ്ട് അർത്ഥം.

ഭരണകൂടങ്ങളും സ്റ്റേറ്റും അത് സ്പോൺസർ ചെയ്യുന്ന സ്ഥാപനങ്ങളും അവയെ സ്പോർസർ ചെയ്യുന്ന ഓർഗനൈസ്ഡും കേഡർ സ്വഭാവമുള്ളതുമായ സംഘടനകളും പൗരന്റെ സ്വാതന്ത്ര്യമെന്ന ആകാശത്തെ എഡിറ്റ് ചെയ്യുന്ന ഒരു രാഷ്ട്രീയ വർത്തമാനകാലത്തിരുന്ന് ചില പുസ്തകങ്ങൾ വായിക്കുന്നതും ഒരു രാഷ്ട്രീയ പ്രവർത്തനമാണ് എന്ന് പറയുന്നത് ക്ലീഷേ ആയിത്തുടങ്ങിയിട്ടുണ്ട്. എങ്കിലും പറയാതെ വയ്യ.

പി. ജിംഷാറിന്റെ നോവൽ അയാളുടെ രാഷ്ടീയ ഇടപെടലാണ്. അയാളുടെ നോവൽ – എഡിറ്റിങ് നടക്കുന്ന ആകാശം – വായിക്കുന്ന ഒരാൾ ജിംഷാറിന്റെ രാഷ്ട്രീയ ഇടപെടലിലേക്ക് ചേർന്നു നിൽക്കുകയാണ്.

ആ രാഷ്ട്രീയം ഇന്നലെ വരെ ഫാസിസം പറഞ്ഞു നടന്ന ഒരാൾ ഇരുട്ടി നേരം വെളുക്കുമ്പോൾ പുരോഗനക്കാരനായി നടിക്കുന്നത്രയോ മറിച്ചോ ഉള്ളത് പോലെ സ്ഥൂലമല്ല.

ഒറ്റപ്പെട്ടവനോട്, നീതി നിഷേധിക്കപ്പെട്ടവനോട് ചേർന്നു നിൽക്കുകയും അതിനാൽ തന്നെ നിശ്ശബ്ദനാക്കപ്പെടുകയോ കൊല ചെയ്യപ്പെടുകയോ സ്വയം ഹത്യക്ക് പ്രേരിതനാക്കപ്പെടുകയോ ഉന്മാദിയാക്കപ്പെടുകയോ ചെയ്യപ്പെട്ട ചിലരെപ്പറ്റിയാണ് ജിംഷാർ പറയുന്നത്.

നമുക്കു പരിചിതരായ ചില പേരുകൾ, അതിലേറെ പരിചിതമായ അവരുടെ ജീവിതം, അങ്ങനെ പരിചിതമായ ഒരു ഭൂമികയിലൂടെയുള്ള ഭാവനാ സഞ്ചാരമാണ് ഈ നോവൽ. നോവലെഴുത്തിന്റെ പുതിയ പരീക്ഷണങ്ങളുടെ ഭാഗമായി വായിക്കാവുന്നതാണ്.

സിനിമ സ്വപ്നം കാണുന്ന ഒരു യുവാവ് അയാളുടെ ഉന്മാദ ഋതുവിൽ തന്റെ ചുറ്റുമുള്ള ലോകത്തെ ഒരു ചലച്ചിത്ര രചനയുടെ ഭാഗമായി സങ്കൽപ്പിക്കുന്നു.

ലോകത്തിന്റെ ചിട്ടവട്ടങ്ങളിൽ നിന്ന് വിഭിന്നമായി അവനവനായി ഇരിക്കുന്ന കാലത്തെ ചുറ്റുള്ളവർ ഉന്മാദ കാലം എന്ന് വിളിക്കാറുണ്ട്. അത് കൊണ്ട് തന്നെ അഷറഫ് എന്ന തിരക്കഥാകൃത്ത് എഴുതുന്ന , അയാളുടെ എഡിറ്റ് ചെയ്യപ്പെട്ട ജീവിതത്തിന്റെ ആകാശം ഭാവനയുടേതാവുന്നില്ല. അത് ഇദ്രിസിൽ തുടങ്ങി നദിയിലൂടെ അഷറഫിലെത്തുന്ന ജീവിതത്തിന്റെ സാക്ഷ്യം പറയലാണ്.

അബ്സ്ട്രാക്ട് ചിന്തകളുടെ കൊളാഷ് എന്ന് പറയുമ്പോഴും വിട്ടു പോയതും എഴുത്തിൽ ചേരാതെ പോയതുമായ ചിലതുണ്ട്. നോവലിന്റെ ആകാശത്തിൽ എഴുത്തുകാരൻ എഡിറ്റ് ചെയ്ത് കളയേണ്ട, സ്ഥാനം മാറ്റി വായിക്കേണ്ട ചിലത്.

സിനിമാറ്റിക് ആയ വിഷ്വലുകളുടെ പരിധിയിൽ നിന്നും അക്ഷരങ്ങളുടെ വിഷ്വൽ തരുന്ന പരിധിയില്ലായ്മയിലേക്ക് ഒരു എഡിറ്റഡ് സഞ്ചാരം വായനക്കാരന് കണ്ടെത്തേണ്ടതുണ്ട്.

സമകാലത്തെ എഴുതുന്ന ജിംഷാറിന്റെ എഡിറ്റിങ്ങ് നടക്കുന്ന ആകാശം ഇന്ത്യയുടേതാണ്. മതവും സ്റ്റേറ്റും എഡിറ്റിങ്ങ് നടത്തിക്കൊണ്ടിരിക്കുന്ന ഒരു രാജ്യത്തിന്റെ നടുകെ മുറിക്കപ്പെട്ട കാഴ്ച കാണിക്കാനുള്ള ശ്രമം. എസ്റ്റാബ്ളിഷ്ഡ്, കേഡർ രാഷ്ട്രീയ പ്രസ്ഥാനങ്ങളിൽ നിന്ന് വേർപെട്ട് രാഷ്ട്രീയ പ്രവർത്തനം നടത്തുന്ന യുവാക്കൾ നേരിടുന്ന പ്രശ്നങ്ങളെ അഡ്രസ്സ് ചെയ്യാൻ ജിംഷാറിനാവുന്നുണ്ട്.

നാർക്കോപോളിസ് വായിക്കുന്ന ഒരാൾക്കു ചുറ്റും നിറയുന്ന ഉന്മാദത്തിന്റെ ഗന്ധവും ചില ലാറ്റിനമേരിക്കൻ നോവലുകളിൽ നിറയുന്ന പുരോഗമന സ്വപ്നങ്ങളുടെ സൗഹൃദവലയവും ഈ നോവലിന്റെ വായനയിൽ അനുഭവിക്കാനാവുന്നുണ്ട്

എന്‍ജിനിയറിംഗ് പ്രവേശന ഫലം പ്രഖ്യാപിച്ചു; ഒന്നാം റാങ്ക് ഇടുക്കി സ്വദേശി വിഷ്ണു വിനോദിന്

രാജേഷ് ചിത്തിര

രാജേഷ് ചിത്തിര

എഴുത്തുകാരൻ

More Posts

Tags:

Leave a Reply

Your email address will not be published. Required fields are marked *

×