UPDATES

വീഡിയോ

ഡണ്‍കിര്‍ക്കിലുണ്ടായിരുന്ന ഇന്ത്യന്‍ സൈനികരെ ക്രിസ്റ്റഫര്‍ നൊളാന്‍ എവിടെയാണ് ഒളിപ്പിച്ചത്‌ (വീഡിയോ)

റോയല്‍ ബ്രിട്ടീഷ് ആര്‍മിയുടെ ഭാഗമായി യഥാര്‍ത്ഥ ഡണ്‍കിര്‍ക്കിലുണ്ടായിരുന്ന ഒരു ഇന്ത്യന്‍ സൈനികന്‍ പോലും നൊളാന്റെ ഡണ്‍കിര്‍ക്കിലില്ല

                       

ക്രിസ്റ്റഫര്‍ നൊളാന്റെ ഡണ്‍കിര്‍ക്ക് നിരൂപക പ്രശംസ നേടുകയും തീയറ്ററുകളില്‍ വലിയ തോതില്‍ സ്വീകരിക്കപ്പെടുകയും ചെയ്തുകൊണ്ട് ലോകത്താകെ പ്രദര്‍ശനം തുടരുകയാണ്. യുദ്ധഭൂമിയില്‍ അതിജീവനത്തിനായുള്ള മനുഷ്യന്റെ അസാമാന്യ പോരാട്ടങ്ങളിലൊന്നിന്റെ കഥ പറഞ്ഞ ക്രിസ്റ്റഫര്‍ നൊളാന്‍ പക്ഷെ ചരിത്രത്തോട് അത്ര നീതി പുലര്‍ത്തിയില്ലെന്നാണ് ഇപ്പോള്‍ ഉയരുന്ന ഒരു പരാതി. രണ്ടാംലോക യുദ്ധകാലത്ത് ഫ്രാന്‍സിലെ ഡണ്‍കിര്‍ക്കിലുണ്ടായിരുന്ന ബ്രിട്ടീഷ്, ഫ്രഞ്ച് സൈനികരെ നൊളാന്റെ ഡണ്‍കിര്‍ക്ക് കാണിക്കുന്നുണ്ട്. നാല് ലക്ഷത്തോളം വരുന്ന സഖ്യസേനയുടെ ഭാഗമായിരുന്ന പട്ടാളക്കാരാണ് ഡണ്‍കിര്‍ക്കില്‍ ജര്‍മ്മന്‍ ആക്രമണ ഭീഷണിയില്‍ കഴിഞ്ഞിരുന്നത്. ലോക സൈനികചരിത്രത്തിലെ എക്കാലത്തെയും ഏറ്റവും വലിയ ഒഴിപ്പിക്കല്‍. എന്നാല്‍ റോയല്‍ ബ്രിട്ടീഷ് ആര്‍മിയുടെ ഭാഗമായി യഥാര്‍ത്ഥ ഡണ്‍കിര്‍ക്കിലുണ്ടായിരുന്ന ഒരു ഇന്ത്യന്‍ സൈനികന്‍ പോലും നൊളാന്റെ ഡണ്‍കിര്‍ക്കിലില്ല എന്നതാണ് ഈ പരാതിക്ക് കാരണം.

ബോംബെയില്‍ നിന്നാണ് ഇന്ത്യന്‍ സൈനികര്‍ ഫ്രാന്‍സിലെത്തിയത്. 2700 കോവര്‍ കഴുതകളോടൊപ്പം. വാഹനങ്ങള്‍ ഉപയോഗിക്കാന്‍ കഴിയാത്ത പ്രദേശങ്ങളില്‍ സഞ്ചരിക്കാനാണ് കോവര്‍ കഴുതകളെ കൊണ്ടുപോയത്. ഈ കോവര്‍ കഴുതകളുടെ ശബ്ദം ശസ്ത്രക്രിയയിലൂടെ ഇല്ലാതാക്കിയിരുന്നു. കഴുതകള്‍ ശബ്ദമുണ്ടാക്കി ശത്രുസൈന്യത്തിന്റെ ശ്രദ്ധ ആകര്‍ഷിക്കുന്നത് തടയുന്നതിനായിരുന്നു ഇത്. എല്ലാം ബ്രിട്ടീഷുകാര്‍ക്ക് ആയുധങ്ങളും ഭക്ഷ്യവസ്തുക്കളും മറ്റ് അവശ്യസാധനങ്ങളും എത്തിക്കുന്നതിന് വേണ്ടി. എന്നാല്‍ ഇന്ത്യക്കാര്‍ക്ക് തിരിച്ചുകിട്ടിയത് അവഗണന മാത്രം. ബ്രിട്ടീഷുകാരെ സംബന്ധിച്ച് ഇന്ത്യന്‍ സൈനികരും അവര്‍ കൊണ്ടുവരുന്ന സാധനങ്ങളും തിരിച്ചുപോകുമ്പോള്‍ അധിക ബാദ്ധ്യതയായിരുന്നു. എന്നാല്‍ എല്ലാ ബ്രിട്ടീഷ് ഉദ്യോഗസ്ഥരും ഇത്തരത്തില്‍ ചിന്തിക്കുന്നവരായിരുന്നില്ല. കേണല്‍ ആഷ്ഡൗണിനെ പോലുള്ള ചില നല്ല മനുഷ്യരുണ്ടായിരുന്നു. അദ്ദേഹം മേലുദ്യോഗസ്ഥരുടെ ചില ഉത്തരവുകള്‍ കേട്ടില്ലെന്ന് നടിച്ചു. ഇന്ത്യന്‍ സൈനികരെ ഡണ്‍കിര്‍ക് ബീച്ചിലേയ്ക്ക് കൂടെക്കൊണ്ടുപോയി. അതിനുള്ള പ്രതിഫലം ആഷ്ഡൗണിന് കിട്ടി – കോര്‍ട്ട് മാര്‍ഷല്‍.

പല ഇന്ത്യന്‍ സൈനികര്‍ക്കും സ്വയം രക്ഷപ്പെടുത്തേണ്ടി വന്നു. ജൂനിയര്‍ ഓഫീസര്‍ മൗലാന ജെമിദാര്‍ മൗലാന ദാദ് ഖാനെ പോലുള്ളവര്‍ തന്റെ കൂടെയുണ്ടായിരുന്ന മുഴുവന്‍ സൈനികരേയും ഷെല്‍ ആക്രമണത്തില്‍ നിന്ന് രക്ഷിച്ചു. അദ്ദേഹത്തിന് ഒരു ഓണററി മെഡലും കിട്ടി. വടക്കന്‍ ആഫ്രിക്കയിലും പശ്ചിമേഷ്യയിലും ബ്രിട്ടീഷ് ആര്‍മിക്ക് കരുത്ത് പകര്‍ന്നത് ഇന്ത്യന്‍ സൈനികരായിരുന്നു ബ്രിട്ടീഷ് വംശജരായ, വെള്ളക്കാരായ സൈനികര്‍ യൂറോപ്പിലെ യുദ്ധഭൂമിയിലാണ് പ്രധാനമായും കേന്ദ്രീകരിച്ചിരുന്നത്. ഇതുകൊണ്ടൊക്കെ ഇന്ത്യക്കാരായ സൈനികര്‍ റോയല്‍ ബ്രിട്ടീഷ് ആര്‍മിയെ സംബന്ധിച്ച് ഏറെ പ്രധാനമായിരുന്നു.

ബ്രിട്ടനിലെ ബെര്‍ക് ഷയറിലുള്ള റോയല്‍ മിലിട്ടറി അക്കാഡമിയില്‍ ഒരു പള്ളിയുണ്ട്. അതിനകത്ത് ഗ്ലാസ് ആര്‍ട്ടില്‍ ഇന്ത്യന്‍ സൈനികരുടെ ചിത്രങ്ങള്‍ വരച്ചുവച്ചിട്ടുണ്ട. ഇന്ത്യന്‍ സൈനികര്‍ ഫ്രാന്‍സില്‍ മാത്രമല്ല, ബ്രിട്ടന് വേണ്ടി പോരാടിയത്. ഗ്രീസ്, പേര്‍ഷ്യ (ഇറാന്‍), ഇറാഖ്, ഹോങ്കോങ്, ഇറ്റലി എറിട്രിയ എന്നിവിടങ്ങളിലെല്ലാം ഇന്ത്യന്‍ സൈനികരുണ്ടായിരുന്നു. മൂന്ന് ഭൂഖണ്ഡങ്ങളിലായാണ് അവര്‍ ബ്രിട്ടന് വേണ്ടി പോരാടിയത് – ഏഷ്യയിലും ആഫ്രിക്കയിലും യൂറോപ്പിലും. ഇന്ത്യന്‍ സൈനികര്‍ ഇല്ലായിരുന്നെങ്കില്‍ ജപ്പാന്‍, ബ്രിട്ടീഷ് ഇന്ത്യ കീഴടക്കി ഇറാനിലെത്തുകയും അവിടെ വച്ച് ജര്‍മ്മന്‍ സൈന്യവുമായി സന്ധിക്കുകയും ചെയ്യുമായിരുന്നു എന്ന് അക്കാലത്ത് ബ്രിട്ടീഷ് ആര്‍മിയുടെ ഫിഫ്ത് ഇന്ത്യന്‍ ഡിവിഷന്റെ ഭാഗമായിരുന്ന ക്യാപ്റ്റന്‍ ജോണ്‍ ടക്കര്‍ അഭിപ്രായപ്പെടുന്നു. ലോകം മുഴുവന്‍ അച്ചുതണ്ട് ശക്തികള്‍ പിടിച്ചെടുക്കുമായിരുന്നുവെന്നും ടക്കര്‍ പറയുന്നു.

ഇനി വീണ്ടും സിനിമയിലേയ്ക്ക് വരാം. എന്താണ് പാശ്ചാത്യലോകത്ത് നിന്നുള്ള സിനിമകള്‍ എന്താണ് ഇതിനെ കുറിച്ച് പറയുന്നത് എന്ന് നോക്കാം. ഒരൊറ്റ ഇന്ത്യന്‍ സൈനികനേയും ഈ സിനിമകള്‍ കാണിക്കുന്നില്ല. എന്നാല്‍ വണ്ടര്‍ വിമണ്‍ എന്ന ചിത്രത്തില്‍ പാറ്റി ജെന്‍കിന്‍സ് ഇന്ത്യന്‍ സൈനികരോട് നീതി പുലര്‍ത്തി. ഏതാനും സെക്കന്റ് മാത്രമാണ് ഈ രംഗമുള്ളതെങ്കില്‍ പോലും. പാറ്റി ജെന്‍കിന്‍സിന് ഇത് ചെയ്യാമായിരുന്നെങ്കില്‍ ക്രിസ്റ്റഫര്‍ നൊളാനും മറ്റുള്ളവര്‍ക്കും അതിന് കഴിയുമായിരുന്നു.

വീഡിയോ കാണാം:

Share on

മറ്റുവാര്‍ത്തകള്‍