സിനിമ സെറ്റിൽ വെച്ച് ലഹരി ഉപയോഗിച്ച് നടൻ മോശമായി പെരുമാറിയെന്ന നടി വിൻസി അലോഷ്യസിൻ്റെ വെളിപ്പെടുത്തൽ കൂടുതൽ ചർച്ചകളി ലേക്ക് നീങ്ങുന്നു. സംഭവത്തോടെ സിനിമാ മേഖലയിലെ ലഹരി ഉപയോഗത്തെക്കുറിച്ചുള്ള ചർച്ചകൾ വീണ്ടും ശക്തമായിരിക്കുകയാണ്. അതേസമയം, ഫിലിം ചേമ്പറിൽ നൽകിയ പരാതിയുടെ വിശദാംശങ്ങൾ പുറത്തുവിട്ടതിൽ നടി അതൃപ്തി പ്രകടിപ്പിച്ചിട്ടുണ്ട്. ഷൈൻ ടോം ചാക്കോയുടേയോ സിനിമയുടേയോ പേര് പുറത്തുവിടരുതെന്ന് തന്നോട് സംസാരിച്ച സംഘടനകളോടും വ്യക്തികളോടും പറഞ്ഞതാണെന്നാണ് വിൻസിയുടെ ആരോപണം.
നടി നേരിട്ട അനുഭവം വളരെ ഗൗരവമുള്ള വിഷയമാണെന്നും പ്രൊഡക്ഷൻ ഹൗസുകളിൽ ഇന്റേണൽ കമ്മിറ്റിയുണ്ടോയെന്ന കാര്യം പരിശോധിക്കണമെന്നും തിരക്കഥാകൃത്തും ഡബ്ല്യുസിസി അംഗവുമായ ദീദി ദാമോദരൻ അഴിമുഖത്തോട് പ്രതികരിച്ചു. തെറ്റ് ചെയ്തവരാണ് സിനിമയിൽ നിന്നും പുറത്തുപോകേണ്ടതെന്നും ദീദി ദാമോദരൻ കൂട്ടിച്ചേർത്തു.
‘നിയമം ബാധകമായിട്ടുള്ള ഒരിടമല്ല സിനിമ മേഖല എന്ന മട്ടിലാണ് ഇതുവരെയും സിനിമ പ്രവർത്തിച്ചിരുന്നത്. ഹേമ കമ്മിറ്റി റിപ്പോർട്ട് വന്നിട്ടും അത് കുറച്ച് പേർ മാത്രം നൽകിയ ഒരു റിപ്പോർട്ടാണെന്നും അതിന് ആധികാരികതയില്ലായെന്നും പറഞ്ഞവർ ഇപ്പോഴും സിനിമാ മേഖലയിലുണ്ട്.
ജോലിസ്ഥലത്ത് സ്ത്രീകൾക്കെതിരായ ലൈംഗികാതിക്രമങ്ങൾ തടയുന്നതിനായി രൂപീകരിച്ചിട്ടുള്ളതാണ് ഇന്റേണൽ കമ്മിറ്റി. പത്തിൽ കൂടുതൽ പേർ ജോലി ചെയ്യുന്ന ഒരു സ്ഥലത്ത്, ഇന്റേണൽ കമ്മിറ്റി വേണമെന്ന നിയമം ഉണ്ടായിരിക്കെ അത് ലംഘിക്കാൻ ഒരു ബുദ്ധിമുട്ടും ഇല്ലാതിരിക്കെയും ഐസി എന്ന് പറയുന്നത് പോലും പരിഹാസമായി കണ്ടിരുന്ന ഒരു സമയത്തിൽ നിന്ന് ഇപ്പോൾ മാറ്റം സംഭവിച്ചിട്ടുണ്ട്. ഒരു പ്രൊഡക്ഷൻ ഹൗസിൽ ഐസി വേണമെന്നത് നിർബന്ധമാണ്.
പരാതി ഉന്നയിക്കപ്പെടുമ്പോൾ പല പ്രൊഡക്ഷൻ ഹൗസുകളും ഐസി ഉണ്ട് എന്ന് വരുത്തി തീർക്കുന്ന സാഹചര്യവും നിലവിലുണ്ട്. എന്നാൽ പോലും മലയാള സിനിമയിൽ ഇന്റേണൽ കമ്മിറ്റി വേണം എന്ന തിരിച്ചറിവ് ഉണ്ടായത് നല്ലൊരു മാറ്റമാണ് എന്ന് തന്നെ പറയണം. അക്കാര്യത്തിൽ ഞങ്ങളെ പോലുള്ളവരുടെ പോരാട്ടങ്ങൾ വെറുതെ ആകുന്നില്ല എന്നൊരു ആശ്വാസമുണ്ട്.
ഡബ്ല്യുസിസി കേസ് ജയിച്ചതിനെ തുടർന്നാണ് വനിത കമ്മീഷന്റെ നിർദേശ പ്രകാരം ഫിലിം ചേമ്പർ ചെയർ ചെയ്യുന്ന ഒരു മോണിറ്ററിങ്ങ് കമ്മിറ്റി ഉണ്ടാകുന്നത്. ഇപ്പോൾ ഒരു വ്യക്തിയുടെ പിന്നാലെ പോകുന്നതിന് പകരം എന്തായിരുന്നു സിസ്റ്റം ചെയ്തത് എന്നാണ് നോക്കേണ്ടത്. ഒരു വ്യക്തിക്ക് പല തരം സ്വഭാവദൂഷ്യങ്ങളുമുണ്ടാകാം. എന്നാൽ അതിന് പിന്നാലെ മാത്രം പോകുന്ന് രോഗലക്ഷണത്തെ മാത്രം ഗൗനിക്കുന്നു എന്ന തരത്തിലായി പോകും. മോശമായ അനുഭവം ഉണ്ടായി എന്ന് പറയുന്ന സിനിമയിൽ ഐസി ഉണ്ടായിരുന്നോ എന്ന് വേണം ആദ്യം അന്വേഷിക്കേണ്ടത്. അവിടെ വിൻസി അലോഷ്യസ് പരാതി അറിയിച്ചിരുന്നോ, അങ്ങനെ ചെയ്തെങ്കിൽ എന്ത് നടപടിയാണ് സ്വീകരിച്ചത് എന്നാണ് ഇതിൽ വ്യക്തമാകേണ്ടത്. അതിൽ പോഷ് നിയമപ്രകാരമാണോ നടപടി കൈക്കൊണ്ടതെന്നും അറിയേണ്ടത് ആവശ്യമാണ്. എന്നാൽ മാത്രമാണ് സിനിമാ മേഖലയിൽ ഐസി പ്രവർത്തിക്കുന്നുണ്ടോ എന്ന് അറിയാൻ സാധിക്കുക. നിയമം പ്രാവർത്തികമാകാതെ തെറ്റ് ചെയ്തയാളെ ജയിലിലടച്ചാൽ മറ്റൊരാൾ നാളെ ഈ തെറ്റ് ആവർത്തിക്കും. നടിയോട് മോശമായി പെരുമാറിയ ആളെ ശിക്ഷിക്കുക തന്നെ വേണം. അതോടൊപ്പം അതൊരു മാതൃക കൂടിയാകണം. ഇതിന് പൂർണമായിട്ടുള്ള ഒരു പരിഹാരമാണ് വേണ്ടത്. സിസ്റ്റത്തിന് പരാജയം സംഭവിച്ചോ എന്നാണ് ആദ്യം പരിശോധിക്കേണ്ടത്. ഒരാളുടെ പേര് പുറത്തുവന്നത് കൊണ്ട് അയാളുടെ വിവരങ്ങൾ മാത്രം തേടി ഇത്രയും ഗൗരവമുള്ള വിഷയത്തെ ചുരുക്കി കളയരുത് എന്നാണ് എനിക്ക് തോന്നുന്നത്.
ഈ സംഭവത്തിൽ ഇപ്പോൾ ഒരാൾ മാത്രമാണ് തുറന്നുപറച്ചിൽ നടത്തിയിട്ടുള്ളത്. പരാതി പറയാൻ ഭയക്കുന്ന ഒരുപാട് പേർ ഇപ്പോഴുമുണ്ടാകും. തന്റെ കൂടെയുണ്ടായിരുന്ന ജൂനിയർ ആർട്ടിസ്റ്റ് ആയ പെൺകുട്ടിക്ക് ഒന്നും പറയാൻ കഴിഞ്ഞില്ലെന്നും വല്ലാതെ വിഷമിച്ചുവെന്നും വിൻസി തന്നെ പറയുന്നുണ്ടല്ലോ. അത് എന്ത് കൊണ്ടാണെന്നും ഫിയർ ഫാക്ടർ എങ്ങനെ സ്വാധീനിക്കുന്നുവെന്നും ഹേമ കമ്മിറ്റി റിപ്പോർട്ടിൽ വ്യക്തമായി പറഞ്ഞിട്ടുള്ളതാണ്. എന്നാൽ അതിൽ നൽകിയിരുന്ന നിർദേശങ്ങൾ ഗൗരവമായി പലരും കണ്ടിട്ടില്ല.
ഒരു കാര്യത്തിലാണ് എനിക്ക് വിയോജിപ്പ് തോന്നിയത്. ഈ ജോലി നിർത്തിയിട്ട് ഞങ്ങൾ മറ്റൊരു ജോലി നോക്കിക്കൊള്ളാം എന്ന് പറയുന്നത് ശരിയല്ല. അങ്ങനെയല്ല വേണ്ടത്. വളരെ നന്നായി അഭിനയിക്കുന്ന സ്റ്റേറ്റ് അവാർഡ് ജേതാവായ കഴിവുള്ള കലാകാരിയാണ് അവർ. അവരല്ല മറിച്ച് തെറ്റ് ചെയ്തവരാണ് സിനിമയിൽ നിന്നും പുറത്ത് പോകേണ്ടത്, ദീദി ദാമോദരൻ അഴിമുഖത്തോട് പറഞ്ഞു.
സംഭവത്തെക്കുറിച്ച് തങ്ങൾക്ക് നടിയിൽ നിന്നും പരാതി ലഭിച്ചിട്ടില്ലെന്നും മൊഴി നൽകാൻ തയ്യാറാണെങ്കിൽ തീർച്ചയായും നടപടിയെടുക്കുമെന്നും എറണാകുളം എക്സൈസ് അസിസ്റ്റന്റ് കമ്മീഷണർ അഴിമുഖത്തോട് പറഞ്ഞു.
‘കൃത്യമായ പരാതി ലഭിക്കാതെ ഞങ്ങൾക്ക് നടപടിയെടുക്കാൻ കഴിയില്ല. പറയപ്പെടുന്ന കുറ്റകൃത്യം നടന്നോ എന്ന അന്വേഷണം നടത്തി അത് ശരിയാണെന്ന് തെളിഞ്ഞാൽ മാത്രമാണ് മുന്നോട്ട് പോകാൻ കഴിയുക. നടി മൊഴി നൽകാൻ തയ്യാറാണെങ്കിൽ തീർച്ചയായും നടപടിയെടുക്കും. ഇത്തരം സംഭവങ്ങൾ തടയുന്നതിൽ കൂടുതൽ ശ്രദ്ധ പുലർത്താനാണ് ഇപ്പോൾ ശ്രമിക്കുന്നത്.
രണ്ടാഴ്ച മുൻപാണ് ആലപ്പുഴയിൽ നിന്ന് ഹൈബ്രിഡ് കഞ്ചാവ് പിടിച്ചെടുത്തത്. ആ കേസിൽ രണ്ട് നടന്മാരുടെ പേര് പരാമർശിച്ചിരുന്നു. അതിന്റെ അന്വേഷണം ആലപ്പുഴയിൽ പുരോഗമിക്കുകയാണ്. എന്നാൽ ഇത്തരം സംഭവങ്ങളിൽ പ്രമുഖരായിട്ടുള്ളവർക്കെതിരെയുള്ള തെളിവുകൾ പലപ്പോഴും ലഭ്യമായിട്ടില്ല. സിനിമയിലാണെങ്കിൽ തന്നെ ക്യാമറാമാൻ അങ്ങനെയുള്ളവരെയാകും പ്രതിയായി കിട്ടുന്നത്. കൃത്യമായ പരാതി ലഭിച്ചാൽ ഉറപ്പായും നടപടിയുണ്ടാകും’, എക്സൈസ് അസിസ്റ്റന്റ് കമ്മീഷണർ അഴിമുഖത്തോട് പറഞ്ഞു.
അതേസമയം, നടന്റെ പേര് പുറത്തുവിട്ട സാഹചര്യത്തിൽ പരാതിയുമായി ഇനി മുന്നോട്ട് പോകില്ലെന്നാണ് വിൻസി പറയുന്നതെന്നാണ് റിപ്പോർട്ട്. സിനിമ സെറ്റില്‍ വച്ച് ലഹരി ഉപയോഗിച്ച നടന്‍ തന്നോട് മോശമായി പെരുമാറിയെന്ന് സോഷ്യൽ മീഡിയയിൽ പങ്കുവെച്ച വീഡിയോയിൽ നടി വിൻസി പറഞ്ഞിരുന്നു. ചിത്രത്തിന്‍റെ സംവിധായകനടക്കം നടനോട് പിന്നീട് സംസാരിച്ചുവെന്നും സിനിമ മുടങ്ങാതിരിക്കാന്‍ താന്‍ സഹകരിക്കുകയായിരുന്നുവെന്നും വിന്‍സി വ്യക്തമാക്കിയിരുന്നു.
Content Summary: Vinci Aloshious’ Revelation: It’s Not Just One Person, The Guilty Should Exit the Film Industry
ജനാധിപത്യത്തിന്റെ നിലനിൽപ്പിന് സ്വതന്ത്ര മാധ്യമങ്ങൾ ആവശ്യമാണ്. സ്വതന്ത്രമായി പ്രവർത്തിക്കുന്ന മാധ്യമ സ്ഥാപനങ്ങൾക്കാകട്ടെ പൊതുജനങ്ങളുടെ പിന്തുണയും അത്യാവശ്യമാണ്. ഭയരഹിതമായ അന്വേഷണാത്മക റിപ്പോർട്ടിങ്ങും ആഴത്തിലുള്ള വിശകലനങ്ങളും 'അഴിമുഖ'ത്തിൽ തുടരുന്നതിന് ദയവായി ഞങ്ങളെ പിന്തുണയ്ക്കുക.