June 06, 2026 |
Share on

ജനമദ്ധ്യത്തില്‍ ശകാരിച്ച് ഐപിഎസ് ഉദ്യോഗസ്ഥയെ കരയിച്ചു: ബിജെപി എംഎല്‍എയുടെ നടപടി വിവാദം

എംഎല്‍എ തട്ടികയറുന്നതിന്റെ ദ്യശ്യങ്ങള്‍ ചിലര്‍ മൊബൈല്‍ ഫോണില്‍ പകര്‍ത്തുകയായിരുന്നു.

ഉത്തര്‍പ്രദേശിലെ ഗോരഖ്പൂരില്‍ ജനക്കൂട്ടത്തിനിടയില്‍ വച്ച് ഐപിഎസ് ഉദ്യോഗസ്ഥയെ ശകാരിച്ച ബിജെപി എംഎല്‍എയുടെ നടപടി വിവാദമാകുന്നു. ബിജെപി എംഎല്‍എയായ ഡോ.രാധാ മോഹന്‍ദാസ് അഗര്‍വാള്‍ ശകാരിച്ചതിനെ തുടര്‍ന്ന് ഐപിഎസ് ഉദ്യോഗസ്ഥയായ ചാരു നിഗം കരഞ്ഞിരുന്നു. ഞായറാഴ്ച വൈകിട്ടാണ് സംഭവം. കോയില്‍വാ ഗ്രാമത്തില്‍ വ്യാജമദ്യ വില്‍പനക്ക് പൊലീസ് കൂട്ടുനില്‍ക്കുന്നതായി ആരോപിച്ച് ഒരു സംഘം സ്ത്രീകള്‍ റോഡ് ഉപരോധിച്ചതോടെയാണ് സംഭവങ്ങളുടെ തുടക്കം. പ്രതിഷേധത്തിനിടെ സ്ഥലത്തുണ്ടായിരുന്ന പൊലീസും സ്ത്രീകളും തമ്മില്‍ സംഘര്‍ഷമുണ്ടായി. സ്ത്രീകളുടെ ഭാഗത്ത്് നിന്ന് കല്ലേറുണ്ടായി എന്നാരോപിച്ച് പൊലീസ് നടത്തിയ ലാത്തിച്ചാര്‍ജില്‍ സ്ത്രീകള്‍ക്ക് പരിക്കേറ്റു.

സംഭവത്തെ തുടര്‍ന്ന് സ്ഥലത്തെത്തിയ എംഎല്‍എ മുതിര്‍ന്ന ഐപിഎസ് ഉദ്യോഗസ്ഥയായ ചാരു നിഗമിനോട് തട്ടിക്കയറുകയായുരുന്നു. ‘ഞാന്‍ നിങ്ങളോടല്ല സംസാരിക്കുന്നത്?. നിങ്ങള്‍ ഒന്നും പറയേണ്ടതില്ല. മിണ്ടാതിരിക്കണം. നിങ്ങള്‍ നിങ്ങളുടെ പരിധി ലംഘിക്കരുത്.’ ചാരുവിന്? നേരെ വിരല്‍ ചൂണ്ടി എംഎല്‍എ രുക്ഷമായി സംസാരിക്കുകയായിരുന്നു. എന്നാല്‍ താനാണ് ചുമതലയുള്ള ഉദ്യോഗസ്ഥയെന്നും എന്ത് ചെയ്യണമെന്ന് തനിക്കറിയാമെന്നും ചാരു നിഗം മറുപടി നല്‍കി. എംഎല്‍എയുടെ ശകാരം രൂക്ഷമായതോടെ സങ്കടം സഹിക്കാനാകാതെ ചാരു നിഗം കരയുകയും ടവല്‍ കൊണ്ട് കണ്ണ് തുടയ്ക്കുകയുമായിരുന്നു.

എംഎല്‍എ തട്ടികയറുന്നതിന്റെ ദ്യശ്യങ്ങള്‍ ചിലര്‍ മൊബൈല്‍ ഫോണില്‍ പകര്‍ത്തുകയായിരുന്നു. എന്നാല്‍ താന്‍ ഉദ്യോഗസ്ഥയോട് അപമര്യാദയായി പെരുമാറിയിട്ടില്ലെന്നും സമരത്തില്‍ സംഘര്‍ഷമുണ്ടാക്കിയതിനാണ് പ്രതികരിച്ചതെന്നുമാണ് എംഎല്‍എ പറയുന്നത്. സമരം ചെയ്ത സ്ത്രീകളെ ഉദ്യോഗസ്ഥ ബലംപ്രയോഗിച്ച് നീക്കം ചെയ്തതാണ് സംഘര്‍ഷത്തില്‍ കലാശിച്ചത്. പൊലീസ് സ്ത്രീകളെ അടിക്കുകയും വയോധികനെ വലിച്ചിഴക്കുകയും ചെയ്തതായും എംഎല്‍എ ആരോപിച്ചു. ഇത് അംഗീകരിക്കാനാകില്ലെന്നും എംഎല്‍എ പറഞ്ഞു.

Leave a Reply

Your email address will not be published. Required fields are marked *

×