June 06, 2026 |
Share on

ഡിവൈഎഫ്‌ഐയുടെ തെരുവുനാടകം സംഘപരിവാറിന്റെ നുണപ്രചരണത്തിന് ഉപയോഗിക്കുന്നു

വിവിധ പേജുകളില്‍ ഷെയര്‍ ചെയ്യപ്പെട്ട വീഡിയോ കേരള വിരുദ്ധ പ്രൊപ്പഗാന്‍ഡയ്ക്കായാണ് ഉപയോഗിക്കപ്പെട്ടിരിക്കുന്നത്

ഗൗരി ലങ്കേഷിന്റെ കൊലപാതകത്തെ തുടര്‍ന്ന് ഡിവൈഎഫ്‌ഐ ഇവിടെ സംഘടിപ്പിച്ച തെരുവു നാടകം ഹിന്ദി ചാനലുകളില്‍ കേരളത്തിലെ ഇടതുപക്ഷ മുസ്ലിങ്ങള്‍ ഹിന്ദു സ്ത്രീയെ മര്‍ദ്ദിക്കുന്നു എന്ന വിധത്തില്‍ പ്രചരിക്കുന്നു. വിവിധ പേജുകളില്‍ ഷെയര്‍ ചെയ്യപ്പെട്ട വീഡിയോ കേരള വിരുദ്ധ പ്രൊപ്പഗാന്‍ഡയ്ക്കായാണ് ഉപയോഗിക്കപ്പെട്ടിരിക്കുന്നത്.

ഒരു സംഘം ആളുകള്‍ ഒരു കാര്‍ തടഞ്ഞു നിര്‍ത്തി ഒരു സ്ത്രീയെ പുറത്തേക്ക് വലിച്ചിറക്കുന്നതും ജയ് ശ്രീറാം എന്നുറക്കെ വിളിച്ചുകൊണ്ട് മര്‍ദ്ദിക്കുന്നിടത്തുമാണ് തെരുവു നാടകം ആരംഭിക്കുന്നത്. ഓടി രക്ഷപ്പെടാന്‍ ശ്രമിക്കുന്ന സ്ത്രീയെ അവര്‍ വെടിവച്ച് കൊല്ലുന്നു. അതോടെ ചുവന്ന ഷാള്‍ അരയില്‍ ചുറ്റിയ ഒരാള്‍ ‘അവള്‍ പോരാടി, പൊരുതി നിന്നു, ആര്‍എസ്എസിനെതിരെ ശബ്ദിച്ചു, അതാ ഒടുവില്‍ അവര്‍ ഇവളെയും കൊന്നിരിക്കുന്നു, പിടിച്ചുകെട്ടവരെ’ എന്ന് ഉറക്കെ ചോദിക്കുന്നു. എന്തിന് വേണ്ടി ഈ പാവപ്പെട്ട പത്രപ്രവര്‍ത്തകയെ നിങ്ങള്‍ കൊന്നു എന്ന ചോദ്യത്തിന് ‘ഞങ്ങള്‍ ആര്‍എസ്എസുകാര്‍ രാജ്യസ്‌നേഹികള്‍’ എന്ന് മറുപടി പറയുന്നു. സ്വാതന്ത്ര്യസമര പോരാട്ടത്തെ ഒറ്റുകൊടുത്ത, മഹാത്മാഗാന്ധിയെ വെടിവച്ച് കൊന്ന ഇവരാണ് പോല്‍ രാജ്യസ്‌നേഹികളെന്നും മൗനം അപകടമാണെന്നും ഫാസിസം നിങ്ങളുടെ അടുക്കളയിലേക്ക് വരെ എത്തിനോക്കിക്കൊണ്ടിരിക്കുന്നുവെന്നും മുന്നറിയിപ്പ് നല്‍കിയാണ് നാടകം അവസാനിക്കുന്നത്.

ഫേസ്ബുക്കില്‍ പ്രചരിക്കുന്ന വീഡിയോയില്‍ ഹിന്ദിയിലുള്ള വിവരണത്തില്‍ ‘അപകടകരം, കേരളത്തിലെ ഇടതുപക്ഷ മുസ്ലിങ്ങള്‍ ഒരു ഹിന്ദു സ്ത്രീയെ റോഡിലിട്ട് കൊലപ്പെടുത്തുന്നുവെന്നും ഹിന്ദുക്കള്‍ ഭീതിയില്‍. കേരളം സിറിയയാകുന്നുവോ?’ എന്നാണ് കൊടുത്തിരിക്കുന്നത്. കേരളത്തെ ഭീകര സംസ്ഥാനമായി പ്രഖ്യാപിക്കണം, ഇതാണോ കേരളത്തിലെ സമ്പൂര്‍ണ സാക്ഷരത തുടങ്ങിയ കമന്റുകളാണ് ഈ വീഡിയോയ്ക്ക് ലഭിക്കുന്നത്. അതേസമയം തെരുവുനാടകമാണെന്ന് വിശദീകരിച്ച് സത്യാവസ്ഥ ബോധ്യപ്പെടുത്താന്‍ ശ്രമിക്കുന്നവരെ സംഘപരിവാര്‍ അനുകൂലികള്‍ കൂട്ടത്തോടെ ആക്രമിക്കുന്നതും കാണാം.

വീഡിയോ കാണാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Leave a Reply

Your email address will not be published. Required fields are marked *

×