നിയമസഭാ തിരഞ്ഞെടുപ്പിന്റെ ഒന്നാം ഘട്ടത്തില്‍ 92 ശതമാനത്തിലധികം പോളിംഗ് രേഖപ്പെടുത്തി പുതിയ ചരിത്രം കുറിച്ച് പശ്ചിമ ബംഗാള്‍. 2021-ലെ നിയമസഭാ തിരഞ്ഞെടുപ്പിനേക്കാള്‍ 10 ശതമാനത്തിലധികം വര്‍ദ്ധനവാണ് ഇത്തവണ രേഖപ്പെടുത്തിയത്. വോട്ടര്‍ പട്ടികയില്‍ നിന്ന് മരണപ്പെട്ടവരെയും താമസം മാറിയവരെയും ഇരട്ടിപ്പുള്ളവരെയും ഒഴിവാക്കിക്കൊണ്ട് തിരഞ്ഞെടുപ്പ് കമ്മീഷന്‍ നടത്തിയ ‘സ്‌പെഷ്യല്‍ ഇന്റന്‍സീവ് റിവിഷന്‍’ (എസ് ഐ ആര്‍) വോട്ടര്‍മാരുടെ ആകെ എണ്ണത്തില്‍ കുറവുണ്ടാക്കിയതാണ് ഇത്രയും ഉയര്‍ന്ന ശതമാനത്തിന് പ്രധാന കാരണം. എങ്കിലും, പട്ടികയില്‍ പേര് നിലനിര്‍ത്തിയവര്‍ ആവേശത്തോടെ വോട്ട് രേഖപ്പെടുത്തിയതും ഈ വര്‍ദ്ധനവിന് പിന്നിലുണ്ട്.
റെക്കോര്‍ഡ് പോളിംഗ് ഭരണകക്ഷിയായ തൃണമൂല്‍ കോണ്‍ഗ്രസും പ്രതിപക്ഷമായ ബിജെപിയും തങ്ങള്‍ക്ക് അനുകൂലമായാണ് വിലയിരുത്തുന്നത്. ശതമാനക്കണക്കില്‍ പോളിംഗ് ഉയര്‍ന്നതായി കാണപ്പെടുമ്പോഴും, വോട്ട് ചെയ്തവരുടെ എണ്ണത്തില്‍ 2021-നെ അപേക്ഷിച്ച് 12 ശതമാനത്തിന്റെ കുറവുണ്ട്. അതായത്, കഴിഞ്ഞ തവണത്തേക്കാള്‍ 47 ലക്ഷത്തോളം പേര്‍ ഇത്തവണ വോട്ട് ചെയ്തിട്ടില്ല എന്നാണ് കണക്കുകള്‍ സൂചിപ്പിക്കുന്നത്.
കഴിഞ്ഞ ഒക്ടോബറില്‍ ആരംഭിച്ച ‘എസ്‌ഐആര്‍’ നടപടികളിലൂടെ ഏകദേശം 91 ലക്ഷം പേരെയാണ് വോട്ടര്‍ പട്ടികയില്‍ നിന്ന് നീക്കം ചെയ്തത്. ബംഗാളിലെ വോട്ടര്‍മാരുടെ എണ്ണത്തില്‍ 11.63 ശതമാനത്തിന്റെ കുറവ് ഇതിലൂടെ ഉണ്ടായി. പട്ടികയില്‍ പേര് ചേര്‍ത്തവര്‍ മരണപ്പെട്ടതോ, താമസം മാറിയതോ അല്ലെങ്കില്‍ ഒന്നിലധികം ഇടങ്ങളില്‍ പേരുള്ളതോ ആണെന്ന് കണ്ടെത്തിയതിനെ തുടര്‍ന്നാണ് കമ്മീഷന്‍ ഈ നടപടി സ്വീകരിച്ചത്. എന്നാല്‍ തൃണമൂല്‍ കോണ്‍ഗ്രസ് ഇതിനെ ശക്തമായി എതിര്‍ത്തു. ഈ നടപടിയെ ദേശീയ പൗരത്വ രജിസ്റ്ററുമായി (എന്‍ആര്‍സി) ഉപമിച്ച മുഖ്യമന്ത്രി മമത ബാനര്‍ജി, ഇതിനെതിരെ സുപ്രീം കോടതിയെ സമീപിച്ചിട്ടുണ്ട്.
തിരഞ്ഞെടുപ്പ് പ്രചാരണവേളയിലും വോട്ടര്‍ പട്ടികയിലെ ഈ ശുദ്ധീകരണ പ്രക്രിയ വലിയ ചര്‍ച്ചയായിരുന്നു. അനധികൃത കുടിയേറ്റക്കാരെ സംരക്ഷിക്കുകയാണ് മമത സര്‍ക്കാര്‍ ചെയ്യുന്നതെന്നും അവര്‍ക്ക് വോട്ടര്‍ പട്ടികയില്‍ സ്ഥാനമുണ്ടാകില്ലെന്നും ബിജെപി തിരിച്ചടിച്ചു. ‘കണ്ടെത്തുക, ഒഴിവാക്കുക, നാടുകടത്തുക’ എന്നതാണ് തങ്ങളുടെ നയമെന്ന് കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ വ്യക്തമാക്കിയിരുന്നു. വോട്ടെടുപ്പ് പൂര്‍ത്തിയായതോടെ, തൃണമൂലിന്റെ അഴിമതിയുടെയും ഗുണ്ടായിസത്തിന്റെയും സൂര്യന്‍ അസ്തമിച്ചുവെന്ന് അമിത് ഷാ അവകാശപ്പെട്ടു. എന്നാല്‍, തങ്ങളെ ഇല്ലാതാക്കാനുള്ള ബിജെപിയുടെ ഗൂഢാലോചനയെ ബംഗാളിലെ ജനങ്ങള്‍ വോട്ടിലൂടെ തകര്‍ക്കുമെന്നാണ് തൃണമൂല്‍ പ്രതികരിച്ചത്.
പട്ടികയില്‍ നിന്ന് പേര് നീക്കം ചെയ്യപ്പെടുമോ എന്ന ഭയം കാരണം രാജ്യത്തിന്റെ വിവിധ ഭാഗങ്ങളില്‍ ജോലി ചെയ്യുന്ന ബംഗാള്‍ സ്വദേശികള്‍ വോട്ട് ചെയ്യാനായി നാട്ടിലെത്തി. വോട്ടര്‍ പട്ടികയില്‍ പേരുണ്ടാകുക എന്നത് തങ്ങളുടെ നിലനില്‍പ്പിന്റെ പ്രശ്‌നമാണെന്ന് മുര്‍ഷിദാബാദില്‍ വോട്ട് ചെയ്യാനെത്തിയ കുടിയേറ്റ തൊഴിലാളികള്‍ പറഞ്ഞു. ബംഗാളിന് പുറമെ തമിഴ്‌നാട്ടിലും സമാനമായ രീതിയില്‍ വോട്ടര്‍ പട്ടിക പരിഷ്‌കരിച്ചിരുന്നു. അവിടെ 84.69 ശതമാനം റെക്കോര്‍ഡ് പോളിംഗ് ആണ് രേഖപ്പെടുത്തിയത്. പശ്ചിമ ബംഗാള്‍ ഉള്‍പ്പെടെ പത്തോളം സംസ്ഥാനങ്ങളില്‍ കമ്മീഷന്‍ നടത്തിയ ഈ പരിശോധനയിലൂടെ അഞ്ചര കോടിയോളം പേരുകളാണ് വോട്ടര്‍ പട്ടികയില്‍ നിന്ന് നീക്കം ചെയ്യപ്പെട്ടത്. ബംഗാളില്‍ ഈ പ്രക്രിയ കുറ്റമറ്റതാക്കാന്‍ മൈക്രോ ഒബ്‌സര്‍വര്‍മാരെയും ജുഡീഷ്യല്‍ ഓഫീസര്‍മാരെയും ഉള്‍പ്പെടെ കമ്മീഷന്‍ നിയമിച്ചിരുന്നു.
വിവരങ്ങള്‍ക്ക് കടപ്പാട്; ദി ഇന്ത്യന്‍ എക്‌സ്പ്രസ്
Content Summary: West Bengal Assembly election; 92% record polling, SIR Effect. around 47 lakh fewer people voted in these seats this time compared to 2021
ജനാധിപത്യത്തിന്റെ നിലനിൽപ്പിന് സ്വതന്ത്ര മാധ്യമങ്ങൾ ആവശ്യമാണ്. സ്വതന്ത്രമായി പ്രവർത്തിക്കുന്ന മാധ്യമ സ്ഥാപനങ്ങൾക്കാകട്ടെ പൊതുജനങ്ങളുടെ പിന്തുണയും അത്യാവശ്യമാണ്. ഭയരഹിതമായ അന്വേഷണാത്മക റിപ്പോർട്ടിങ്ങും ആഴത്തിലുള്ള വിശകലനങ്ങളും 'അഴിമുഖ'ത്തിൽ തുടരുന്നതിന് ദയവായി ഞങ്ങളെ പിന്തുണയ്ക്കുക.