May 20, 2025 |
Share on

സിന്ധു നദീജലകരാര്‍ ഏകപക്ഷീയമായി റദ്ദാക്കിയ ഇന്ത്യയുടെ നടപടിയുടെ പ്രത്യാഘാതമെന്ത്?

നഷ്ടം എല്ലാക്കാലത്തും സഹിക്കാന്‍ ഇന്ത്യ തയ്യാറായിരുന്നു – അതാണ് ഈ വിഷയത്തിലെ ലോകശക്തിയായ ഇന്ത്യയുടെ വിശ്വസ്യത. അതാണിപ്പോള്‍ നഷ്ടപ്പെടുത്തിയിരിക്കുന്നത്.

കേരളവും തമിഴ്നാടും പല തരത്തിലും ദ്രാവിഡ സംസ്‌കാരം പങ്കുവയ്ക്കുന്നുണ്ടെങ്കിലും പിണറായി വിജയനും എം.കെ.സ്റ്റാലിനും പരസ്പരം ബഹുമാനിക്കുന്ന വിശ്വസിക്കുന്ന വലിയ നേതാക്കളായിരുന്നിട്ടും മുല്ലപ്പെരിയാര്‍ പ്രശ്നം ഇരു സംസ്ഥാനങ്ങള്‍ക്കുമിടയില്‍ പരിഹരിക്കപ്പെട്ടിട്ടില്ല. തെക്കേ ഇന്ത്യയുടെ മറ്റ് പല ഐക്യത്തിനിടയിലും കാവേരി നദീജല തര്‍ക്കം ഇടയ്ക്കിടെ ഉയര്‍ന്ന് വരും. അഥവാ ജല സ്രോതസിന്റെ പേരിലുള്ള തര്‍ക്കമെന്നത് മനുഷ്യരുടെ ജീവന്മരണ പ്രതിസന്ധിയാണ്. കുടിവെള്ളവും കൃഷിയും വ്യവസായവും മാത്രമല്ല, അനുദിന ജീവിതത്തിന് വെള്ളമില്ലാതെ നിവൃത്തിയില്ല. അതുകൊണ്ടാണ് ഇന്ത്യയും പാകിസ്ഥാനും തമ്മിലുള്ള ദീര്‍ഘകാലത്തെ പ്രതിസന്ധികള്‍ മറികടന്ന് 1960-ല്‍ സിന്ധു നദീജല കരാര്‍ ഒപ്പിടുന്നത്. ജവഹര്‍ലാല്‍ നെഹ്‌റുവെന്ന ധിഷണാശാലിയായ ലോക നേതാവിന്റെ ദീര്‍ഘവീക്ഷണം ഇതിലെ കരാര്‍ വ്യവസ്ഥകളില്‍ പ്രതിഫലിക്കുന്നത് നമുക്ക് കാണാം,

സാധാരണ കരാറുകള്‍ വളരെ വരണ്ട ഭാഷയിലുള്ളതാണ്. എങ്കിലും സിന്ധു നദീജല കരാറില്‍ എനിക്കിഷ്ടപ്പെട്ട ഭാവനാപൂര്‍ണമായ ഒരു വാചകമുണ്ട്. ‘കരാറിലെ ഏതെങ്കിലും ഒരു വ്യവസ്ഥ ഒരു കക്ഷി തെറ്റിച്ചു എന്നതിന്റെ പേരില്‍ രണ്ടാം കക്ഷിക്കും ഏതെങ്കിലും വ്യവസ്ഥ ലംഘിക്കാന്‍ അനുവാദമില്ല’ എന്നതാണ്. നാടന്‍ ഭാഷയില്‍ ഭാഷയില്‍ പറഞ്ഞാല്‍, ‘നീ എന്നെ ചീത്ത പറഞ്ഞു, അതുകൊണ്ടാണ് ഞാന്‍ അടി തന്നത്’ എന്ന് പറയാന്‍ പാടില്ല. ചീത്ത പറഞ്ഞത് പരിഗണിക്കാന്‍ കരാറില്‍ വ്യവസ്ഥയുണ്ടാകും. ഇതിനാണ് തര്‍ക്ക പരിഹാര സംവിധാനം എന്ന് പറയുന്നത്.

65 വര്‍ഷങ്ങള്‍ കഴിഞ്ഞു ഇന്ത്യയും പാകിസ്ഥാനും ഈ നദീജലകരാര്‍ ഒപ്പിട്ടതിന് ശേഷം. ഇരുരാജ്യങ്ങള്‍ക്കുമിടയില്‍ പല പ്രശ്നങ്ങളും നടന്നു. യുദ്ധങ്ങളും തീവ്രവാദി ആക്രമണങ്ങളുമുണ്ടായി. പരസ്പരം തള്ളിപ്പറഞ്ഞു. നയതന്ത്രബന്ധങ്ങള്‍ പലവട്ടം നിര്‍ത്തിവച്ചു. എന്നാല്‍ ഒരിക്കല്‍ പോലും സിന്ധു നദീജല കരാറില്‍ തൊട്ടിരുന്നില്ല. അത് ഏറ്റവും സാധാരണക്കാരായ മനുഷ്യരുടെ ജീവിതത്തിന്റെ ജീവരേഖയാണ്, അതില്‍ തൊടരുത് എന്നത് രാജ്യങ്ങളുടെ വിശ്വാസത്യയുടെ പ്രതീകമാണ് എന്ന തരത്തിലാണ് ഇതിന്റെ കരാര്‍ സൃഷ്ടിച്ചിരുന്നത്. ഭരണഘടനയുടെ 253-ാം വകുപ്പനുസരിച്ചാണ് അന്തരാഷ്ട്രകരാറുകളില്‍ ഏര്‍പ്പെടാന്‍ പാര്‍ലമെന്റിന് അധികാരം ലഭിക്കുന്നത്. അതിന്റെ പ്രകാരമാണ് ഈ കരാര്‍ തന്നെ സംഭവിക്കുന്നത്.

പശ്ചാത്തലം
ലോകത്തിലെ ഏറ്റവും മനുഷ്യത്വപരവും സമാധാനപരവുമായ ജലകരാര്‍ എന്നാണ് ജവഹര്‍ലാല്‍ നെഹ്‌റുവും അയൂബ് ഖാനും ചേര്‍ന്ന് ലോകബാങ്കിന്റെ മധ്യസ്ഥതയില്‍ 1960 ഒപ്പിട്ട സിന്ധു നദീ ജല അന്താരാഷ്ട്ര കരാര്‍ വിശേഷിപ്പപ്പെടുന്നത്. കരാറിന് പ്രകാരം കിഴക്കന്‍ നദികളായ റാവി, ബ്യാസ്, സത്‌ലജ് എന്നിവയുടെ പൂര്‍ണ അവകാശം ഇന്ത്യയ്ക്ക് ലഭിക്കുമ്പോള്‍, പടിഞ്ഞാറന്‍ നദികളായ സിന്ധു, ഝലം, ചെനാബ് എന്നിവയുടെ അവകാശം പാകിസ്ഥാന് ലഭിക്കും- ഇതാണ് കരാറിന്റെ രത്ന ചുരുക്കം. സിന്ധു നദിയില്‍ നിന്നുള്ള വെള്ളത്തിന്റെ 80% പാകിസ്ഥാന് ലഭിക്കുന്നു എന്നതാണ് പാക്കിസ്ഥാന് ഇതുകൊണ്ടുള്ള പ്രധാന പ്രയോജനം. ഇരു രാജ്യങ്ങളും തമ്മിലുള്ള നദികളുടെ ഉപയോഗം സംബന്ധിച്ച് സഹകരണത്തിനും വിവര കൈമാറ്റത്തിനുമുള്ള ഒരു സംവിധാനം ഒരു അന്തര്‍ദേശീയമായ നിബന്ധനകള്‍ക്കും പ്രയോഗികരീതികള്‍ക്കും അനുസരിച്ച് ക്രമീകരിച്ചിരിക്കുന്നു.

പെര്‍മനന്റ് ഇന്‍ഡസ് കമ്മീഷന്‍ എന്നറിയപ്പെടുന്ന ഈ കമ്മീഷനില്‍ ഓരോ രാജ്യത്തുനിന്നും ഒരു കമ്മീഷണര്‍ ഉള്‍പ്പെടുന്നു. കാലാകാലങ്ങളില്‍ ഉയര്‍ന്നുവന്നേക്കാവുന്ന പ്രശ്നങ്ങള്‍ കൈകാര്യം ചെയ്യുന്നതിനുള്ള വ്യത്യസ്തമായ നടപടിക്രമങ്ങളും ഉടമ്പടിയില്‍ ഉള്‍ച്ചേര്‍ത്തിട്ടുണ്ട്. : ‘ചോദ്യങ്ങള്‍’ കമ്മീഷന്‍ കൈകാര്യം ചെയ്യുന്നു; ‘വ്യത്യാസങ്ങള്‍’ ഒരു നിഷ്പക്ഷ വിദഗ്ദ്ധന്‍ പരിഹരിക്കണം; ‘തര്‍ക്കങ്ങള്‍’ ‘ആര്‍ബിട്രേഷന്‍ കോടതി’ എന്ന് വിളിക്കപ്പെടുന്ന ഒരു അഡ്‌ഹോക്ക് ആര്‍ബിട്രേഷന്‍ ട്രൈബ്യൂണലിന് റഫര്‍ ചെയ്യണം.

ഉടമ്പടിയില്‍ ഒപ്പുവച്ച കക്ഷി എന്ന നിലയില്‍, ലോക ബാങ്കിന്റെ പങ്ക് പരിമിതവും നടപടിക്രമപരവുമാണ്.

പ്രത്യേകിച്ചും, ‘വ്യത്യാസങ്ങള്‍’, ‘തര്‍ക്കങ്ങള്‍’ എന്നിവയുമായി ബന്ധപ്പെട്ട അതിന്റെ പങ്ക്, ഏതെങ്കിലും കക്ഷികളോ രണ്ടുപേരോ ആവശ്യപ്പെടുമ്പോള്‍ നിഷ്പക്ഷ വിദഗ്ദ്ധന്റെയോ കോര്‍ട്ട് ഓഫ് ആര്‍ബിട്രേഷന്‍ നടപടിക്രമങ്ങളുടെയോ പശ്ചാത്തലത്തില്‍ ചില റോളുകള്‍ നിറവേറ്റുന്നതിന് വ്യക്തികളെ നിയോഗിക്കുന്നതില്‍ മാത്രമേ വേള്‍ഡ് ബാങ്കിന് പങ്ക് ഉള്ളൂ- വിഷയങ്ങളില്‍ നേരിട്ട് ഇടപെടുന്നതിനോ, പരിഹാരം നിര്‍ദ്ദേശിക്കുന്നതിനോ വേള്‍ഡ് ബാങ്കിന് അധികാരമില്ല.

ചുരുക്കത്തില്‍, സ്വാതന്ത്ര്യാനന്തരം, നിരന്തരം ഭീകര ആക്രമണങ്ങളും, അധിനിവേശവും, യുദ്ധവും അവസാനം ന്യുക്ലിയര്‍ ആയുധങ്ങള്‍ സംഭരിക്കുന്നതുവരെ പാക്കിസ്ഥാന്‍ മുന്നോട്ട് പോയിട്ടും ഈ കരാര്‍ മുഖ്യ വിഷയമായി മുന്നോട്ട് വരാത്തതിന്റെ കാരണം, ഇന്ത്യ പാലിക്കുന്ന സംയമനം മാത്രമായിരുന്നില്ല, സിന്ധു നദീജല കരാര്‍ അങ്ങേയറ്റം മനുഷ്യത്വപരമായി നിര്‍മിച്ച ഒരു കരാര്‍ ആയിരുന്നു എന്നതാണ്. സാങ്കേതികമായി പറഞ്ഞാല്‍ നഷ്ടം എല്ലാക്കാലത്തും സഹിക്കാന്‍ ഇന്ത്യ തയ്യാറായിരുന്നു – അതാണ് ഈ വിഷയത്തിലെ ലോകശക്തിയായ ഇന്ത്യയുടെ വിശ്വസ്യത. അതാണിപ്പോള്‍ നഷ്ടപ്പെടുത്തിയിരിക്കുന്നത്.

അതേസമയം പാക്കിസ്ഥാന്റെ എല്ലാക്കാലത്തെയും ഭയം, ഊര്‍ജ്ജ ആവശ്യത്തിന് ഇന്ത്യ ഡാം നിര്‍മ്മിക്കുകയോ, വൈര്യത്തിന്റെ പേരില്‍ വഴി തിരിച്ചു വിടുകയോ, പിന്നെ ഗാര്‍ഹിഹ, കാര്‍ഷിക, വ്യവസായ ആവശ്യത്തിന്ന് പാക്കിസ്ഥാന് ജലം ലഭിക്കാന്‍ മറ്റു വഴികളൊന്നുമില്ല. ഇന്ത്യ പാക്കിസ്ഥാന്‍ പ്രശ്നത്തിന്റെ ശരിയായ ജിയോ പൊളിറ്റിക്സിന്റെ കാതല്‍ ഇതാണ്. അവിടുത്തെ സര്‍ക്കാരിനെ ഭരിക്കുന്ന മിലിട്ടറിയും ചുരുക്കം തീവ്രവാദ ഗ്രൂപ്പുകളുടെയും ഒഴിവാക്കിയാല്‍ 90 ശതമാനം പാക്കിസ്ഥാനികള്‍ക്കും ഇന്ത്യയുമായി ഒരു പ്രശ്നവുമില്ല.

അവര്‍ നമ്മില്‍ നിന്നും പിരിഞ്ഞു പോയ സഹോദര രാജ്യമാണ്, ശത്രു രാജ്യമല്ല. അവിടെ ഒരു ശക്തമായ ഒരു സര്‍ക്കാര്‍ ഉണ്ടായാല്‍ നമ്മുടെ ഏറ്റവും നല്ല അയല്‍ക്കാരായിരിക്കും അവര്‍.

ഇത് ഏറ്റവും നന്നായി മനസിലാക്കിയ ആള്‍ ആയിരുന്നു നെഹ്‌റു. ജലവിഷയത്തില്‍ എല്ലാ വിട്ടു വീഴ്ചകളും നല്‍കി അവരെ കൂടെ നിര്‍ത്താനാണ് നെഹ്‌റു ശ്രമിച്ചത്. അവര്‍ക്ക് അനുപാതരഹിതമായി ജലം അനുവദിച്ചത് നല്‍കിയത് ഒരു രാഷ്ട്രീയ ദീര്‍ഘവീക്ഷണത്തിന്റെ ഭാഗമായിരുന്നു, അദ്ദേഹത്തിന്റെ കഴിവുകേടല്ല. അതുകൊണ്ട് വിശാലമായ കശ്മീര്‍ സംഘര്‍ഷത്തില്‍ നിന്ന് സ്വതന്ത്രമായി ജല തര്‍ക്കം മാറ്റി നിര്‍ത്തി കൈകാര്യം ചെയ്യാന്‍ നെഹ്‌റു തീരുമാനിച്ചത്.

നെഹ്‌റുവിനു ശേഷം വന്ന ഏത് പ്രധാന മന്ത്രി ആയിരുന്നെങ്കിലും ഇത്രയും ഉദരമതി ആകുമായിരുന്നില്ല എന്നാണ് വ്യക്തിപരമായ അഭിപ്രായം. അതാണ് നെഹ്‌റുവിവിന്റെ മഹത്വം.

ഏപ്രില്‍ 23 ല്‍, കശ്മീരില്‍ നടന്ന മാരകമായ തീവ്രവാദ ആക്രമണത്തെത്തുടര്‍ന്ന് ഇന്ത്യ ഈ ജലകരാറിലെ പങ്കാളിത്തം താല്‍ക്കാലികമായി നിര്‍ത്തിവച്ചിരിക്കുന്നു. ദീര്‍ഘകാലമായി നിലനില്‍ക്കുന്ന ജല പങ്കിടല്‍ ക്രമീകരണത്തിലെ ഈ പ്രധാന മാറ്റം ഉഭയകക്ഷി ബന്ധങ്ങള്‍ക്കും പ്രാദേശിക സ്ഥിരതയ്ക്കും ഗുരുതരമായ പ്രത്യാഘാതങ്ങള്‍ ഉണ്ടാക്കും.

സിന്ധു നദീജല കരാര്‍ ഇന്ത്യ താല്‍ക്കാലികമായി നിര്‍ത്തിവച്ചതിനെ പാകിസ്ഥാന്‍ ശക്തമായി അപലപിച്ചു, ഇത് ‘ജലയുദ്ധം’ എന്നും അന്താരാഷ്ട്ര നിയമങ്ങളുടെ ലംഘനമാണെന്നും മുദ്രകുത്തിയിട്ടുണ്ട്. – ഇതൊന്നും ശുഭകരമല്ല.

പാകിസ്ഥാന്‍ ഒരു ആണവ ശക്തിയാണ്. ഉടനടി സൈനിക പ്രതികാരം സാധ്യമല്ലെങ്കിലും, പ്രശ്നം പരിഹരിക്കുന്നതിന് ഇസ്ലാമാബാദ് നയതന്ത്രപരവും നിയമപരവുമായ മാര്‍ഗങ്ങള്‍ ആദ്യം തേടുമെന്ന് സമാധാനിക്കാം. അവിടം കൊണ്ട് പരിഹരിക്കാന്‍ കഴിഞ്ഞില്ലെങ്കില്‍ എന്താകും എന്ന ഊഹിക്കാന്‍ കഴിയില്ല. കശ്മീരിലുണ്ടായ ആക്രമണം നമ്മുടെ രഹസ്യാന്വേഷണ സംവിധാനങ്ങളുടെ പരാജയമാണ്. അതിന്റെ ഉത്തരവാദിത്തം ആഭ്യന്തരമന്ത്രി അമിത്ഷാക്കാണ്.

സ്വാന്തന്ത്ര്യാനന്തരം നിരന്തരം ആക്രമണം നേരിട്ട ഇന്ത്യ ഒരു രാജ്യത്തെയും നശിപ്പിക്കാന്‍ ശ്രമിച്ചിട്ടില്ല, അതല്ല നമ്മുടെ പാരമ്പര്യം.  What are the consequences of India unilaterally scrapping the Indus Waters Treaty?

Content Summary; What are the consequences of India unilaterally scrapping the Indus Waters Treaty?

സജി മാര്‍ക്കോസ്

സജി മാര്‍ക്കോസ്

എഴുത്തുകാരന്‍, യാത്രികന്‍, ബഹ്‌റൈനില്‍ ജോലി ചെയ്യുന്നു

More Posts

Follow Author:
Facebook

Support Azhimukham

ജനാധിപത്യത്തിന്റെ നിലനിൽപ്പിന് സ്വതന്ത്ര മാധ്യമങ്ങൾ ആവശ്യമാണ്. സ്വതന്ത്രമായി പ്രവർത്തിക്കുന്ന മാധ്യമ സ്ഥാപനങ്ങൾക്കാകട്ടെ പൊതുജനങ്ങളുടെ പിന്തുണയും അത്യാവശ്യമാണ്. ഭയരഹിതമായ അന്വേഷണാത്മക റിപ്പോർട്ടിങ്ങും ആഴത്തിലുള്ള വിശകലനങ്ങളും 'അഴിമുഖ'ത്തിൽ തുടരുന്നതിന് ദയവായി ഞങ്ങളെ പിന്തുണയ്ക്കുക.

Leave a Reply

Your email address will not be published. Required fields are marked *

×