ഇന്ത്യയെ നടുക്കിയ ഭീകരാക്രമണമാണ് തെക്കന്‍ കശ്മരിലെ പഹല്‍ഗാമില്‍ ചൊവ്വാഴ്ച്ച നടന്നത്. ഇതുവരെ പുറത്തുവന്ന വിവരങ്ങള്‍ പ്രകാരം ഒരു മലയാളി ഉള്‍പ്പെടെ 28 പേര്‍ കൊല്ലപ്പെട്ടിട്ടുണ്ട്. നിരവധി പേര്‍ക്ക് പരിക്കേറ്റിട്ടുണ്ട്.
ഏപ്രില്‍ 22 ചൊവ്വാഴ്ച്ച ഉച്ചകഴിഞ്ഞ് 2.30 ഓടെയാണ് വിനോദ സഞ്ചാരികള്‍ക്ക് നേരെ അജ്ഞാതരായ ഭീകരര്‍ നിറയൊഴിക്കുന്നത്. പാകിസ്താന്‍ കേന്ദ്രമായി പ്രവര്‍ത്തിക്കുന്ന ലഷ്‌കര്‍-ഇ-തൊയ്ബയുടെ ഔട്ട്ഫിറ്റ് ഗ്രൂപ്പായ ദി റെസിസ്റ്റന്‍സ് ഫ്രണ്ട് ആണ് നിലവില്‍ ആക്രമണത്തിന്റെ ഉത്തരവാദിത്തം ഏറ്റെടുത്തിരിക്കുന്നത്. സൗത്ത് ഏഷ്യ ടെററിസം പോര്‍ട്ടലില്‍ നിന്നുള്ള വിവരങ്ങള്‍ പ്രകാരം, ആര്‍ട്ടിക്കിള്‍ 370 റദ്ദാക്കല്‍, ജമ്മു കശ്മീരിന്റെ പ്രത്യേക പദവി നീക്കം ചെയ്യുകയും ചെയ്തിന് പിന്നാലെ 2019 ഓഗസ്റ്റിലാണ് ദി റെസിസ്റ്റന്‍സ് ഫ്രണ്ട് (ടിആര്‍എഫ്) എന്ന ഭീകര സംഘടന രൂപീകൃതമാകുന്നത്. ആദ്യം ഇതൊരു ഓണ്‍ലൈന്‍ സംഘടനയായാണ് രൂപീകരിക്കുന്നത്. വിവരങ്ങള്‍ പ്രകാരം കറാച്ചിയായിരുന്നു ആസ്ഥാനം. ശക്തമായ സോഷ്യല്‍ മീഡിയ പ്ലാറ്റ്‌ഫോം ടിആര്‍എഫിന് ഉള്ളതായി പറയുന്നു. ഫെയ്‌സ്ബുക്ക്, വാട്‌സ്ആപ്പ്, ടെലഗ്രാം, എക്‌സ്(ട്വിറ്റര്‍), ടാംടാം,ചിര്‍പ്‌വയര്‍ എന്നിവ കാര്യക്ഷമമായി ഇവര്‍ ഉപയോഗപ്പെടുത്തുണ്ട്. ഈ സാമൂഹിക മാധ്യമങ്ങള്‍ വഴി ഇന്ത്യ വിരുദ്ധ പ്രൊപഗാണ്ട വാര്‍ത്തകളും, തീവ്രവാദത്തെ പ്രോത്സാഹിപ്പിക്കുന്ന കാര്യങ്ങളും അതുപോലെ യുവാക്കളെ സംഘടനയിലേക്ക് ആകര്‍ഷിക്കാനുള്ള വഴികളും ഇവര്‍ തേടുന്നുണ്ട്. ലഷ്‌കറിനെ കൂടാതെ, തെഹ്‌രീക്-ഇ-മില്ലറ്റ് ഇസ്ലാമിയ, ഗസ്‌നാവി ഹിന്ദ് എന്നീ ഭീകരസംഘടനയുടെ വിഭാഗങ്ങളും ടിആര്‍എഫിന്റെ ഭാഗമാണ്.
ഓണ്‍ലൈന്‍ സംഘടനയില്‍ നിന്നാണ് ആള്‍ബലം കൂടിയൊരു തീവ്രവാദ ഗ്രൂപ്പായി മാറുന്നത്. ഷെയ്ഖ് സജ്ജദ് ഗുല്‍ ആണ് സംഘടനയുടെ നിലവിലെ കമാണ്ടര്‍. ഇയാളെ രാജ്യം തേടുന്ന തീവ്രവാദിയായി സര്‍ക്കാര്‍ മുദ്രകുത്തിയിട്ടുണ്ട്. ദേശീയ അന്വേഷണ ഏജന്‍സി(എന്‍ ഐ എ) ഗുല്ലിനെ കുറിച്ച് വിവരം നല്‍കുന്നവര്‍ക്ക് പാരിതോഷികം പ്രഖ്യാപിച്ചിട്ടുണ്ട്. മുഹമ്മദ് അബ്ബാസ് ഷെയ്ഖ് എന്നയാളാണ് സംഘടനയുടെ സഹസ്ഥാപകനായി പറയുന്നത്. സാജിത് ജട്ട്, സലിം റഹ്‌മാനി എന്നിവരും ടിആര്‍എഫിന്റെ നേതൃത്വനിരയിലുള്ള ഭീകരരാണ്. ഇവരെല്ലാവരും തന്നെ ലഷ്‌കറുമായി ബന്ധമുള്ളവരാണ്.
ജമ്മു കശ്മീരില്‍ 85,000ത്തിലധികം താമസസ്ഥലങ്ങള്‍ തദ്ദേശീയരല്ലാത്തവര്‍ക്ക് നല്‍കിയിട്ടുണ്ട്, ഇത് ഇന്ത്യന്‍ അധിനിവേശ ജമ്മു-കശ്മീരില്‍ ജനസംഖ്യാപരമായ മാറ്റത്തിന് വഴിയൊരുക്കി. വിനോദസഞ്ചാരികളായി വേഷംമാറിയെത്തി, ഇവിടെ താമസസ്ഥലം നേടിയെടുത്ത്, തുടര്‍ന്ന് അവരാണ് ഈ ഭൂമിയുടെ ഉടമസ്ഥരാണെന്ന് സ്ഥാപിക്കുകയാണ് ഇവിടെയെത്തുന്നവര്‍. അത്തരത്തില്‍, അനധികൃതമായി താമസിക്കാന്‍ ശ്രമിക്കുന്നവര്‍ അക്രമിക്കപ്പെടും’ എന്നാണ് വിനോദ സഞ്ചാരികള്‍ക്കെതിരേ നടത്തിയ ഭീകരാക്രമണത്തെ ന്യായീകരിച്ചുകൊണ്ട് ടിആര്‍ഫ് അവകാശപ്പെടുന്നത്. തെറ്റായ പ്രവര്‍ത്തികളില്‍ ഏര്‍പ്പെടരുതെന്ന് തദ്ദേശിയരായവര്‍ക്കും പുറത്തു നിന്നുള്ളവര്‍ക്കും പലതവണ മുന്നറിയിപ്പ് നല്‍കിയിരുന്നതായും ടിആര്‍എഫ് അവകാശപ്പെടുന്നു.
2023 ജനുവരയിലാണ് ഇന്ത്യന്‍ ആഭ്യന്തര മന്ത്രാലയം ദി റെസിസ്റ്റന്‍സ് ഫ്രണ്ടിനെ നിരോധിക്കുന്നത്. ടിആര്‍എഫിന്റെ പ്രവര്‍ത്തനങ്ങള്‍ ഇന്ത്യയുടെ ദേശീയ സുരക്ഷയ്ക്കും പരമാധികാരത്തിനും ഹാനികരമാണെന്നായിരുന്നു ആഭ്യന്തരമന്ത്രാലയം അറിയിച്ചത്. ഓണ്‍ലൈന്‍ പ്ലാറ്റ്‌ഫോം വഴി യുവാക്കളെ സംഘടനയിലേക്ക് റിക്രൂട്ട് ചെയ്യുന്നതും, തീവ്രവാദ പ്രവര്‍ത്തനങ്ങള്‍ക്കായി യുവാക്കളെ ഉപയോഗിക്കുന്നതിനും, ഇന്ത്യയിലേക്കുള്ള ഭീകരരുടെ നുഴഞ്ഞു കയറ്റത്തിനും, അതുപോലെ പാകിസ്താനില്‍ നിന്നും ആയുധങ്ങളും മയക്കുമരുന്നുകളും ജമ്മു കശ്മീരില്‍ എത്തിക്കുന്നതിലുമെല്ലാം ടിആര്‍എഫിന് പങ്കുണ്ടെന്ന് ഇന്ത്യ കണ്ടെത്തിയിരുന്നു.
2019-20 കാലത്ത് കശ്മീര്‍ ലക്ഷ്യം വച്ച് രൂപീകൃതമായ ഭീകരസംഘടനങ്ങളില്‍ ഒന്നായ റെസിസ്റ്റന്‍സ് ഫ്രണ്ടിനെ കുറിച്ച് അക്കാലത്ത് തന്നെ പല മുന്നറിയിപ്പുകളും വന്നിരുന്നു. 2023 ല്‍ ഇന്ത്യന്‍ ഭരണകൂടം ടിആര്‍എഫിനെയും മറ്റൊരു സംഘടനയായ പീപ്പിള്‍സ് ആന്റി-ഫാസിസ്റ്റ് ഫ്രണ്ട്(പിഎഎഫ്എഫ്)-നെയും യുഎപിഎ നിയമപ്രകാരം ഭീകരസംഘടനകളായി മുദ്രകുത്തിയിരുന്നു. പാകിസ്താന്‍ കേന്ദ്രമായി പ്രവര്‍ത്തിക്കുന്ന ലഷ്‌കര്‍-ഇ-തൊയ്ബയുമായി ടിആര്‍എഫിനും ജയ്ഷ്-ഇ- മൊഹമ്മദുമായി പിഎഎഫ്എഫ്-നും ബന്ധമുണ്ടെന്ന് കേന്ദ്ര ആഭ്യന്തര മന്ത്രാലയവും വ്യക്തമാക്കിയിരുന്നു. ‘സ്വദേശി പ്രതിരോധ പ്രസ്ഥാനങ്ങള്‍’ എന്നായിരുന്നു പാകിസ്താന്‍ അവയെ വിശേഷിപ്പിച്ചത്. എന്നാല്‍ തങ്ങള്‍ക്ക് ഈ രണ്ട് സംഘടനകളുമായി ഒരു തരത്തിലുള്ള ബന്ധം ഇല്ലെന്നും പാകിസ്താന്‍ വാദിച്ചിരുന്നു.
റിപ്പോര്‍ട്ടുകള്‍ പ്രകാരം, ജമ്മു കശ്മീരില്‍ ഇതിനു മുമ്പും പലവിധ ആക്രമണങ്ങള്‍ ടിആര്‍എഫ് നടത്തിയിട്ടുണ്ട്. സാധാരണക്കാര്‍ മുതല്‍ സുരക്ഷ സേനയെയും രാഷ്ട്രീയ നേതാക്കളെയും വരെ അവര്‍ ലക്ഷ്യം വച്ചിട്ടുണ്ട്. ഇവരുടെ പ്രവര്‍ത്തനങ്ങള്‍ പാക് സഹായം കിട്ടുന്നുണ്ടെന്നതാണ് വിവരം. പാക് ചാര സംഘടനയായ ഇന്റര്‍-സര്‍വീസ് ഇന്റലിജന്‍സ്( ഐഎസ്‌ഐ) കശ്മീര്‍ താഴ്‌വരയില്‍ അശാന്തി നിലനിര്‍ത്താന്‍ ടിആര്‍എഫിനെ ഉപയോഗിക്കുന്നുണ്ടെന്നും വിവരമുണ്ട്.
കള്ളപ്പണം വെളുപ്പിക്കല്‍, തീവ്രവാദ ധനസഹായം എന്നിവയ്ക്കെതിരെ പോരാടുന്നതിനുള്ള രാജ്യങ്ങളുടെ ശ്രമങ്ങള്‍ നിരീക്ഷിക്കുന്ന അന്താരാഷ്ട്ര സ്ഥാപനമായ ഫിനാന്‍ഷ്യല്‍ ആക്ഷന്‍ ടാസ്‌ക് ഫോഴ്സിന്റെ (എഫ്എടിഎഫ്) സൂക്ഷ്മപരിശോധനയ്ക്ക് പാകിസ്താന്‍ വിധേയമായിരുന്ന സമയത്താണ് ടിആര്‍എഫ് രൂപീകരിക്കപ്പെടുകയോ പുനര്‍നാമകരണം ചെയ്യപ്പെടുകയോ ചെയ്തിട്ടുള്ളതെന്ന നിഗമനമാണ് ഒരു മുതിര്‍ന്ന പോലീസ് ഉദ്യോഗസ്ഥന്‍ മാധ്യമങ്ങളോട് പങ്കുവച്ചിരിക്കുന്നത്. ദി റെസിസ്റ്റന്‍സ് ഫ്രണ്ട് എന്ന പേര് പോലും വളരെ തന്ത്രപരമായി തിരഞ്ഞെടുത്തതാണെന്ന് ഈ ഉദ്യോഗസ്ഥന്‍ പറയുന്നു. മതവിഭാഗത്തെ സൂചിപ്പിക്കുന്നതിനു പകരം ഒരു പൊതുപ്രസ്ഥാനമാണെന്ന് തെറ്റിദ്ധരിപ്പിക്കാനാണ് ഇത്തരമൊരു പേര് തിരഞ്ഞെടുത്തതെന്നാണ് ഉദ്യോഗസ്ഥന്‍ പറയുന്നത്.
ലഷ്‌കര്‍, ജെയ്ഷെ മുഹമ്മദ് എന്നിവയെ പോലെ മതത്തിന്റെ പ്രതിഫലനം പേരില്‍ വരുന്നൊരു സംഘടന വേണ്ടെന്നത് പാകിസ്താന്റെ തന്ത്രമായിരുന്നു. കശ്മീര്‍ തീവ്രവാദത്തെ ഒരു തദ്ദേശീയ പ്രശ്‌നമായി ഉയര്‍ത്തിപ്പിടിക്കാനാണ് പാകിസ്താന്‍ ശ്രമിച്ചത്. അതുകൊണ്ടാണവര്‍ ആഗോള രാഷ്ട്രീയത്തില്‍ ഒരു പ്രത്യേക മൂല്യമുള്ള ‘പ്രതിരോധം’ എന്ന പേര് തിരഞ്ഞെടുത്തതെന്നും പൊലീസ് ഉദ്യോഗസ്ഥന്‍ പറയുന്നു. ഇസ്ലാമിക അര്‍ത്ഥതലങ്ങളില്‍ നിന്ന് അകലം പാലിക്കുക എന്നതായിരുന്നു ഗ്രൂപ്പ് അത്തരമൊരു പേര് നല്‍കിയതിനു പിന്നാലെ ആശയമെന്നാണ് പറയുന്നത്.
2020 മുതലാണ് ഭീകരാക്രമണങ്ങളുടെ ഉത്തരവാദിത്തം ടിആര്‍എഫ് ഏറ്റെടുക്കാന്‍ തുടങ്ങിയത്. 2024 ഒക്ടോബര്‍ 20 ന് നടന്ന സി-മോര്‍ ടണല്‍ ആക്രമണത്തിന്റെ ഉത്തരവാദിത്തവും
ടിആര്‍എഫ് ഏറ്റെടുത്തിരുന്നു.
ഭീകരരെ സഹായിച്ചിരുന്ന ചിലരെ സോപൂര്‍, കുപ്‌വാര എന്നിവിടങ്ങളില്‍ നിന്നും ജമ്മു കശ്മീര്‍ പൊലീസ് പിടികൂടുന്നതിലൂടെയാണ് ടിആര്‍എഫിനെ കുറിച്ചുള്ള പ്രാഥമിക വിവരങ്ങള്‍ ലഭിക്കുന്നത്. കേരനില്‍ നിയന്ത്രണ രേഖയ്ക്ക് (എല്‍ഒസി) സമീപം ആയുധങ്ങളും വെടിക്കോപ്പുകളും കണ്ടെത്തിയതോടെ, ഇവിടെ തീവ്രവാദ പ്രവര്‍ത്തനത്തിന്റെയും നുഴഞ്ഞുകയറ്റത്തിന്റെയും സാധ്യത മനസിലാക്കാനും സുരക്ഷ സേനയ്ക്ക് സാധിച്ചു. അറസ്റ്റിലായവര്‍, തങ്ങള്‍ പുതിയ സംഘടനയിലേക്ക് ആളുകളെ ചേര്‍ക്കുന്ന പ്രവര്‍ത്തനത്തില്‍ ഏര്‍പ്പെട്ടിരുന്നവരാണെന്ന് പൊലീസിനോട് സമ്മതിച്ചിരുന്നു.
ടിആര്‍എഫിന്റെ മറ്റൊരു ഭീഷണി താഴ്‌വരയിലെ മാധ്യമസ്ഥാപനങ്ങള്‍ക്ക് നേരെയായിരുന്നു. മാധ്യമങ്ങളും മാധ്യമപ്രവര്‍ത്തകരും ചതി ചെയ്യുന്നു എന്ന ഭീഷണി ടിആര്‍എഫ് ഉയര്‍ത്തിയതോടെ നിരവധി മാധ്യമപ്രവര്‍ത്തകര്‍ അവര്‍ പ്രവര്‍ത്തിച്ചിരുന്ന പ്രാദേശിക മാധ്യമങ്ങളില്‍ നിന്നും രാജിവച്ചു പോയിരുന്നു. What is The Resistance Front (TRF), they claimed responsibility for the Pahalgam terrorist attack
Content Summary; What is The Resistance Front (TRF), they claimed responsibility for the Pahalgam terrorist attack
ജനാധിപത്യത്തിന്റെ നിലനിൽപ്പിന് സ്വതന്ത്ര മാധ്യമങ്ങൾ ആവശ്യമാണ്. സ്വതന്ത്രമായി പ്രവർത്തിക്കുന്ന മാധ്യമ സ്ഥാപനങ്ങൾക്കാകട്ടെ പൊതുജനങ്ങളുടെ പിന്തുണയും അത്യാവശ്യമാണ്. ഭയരഹിതമായ അന്വേഷണാത്മക റിപ്പോർട്ടിങ്ങും ആഴത്തിലുള്ള വിശകലനങ്ങളും 'അഴിമുഖ'ത്തിൽ തുടരുന്നതിന് ദയവായി ഞങ്ങളെ പിന്തുണയ്ക്കുക.