രണ്ടാഴ്ചത്തെ അസാധാരണമായ ശാന്തതയ്ക്ക് ശേഷം തായ്വാന്‍ അതിര്‍ത്തികളില്‍ ചൈനീസ് യുദ്ധവിമാനങ്ങള്‍ വീണ്ടും ചിറകടിച്ചു തുടങ്ങിയിരിക്കുന്നു. യുഎസ് പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപിന്റെ ചൈന സന്ദര്‍ശനം പടിവാതില്‍ക്കല്‍ നില്‍ക്കെ, ബീജിംഗിന്റെ ഈ തന്ത്രപരമായ മാറ്റങ്ങളും ഹോര്‍മുസ് കടലിടുക്കിലെ സംഘര്‍ഷങ്ങളും ലോകനയതന്ത്രത്തെ മുള്‍മുനയില്‍ നിര്‍ത്തിയിരിക്കുകയാണ്.
ഫെബ്രുവരി 28 മുതല്‍ മാര്‍ച്ച് 9 വരെ ചൈനീസ് വ്യോമാക്രമണങ്ങളില്‍ ഗണ്യമായ കുറവുണ്ടായിരുന്നു. കഴിഞ്ഞ വര്‍ഷം ഇതേ കാലയളവില്‍ 86 വിമാനങ്ങള്‍ എത്തിയ സ്ഥാനത്ത് ഇത്തവണ വെറും രണ്ട് വിമാനങ്ങള്‍ മാത്രമാണ് നിരീക്ഷിക്കപ്പെട്ടത്. എന്നാല്‍, കഴിഞ്ഞ ഞായറാഴ്ച 26 വിമാനങ്ങള്‍ അയച്ചുകൊണ്ട് ചൈന തങ്ങളുടെ നിഗൂഢ ശാന്തത അവസാനിപ്പിച്ചിരിക്കുകയാണ്.
ഇതിനെക്കുറിച്ച് മൂന്ന് നിഗമനങ്ങളാണ് വിദഗ്ധര്‍ മുന്നോട്ട് വെക്കുന്നത്. ഒന്ന് പസഫിക് മേഖലയിലെ ഭീഷണി കുറഞ്ഞുവെന്ന് അമേരിക്കയെ വിശ്വസിപ്പിക്കാനുള്ള ചൈനയുടെ തന്ത്രം. രണ്ട് യുഎസുമായുള്ള വ്യാപാര ചര്‍ച്ചകള്‍ക്ക് അനുകൂലമായ അന്തരീക്ഷം ഒരുക്കാന്‍ നല്‍കിയ താല്‍ക്കാലിക ഇളവ്. മൂന്ന്, ചൈനയുടെ യഥാര്‍ത്ഥ ലക്ഷ്യം വെളിപ്പെടുത്താതെ യുഎസിനെയും തായ്വാനെയും ആശയക്കുഴപ്പത്തിലാക്കുക.
കടലില്‍ ചൈനീസ് യുദ്ധക്കപ്പലുകള്‍ തായ്വാനെ വളയുന്നത് തുടരുന്നത് കൊണ്ട് തന്നെ, വ്യോമാക്രമണത്തിലെ കുറവ് ജാഗ്രത കുറയ്ക്കാനുള്ള കാരണമല്ലെന്ന് തായ്വാന്‍ പ്രതിരോധ മന്ത്രി വെല്ലിംഗ്ടണ്‍ കൂ മുന്നറിയിപ്പ് നല്‍കുന്നു.
മാര്‍ച്ച് 31 മുതല്‍ ഏപ്രില്‍ 2 വരെ നിശ്ചയിച്ചിട്ടുള്ള ട്രംപ്-ഷി ജിന്‍പിങ് ഉച്ചകോടിക്ക് മേല്‍ ഇറാന്‍-ഇസ്രായേല്‍ യുദ്ധത്തിന്റെ കരിനിഴല്‍ വീണിരിക്കുകയാണ്. ലോകത്തെ എണ്ണ വിതരണത്തിന്റെ അഞ്ചിലൊന്ന് കടന്നുപോകുന്ന ഹോര്‍മുസ് കടലിടുക്ക് സുരക്ഷിതമാക്കാന്‍ ബീജിംഗ് സഹായിക്കണമെന്നാണ് ട്രംപിന്റെ ആവശ്യം.
ഹോര്‍മുസ് കടലിടുക്കിലെ ഇറാന്റെ പിടിമുറുക്കല്‍ തടയാന്‍ ചൈന സഹകരിച്ചില്ലെങ്കില്‍ ഉച്ചകോടി വൈകിപ്പിക്കുമെന്ന് ഫിനാന്‍ഷ്യല്‍ ടൈംസിന് നല്‍കിയ അഭിമുഖത്തില്‍ ട്രംപ് ഭീഷണിപ്പെടുത്തി. എണ്ണ വിതരണ തടസ്സം ആഗോള സമ്പദ്വ്യവസ്ഥയെ തകര്‍ക്കുന്ന സാഹചര്യത്തില്‍, ചൈനീസ് കപ്പലുകള്‍ കൂടി ജലപാത സംരക്ഷിക്കാന്‍ ഇറങ്ങണമെന്നാണ് വാഷിംഗ്ടണിന്റെ നിലപാട്.
ട്രംപിന്റെ സമ്മര്‍ദ്ദ തന്ത്രങ്ങളോട് ചൈന അതീവ ജാഗ്രതയോടെയാണ് പ്രതികരിക്കുന്നത്. ഹോര്‍മുസ് വിഷയത്തില്‍ ഔദ്യോഗിക പ്രതികരണം നല്‍കിയില്ലെങ്കിലും, ചൈനീസ് സര്‍ക്കാര്‍ ഉടമസ്ഥതയിലുള്ള ഗ്ലോബല്‍ ടൈംസ് ട്രംപിന്റെ നീക്കത്തെ രൂക്ഷമായി വിമര്‍ശിച്ചു. അമേരിക്ക തുടങ്ങി വെച്ച യുദ്ധത്തിന്റെ അപകടസാധ്യതകള്‍ മറ്റുള്ളവരിലേക്ക് കൈമാറാനുള്ള ശ്രമം എന്നാണ് ചൈന ഇതിനെ വിശേഷിപ്പിക്കുന്നത്. ഒന്നിലധികം രാജ്യങ്ങളുടെ യുദ്ധക്കപ്പലുകള്‍ കടലിടുക്കില്‍ തിങ്ങിനിറയുന്നത് സുരക്ഷയല്ല, മറിച്ച് വലിയ സംഘര്‍ഷത്തിനാണ് വഴിയൊരുക്കുകയെന്ന് ബീജിംഗ് ഭയപ്പെടുന്നു.
കരാറുകള്‍ റദ്ദാക്കുമെന്ന് ഭീഷണിപ്പെടുത്തി സ്വാധീനം നേടുക എന്നത് ട്രംപിന്റെ പതിവ് രീതിയാണ്. ഉച്ചകോടി ഏപ്രില്‍ അവസാനത്തേക്ക് മാറ്റുന്നത് ബീജിംഗിന് ഗുണകരമായേക്കാം. ഇത് തായ്വാന്‍ ഉള്‍പ്പെടെയുള്ള സുരക്ഷാ വിഷയങ്ങളില്‍ കൂടുതല്‍ ചര്‍ച്ചകള്‍ക്ക് വഴിതുറക്കും.
പശ്ചിമേഷ്യയിലെ എണ്ണ വിതരണവും പസഫിക്കിലെ സൈനിക പ്രകോപനങ്ങളും തമ്മില്‍ ഇഴപിരിഞ്ഞു കിടക്കുന്ന ഒരു സങ്കീര്‍ണ്ണ സാഹചര്യമാണിത്. ട്രംപിന്റെ ബീജിംഗ് സന്ദര്‍ശനം നടക്കുമോ എന്നും, ഹോര്‍മുസ് കടലിടുക്കില്‍ ചൈന അമേരിക്കയുമായി കൈകോര്‍ക്കുമോ എന്നും ലോകം ഉറ്റുനോക്കുന്നു. ഏതായാലും ഏപ്രില്‍ ആദ്യവാരം ലോക ക്രമത്തില്‍ നിര്‍ണ്ണായകമായ മാറ്റങ്ങള്‍ സംഭവിക്കുമെന്ന് ഉറപ്പാണ്.
Content Summary: Why China’s Mysterious silence over Taiwan just ended