ഹോര്‍മോണ്‍ മാറുന്ന പ്രായം, പെണ്‍കുട്ടികള്‍ ആറു മണിക്കുള്ളില്‍ ഹോസ്റ്റലില്‍ കയറണമെന്ന് മനേകാ ഗാന്ധി

ഹോര്‍മോണ്‍ പൊട്ടിത്തെറികള്‍ സംഭവിക്കുന്ന ആ പ്രായത്തില്‍ നിന്നും അവരെ സുരക്ഷിതരാക്കാന്‍ ഒരു ലക്ഷ്മണ രേഖ വരയ്ക്കണം- മേനകാഗാന്ധി

കോളേജുകളില്‍ ആറുമണിക്കുശേഷം ആണ്‍കുട്ടികളെയും പെണ്‍കുട്ടികളെയും കറങ്ങിനടക്കാന്‍ അനുവദിക്കരുതെന്ന് വനിതാ ശിശുക്ഷേമമന്ത്രി മനേക ഗാന്ധി. ലോക വനിതാദിനത്തോട് അനുബന്ധിച്ച് എന്‍ഡിടിവിക്ക് നല്‍കിയ അഭിമുഖത്തിനിടയിലാണ് മനേകാ ഗാന്ധിയുടെ പ്രസ്താവന വന്നിരിക്കുന്നത്.

‘രക്ഷകര്‍ത്താക്കള്‍ കുട്ടികളെ കോളേജിലേക്ക് അയക്കുന്നത് അവര്‍ അവിടെ സുരക്ഷിതരായിരിക്കുമെന്ന വിശ്വാസത്തിലാണ്. ശരീരത്തില്‍ ഹോര്‍മോണ്‍ മാറ്റങ്ങള്‍ ഉണ്ടാകുന്ന സമയം, വിദ്യാര്‍ത്ഥികളുടെ 16-17 വയസെന്ന പ്രായം ഏറെ വെല്ലുവിളി നിറഞ്ഞതാണ്. അതുകൊണ്ട് തന്നെ ഹോര്‍മോണ്‍ പൊട്ടിത്തെറികള്‍ സംഭവിക്കുന്ന ആ പ്രായത്തില്‍ നിന്നും അവരെ സുരക്ഷിതരാക്കാന്‍ ഒരു ലക്ഷ്മണ രേഖ വരയ്ക്കണം. ഇത് നിങ്ങളുടെ (വിദ്യാര്‍ഥികളുടെ) സുരക്ഷയെ കരുതി മാത്രമാണ്.


(കടപ്പാട്- എന്‍ഡിടിവി)

വനിതാ ഹോസ്റ്റലുകളില്‍ സമയനിയന്ത്രണം അത്യാവശ്യമാണ്. (‘വനിതാ കോളേജുകളുടെ സുരക്ഷ ശക്തമാക്കിയാല്‍ ഇത് പരിഹരിക്കാന്‍ കഴിയില്ലേ?’ എന്ന ചോദ്യത്തിന്റെ മറുപടി) ഗേറ്റിന് മുന്നില്‍ വടിയുമായി നില്‍ക്കുന്ന രണ്ട് ബീഹാറി സുരക്ഷാ ജീവനക്കാര്‍ വിചാരിച്ചാല്‍ ഒന്നും ചെയ്യാനാകില്ല. സുരക്ഷ ഉറപ്പുവരുത്താന്‍ സമയനിയന്ത്രണം കൊണ്ടുമാത്രമെ കഴിയൂ. രാത്രി ലൈബ്രറിയില്‍ പോകണമെങ്കില്‍ രണ്ടുദിവസം രാത്രി ആണ്‍കുട്ടികള്‍ക്കും പിന്നീട് രണ്ടുദിവസം പെണ്‍കുട്ടികള്‍ക്കുമെന്ന രീതിയില്‍ ക്രമീകരിക്കണം. ആണ്‍കുട്ടികള്‍ക്ക് പ്രത്യേക പരിഗണന കൊടുക്കേണ്ട ആവശ്യമില്ല. അവര്‍ക്കും നിയന്ത്രണം ഏര്‍പ്പെടുത്തണം. ആറുമണിക്കുശേഷം ആണ്‍കുട്ടികളെയും ക്യാമ്പസില്‍ കറങ്ങി നടക്കാന്‍ അനുവദിക്കരുത്.‘ എന്നായിരുന്നു മനേകാ ഗാന്ധി പരിപാടിയില്‍ പറഞ്ഞത്.

കഴിഞ്ഞ വര്‍ഷം മാര്‍ച്ചില്‍ അറുപതാമത് കമ്മീഷന്‍ ഓണ്‍ ദ സ്റ്റാറ്റസ് ഓഫ് വിമണില്‍, സ്ത്രീശാക്തീകരണത്തിനും ലിംഗസമത്വത്തിനും വേണ്ടി മനേകാ ഗാന്ധി ശക്തമായി വാദിച്ചിരുന്നു. കൂടാതെ സ്ത്രീകള്‍ക്കായുളള ദേശീയനയം പരിഷ്‌കരിക്കുന്നതിനും നേരത്തെ മുന്‍കൈ എടുത്തത് മനേകാ ഗാന്ധിയുടെ നേതൃത്വത്തിലായിരുന്നു.

This post was last modified on March 7, 2017 10:28 am

അഴിമുഖം ഡെസ്ക്:
Related Post
Leave a Comment