May 13, 2025 |

ട്രാക്ക് തെറ്റുന്ന സര്‍ക്കാര്‍ ഉറപ്പുകള്‍, സുരക്ഷ ‘കവച’മില്ലാത്ത റെയില്‍വേ

സര്‍ക്കാര്‍ പല ഉറപ്പുകള്‍ നല്‍കിയിട്ടും ഇന്ത്യയില്‍ റെയില്‍വേ സുരക്ഷ ഇപ്പോഴും സുപ്രധാന പ്രശ്‌നമാകുന്നത് എന്തുകൊണ്ട്?

ഇന്ത്യയിലെ റെയില്‍വേ സുരക്ഷയെക്കുറിച്ചുള്ള ആശങ്കകള്‍ ശക്തമായി നിലനില്‍ക്കവെയാണ് ജൂണ്‍ അവസാനം, കേന്ദ്ര റെയില്‍വേ മന്ത്രി അശ്വിനി വൈഷ്ണവ് ഓട്ടോമാറ്റിക് ട്രെയിന്‍ സംരക്ഷണ സംവിധാനമായ കവചിന്റെ(KAVACH) പുരോഗതി സംബന്ധിച്ച് അവലോകനം നടത്തുന്നത്. 2024-25 ലെ യൂണിയന്‍ ബജറ്റില്‍ ഇന്ത്യന്‍ റെയില്‍വേയുടെ സുരക്ഷയുമായി ബന്ധപ്പെട്ട ഈ നിര്‍ണായക വിഷയത്തിന് പ്രാധാന്യം കൊടുക്കുമെന്നായിരുന്നു പൊതുവിലുള്ള പ്രതീക്ഷ, പ്രത്യേകിച്ചും കഴിഞ്ഞ ഒരു വര്‍ഷത്തിനിടയില്‍ ദാരുണമായ റെയില്‍ അപകടങ്ങളുടെ ഒരു പരമ്പരയ്ക്ക് തന്നെ ഈ രാജ്യം സാക്ഷ്യം വഹിച്ച സാഹചര്യത്തില്‍.

എന്നാല്‍ പ്രതീക്ഷിച്ചതുപോലെയല്ല നടന്നത്. ജൂലൈ 23-ന് ബജറ്റില്‍ റെയില്‍ സുരക്ഷയുമായി ബന്ധപ്പെട്ട് ഗവണ്‍മെന്റ് വാഗ്ദാനം ചെയ്ത കാര്യങ്ങളില്‍ അര്‍ത്ഥവത്തായ നടപടികളുടെ പ്രഖ്യാപനമോ, ആവശ്യമായ സാമ്പത്തിക സഹായമോ ഉണ്ടായില്ല.

റെയില്‍വേ മന്ത്രാലയത്തിന് ബജറ്റില്‍ 2,55,393 കോടി രൂപ അനുവദിച്ചു, മുന്‍വര്‍ഷത്തെ അപേക്ഷിച്ച് 14,126 കോടി രൂപയുടെ (5.8%) വര്‍ധനവ്. ഈ വിഹിതത്തില്‍ 12,362 കോടി രൂപ സുരക്ഷയുമായി ബന്ധപ്പെട്ട പ്രവര്‍ത്തനങ്ങള്‍ക്കായാണ് നീക്കിവച്ചത്. റെയില്‍വേ ബജറ്റില്‍ 1.08 ലക്ഷം കോടി രൂപ സുരക്ഷാ നടപടികള്‍ക്കായി നീക്കിവെക്കുമെന്നായിരുന്നു മന്ത്രി വൈഷ്ണവിന്റെ ഉറപ്പ്. പക്ഷേ, അപകടങ്ങളുടെ ഭയാനകമായ വര്‍ധനവ്, തിരക്ക്, അപര്യാപ്തമായ യാത്രാ സാഹചര്യങ്ങള്‍ തുടങ്ങിയ വ്യവസ്ഥാപരമായ പ്രശ്‌നങ്ങള്‍ പരിഹരിക്കാന്‍ ഈ ഫണ്ട് പര്യാപ്തമാണോ എന്നായിരുന്നു പല വിദഗ്ധരും വിമര്‍ശകരും ചോദ്യം ഉയര്‍ത്തിയത്.

സമീപകാല റെയില്‍വേ അപകടങ്ങളുടെ ഭയാനകമായ ഒരു ചിത്രമുണ്ട്. 2023 ജൂണില്‍ ഒഡീഷയില്‍ മൂന്ന് ട്രെയിനുകള്‍ കൂട്ടിയിടിച്ചുണ്ടായ അപകടത്തില്‍ 296 പേര്‍ മരിക്കുകയും ആയിരത്തിലധികം പേര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തു. അതിനുശേഷം, 2024-ല്‍ മാത്രം കുറഞ്ഞത് നാല് റെയില്‍ അപകടങ്ങളെങ്കിലും രാജ്യത്ത് നടക്കുകയും, 17 പേരുടെ ജീവന്‍ നഷ്ടമാകുകയും ചെയ്തു. 26 തൊഴിലാളികളുടെ മരണത്തിനിടയാക്കിയ മിസോറാമിലെ നിര്‍മ്മാണത്തിലിരിക്കുന്ന പാലം തകര്‍ന്നതും, ഒമ്പത് പേരുടെ മരണത്തിനിടയാക്കിയ ലഖ്നൗ-രാമേശ്വരം ട്രെയിനിലെ തീപിടുത്തവും ഉള്‍പ്പെടെയുള്ള മറ്റ് ദുരന്തങ്ങളും റെയില്‍വേ സുരക്ഷയെക്കുറിച്ചുള്ള ആശങ്കകള്‍ വര്‍ദ്ധിപ്പിക്കുന്നു.

നിലവിലെ സുരക്ഷാ നടപടികളുടെ ഫലപ്രാപ്തിയെക്കുറിച്ചും റെയില്‍ സുരക്ഷയ്ക്ക് മുന്‍ഗണന നല്‍കാനുള്ള സര്‍ക്കാരിന്റെ പ്രതിബദ്ധതയെക്കുറിച്ചും ഈ സാഹചര്യം ഗുരുതരമായ ചോദ്യങ്ങള്‍ ഉയര്‍ത്തുന്നുണ്ട്. ബജറ്റില്‍ സുരക്ഷയ്ക്കായി ഫണ്ട് അനുവദിച്ചിട്ടുണ്ടെങ്കിലും, തുടക്കത്തില്‍ പരിവര്‍ത്തന പരിഹാരമായി പറഞ്ഞ കവച് സംവിധാനം നടപ്പിലാക്കുന്ന കാര്യത്തില്‍ മന്ത്രാലയം പിന്നോട്ട് പോവുകയാണ് ചെയ്തത്. ട്രെയിന്‍ ഡ്രൈവര്‍ പ്രതികരിക്കുന്നതില്‍ പരാജയപ്പെട്ടാല്‍, പ്രത്യേകിച്ച് പ്രതികൂല കാലാവസ്ഥയില്‍, സ്വയമേവ ബ്രേക്ക് പ്രയോഗിച്ച് ട്രെയിന്‍ കൂട്ടിയിടികള്‍ തടയുന്നതിനാണ് ഈ സംവിധാനം രൂപകല്‍പ്പന ചെയ്തിരിക്കുന്നത്. എന്നിട്ടും 35,000 കി.മീ കവറേജില്‍ 1,465 കി.മീ മാത്രമാണ് ഇതുവരെ പൂര്‍ത്തിയാക്കാന്‍ സാധിച്ചിരിക്കുന്നത്, അതായത് വെറും 4%. ഈ മന്ദഗതിയിലുള്ള നീക്കം വലിയ വിമര്‍ശനത്തിനാണ് ഇടയാക്കിയിരിക്കുന്നത്, കവച് കൂടുതല്‍ വേഗത്തില്‍ നടപ്പിലാക്കിയിരുന്നെങ്കില്‍, നിരവധി അപകടങ്ങള്‍ ഒഴിവാക്കാമായിരുന്നുവെന്നാണ് പലരും വാദിക്കുന്നത്.

കവചിനുള്ള സാമ്പത്തിക വിഹിതം ഇപ്പോഴും അവ്യക്തമായാണ് തുടരുന്നത്. ഈ നിര്‍ണായക സംവിധാനത്തിന് എത്രമാത്രം പണം നല്‍കിയിട്ടുണ്ടെന്നു ബജറ്റില്‍ വ്യക്തമാക്കിയിട്ടില്ല. 2023-24 ബജറ്റില്‍ മാത്രം 798.98 കോടി രൂപ വകയിരുത്തിയിട്ടും 2020-ല്‍ പ്രഖ്യാപിച്ചതുമുതല്‍ 2023 ജൂലൈ വരെ സര്‍ക്കാര്‍ കവചിനായി 351.91 കോടി രൂപ മാത്രമാണ് ചെലവഴിച്ചതെന്നാണ് റിപ്പോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നത്. സുതാര്യതയുടെയും ഉത്തരവാദിത്തത്തിന്റെയും അഭാവം ഗവണ്‍മെന്റിന്റെ പ്രതിബദ്ധതകള്‍ പാലിക്കാനുള്ള കഴിവിനെക്കുറിച്ച് ഗുരുതരമായ ആശങ്കകളാണ് ഉയര്‍ത്തുന്നത്.

റെയില്‍വേ സുരക്ഷ മെച്ചപ്പെടുത്താന്‍ ലക്ഷ്യമിട്ടുള്ള മറ്റൊരു സുപ്രധാന പദ്ധതിയായ രാഷ്ട്രീയ റെയില്‍ സംരക്ഷ കോഷ് (RRSK) നുള്ള സാമ്പത്തിക സഹായത്തിലും വര്‍ദ്ധനവ് വരുത്താന്‍ സര്‍ക്കാര്‍ തയ്യാറാകുന്നില്ല. ആര്‍ആര്‍എസ്‌കെയ്ക്കുള്ള വിഹിതം മുന്‍വര്‍ഷത്തെപ്പോലെ തന്നെ 11,000 കോടി രൂപയാണ്. 2017-18 മുതല്‍ രൂപീകരിച്ച ഈ ഫണ്ട് റെയില്‍വേ നെറ്റ്വര്‍ക്കിലെ നിര്‍ണായകമായ സുരക്ഷാ സംവിധാനങ്ങള്‍ മാറ്റിസ്ഥാപിക്കുന്നതിനും നവീകരിക്കുന്നതിനുമായി രൂപകല്‍പ്പന ചെയ്തതാണ്. നിലവിലുള്ള സുരക്ഷാ ആശങ്കകളും അപകടങ്ങളുടെ ചരിത്രവും മുന്നിലുള്ളപ്പോഴും, മാറ്റമില്ലാതെ തുടരുന്ന ഫണ്ട്, ആര്‍ആര്‍എസ്‌കെയുടെ ഫലപ്രാപ്തിയെക്കുറിച്ചുള്ള അപായമണി മുഴക്കുകയാണ്. യാത്രക്കാരുടെ സുരക്ഷയും സൗകര്യവും സംരക്ഷിക്കുന്നതിനായി അധിക കോച്ചുകള്‍ ഏര്‍പ്പെടുത്താനുള്ള അടിയന്തര ആവശ്യത്തെക്കുറിച്ചോ തിരക്ക് ലഘൂകരിക്കാനുള്ള നടപടികളേക്കുറിച്ചോ കഴിഞ്ഞ ബജറ്റ് പരിഗണിച്ചതേയില്ല.

ഈ നിലവിലുള്ള സുരക്ഷാ, അടിസ്ഥാന സൗകര്യ പ്രശ്നങ്ങളുടെ വിശാലമായ പ്രത്യാഘാതങ്ങള്‍ വളരെ ആഴമുള്ളതാണ്. ധനമന്ത്രിയുടെ ബജറ്റ് പ്രസംഗത്തില്‍ റെയില്‍വേയെക്കുറിച്ച് ചുരുക്കം ചില പരാമര്‍ശങ്ങളാണ് നടത്തിയത്, ഈ സമീപനം വരും വര്‍ഷത്തില്‍ റെയില്‍ സുരക്ഷയ്ക്ക് കാര്യമായ ശ്രദ്ധ ലഭിക്കുമോ എന്ന ചോദ്യത്തിലേക്ക് പലരെയും നയിക്കുന്നത്. നിലവിലെ ബജറ്റ് വിഹിതകൊണ്ട് കവചിന്റെ ശേഷിക്കുന്ന 96% ജോലികള്‍ നടപ്പിലാക്കാനും, തിരക്കുകള്‍ നിയന്ത്രിക്കാനും അപര്യാപ്തമായ സൗകര്യങ്ങള്‍ പരിഹരിക്കാനും പര്യാപ്തമാണോ എന്നുള്ള വിമര്‍ശകരുടെ ചോദ്യങ്ങള്‍ക്ക് അടിസ്ഥാനമുണ്ട്.

ഈ വെല്ലുവിളികള്‍ നേരിടാന്‍, ഇന്ത്യന്‍ റെയില്‍വേ രാജ്യവ്യാപകമായി 10,000 ലോക്കോമോട്ടീവുകളില്‍ കവച് 4.0 സുരക്ഷാ സംവിധാനം അവതരിപ്പിക്കാനുള്ള പദ്ധതികള്‍ പ്രഖ്യാപിച്ചിട്ടുണ്ട്. രണ്ട് ഘട്ടങ്ങളിലായി നടക്കുന്ന ഈ നവീകരണം, ആശയവിനിമയ, നിയന്ത്രണ സംവിധാനങ്ങള്‍ മെച്ചപ്പെടുത്തി സുരക്ഷ വര്‍ദ്ധിപ്പിക്കാനാണ് ലക്ഷ്യമിടുന്നത്. ട്രെയിന്‍ ലൊക്കേഷനുകള്‍ ട്രാക്ക് ചെയ്യുന്നതിനും ഓട്ടോമാറ്റിക് ബ്രേക്കിംഗ് സുഗമമാക്കുന്നതിനും ഈ സാങ്കേതികവിദ്യ ആര്‍എഫ്‌ഐഡി ടാഗുകളും ഓണ്‍ബോര്‍ഡ് ഉപകരണങ്ങളും ഉപയോഗിക്കുന്നു, അതുവഴി ട്രെയിനുകളും സ്റ്റേഷനുകളും തമ്മിലുള്ള മികച്ച രീതിയിലുള്ള തത്സമയ ആശയവിനിമയം ഉറപ്പാക്കുന്നു. ഈ സംരംഭം ഒരു നല്ല ചുവടുവെപ്പ് ആണെങ്കിലും, അവശേഷിക്കുന്ന ചോദ്യം, ഇത് മതിയാകുമോ? എന്നതാണ്.

കഴിഞ്ഞ ദശകത്തില്‍, ഇന്ത്യന്‍ റെയില്‍വേ പ്രതിദിന ട്രെയിന്‍ അപകടങ്ങള്‍ ദിവസത്തില്‍ 2.6 ല്‍ നിന്ന് 0.5 ആയി കുറച്ചിട്ടുണ്ട്. ഈ പുരോഗതി നഷ്ടപ്പെടുത്തരുത്. റെയില്‍വേ ശൃംഖല ശക്തിപ്പെടുത്തുന്നതിനും സുരക്ഷാ പ്രോട്ടോക്കോളുകള്‍ മെച്ചപ്പെടുത്തുന്നതിനുമുള്ള ഒരു വലിയ പദ്ധതിയുടെ ഭാഗമായാണ് കവച് 4.0-ഉം മറ്റ് സുരക്ഷാ നടപടികളും അവതരിപ്പിച്ചിരിക്കുന്നത്. എന്നിട്ടും, സമയബന്ധിതവും ഫലപ്രദവുമായ നടപടിയില്ലെങ്കില്‍, യാത്രക്കാരുടെ സുരക്ഷയ്ക്ക് ഭീഷണിയാകുന്ന അപകടങ്ങള്‍ തുടരും.

ഉപസംഹാരമായി പറയുകയാണെങ്കില്‍, ഇന്ത്യന്‍ റെയില്‍വേ നേരിടുന്ന വെല്ലുവിളികള്‍ പലതാണ്, അത് പരിഹരിക്കേണ്ടത് അടിയന്തിരമായി ചെയ്യേണ്ടതുമാണ്. സര്‍ക്കാര്‍ വേണ്ടത്ര ഫണ്ട് അനുവദിക്കുക മാത്രമല്ല, അവ ഫലപ്രദമായി നടപ്പാക്കാനും തയ്യാറാകണം.

ദാരുണമായ അപകടങ്ങളുടെയും വ്യവസ്ഥാപരമായ പ്രശ്നങ്ങളുടെയും പശ്ചാത്തലത്തില്‍, ഇന്ത്യയിലെ റെയില്‍വേ സുരക്ഷ ഒരു നിരന്തരമായ ആശങ്കയായി തുടരുകയാണ്. അത് പരിഹരിക്കാന്‍ ഉടനടിയുള്ള സുസ്ഥിരമായ ശ്രദ്ധ ആവശ്യമാണ്. എങ്കിലേ യാത്രക്കാര്‍ക്ക് രാജ്യത്തെ ഏറ്റവും പ്രധാനപ്പെട്ട ഗതാഗത ശൃംഖലയിലുള്ള വിശ്വാസം വീണ്ടെടുക്കാനാകൂ.  Why Railway Safety is Still a Major Issue in India Despite Many Government Assurances

Content Summary; Why Railway Safety is Still a Major Issue in India Despite Many Government Assurances

Leave a Reply

Your email address will not be published. Required fields are marked *

×