May 13, 2025 |
Share on

ആസിയ ബീബിയെ രാജ്യം വിടാനനുവദിക്കില്ലെന്ന് മുസ്ലിം തീവ്രവാദികളുമായി ഉടമ്പടി; പാകിസ്താൻ ഒപ്പുവെച്ചത് ആസിയയുടെ മരണപത്രത്തിലെന്ന് വിമർശനം

പ്രക്ഷോഭകരുമായി സർക്കാർ ഏർപ്പെട്ട കരാറിനെ ‘ചരിത്രപരമായ കീഴടങ്ങൽ’ എന്നാണ് രാഷ്ട്രീയ നിരീക്ഷകൻ മൊഷാറഫ് സൈദി വിശേഷിപ്പിച്ചത്.

ആസിയ ബീബി പാകിസ്താൻ വിടുന്നത് തടയാൻ പാക് ഭരണകൂടം പ്രക്ഷോഭകരുമായി ഉടമ്പടിയിലെത്തിയെന്ന് റിപ്പോർട്ടുകൾ. രാജ്യത്ത് ഭീഷണി നിലനിൽക്കുന്നതിനാൽ ആസിയ ബീബിയെ രാജ്യത്തു നിന്നും പുറത്തെത്തിക്കാനായിരുന്നു ഭരണകൂടത്തിന്റെ പദ്ധതി. ഇതറിഞ്ഞ പ്രക്ഷോഭകർ തങ്ങളുടെ അക്രമങ്ങൾ കൂടുതൽ ശക്തമാക്കിയ സാഹചര്യത്തിൽ പാകിസ്താനിലെ ഭരണകക്ഷിയായ പാകിസ്താൻ തെഹ്‌രീക് ഇ ഇൻസാഫ് സമരക്കാരുമായി സമരസത്തിലേർപ്പെടുകയായിരുന്നു എന്നാണറിയുന്നത്.

കാർഷികവൃത്തിയുമായി ജീവിച്ചു വരികയായിരുന്നു ആസിയ ബീബി എന്ന 47കാരി തന്റെ സഹപ്രവർത്തകരുമായി തർക്കത്തിലേർപ്പെട്ടതാണ് പ്രശ്നങ്ങൾക്ക് തുടക്കമായത്. ക്രിസ്ത്യനായ ആസിയയോട് മതം മാറണമെന്ന് സഹപ്രവർത്തകർ ആവശ്യപ്പെട്ടു. ആസിയ ആ ആവശ്യം നിരസിച്ചു. ഇത് പിന്നീട് പ്രവാചകനിന്ദാ ആരോപണത്തിലേക്ക് വഴിമാറുകയായിരുന്നു. കീഴ്ക്കോടതികൾ ആസിയയ്ക്ക് വധശിക്ഷ വിധിച്ചുവെങ്കിലും സുപ്രീംകോടതി ഇത് റദ്ദാക്കി. വേണ്ടത്ര തെളിവുകളില്ലെന്ന് കോടതി ചൂണ്ടിക്കാട്ടി. സാക്ഷികൾ മൂന്നൂപേരും മൂന്നുതരത്തിലാണ് മൊഴി നൽകിയതെന്നും കോടതി നിരീക്ഷിക്കുകയുണ്ടായി.

തെഹ്‌രീക് ഇ ലബ്ബൈക്ക് പാകിസ്താൻ എന്ന സംഘടനയാണ് ആസിയ ബീബിയെ വധശിക്ഷയ്ക്ക് വിധേയമാക്കണമെന്ന നിലപാടുമായി പ്രക്ഷോഭം നടത്തുന്നത്. ഈ വിഭാഗത്തോടാണ് പാക് സർക്കാർ ഇപ്പോൾ ഉടമ്പടിയിലെത്തിയിരിക്കുന്നത്. ആസിയ ബീബിയെ പുറത്തേക്ക് പോകാൻ അനുവദിക്കരുത് എന്നായിരുന്നു പ്രക്ഷോഭകരുടെ ആദ്യ ആവശ്യം. ഇത് അംഗീകരിക്കപ്പെട്ടു. കോടതിവിധിയിൽ പുനപ്പരിശോധനാ ഹരജി സമർപ്പിക്കുമ്പോൾ അതിനെ സർക്കാർ എതിർത്ത് കക്ഷി ചേരരുതെന്ന പ്രക്ഷോഭകരുടെ ആവശ്യവും അംഗീകരിക്കപ്പെട്ടു.

ആസിയ ബീബിയെ പാകിസ്താൻ സർക്കാർ എക്സിറ്റ് കണ്‍ട്രോൾ ലിസ്റ്റിൽ പെടുത്തിയിരിക്കുകയാണ്. ഈ നടപടി ആസിയയുടെ മരണ വാറന്റിൽ സർക്കാർ ഒഫ്പു വെച്ചതു പോലെയാണെന്ന് ബ്രിട്ടീഷ് പാകിസ്താനി ക്രിസ്റ്റ്യൻ അസോസിയേഷൻ പ്രസ്താവിച്ചു. ജയിലിൽപ്പോലും ആസിയ സുരക്ഷിതയല്ലെന്ന കാര്യവും സംഘടന ചൂണ്ടിക്കാട്ടി. കഴിഞ്ഞമാസം രണ്ടുപേർ ആസിയയെ ജയിലിൽ വെച്ച് കൊലപ്പെടുത്താൻ ശ്രമിച്ചിരുന്നു.

പ്രക്ഷോഭകരുമായി സർക്കാർ ഏർപ്പെട്ട കരാറിനെ ‘ചരിത്രപരമായ കീഴടങ്ങൽ’ എന്നാണ് രാഷ്ട്രീയ നിരീക്ഷകൻ മൊഷാറഫ് സൈദി വിശേഷിപ്പിച്ചത്.

Leave a Reply

Your email address will not be published. Required fields are marked *

×