***ബോബി ചെമ്മണൂര്‍ പ്രൊമോട്ട് ചെയ്യുന്ന എല്‍എല്‍പി-കള്‍ കഴിഞ്ഞ നാല് വര്‍ഷമായി നഷ്ടത്തില്‍, എന്നിട്ടും പങ്കാളികള്‍ ഒഴുകിയെത്തുന്നു. നഷ്ടങ്ങള്‍ക്കിടയിലും ബോബി ചെമ്മണൂരുമായി ബന്ധമുള്ള എല്‍എല്‍പി-കളില്‍ പങ്കാളികള്‍ കൂടുന്നു.
***ബോച്ചെ എന്നറിയപ്പെടുന്ന ബോബി ചെമ്മണ്ണൂരിന്റെ വ്യക്തിത്വം അയാളുടെ ബിസിനസ് താല്‍പ്പര്യങ്ങളുമായി അത്രയധികം ഇഴചേര്‍ന്നിരിക്കുന്നു, അദ്ദേഹത്തിന്റെ സംരംഭങ്ങളുടെ യഥാര്‍ത്ഥ കോര്‍പ്പറേറ്റ് മൂല്യവും വ്യക്തിപരമായ സെലിബ്രിറ്റി പദവിയും തമ്മില്‍ വേര്‍തിരിച്ചറിയാനാവാത്ത വിധത്തില്‍...
കേരളത്തില്‍ ബോബി ചെമ്മണൂരിനെക്കാള്‍ വിജയിച്ചവരും സമ്പന്നരുമായ നിരവധി ബിസിനസുകാരുണ്ട്. എന്നാല്‍ പ്രശസ്തിയില്‍ ഇവരാരും ബോബി ചെമ്മണൂരിന്റെ അടുത്തൊന്നുമില്ല. കുടുംബം പരമ്പരാഗതമായി ചെയ്ത് പോന്നിരുന്ന ജ്വല്ലറി ബിസിനസിന്റെ അനന്തരാവകാശിയായ ബോബി സോഷ്യല്‍ മീഡിയ താരവും ചാനലുകളുടെ സ്ഥിരം വാര്‍ത്താ അതിഥിയുമായി വൈകാതെ മാറി. വെള്ള മുണ്ടും വെള്ള ബനിയനും, ഒതുക്കമില്ലാത്ത മുടിയുമായി ചെമ്മണൂര്‍ ദേവസ്സിക്കുട്ടി ബോബി തന്റെ ആരാധകര്‍ക്കിടയില്‍ ‘ബോ ചെ’ ആയി എപ്പോഴും വാര്‍ത്തകളിലും വര്‍ത്തമാനങ്ങളിലും നിറഞ്ഞു നിന്നു. ബോ ചെയുടെ ബിനിസസ് സംരംഭങ്ങള്‍ ആഘോഷിക്കപ്പെട്ടു. അദ്ദേഹത്തിന്റെ ജീവകാരുണ്യ പ്രവര്‍ത്തനങ്ങള്‍ ഞൊടിയിടയില്‍ വൈറലായി. സമ്പത്തിന്റെ വര്‍ണാഭമായ പ്രദര്‍ശനങ്ങളും അതിഗംഭീരമായ പാര്‍ട്ടികളും വിചിത്രമായ അഭ്യാസങ്ങളും മീഡിയ ദീര്‍ഘമായി ചര്‍ച്ച ചെയ്തു. അഭിമുഖ സംഭാഷണങ്ങളിലെ മര്യാദയെ ലംഘിക്കുന്ന പ്രയോഗങ്ങളും സൂചനകളും സ്ത്രീവിരുദ്ധതയുമെല്ലാം ഇന്റര്‍നെറ്റില്‍ നിറയെ ഉണ്ടെങ്കിലും അതും ബോ ചെ എന്ന ബ്രാന്‍ഡിന്റെ സവിശേഷതമായി ആഘോഷിക്കപ്പെട്ടു.
പുറമെ നിന്ന് നോക്കുമ്പോള്‍, തന്റെ സമ്പത്തും, പ്രകടനതത്പരതയും കൊണ്ടാണ് അയാള്‍ പ്രശസ്തനായതെന്ന് തോന്നാം. എന്നാല്‍ അദ്ദേഹത്തിന്റെ സാമ്പത്തിക സ്ഥിതിയെക്കുറിച്ചുള്ള ആഴത്തിലുള്ള അന്വേഷണം സൂചിപ്പിക്കുന്നത് ഇതിന് വിരുദ്ധമായ കാര്യങ്ങളാണ്. പ്രശസ്തിയാണ് ബോചെയുടെ ദുര്‍ബലമായ ബിസിനസ്സ് മോഡലിന്റെ അടിത്തറ.
ബോബി ചെമ്മണൂരുമായി ബന്ധപ്പെട്ട എട്ട് ലിമിറ്റഡ് ലയബിലിറ്റി പാര്‍ട്ണര്‍ഷിപ്പ് (എല്‍എല്‍പി) കമ്പനികള്‍ നിലവില്‍ നഷ്ടത്തിലാണ്. എന്നിട്ടും 11,879 പങ്കാളികള്‍ മൊത്തം 764 കോടി രൂപ നിക്ഷേപിക്കുന്നതിന്റെ യുക്തി എങ്ങനെ വിശദീകരിക്കാന്‍ കഴിയും? അദ്ദേഹത്തിന്റെ ബന്ധുക്കളും ജീവനക്കാരും ‘നിയുക്ത പങ്കാളികള്‍’ (ഡെസിഗ്നേറ്റഡ് പാര്‍ട്ട്നേഴ്സ്) ആയ ഈ എട്ട് സ്ഥാപനങ്ങള്‍ 2022-23 വര്‍ഷത്തില്‍ രേഖപ്പെടുത്തിയത് 68 കോടിയുടെ നഷ്ടവും 2023-’24 സാമ്പത്തിക വര്‍ഷത്തില്‍ 92 കോടി രൂപയുടെ നഷ്ടവും ആണ് (നെറ്റ്ലോസ്).
അഴിമുഖവും ന്യൂസ് മിനിറ്റും സംയുക്തമായി തയ്യാറാക്കുന്ന നാല് ഭാഗങ്ങളുള്ള പരമ്പരയുടെ ആദ്യ ഭാഗത്തില്‍, എല്‍എല്‍പി-കളായി രജിസ്റ്റര്‍ ചെയ്ത എട്ട് സ്ഥാപനങ്ങളുടെ സംശയാസ്പദമായ ഇടപാടുകളാണ് അന്വേഷിക്കുന്നത്. ഈ സ്ഥാപനങ്ങള്‍ സ്വര്‍ണ വ്യാപാരമാണ് നടത്തുന്നത് എന്ന് പുറമെ തോന്നിപ്പിക്കുമെങ്കിലും അത് വെറും മറ മാത്രമാണെന്നാണ് ഞങ്ങളുടെ അന്വേഷണങ്ങളില്‍ നിന്ന് മനസിലാകുന്നത്.
പരമ്പരയുടെ ബാക്കി ഭാഗങ്ങളില്‍ മലങ്കര ക്രെഡിറ്റ് സൊസൈറ്റി (ബോബി പ്രൊമോട്ട് ചെയ്യുന്ന വിവിധ സംസ്ഥാനങ്ങളില്‍ പ്രവര്‍ത്തിക്കുന്ന ഒരു കോ-ഓപ്പറേറ്റീവ് സൊസൈറ്റി), ചെമ്മണൂര്‍ ക്രെഡിറ്റ്‌സ് ആന്‍ഡ് ഇന്‍വെസ്റ്റ്‌മെന്റ്‌സ് ലിമിറ്റഡ് (ബാങ്കിംഗ് ഇതര സാമ്പത്തിക സ്ഥാപനം), നേരിട്ടുള്ള വില്‍പ്പനയിലും ഇ-കൊമേഴ്സിലും ഏര്‍പ്പെട്ടിരിക്കുന്ന ഒരു ഹൈബ്രിഡ് സ്ഥാപനമായ ഫൈജിക്കാര്‍ട്ട് എന്നിവയുടെ പ്രവര്‍ത്തനങ്ങള്‍ സൂക്ഷ്മമായി പരിശോധിക്കുന്നു.
എട്ട് സ്ഥാപനങ്ങള്‍
ഞങ്ങള്‍ അന്വേഷിച്ച എട്ട് എല്‍.എല്‍.പികളും സാമ്പത്തികമായി പ്രതിസന്ധിയിലാണ്.ചെമ്മണൂര്‍ ഇന്റര്‍നാഷണല്‍ ജ്വല്ലറി (സി ഐ ജെ ), തിരുവാതിര ഗോള്‍ഡ് പാലസ് (ടി.ജി.പി), ഒറേലിയ ജ്വല്ലേഴ്‌സ് (ഒ.ജെ.), മരതകം ഗോള്‍ഡ് ആന്‍ഡ് ഡയമണ്ട്‌സ് (എം.ജി.ഡി), കരോലിന്‍ ജ്വല്ലേഴ്‌സ് (സി.ജെ.), വിശാഖം ജ്വല്ലേഴ്‌സ് (വി.ജെ.), അന്ന ബോബി ജ്വല്ലേഴ്‌സ് (എ.ബി.ജെ), ആയില്യം ജ്വല്ലേഴ്‌സ് (എജെ) എന്നീ സ്ഥാപനങ്ങളാണ് പരിശോധിച്ചത്.
ആദ്യസമയത്ത് നിക്ഷേപം നടത്തിയവര്‍ക്ക് കമ്പനിയുടെ ആദായത്തില്‍ നിന്ന് ലാഭവിഹിതം നല്‍കുന്നതിന് പകരം അതിനായി പുതിയ നിക്ഷേപകരുടെ പണമുപയോഗിക്കുന്ന സംയുക്ത നിക്ഷേപ പദ്ധതിയുടെ മാതൃകയിലാണ് ഈ എല്‍എല്‍പികളുടെ ശൃംഖല പ്രവര്‍ത്തിക്കുന്നത്. ഈ സംവിധാനം നിലനില്‍ക്കുന്നതിന് എല്ലാക്കാലത്തും പുതിയ നിക്ഷേപകര്‍ വന്നുകൊണ്ടേയിരിക്കണം.
സെക്യൂരിറ്റീസ് എക്‌സ്‌ചേഞ്ച് ബോര്‍ഡ് ഓഫ് ഇന്ത്യ (സെബി) യും റിസര്‍വ് ബാങ്ക് ഓഫ് ഇന്ത്യയും ബോബിയുടെ ആദ്യ ബിസിനസ് മോഡലിനെ നിയമവിരുദ്ധമായി പ്രഖ്യാപിച്ചതിനു ശേഷമാണ് ആയിരക്കണക്കിന് പങ്കാളികളിലൂടെ നിക്ഷേപം കൊണ്ടുവരുന്ന നിലവിലെ മോഡല്‍ രൂപകല്‍പ്പന ചെയ്തത് എന്നത് വ്യക്തമാണ്.
2012-ലാണ് ബോബി പങ്കാളിയായ ഒരു എല്‍എല്‍പിയായ ചെമ്മണൂര്‍ ഇന്റര്‍നാഷണല്‍ ജ്വല്ലേഴ്‌സ് (സി ഐ ജെ) ആദ്യമായി റിസര്‍വ് ബാങ്കിന്റെ നിരീക്ഷണത്തില്‍ വരുന്നത്. ചെമ്മണ്ണൂര്‍ ജ്വല്ലറിയുടെ മുംബൈയിലെ വാഷിയിലുള്ള ശാഖയിലെ നാല് ജീവനക്കാര്‍ അനധികൃത നിക്ഷേപ പദ്ധതികള്‍ നടത്തിയതിന് അറസ്റ്റിലായി. 2016-ല്‍, ആദായ നികുതി ഉദ്യോഗസ്ഥര്‍ നടത്തിയ റെയ്ഡുകളില്‍, പ്രതിവര്‍ഷം 13% വരെയുള്ള ഉയര്‍ന്ന പലിശ നിരക്കില്‍ നിക്ഷേപങ്ങള്‍ സ്വീകരിച്ചിരുന്നതായി കണ്ടെത്തി.
സ്വര്‍ണത്തിന് നിരന്തരം വിലവര്‍ദ്ധിക്കുന്നതിനാല്‍ മുന്‍കൂര്‍ പണം നല്‍കി ബുക്ക് ചെയ്യുന്ന ഗോള്‍ഡ് അഡ്വാന്‍സ് സ്‌കീമുകള്‍ ജ്വല്ലറികള്‍ക്കിടയിലെ ഒരു സാധാരണ ബിസിനസ് രീതിയാണ്. എന്നാല്‍ ബോബി സ്വര്‍ണം വില്‍ക്കാതെ നിക്ഷേപം സ്വീകരിക്കുകയായിരുന്നു. ഇത് സെക്യൂരിറ്റീസ് ആന്‍ഡ് എക്‌സ്‌ചെയ്ഞ്ച് ബോര്‍ഡ് ഓഫ് ഇന്ത്യ (സെബി), റിസര്‍വ് ബാങ്ക് ഓഫ് ഇന്ത്യ (ആര്‍ബിഐ) നിയമങ്ങളുടെ ലംഘനമായിരുന്നു. ‘സ്വര്‍ണം വാങ്ങുന്നതിന്റെ മറവില്‍ നിക്ഷേപ പദ്ധതി നടത്തുക’ ആയിരുന്നു ചെമ്മണൂര്‍ എന്ന് ആര്‍ബിഐ ചൂണ്ടിക്കാണിച്ചു.
അഞ്ച് വര്‍ഷത്തിനിടയില്‍ ‘സ്വര്‍ണം വാങ്ങുന്നതിനുള്ള മുന്‍കൂര്‍ പണം’ എന്ന ഇനത്തില്‍ ചെമ്മണൂര്‍ ഇന്റര്‍നാഷണല്‍ ജ്വല്ലറി പൊതുജനങ്ങളില്‍ നിന്ന് ഏകദേശം 1000 കോടി രൂപ ശേഖരിച്ചതായി 2017-ല്‍ സെബി കണ്ടെത്തി, എന്നാല്‍ ഈ കാലയളവിലെ സ്ഥാപനത്തിന്റെ മൊത്തം സ്വര്‍ണ വില്‍പ്പന വെറും 66.3 കോടി രൂപയുടേത് മാത്രമായിരുന്നു. 2012-13 കാലയളവില്‍, ചെമ്മണൂര്‍ ജ്വല്ലറി ഏകദേശം 400 കോടി രൂപ ഗോള്‍ഡ് അഡ്വാന്‍സ് നിക്ഷേപമായി സ്വീകരിച്ചു. 2013-14 ല്‍ ഇത് ഏകദേശം 250 കോടിയും 2014-15 ല്‍ 360 കോടിയുമായിരുന്നു. എന്നാല്‍ ഈ കാലയളവില്‍ രേഖപ്പെടുത്തിയ യഥാര്‍ത്ഥ സ്വര്‍ണ വില്‍പ്പന യഥാക്രമം ഏകദേശം എട്ട് കോടി, 18 കോടി, 40 കോടി രൂപ എന്നിങ്ങനെ ആയിരുന്നു.

കമ്പനിയുടെ കൈവശമുള്ള സ്വര്‍ണത്തിന്റെ സ്റ്റോക്ക് വളരെ കുറവാണെന്നും പരിശോധനയില്‍ കണ്ടെത്തി. 2012-13 മുതല്‍ മൂന്ന് വര്‍ഷങ്ങളില്‍ ഏകദേശം 10 കോടി, 13 കോടി, 11 കോടി രൂപ എന്നിങ്ങനെയായിരുന്നു രേഖകളില്‍ സ്റ്റോക്കിലുണ്ടായിരുന്ന സ്വര്‍ണത്തിന്റെ മൂല്യം.
12 മാസത്തിലേറെയുള്ള ഏത് നിക്ഷേപവും ആര്‍.ബി.ഐയുടെ പരിശോധനകള്‍ക്ക് വിധേയമാകുമെന്ന് ബോധ്യപ്പെട്ടതോടെയാണ് ഈ ബിസിനസ് പ്ലാന്‍ മാറ്റിയത് എന്നാണ് കരുതേണ്ടത്. ബോബിയുടെ ബന്ധുക്കളും ജീവനക്കാരും ‘നിയുക്ത പങ്കാളികള്‍’ ആയിക്കൊണ്ട് ഒന്നിലധികം എല്‍എല്‍പി-കള്‍ രജിസ്റ്റര്‍ ചെയ്തു. ഇവര്‍ക്കാണ് ദൈനംദിന പ്രവര്‍ത്തനത്തിന്റേയും നിയമപരമായ ഉത്തരവാദിത്തങ്ങളുടേയും ചുമതല.
എല്‍എല്‍പി-കള്‍ക്ക് കമ്പനിയുടെ പരിമിത ബാധ്യതയുടെ (ലിമിറ്റഡ് ലയബ്ലിറ്റി) പ്രയോജനവും പങ്കാളിത്ത ബിസിനസിന്റെ വഴക്കവും ലഭിക്കുന്നു. ഒരു സ്വകാര്യ ലിമിറ്റഡ് കമ്പനിയില്‍ പരമാവധി 200 ഓഹരി ഉടമകള്‍ വരെ മാത്രമേ പാടുള്ളൂ. എന്നാല്‍ കുറഞ്ഞത് രണ്ട് ‘നിയുക്ത പങ്കാളികള്‍’ ഉണ്ടെങ്കില്‍ എല്‍എല്‍പിയില്‍ പങ്കാളികളുടെ എണ്ണത്തിന് പരിധിയുമില്ല. പങ്കാളികള്‍ക്ക് അവരുടെ മൂലധന നിക്ഷേപങ്ങള്‍ക്ക് പലിശ നല്‍കുന്നതിനും തടസ്സമില്ല, ഇതിനെ ഓഹരി മൂലധനം എന്ന് വിളിക്കുന്നു.
ആയിരക്കണക്കിന് ആളുകളെ പങ്കാളികളായി ചേര്‍ത്ത് നിക്ഷേപം സ്വീകരിക്കാന്‍ ഈ വ്യവസ്ഥകള്‍ ഉപയോഗപ്പെടുത്തിയതായി കരുതാം.
ചെമ്മണൂര്‍ ഇന്റര്‍നാഷണല്‍ ജ്വല്ലറി ഉള്‍പ്പെടെ ബോബിയുമായി ബന്ധമുള്ള എട്ട് എല്‍എല്‍പി-കളുടെ സാമ്പത്തിക സ്ഥിതിയും പ്രവര്‍ത്തന രീതിയും ഞങ്ങള്‍ പരിശോധിച്ചു.
ചെമ്മണൂര്‍ ഇന്റര്‍നാഷണല്‍ ജ്വല്ലറി 2011-ല്‍ പ്രവര്‍ത്തനം ആരംഭിച്ചപ്പോള്‍, മറ്റ് എല്‍എല്‍പികളായ തിരുവാതിര ഗോള്‍ഡ് പാലസ് (ടി.ജി.പി), ഒറേലിയ ജ്വല്ലേഴ്‌സ് (ഒ.ജെ.), മരതകം ഗോള്‍ഡ് ആന്‍ഡ് ഡയമണ്ട്‌സ് (എം.ജി.ഡി), കരോലിന്‍ ജ്വല്ലേഴ്‌സ് (സി.ജെ.), വിശാഖം ജ്വല്ലേഴ്‌സ് (വി.ജെ.), അന്ന ബോബി ജ്വല്ലേഴ്‌സ് (എ.ബി.ജെ), ആയില്യം ജ്വല്ലേഴ്‌സ് (എജെ) എന്നിവ ആര്‍ബിഐയുടെ ഇടപെടലിനു ശേഷം 2017-നും 2019-നും ഇടയിലാണ് രജിസ്റ്റര്‍ ചെയ്തത്.
ഈ വ്യവസായ ഗ്രൂപ്പിന്റെ ഏറ്റവും പ്രധാന സ്ഥാപനമായ ചെമ്മണൂര്‍ ഗോള്‍ഡ് പാലസ് ഇന്റര്‍നാഷണല്‍ ലിമിറ്റഡിന്റെ 88% ഓഹരികള്‍ കൈവശം വെച്ചിരിക്കുന്നത് ചെമ്മണൂര്‍ ഇന്റര്‍നാഷണല്‍, തിരുവാതിര, ഒറേലിയ, ആയില്യം എന്നീ നാല് എല്‍ എല്‍ പി കളാണ്.
ഈ എല്‍ എല്‍ പികള്‍ ചേര്‍ന്ന് കോടികളാണ് ചെമ്മണൂര്‍ ഗോള്‍ഡ് പാലസ് ഇന്റര്‍നാഷണലില്‍ നിക്ഷേപിച്ചിരിക്കുന്നത്. അത്തരം നിക്ഷേപങ്ങള്‍ നിയമവിരുദ്ധമല്ലെങ്കിലും, അത് ചില ചോദ്യങ്ങളുയര്‍ത്തുന്നുവെന്നാണ് വിദഗ്ദര്‍ അഭിപ്രായപ്പെടുന്നത്. കൂടാതെ, നഷ്ടത്തിലുള്ള ഈ എല്‍എല്‍പികള്‍ക്കിടയില്‍ കോടികളുടെ ലോണ്‍ ഇടപാടുകള്‍ നടക്കുന്നുണ്ട്.
ബോബിയുടെ ഭാര്യ സ്മിത, അവരുടെ കസിന്‍ ജിസ്സോ ബേബി, സഹോദരന്‍ ലിജോ മൂത്തേടന്‍, മുന്‍ ഡ്രൈവര്‍ ദേവദാസന്‍ എന്നിവര്‍ക്ക് ചെമ്മണൂര്‍ ഗോള്‍ഡ് പാലസ് ഇന്റര്‍നാഷണലില്‍ നാമ മാത്രമായ ഓഹരികളേ ഉള്ളൂ. 2024 മാര്‍ച്ചിലെ രേഖകള്‍ അനുസരിച്ച് ബോബിക്ക് കമ്പനിയില്‍ നേരിട്ട് 11.73% ഓഹരികളാണുള്ളത്.
ഈ എല്‍എല്‍പികളിലെ നിയുക്ത പങ്കാളികള്‍ അദ്ദേഹത്തിന്റെ ഭാര്യ, ഭാര്യാ സഹോദരന്‍, ഭാര്യയുടെ കസിന്‍ അല്ലെങ്കില്‍ അടുത്ത സഹായികള്‍ എന്നിവരാണ്.
ഈ എട്ട് എല്‍എല്‍പികളും നിലവില്‍ നഷ്ടത്തിലാണ് പ്രവര്‍ത്തിക്കുന്നത്. കൗതുകകരമെന്നു പറയട്ടെ, ഈ എല്‍എല്‍പികളില്‍ അഞ്ചെണ്ണത്തിന് വരുമാനമൊന്നും രേഖപ്പെടുത്തിയിട്ടില്ല, എങ്കിലും മൂന്നെണ്ണത്തിന് വില്‍പ്പനയുണ്ട്.
ബോബി ചെമ്മണൂര്‍ ജ്വല്ലേഴ്‌സ് ഇന്റര്‍നാഷണല്‍ എല്‍എല്‍പിയിലെ ഒരു മുന്‍ നിയുക്ത പങ്കാളിയായിരുന്നു. ഇപ്പോള്‍ അദ്ദേഹത്തിന്റെ ഭാര്യാസഹോദരന്‍ ലിജോ മൂത്തേടന്‍, അദ്ദേഹത്തിന്റെ മുന്‍ ഡ്രൈവര്‍ ദേവദാസന്‍ എന്നിവരാണ് നിയുക്ത പങ്കാളികള്‍. ബോബിയുടെ മകളുടെ പേരിലുള്ള അന്ന ബോബി ജ്വല്ലേഴ്‌സിന്റെ നിയുക്ത പങ്കാളി കൂടിയാണ് ദേവദാസന്‍. ബോബി ചെമ്മണൂര്‍ നിധി ലിമിറ്റഡിന്റെ ഡയറക്ടറായ ചെങ്കച്ചേരി അനില്‍, ഒറേലിയ ജ്വല്ലേഴ്‌സ് എല്‍എല്‍പി, വിശാഖം ജ്വല്ലേഴ്‌സ് എല്‍എല്‍പി എന്നിവയുടെയും നിയുക്ത പങ്കാളിയാണ്.
ചില എല്‍എല്‍പികളിലെ നിയുക്ത പങ്കാളികള്‍ ചെമ്മണൂര്‍ ഗ്രൂപ്പിലെ ജീവനക്കാരാണ്. ഉദാഹരണത്തിന്, ഒറേലിയ ജ്വല്ലേഴ്‌സിലെ പങ്കാളികളായ പറമ്പത്ത് ഇബ്രാഹിം, ജോപോള്‍ എന്നിവര്‍ ചെമ്മണൂര്‍ ജ്വല്ലേഴ്‌സിലെ ജീവനക്കാരാണ്. മറ്റൊരു പങ്കാളിയായ ചെങ്കച്ചേരി അനില്‍ ചെമ്മണൂര്‍ ഗ്രൂപ്പിന്റെ ജനറല്‍ മാനേജരാണ്. ഒറേലിയ ജ്വല്ലേഴ്‌സിലെ നിയുക്ത പങ്കാളിയായ ജോസ് ജോജി അവിടത്തെ ഒരു പബ്ലിക് റിലേഷന്‍സ് ഉദ്യോഗസ്ഥനാണ്.
തുടക്കം
1863-ല്‍ തൃശൂര്‍ വരന്തരപ്പിള്ളിയിലാരംഭിച്ച ഒരു ചെറിയ സ്വര്‍ണക്കടയില്‍ നിന്നാണ് ചെമ്മണൂര്‍ ഗ്രൂപ്പിന്റെ വ്യാപാര ചരിത്രം ആരംഭിക്കുന്നത് എന്നാണ് കമ്പനിയുടെ വെബ്‌സൈറ്റ് അവകാശപ്പെടുന്നത്. 2000 ത്തിന് ശേഷം,ആര്‍ബിഐ പരിശോധനകള്‍ ആരംഭിക്കുന്നതുവരെ, 11-13% വാര്‍ഷിക പലിശ വാഗ്ദാനം ചെയ്തുകൊണ്ട് ഗോള്‍ഡ് ഡെപ്പോസിറ്റ് സ്‌കീമുകള്‍ നടത്തിയിരുന്നു.
365 ദിവസത്തിനുള്ളിലാണ് അതിന്റെ കാലാവധിയെങ്കില്‍ അഡ്വാന്‍സ് ഗോള്‍ഡ് ഡെപ്പോസിറ്റ് സ്‌കീമുകള്‍ നിയമവിരുദ്ധമല്ല. ജ്വല്ലറികള്‍ അവരുടെ ഉപഭോക്താക്കളെ 12 മാസം വരെ തുല്യമായ പ്രതിമാസ തവണകളായി പണം അടയ്ക്കാന്‍ അനുവദിക്കുന്നു, കാലാവധി തീരുമ്പോള്‍, ഉപഭോക്താവിന് ഒരു വര്‍ഷത്തേക്ക് സമാഹരിച്ച തുകയ്ക്ക് തുല്യമായ സ്വര്‍ണാഭരണങ്ങള്‍ വാങ്ങാം. പല വലിയ ജ്വല്ലറി ശൃംഖലകള്‍ക്കും അത്തരം പദ്ധതികളുണ്ട്.
2016-ല്‍ ഏഷ്യാനെറ്റ് ന്യൂസ് ചാനലിന് നല്‍കിയ അഭിമുഖത്തില്‍, ഗോള്‍ഡ് ഡെപ്പോസിറ്റ് സ്‌കീം 25 വര്‍ഷം മുമ്പ് താന്‍ അവതരിപ്പിച്ചതാണെന്നും പിന്നീട് എല്ലാ ജ്വല്ലറി ഗ്രൂപ്പുകളും അത് സ്വീകരിച്ചുവെന്നും ബോബി അവകാശപ്പെട്ടു. നിക്ഷേപ പദ്ധതികള്‍ക്ക് ഉറപ്പ് നല്‍കാന്‍ ബാങ്കുകളുമായി പങ്കാളിത്തമുണ്ടോ എന്ന് അഭിമുഖകാരന്‍ ചോദിച്ചപ്പോള്‍, അദ്ദേഹത്തിന്റെ മറുപടി ഇതായിരുന്നു: ‘ഞങ്ങളാണ് ഞങ്ങളുടെ ഗ്യാരന്റി. ഞങ്ങളിലുള്ള വിശ്വാസം കൊണ്ടാണ് ആളുകള്‍ ഞങ്ങളുടെ സ്‌കീമുകളില്‍ ചേരുന്നത്.’
63 കാരനായ ബോബിയുടെ സംരംഭക യാത്ര തുടങ്ങുന്നത് 1990-കളിലാണ്. പാരമ്പര്യമായി ലഭിച്ച കുടുംബ ബിസിനസില്‍ നിന്നായിരുന്നു തുടക്കം. ബോബിയുടെ നേതൃത്വത്തില്‍, ചെമ്മണൂര്‍ ഇന്റര്‍നാഷണല്‍ ജ്വല്ലറി വളര്‍ന്ന് ബാങ്കിങ് ഇതര ധനകാര്യ സ്ഥാപനങ്ങള്‍, റിയല്‍ എസ്റ്റേറ്റ്, യാത്രാ, ടൂറിസം മേഖലകള്‍, തോട്ടങ്ങള്‍ തുടങ്ങിയ വിവിധങ്ങളായ മേഖലകളിലേക്ക് വ്യാപിച്ചു. തന്റെ സംരംഭങ്ങള്‍ക്കായി പണം സമാഹരിക്കുന്നതില്‍ ബോബി സ്വീകരിച്ച രീതി കേരളത്തിലെ സാധാരണ വ്യവസായികളില്‍ നിന്ന് അദ്ദേഹത്തെ വ്യത്യസ്തനാക്കി. റിസര്‍വ് ബാങ്ക് ഓഫ് ഇന്ത്യ പിന്നീട് നിയമവിരുദ്ധമെന്ന് ചൂണ്ടിക്കാണിച്ച ചെറിയ നിക്ഷേപ പദ്ധതികളിലൂടെയാണ് ഇതെല്ലാം ആരംഭിച്ചത്. മള്‍ട്ടി-ലെവല്‍ മാര്‍ക്കറ്റിംഗ് ആയാലും മള്‍ട്ടി-സ്റ്റേറ്റ് സഹകരണ സൊസൈറ്റി ആയാലും അദ്ദേഹത്തിന്റെ മിക്ക ബിസിനസുകളും പൊതുജനങ്ങളില്‍ നിന്ന് പണം ശേഖരിച്ചാണ് നടത്തുന്നത്.
ഒരു മുന്‍ സഹപ്രവര്‍ത്തകന്‍ പറയുന്നതനുസരിച്ച്, 2006-ല്‍ തന്റെ ബിസിനസ് വികസിപ്പിക്കുന്നതിനായി ബോബി പൊതുജനങ്ങളില്‍ നിന്ന് ചെറിയ നിക്ഷേപങ്ങള്‍ സ്വീകരിക്കാന്‍ തുടങ്ങി. പുതിയ നിക്ഷേപ പദ്ധതികളുടെ പ്രഖ്യാപനത്തോടൊപ്പം ഒരു പുതിയ ജ്വല്ലറി ഔട്ട്‌ലെറ്റ് തുറക്കുക എന്നതായിരുന്നു ആശയം. ‘ആ സമയത്ത് കടം ഏകദേശം 44 കോടി രൂപയായിരുന്നു. അതുവരെ, ബോബി ഉയര്‍ന്ന പലിശയുള്ള വായ്പകള്‍ ഉപയോഗിച്ചാണ് ബിസിനസ് നടത്തിയിരുന്നത്. താമസിയാതെ, പൊതുജനങ്ങളില്‍ നിന്ന് പണം ശേഖരിക്കുന്നത് ഒരു നല്ല ആശയമാണെന്ന് ബോബിക്ക് മനസ്സിലായി. തുടക്കത്തില്‍, അദ്ദേഹം സ്വര്‍ണം സ്റ്റോക്ക് ചെയ്യാന്‍ ഈ പണം ഉപയോഗിച്ചു. പിന്നീട്, ഇത് മറ്റ് ബിസിനസുകളിലേക്ക് മാറ്റി,’ അദ്ദേഹം പറഞ്ഞു.
സംശയാസ്പദമായ ഒരു ശൃംഖല
2011 ജൂലൈയില്‍ സ്ഥാപിതമായ ചെമ്മണൂര്‍ ഇന്‍ര്‍നാഷണല്‍ ജ്വല്ലറി എന്ന എല്‍എല്‍പി, 2024 സാമ്പത്തിക വര്‍ഷത്തില്‍ 12 കോടി രൂപയുടെ നഷ്ടം രേഖപ്പെടുത്തി. കഴിഞ്ഞ നാല് സാമ്പത്തിക വര്‍ഷങ്ങളിലും കമ്പനി വലിയ നഷ്ടം റിപ്പോര്‍ട്ട് ചെയ്തിട്ടുണ്ട്. 2024 മാര്‍ച്ച് 31 വരെ കമ്പനിയുടെ കരുതല്‍-മിച്ചധനം (റിസര്‍വും സര്‍പ്ലസും) മൈനസ് 86.60 കോടി രൂപയായിയിരുന്നു. എന്നിട്ടും, 1936 പങ്കാളികള്‍ മൊത്തം 100 കോടി രൂപ കമ്പനിയിലേയ്ക്ക് നിക്ഷേപിച്ചിട്ടുണ്ട്. രസകരമെന്നു പറയട്ടെ, 2023-24 കാലയളവിലെ ചെമ്മണൂര്‍ ഇന്‍ര്‍നാഷണലിന്റെ സാമ്പത്തിക രേഖകളില്‍ സ്വര്‍ണ വില്‍പ്പനയൊന്നും രേഖപ്പെടുത്തിയിട്ടില്ല.
പല പങ്കാളികളും ഈ എല്‍എല്‍പികളില്‍ വലിയ തുകകള്‍ നിക്ഷേപിച്ചിട്ടുണ്ട് എന്നാണ് രേഖകള്‍ കാണിക്കുന്നത്. ഈ എല്‍എല്‍പികളില്‍ ഏകദേശം 1.5 കോടി രൂപ വരെ നിക്ഷേപിച്ച വ്യക്തികളുണ്ട്. എന്നിട്ടും, കമ്പനി രേഖകളില്‍ പങ്കാളികളുടെ അക്കൗണ്ടുകളിലേക്ക് പണമൊന്നും കൈമാറ്റം ചെയ്തതായി കാണിക്കുന്നില്ല. പങ്കാളികളുടെ സംഭാവനയുമായി താരതമ്യം ചെയ്യുമ്പോള്‍, നിയുക്ത പങ്കാളികളായ ബോബിയുടെ ഭാര്യാസഹോദരന്‍ ലിജോ മൂത്തേടന്റെയും മുന്‍ ഡ്രൈവര്‍ ദേവദാസന്റെയും സംഭാവനകള്‍ യഥാക്രമം 20,000 രൂപയും 30,000 രൂപയും മാത്രമാണ്,
2017 ജൂലൈയില്‍ രജിസ്റ്റര്‍ ചെയ്ത തിരുവാതിര ഗോള്‍ഡ് പാലസില്‍ മൊത്തം 136 കോടി രൂപയുടെ പങ്കാളിത്ത സംഭാവനയുണ്ട്. 2929 പങ്കാളികള്‍ ഉള്ള ഈ കമ്പനി 2024 സാമ്പത്തിക വര്‍ഷത്തില്‍ മാത്രം 16 കോടി രൂപയുടെ നഷ്ടമാണ് രേഖപ്പെടുത്തിയത്. വര്‍ഷങ്ങളോളം തുടര്‍ച്ചയായി നഷ്ടം രേഖപ്പെടുത്തിയതിനെത്തുടര്‍ന്ന് ഇതിന്റെ കരുതല്‍-മിച്ചധനം (റിസര്‍വും സര്‍പ്ലസും) മൈനസ് 78.51 കോടി രൂപയാണ്.
2008-ലെ എല്‍എല്‍പി നിയമം, 2009 മാര്‍ച്ച് 31-നാണ് പ്രാബല്യത്തില്‍ വന്നത്. അതിനുമുമ്പ്, ബോബിയുമായി ബന്ധമുള്ള ജ്വല്ലറി സ്റ്റോറുകള്‍ പ്രൈവറ്റ് ലിമിറ്റഡ് കമ്പനികളായിരുന്നു, അവയ്ക്ക് കൂടുതല്‍ റെഗുലേറ്ററി നിയമങ്ങള്‍ പാലിക്കേണ്ട ബാധ്യതകളുണ്ട്.
ഞങ്ങള്‍ പരിശോധിച്ച എട്ട് എല്‍എല്‍പികളുടെ പേരുകള്‍ ജ്വല്ലറി സ്റ്റോറുകളുടേത് പോലെ തോന്നുമെങ്കിലും, അവയില്‍ അഞ്ചെണ്ണത്തിലും കഴിഞ്ഞ മൂന്ന് വര്‍ഷമായി വരുമാനമോ ടേണ്‍ഓവറോ റിപ്പോര്‍ട്ട് ചെയ്തിട്ടില്ല. എട്ട് എല്‍എല്‍പികളില്‍ മരതകം ഗോള്‍ഡ് ഡെപ്പോസിറ്റ് ഒഴികെ മറ്റെല്ലാ സ്ഥാപനങ്ങളും മൊത്തവ്യാപാര സ്ഥാപനങ്ങളായാണ് പട്ടികപ്പെടുത്തിയിട്ടുള്ളത്. ഈ ജ്വല്ലറി എല്‍എല്‍പികളില്‍ പലതും നല്‍കിയിട്ടുള്ള വിലാസത്തില്‍ നിലവിലില്ല എന്നും ചിലത് തുറക്കാറില്ല എന്നുമാണ് ഞങ്ങളുടെ അന്വേഷണത്തില്‍ കണ്ടെത്തിയത്.
രേഖകളിലുള്ള വിലാസത്തില്‍ പട്ടാമ്പിയില്‍ തിരുവതിര ഗോള്‍ഡ് പാലസ് എന്ന പേരിലോ, ഷൊര്‍ണ്ണൂരില്‍ അലിഗ്ര ജ്വല്ലേഴ്‌സ് എല്‍എല്‍പി എന്ന പേരിലോ, വയനാട്ടിലെ മാനന്തവാടിയില്‍ എംജിഡി എന്ന പേരിലോ, പെരുമ്പാവൂരില്‍ അന്ന ബോബി എല്‍എല്‍പി എന്ന പേരിലോ, തൃപ്രയാറില്‍ വിശാഖം ജ്വല്ലേഴ്‌സ് എല്‍എല്‍പി എന്ന പേരിലോ സ്വര്‍ണക്കടകള്‍ കണ്ടെത്തിയില്ല. എന്നിരുന്നാലും, പട്ടാമ്പി, പെരുമ്പാവൂര്‍, തൃപ്രയാര്‍, മാനന്തവാടി എന്നിവിടങ്ങളിലെ ഇതേ വിലാസങ്ങളില്‍ ചെമ്മണൂര്‍ ഇന്റര്‍നാഷണല്‍ ജ്വല്ലേഴ്‌സിന്റെ ഷോറൂമുകള്‍ ഉണ്ടായിരുന്നു. ഷൊര്‍ണ്ണൂരിലെ വിലാസത്തില്‍ ചെമ്മണൂര്‍ ക്രെഡിറ്റ്‌സ് ആന്‍ഡ് ഇന്‍വെസ്റ്റ്‌മെന്റ്‌സിന്റെ ഓഫീസ് പ്രവര്‍ത്തിക്കുന്നു. മാവൂര്‍ റോഡിലെ ചെമ്മണൂര്‍ ഇന്‍ര്‍നാഷണല്‍ ജ്വല്ലറിയുടെ വിലാസത്തിലുള്ള ഷോറൂം അടച്ചിട്ടിരിക്കുകയാണ്.
കോഴിക്കോട് നടക്കാവിലെ ഒറേലിയ ജ്വല്ലേഴ്‌സ് എല്‍എല്‍പിയുടെ ഒരു ചെറിയ ഷോറൂം മാസങ്ങള്‍ക്കു മുമ്പ് മുമ്പ് ഞങ്ങള്‍ പരിശോധിക്കുമ്പോള്‍ അടച്ചിരുന്നു. ഗൂഗിള്‍ മാപ്പിലും ‘എന്നെന്നേക്കുമായി അടച്ചത് (പെര്‍മനെന്റലി ക്ലോസ്ഡ്)’ എന്നാണ് രേഖപ്പെടുത്തിയിരുന്നത്. എന്നാല്‍ ഞങ്ങള്‍ ചെമ്മണൂര്‍ ഗ്രൂപ്പിന് ഇത് സംബന്ധിച്ച ചോദ്യങ്ങള്‍ കൈമാറി രണ്ടു ദിവസത്തിന് ശേഷം ഒറേലിയ തുറന്നതായി കാണപ്പെട്ടു.

2024 സാമ്പത്തിക വര്‍ഷാവസാനം, ഈ എട്ട് കമ്പനികളുടെയും സംയുക്ത കരുതല്‍-മിച്ചധനം, റിസര്‍വും സര്‍പ്ലസും മൈനസ് 422.5 കോടി രൂപയായിരുന്നു, ഇത് വര്‍ഷങ്ങളായി നേരിടുന്ന നഷ്ടമാണ് സൂചിപ്പിക്കുന്നത്. ‘റിസര്‍വ്വ്’ എന്നത് കമ്പനികള്‍ ഭാവി ഉപയോഗത്തിനായി മാറ്റിവയ്ക്കുന്ന ഫണ്ടുകളാണെങ്കില്‍, ‘മിച്ചധനം’ എന്നത് ലാഭത്തിന്റെ കണക്കാണ്. ഇത് കമ്മിയാകുന്നത് (ഡെഫിസിറ്റ്) മോശം സാമ്പത്തിക നിലയുടെ സൂചനയാണ്.
അഞ്ചു സ്ഥാപനങ്ങള്‍ ഏതെങ്കിലും തരത്തിലുള്ള ആദായമോ വരുമാനമോ, ആസ്തി വിവര പട്ടികയോ ശമ്പള കണക്കോ ജീവനക്കാര്‍ക്കുള്ള ചെലവോ അസംസ്‌കൃത വസ്തുക്കള്‍ വാങ്ങുന്ന ചെലവോ രേഖപ്പെടുത്തിയിട്ടില്ല. എന്നാല്‍ ‘ഭരണനിര്‍വഹണ ചെലവുകള്‍’ക്ക് കോടികള്‍ റിപോര്‍ട്ട് ചെയ്തിട്ടുണ്ട്.
എന്തായാലും ഞങ്ങളോട് സംസാരിച്ച എല്ലാ പങ്കാളികളും ഈ എല്‍ എല്‍ പികള്‍ കൃത്യമായി പലിശ നല്കുന്നുണ്ട് എന്നു സാക്ഷ്യപ്പെടുത്തി. വളരെ സാമ്പ്രദായികമായ രീതിയില്‍ കണക്ക് കൂട്ടിയാലും ഈ എട്ട് എല്‍.എല്‍.പികളുടേയും നിക്ഷേപര്‍/പങ്കാളികള്‍ക്ക് 10 ശതമാനമെങ്കിലും വാര്‍ഷിക പലിശ നല്‍കണം. അതായത് മൊത്തത്തിലുള്ള 764.4 കോടി രൂപയ്ക്ക് ഒരോ വര്‍ഷവും 76.4 കോടി രൂപ പലിശ നല്‍കണം. എന്നാല്‍ 2023-24 സാമ്പത്തിക വര്‍ഷത്തില്‍ ഈ എല്‍.എല്‍.പികളുടെ മൊത്തം നഷ്ടം 92 കോടി രൂപയാണ്. ഈ സാഹചര്യത്തില്‍ എങ്ങനെയാണ്, എവിടെ നിന്നാണ് വാര്‍ഷിക പലിശ നല്‍കാനുള്ള പണം കണ്ടെത്തുന്നത് എന്നത് അജ്ഞാതമാണ്.

മറ്റുള്ളവരുടെ പണം
പരിമിത ബാധ്യതാ പങ്കാളിത്ത നിയമം 2008 അനുസരിച്ച്, ഒരു പരിമിത ബാധ്യതാ പങ്കാളിത്ത സ്ഥാപനം (എല്‍എല്‍പി), അതിലെ പങ്കാളികള്‍ക്ക് പ്രതിവര്‍ഷം 12 ശതമാനം വരെ പലിശ നല്‍കുന്നതിന് തടസ്സമില്ല.
ഈ കമ്പനികള്‍ പങ്കാളികളുമായി പങ്കുവെക്കാന്‍ ലാഭം ഉണ്ടാക്കുന്നില്ല, അധിക പലിശ ഒഴികെ മറ്റെന്താണ് ഇത്രയധികം ആളുകളെ അവരുടെ കഷ്ടപ്പെട്ട് സമ്പാദിച്ച പണം ഇത്തരം കമ്പനികളില്‍ നിക്ഷേപിക്കാന്‍ ആകര്‍ഷിക്കുന്നത്? ഈ കമ്പനികള്‍ നഷ്ടത്തിലായതിനാല്‍, ഈ പങ്കാളികള്‍ എന്ന് വിളിക്കപ്പെടുന്നവര്‍ക്ക് കൃത്യമായി പണം നല്‍കാന്‍ ഈ കമ്പനികള്‍ക്ക് എവിടെ നിന്നാണ് സ്ഥിരമായി ഇത്രയും വലിയ തുകകള്‍ ലഭിക്കുന്നത്?
ഈ എല്‍.എല്‍.പികളില്‍ പങ്കാളികളായി രേഖപ്പെടുത്തിയിട്ടുള്ള ചില നിക്ഷേപകരുമായി ഞങ്ങള്‍ സംസാരിച്ചു. കഴിഞ്ഞ ഏഴ് വര്‍ഷമായി ചെമ്മണൂര്‍ ഗ്രൂപ്പ് തന്റെ ബാങ്ക് അക്കൗണ്ടില്‍ പ്രതിമാസ പലിശ നിക്ഷേപിക്കുന്നുണ്ടെന്ന് കണ്ണൂര്‍ സ്വദേശിയായ ഒരു വ്യവസായി പറഞ്ഞു. എന്നിരുന്നാലും, അദ്ദേഹം തന്റെ നിക്ഷേപ തുകയോ പലിശ നിരക്കോ വെളിപ്പെടുത്താന്‍ വിസമ്മതിച്ചു. ഏത് കമ്പനിയില്‍, ഏത് സ്‌കീം-ലാണ് തന്റെ പണം നിക്ഷേപിക്കപ്പെട്ടത് എന്നതിനെ കുറിച്ച് അദ്ദേഹത്തിന് വലിയ നിശ്ചയം ഇല്ലായിരുന്നു. ഞങ്ങള്‍ പരിശോധിച്ച രേഖ പ്രകാരം, ഈ നിക്ഷേപം അന്ന ബോബി എല്‍.എല്‍.പിയില്‍ ഉള്ള 80 ലക്ഷം രൂപയാണ്.
തന്റെ നിക്ഷേപം ഒരു പരിമിത ബാധ്യതാ പങ്കാളിത്ത സ്ഥാപനത്തിലാണ് ഉപയോഗിക്കുന്നതെന്നോ, ഇത് എല്‍.എല്‍.പി മാനദണ്ഡങ്ങളുടെ ലംഘനമാണെന്നോ അദ്ദേഹത്തിന് അറിയില്ല എന്നത് ശ്രദ്ധേയമാണ്. ‘എനിക്ക് ബോബി ചെമ്മണൂരില്‍ വിശ്വാസമുണ്ട്. ഇത്തരം നിക്ഷേപങ്ങളില്‍ അപകടസാധ്യതകള്‍ ഉണ്ടാവാം. പക്ഷേ, ഒരു ബിസിനസില്‍ പണം നഷ്ടപ്പെടുന്നതും മനഃപൂര്‍വ്വം ഒരാളെ ചതിക്കുന്നതും വ്യത്യസ്തമാണ്. കോവിഡ് കാലത്തെ സാമ്പത്തിക മാന്ദ്യത്തില്‍ പോലും ബോബി തന്റെ നിക്ഷേപകരെ ഒരിക്കലും ചതിച്ചിട്ടില്ല. നിക്ഷേപം നടത്തിയ എന്റെ ചില സുഹൃത്തുക്കള്‍ യാതൊരു ബുദ്ധിമുട്ടുമില്ലാതെ അവരുടെ നിക്ഷേപങ്ങള്‍ പിന്‍വലിച്ചിട്ടുണ്ട്. ഒരു മാസം മുന്‍പുള്ള അറിയിപ്പ് മാത്രം മതിയായിരുന്നു,’ അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
വിശാഖം എല്‍.എല്‍.പിയില്‍ അഞ്ച് ലക്ഷം രൂപ നിക്ഷേപിച്ച വയനാട് സ്വദേശി, തനിക്ക് പ്രതിമാസം 11 ശതമാനം പലിശ ലഭിക്കുന്നുണ്ടെന്ന് പറഞ്ഞു. നിക്ഷേപം നടത്താനുള്ള കാരണങ്ങളായി ബോബിയിലുള്ള വിശ്വാസവും കൃത്യമായി പലിശ നല്‍കുന്നതും ഇദ്ദേഹവും എടുത്തുപറഞ്ഞു.
ഹജ്ജ് ട്രാവല്‍ ഏജന്‍സി നടത്തുന്ന ഒരു മലപ്പുറം സ്വദേശി, ഞങ്ങള്‍ക്ക് ലഭ്യമായ രേഖകള്‍ പ്രകാരം അന്ന ബോബി എല്‍.എല്‍.പിയില്‍ 22.5 ലക്ഷം രൂപ നിക്ഷേപിച്ചിട്ടുണ്ട്. എന്നാല്‍ ഞങ്ങള്‍ വിളിച്ചപ്പോള്‍ ചെമ്മണൂര്‍ ഗ്രൂപ്പിലെ നിക്ഷേപത്തിന്റെ കാര്യം അദ്ദേഹം നിഷേധിച്ചു. തന്റെ ഭാര്യ മുന്‍പ് ചില സ്വര്‍ണ പദ്ധതികളില്‍ പങ്കെടുത്തിരുന്നുവെന്ന് അദ്ദേഹം പറഞ്ഞു.
‘പോണ്‍സി സ്‌കീം’ ആരോപണങ്ങള്‍
മൂന്ന് വര്‍ഷം മുമ്പ്, റിസര്‍വ് ബാങ്ക് ഓഫ് ഇന്ത്യയുടെ പോര്‍ട്ടലില്‍ ഒരു പരാതി ലഭിച്ചു. ഈ പരാതിയില്‍ ചെമ്മണൂര്‍ ഇന്റര്‍നാഷണല്‍ ഗ്രൂപ്പ് ഏകദേശം എട്ട് പരിമിത ബാധ്യതാ പങ്കാളിത്ത സ്ഥാപനങ്ങളെ മറയാക്കി കണക്കില്‍പ്പെടാത്ത പണത്തിന്റെ വന്‍തോതിലുള്ള നിക്ഷേപങ്ങള്‍ക്ക് സൗകര്യമൊരുക്കുന്നു എന്ന് ആരോപിച്ചിരുന്നു.
ഈ പരാതിയുടെ പകര്‍പ്പുകള്‍ എന്‍ഫോഴ്സ്മെന്റ് ഡയറക്ടറേറ്റ്, കേരളത്തിലെ അനിയന്ത്രിത നിക്ഷേപ പദ്ധതികള്‍ നിരോധന നിയമം പ്രകാരമുള്ള യോഗ്യതാധികാരി (ബഡ്സ് ആക്ട്) ഉള്‍പ്പെടെ വിവിധ വകുപ്പുകളുമായി റിസര്‍വ് ബാങ്ക് ഓഫ് ഇന്ത്യ പങ്കുവെച്ചു.
ആരോപണങ്ങള്‍ക്ക് തെളിവായി പരാതിയില്‍ ചില രേഖകളും ഉള്‍പ്പെടുത്തിയിരുന്നു. ഉദാഹരണത്തിന്, പരാതിയോടൊപ്പം ഹാജരാക്കിയ പണ നിക്ഷേപ സര്‍ട്ടിഫിക്കറ്റുകളില്‍ ഒന്നിന്റെ രസീത്, സ്ഥാപനത്തിന്റെ പേര് വ്യക്തമാക്കാത്ത ഒരു ഓര്‍ഡര്‍ എസ്റ്റിമേഷന്‍ ഫോമാണ്. ഇതില്‍ അഞ്ച് ലക്ഷം രൂപയുടെ മുന്‍കൂര്‍ രസീത് കാണിക്കുന്നു. മറ്റ് ബില്ലുകളില്‍ പരിമിത ബാധ്യതാ പങ്കാളിത്ത സ്ഥാപനങ്ങളുടെ പേരില്‍ ഒരു ലക്ഷം രൂപ മുതല്‍ 30 ലക്ഷം രൂപ വരെ ശേഖരിച്ച നിക്ഷേപങ്ങള്‍ കാണിക്കുന്നു. ഈ പരാതി പിന്നീട് പിന്‍വലിക്കപ്പെട്ടതായാണ് ഞങ്ങളുടെ അന്വേഷണം വ്യക്തമാക്കുന്നത്.
‘നിക്ഷേപകന് രസീതായി ഓഹരി സര്‍ട്ടിഫിക്കറ്റ് നല്‍കിക്കൊണ്ടുള്ള അനധികൃത നിക്ഷേപം സ്വീകരിക്കുക എന്ന പ്രവര്‍ത്തനത്തില്‍ ജൂവലറി ഏര്‍പ്പെട്ടിരുന്നു’ എന്ന് റിസര്‍വ് ബാങ്ക് ഓഫ് ഇന്ത്യ 2022-ല്‍ ചെമ്മണൂര്‍ ഇന്റര്‍നാഷണല്‍ ജ്വല്ലറിയുടെ തിരൂര്‍, താഴെപ്പാലം ശാഖയില്‍ നടത്തിയ മാര്‍ക്കറ്റ് ഇന്റലിജന്‍സ് സന്ദര്‍ശനത്തില്‍ കണ്ടെത്തി. ‘നിക്ഷേപങ്ങള്‍ പണമായിട്ടും സ്വീകരിക്കുന്നു. ഒരു ലക്ഷം രൂപ വരെയുള്ള നിക്ഷേപങ്ങള്‍ക്ക് പ്രതിമാസം 916 രൂപ പലിശ നല്‍കുമെന്നും, നിക്ഷേപിക്കേണ്ട തുക അതില്‍ കൂടുതലാണെങ്കില്‍, 916 രൂപ കൂടാതെ കമ്പനിയുടെ കേരളത്തിലുടനീളമുള്ള വില്‍പ്പന വിറ്റുവരവിന്റെ അടിസ്ഥാനത്തില്‍ അധിക തുക നല്‍കുമെന്നും നിരീക്ഷിച്ചു. കാലാവധി പൂര്‍ത്തിയാകുമ്പോള്‍, തുക പണമായി തിരികെ നല്‍കും’ 2022 മാര്‍ച്ച് 15 ന് എഡിജിപി ക്രൈംസിന് അയച്ച കത്തില്‍ റിസര്‍വ് ബാങ്ക് ഓഫ് ഇന്ത്യ വ്യക്തമാക്കി. സര്‍ക്കാര്‍ വൃത്തങ്ങള്‍ പറയുന്നതനുസരിച്ച്, ഒരു സംസ്ഥാന ഏജന്‍സിയും ഇത് കൂടുതല്‍ അന്വേഷിച്ചിട്ടില്ല.
വര്‍ദ്ധിച്ചു വരുന്ന നഷ്ടങ്ങള്‍
ഈ സാമ്പത്തിക ബുദ്ധിമുട്ട് പരിമിത എല്‍.എല്‍.പികളില്‍ മാത്രം ഒതുങ്ങുന്നില്ല. ബോബിയുടെ പ്രധാന സ്ഥാപനമായ ചെമ്മണൂര്‍ ഗോള്‍ഡ് പാലസ് ഇന്റര്‍നാഷണല്‍ ലിമിറ്റഡ് പ്രവര്‍ത്തിക്കുന്നത് കനത്ത നഷ്ടത്തിലാണ്. കോവിഡ് മാന്ദ്യം ബാധിച്ച 2021-ല്‍ 412.6 കോടി രൂപയായിരുന്ന കമ്പനിയുടെ വില്‍പ്പന 2022-ല്‍ 1764.5 കോടി രൂപയായി കുതിച്ചുയര്‍ന്നു. 2023-ല്‍, വില്‍പ്പന മുന്‍വര്‍ഷത്തേക്കാള്‍ 92.5 ശതമാനം വര്‍ധിച്ച് 3396.9 കോടി രൂപയെന്ന ഏറ്റവും ഉയര്‍ന്ന നിലയിലെത്തി.
കൗതുകകരമെന്നു പറയട്ടെ, ഈ വരുമാന വളര്‍ച്ച കമ്പനിയുടെ ലാഭക്ഷമത വര്‍ദ്ധിപ്പിച്ചില്ല. അത് നഷ്ടം രേഖപ്പെടുത്താന്‍ തുടങ്ങി. 2021-ല്‍ 22 കോടി രൂപ ലാഭമുണ്ടായിരുന്നത് 2022 സാമ്പത്തിക വര്‍ഷത്തില്‍ 5.5 കോടി രൂപയുടെ നഷ്ടമായി റിപ്പോര്‍ട്ട് ചെയ്തു. 2023-ല്‍ അറ്റ നഷ്ടം 35.7 കോടി രൂപയായി വര്‍ദ്ധിച്ചു. കമ്പനിയുടെ ബാധ്യതകള്‍ 2021-ല്‍ 727.5 കോടി രൂപയായിരുന്നത് 2023 ആയപ്പോഴേക്കും 1691.6 കോടി രൂപയായി ഉയര്‍ന്നു.
നിരവധി പരാതികള്‍, രേഖകളില്ലാത്ത അന്വേഷണങ്ങള്‍
സ്വര്‍ണ വില്‍പ്പനയെക്കുറിച്ചും പൊതുജനങ്ങളില്‍ നിന്ന് സ്വരൂപിച്ച തുകയെക്കുറിച്ചുമുള്ള റിപ്പോര്‍ട്ടുകള്‍ 2017-ല്‍ വിശകലനം ചെയ്ത ശേഷം, സ്ഥാപനത്തിന്റെ ധനശേഖരത്തിന്റെ പ്രധാന ഉറവിടം സ്വര്‍ണത്തിനായി നല്‍കുന്ന മുന്‍കൂര്‍ പണം ആണെന്ന നിഗമനത്തില്‍ സെബി എത്തി. ശേഖരിച്ച പണത്തിന്റെ ഒരു ഭാഗം സിസിഐഎല്‍ പോലുള്ള സഹോദര സ്ഥാപനങ്ങളില്‍ നിക്ഷേപിച്ചിട്ടുണ്ടെന്നും സെബി കണ്ടെത്തി. ‘ലാഭവിഹിതം’ എന്ന പേരില്‍ നല്‍കിയിരുന്ന പതിവ് പലിശ പേയ്‌മെന്റുകള്‍ മിക്കവാറും പണമായിട്ടാണ് നല്‍കിയിരുന്നത് എന്നും ബോര്‍ഡ് ശ്രദ്ധിച്ചു, കൂടാതെ ചെമ്മണൂര്‍ ഗ്രൂപ്പുമായി ബന്ധപ്പെട്ട കമ്പനികള്‍ നടത്തിയ പൊതു ഓഹരി വില്‍പ്പനയെ കുറിച്ചുള്ള ആരോപണങ്ങളെക്കുറിച്ച് ഒരു പ്രത്യേക അന്വേഷണവും ആരംഭിച്ചു.
ഇത് 2017-ല്‍ അന്നത്തെ ചീഫ് സെക്രട്ടറിയായിരുന്ന നളിനി നെറ്റോയുടെ അദ്ധ്യക്ഷതയില്‍ ചേര്‍ന്ന സംസ്ഥാനതല കോ-ഓര്‍ഡിനേഷന്‍ കമ്മിറ്റിയുടെ(എസ്എല്‍സിസി) 38-മത് യോഗത്തില്‍ വിഷയം ഉന്നയിക്കുന്നതിന് കാരണമായി. സ്വര്‍ണം വാങ്ങുന്നതിനായി മുന്‍കൂട്ടി പണം നല്‍കുന്നതിന്റെ മറവില്‍ ചെമ്മണൂര്‍ ഇന്റര്‍നാഷണല്‍ ജ്വല്ലേഴ്‌സ് ഒരു നിക്ഷേപ പദ്ധതി നടത്തുകയാണെന്നും, ഇത് റിസര്‍വ് ബാങ്ക് നിയമത്തിലെ സെക്ഷന്‍ 45 എസ്-ന്റെ ലംഘനമാണെന്നും സെബി എസ്എല്‍സിസിയെ അറിയിച്ചു. പ്രവര്‍ത്തനങ്ങളുടെ തോത് ഏകദേശം 1000 കോടി രൂപയാണെന്നും സെബി പറഞ്ഞു.

അന്നത്തെ ക്രൈം എഡിജിപി നിതിന്‍ അഗര്‍വാള്‍ ഈ വിഷയം പരിശോധിച്ച് കേസ് പോലീസ് വകുപ്പിന് കൈമാറാന്‍ റിസര്‍വ് ബാങ്ക് ഓഫ് ഇന്ത്യയോട് നിര്‍ദ്ദേശിച്ചു. എന്നിട്ടും ബോബിയുടെ സ്ഥാപനത്തിനെതിരേ ആരോപിക്കപ്പെട്ട ക്രമക്കേടുകള്‍ അന്വേഷിക്കാന്‍ കേരള പോലീസ് തയ്യാറായില്ല. നിലവിലെ ക്രമസമാധാന ചുമതലയുള്ള എഡിജിപി എച്ച്. വെങ്കിടേഷ് അറിയിച്ചത്, ചെമ്മണൂര്‍ ഗ്രൂപ്പിനെതിരെ ക്രൈംബ്രാഞ്ച് അന്വേഷണങ്ങളുടെ രേഖകളൊന്നും ലഭ്യമല്ലെന്നാണ്.
ഞങ്ങള്‍ സമര്‍പ്പിച്ച വിവരാവകാശ ചോദ്യങ്ങള്‍ക്കുള്ള മറുപടിയില്‍ ചെമ്മണൂര്‍ ഗ്രൂപ്പിന്റെ പ്രവര്‍ത്തനങ്ങളെക്കുറിച്ചുള്ള അന്വേഷണവുമായി ബന്ധപ്പെട്ട വിവരങ്ങള്‍ വെളിപ്പെടുത്താന്‍ ആര്‍ബിഐ വിസമ്മതിച്ചു. ‘ചെമ്മണൂര്‍ ഇന്റര്‍നാഷണല്‍ ജ്വല്ലേഴ്‌സിലെ മാര്‍ക്കറ്റ് ഇന്റലിജന്‍സ് സന്ദര്‍ശനത്തിലെ കണ്ടെത്തലുകള്‍ നിയമ നിര്‍വ്വഹണ ഏജന്‍സിയുമായി പങ്കുവെച്ചിട്ടുണ്ട്, അവര്‍ക്ക് വിവരാവകാശ നിയമം, 2005-ലെ സെക്ഷന്‍ 24 പ്രകാരം ഈ നിയമത്തിലെ വ്യവസ്ഥകള്‍ ബാധകമല്ല. അത്തരം വിവരങ്ങള്‍ വെളിപ്പെടുത്തുന്നത് സംസ്ഥാനത്തിന്റെ സാമ്പത്തിക താല്‍പ്പര്യങ്ങളെ ബാധിക്കും,’ വിവരങ്ങള്‍ വെളിപ്പെടുത്താന്‍ വിസമ്മതിച്ചുകൊണ്ട് ആര്‍ബിഐ പറഞ്ഞു.
തങ്ങളുടെ വിവരാവകാശ മറുപടിയില്‍, എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ്, കേരള ക്രൈംബ്രാഞ്ച് സിഐഡി, ആദായ നികുതി വകുപ്പ്, ആര്‍ബിഐ എന്നിവര്‍ക്ക് വിഷയം കൈമാറിയിട്ടുണ്ടെന്ന് സെബി പറഞ്ഞു. ചെമ്മണൂര്‍ ഇന്റര്‍നാഷണല്‍ ജ്വല്ലേഴ്‌സ് നടത്തിയ നിയമലംഘനങ്ങളെക്കുറിച്ച് എന്തെങ്കിലും അറിയിപ്പുകള്‍ നല്‍കിയതിന്റെ രേഖകള്‍ നിഷേധിക്കുകയും ചെയ്തു.
2016-ല്‍, സാമൂഹിക പ്രവര്‍ത്തകന്‍ ജോയ് കൈതാരത്ത് ബോബി ചെമ്മണൂരിന്റെ സാമ്പത്തിക പ്രവര്‍ത്തനങ്ങളെക്കുറിച്ച് അന്വേഷണം ആവശ്യപ്പെട്ട് സെബിക്കും ആര്‍ബിഐക്കും ഒരു ഹര്‍ജി സമര്‍പ്പിച്ചു. പരാതിയുടെ പകര്‍പ്പുകള്‍ സെന്‍ട്രല്‍ വിജിലന്‍സ് കമ്മീഷണര്‍, എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ്, റിസര്‍വ് ബാങ്ക് എന്നിവര്‍ക്കും അയച്ചു. പരാതിയില്‍, ബോബിയാണ് പണത്തിന്റെ ഉറവിടം എന്നു തെളിയിക്കുന്നതിനായി ചെമ്മണൂര്‍ ഗ്രൂപ്പ് വ്യാജ സാമ്പത്തിക പ്രസ്താവനകള്‍ ആര്‍ബിഐക്ക് സമര്‍പ്പിച്ചുവെന്നാണ് ജോയ് ആരോപിച്ചത്.
നാല് വര്‍ഷങ്ങള്‍ക്ക് ശേഷം, ആറ്റിങ്ങല്‍ സ്വദേശിയായ അഭിഭാഷകന്‍ നിയാസ് ഭാരതി, ചെമ്മണൂര്‍ ഇന്റര്‍നാഷണല്‍ ജ്വല്ലേഴ്‌സ് അവരുടെ ഗോള്‍ഡ് പര്‍ച്ചേസ് സ്‌കീമിനായി നിക്ഷേപം സ്വീകരിക്കുന്നതിനെക്കുറിച്ച് അന്വേഷണം ആവശ്യപ്പെട്ട് കേരള ഡിജിപിക്ക് ഒരു ഹര്‍ജി നല്‍കി. തന്റെ പരാതിയില്‍ പോലീസില്‍ നിന്ന് യാതൊരു വിവരവും ലഭിച്ചിട്ടില്ലെന്ന് നിയാസ് പറഞ്ഞു.
ആര്‍ബിഐയുടെ ഇടപെടലിന് ശേഷം ഗ്രൂപ്പ് കൂടുതല്‍ ജാഗ്രത പാലിച്ചു എന്നും, നിക്ഷേപങ്ങളുടെ കാലാവധി ഒരു വര്‍ഷമായി സാങ്കേതികമായി പരിമിതപ്പെടുത്തി എന്നും ഞങ്ങളുടെ വാര്‍ത്താ സ്രോതസ് പറയുന്നു. ഇതോടൊപ്പം, ധന ശേഖരണത്തിനായുള്ള പ്രവര്‍ത്തന രീതികളില്‍ മാറ്റം വരുത്തുകയും ചെയ്തു.
ബഡ്സ് നിയമപ്രകാരം (ബാനിങ് ഓഫ് അണ്‍റെഗുലേറ്റഡ് ഡെപോസിറ്റ് സ്‌കീംസ് ആക്ട്) അധികൃതര്‍ക്ക് നല്‍കിയ സമീപകാല വെളിപ്പെടുത്തലില്‍, കമ്പനി നിയമം 2013-ലെ ചട്ടം 2 (സി) (12) (എ) പ്രകാരം സ്വര്‍ണം വാങ്ങുന്നതിനുള്ള പദ്ധതിയുടെ പരമാവധി കാലാവധി 11 മാസത്തില്‍ കൂടില്ലെന്ന് ചെമ്മണൂര്‍ ഗ്രൂപ്പ് പറഞ്ഞു. കൂടാതെ, ഇത് വാങ്ങുന്നവരും വില്‍ക്കുന്നവരും തമ്മിലുള്ള ഒരു വില്‍പ്പന കരാറായതിനാലും, വില്‍പ്പന, ചരക്ക് നിയമം ഈ ഇടപാടുകള്‍ ഉള്‍ക്കൊള്ളുന്നതിനാലും ബഡ്സ് നിയമത്തിലെ വകുപ്പുകള്‍ ബാധകമല്ലെന്നുമാണ് അവര്‍ വാദിച്ചത്.
ഈ പദ്ധതികള്‍ നിക്ഷേപങ്ങളുടെ പരിധികളില്‍ നിന്ന് ഒഴിവാക്കപ്പെട്ട ശുദ്ധമായ വാണിജ്യ ഇടപാടുകളാണെന്നും ഗ്രൂപ്പ് പറഞ്ഞു. സ്വര്‍ണം മുന്‍കൂര്‍ ആയി വാങ്ങുന്നതിനുള്ള പദ്ധതിയുടെ ഒരു ഗുണഭോക്താവ് പറയുന്നതനുസരിച്ച്, 11 മാസത്തെ കാലാവധി പൂര്‍ത്തിയാകുമ്പോള്‍ സ്വര്‍ണം വാങ്ങാനാണ് താന്‍ സ്‌കീമില്‍ ചേര്‍ന്നത്. ‘പദ്ധതിയുടെ തുടക്കത്തില്‍ നിലവിലുണ്ടായിരുന്ന മാര്‍ക്കറ്റ് വിലയ്ക്ക് തുല്യമായ സ്വര്‍ണം ഞങ്ങള്‍ക്ക് വാങ്ങാം. എന്നിരുന്നാലും, 11 മാസത്തിന് ശേഷം ഉപഭോക്താക്കള്‍ക്ക് താല്‍പ്പര്യമുണ്ടെങ്കില്‍ പണം വീണ്ടും നിക്ഷേപിക്കാമെന്ന് ജ്വല്ലറികള്‍ അറിയിക്കും,’ ഉപഭോക്താവ് പറഞ്ഞു.
2021ല്‍, സെക്യൂരിറ്റീസ് ആന്‍ഡ് എക്സ്ചേഞ്ച് ബോര്‍ഡ് ഓഫ് ഇന്ത്യ, ചെമ്മണൂര്‍ ഗോള്‍ഡ് പാലസ് ഇന്റര്‍നാഷണല്‍ ലിമിറ്റഡിന് 25 ലക്ഷം രൂപ പിഴ ചുമത്തി. ഓഹരികള്‍ ലിസ്റ്റ് ചെയ്യുന്നതിന് അപേക്ഷ നല്‍കുകയോ അല്ലെങ്കില്‍ ലിസ്റ്റ് ചെയ്യുന്നതിന് തത്വത്തില്‍ അംഗീകാരം നേടുകയോ ചെയ്യാതെ, 5323 നിക്ഷേപകര്‍ക്ക് 288.28 കോടി രൂപ മൂല്യമുള്ള 6 ശതമാനം പങ്കാളിത്ത മുന്‍ഗണനാ ഓഹരികള്‍ നല്‍കി ഫണ്ട് സമാഹരിച്ചതിനാണ് ഈ പിഴ ചുമത്തിയത്. ഇതില്‍, 152 കോടി രൂപയുടെ പങ്കാളിത്ത മുന്‍ഗണനാ ഓഹരികള്‍, സിസി ഐഎല്ലിന്റെ പ്രൊമോട്ടറും ഡയറക്ടറുമായ ബോബിക്കാണ് ലഭിച്ചത്. അദ്ദേഹം പിന്നീട് അത് 7488 നിക്ഷേപകര്‍ക്ക് കൈമാറ്റം ചെയ്തു.
കമ്പനി ക്രെഡിറ്റ് റേറ്റിംഗ് നേടുകയോ മര്‍ച്ചന്റ് ബാങ്കറെ നിയമിക്കുകയോ ചെയ്തില്ലെന്നും, വാഗ്ദാന രേഖയില്‍ (ഓഫര്‍ ഡോക്യുമെന്റ്) വിവരങ്ങള്‍ വെളിപ്പെടുത്തുന്നതിനുള്ള ആവശ്യകതകള്‍ പാലിക്കുന്നതില്‍ പരാജയപ്പെട്ടുവെന്നും സെബിയുടെ വിധിന്യായത്തില്‍ പറയുന്നു. കൂടാതെ, ഓഹരി വിപണികളില്‍ ഒരു കരട് ഓഫര്‍ ഡോക്യുമെന്റ് ഫയല്‍ ചെയ്യുകയോ, പൊതു ഇഷ്യൂകള്‍ക്കായി പരസ്യം ചെയ്യുകയോ, ചുരുക്കിയ പ്രോസ്പെക്ടസിലും അപേക്ഷാ ഫോമുകളിലും വിവരങ്ങള്‍ വെളിപ്പെടുത്തുകയോ, അല്ലെങ്കില്‍ ഇഷ്യൂ ചെയ്തതിന് ശേഷം സെക്യൂരിറ്റികള്‍ ലിസ്റ്റ് ചെയ്യാന്‍ അപേക്ഷ നല്‍കുകയോ ചെയ്യാതെ, സെബി നിയമങ്ങളും കമ്പനി നിയമത്തിലെ വിവിധ വകുപ്പുകളും കമ്പനി ലംഘിച്ചതായും ഉത്തരവില്‍ ചൂണ്ടിക്കാട്ടി.
2024-ല്‍, കമ്പനീസ് ആക്റ്റിലെ (സെക്ഷന്‍ 90(4)) വ്യവസ്ഥകള്‍ ലംഘിച്ചതിന് ചെമ്മണൂര്‍ ഗോള്‍ഡ് പാലസ് ഇന്റര്‍നാഷണല്‍ ലിമിറ്റഡിന് കമ്പനികളുടെ രജിസ്ട്രാര്‍ (ആര്‍ഒസി) കേരളം മൊത്തം 1,35,500 രൂപ പിഴ ചുമത്തി. ബോബി ചെമ്മണൂര്‍ ഉള്‍പ്പെടെയുള്ള ഏഴ് പ്രധാനപ്പെട്ട ഗുണഭോക്തൃ ഉടമകളെ (എസ്ബിഒ) യഥാസമയം വെളിപ്പെടുത്തുന്നതില്‍ കമ്പനി പരാജയപ്പെട്ടതാണ് കാരണം. ബോബിയുടെ ഭാര്യാസഹോദരനായ ലിജോ മൂത്തേടന്‍, അവരോടൊപ്പം ചേര്‍ന്ന മുന്‍ ആര്‍ബിഐ ഉദ്യോഗസ്ഥനായ വി. പഹല എന്നിവരുള്‍പ്പെടെ ഏഴ് പ്രധാന ഉദ്യോഗസ്ഥര്‍ക്ക് 39,200 രൂപ വീതം പിഴ ചുമത്തി. നിരവധി ഔദ്യോഗിക മുന്നറിയിപ്പുകള്‍ ലഭിച്ചതിന് ശേഷമാണ് കമ്പനി നിര്‍ബന്ധിത ഫോം ഫയല്‍ ചെയ്തത്.
കോര്‍പ്പറേറ്റ് കാര്യ മന്ത്രാലയം (എംസിഎ) ഇപ്പോള്‍ എസ്ബിഒ ചട്ടങ്ങള്‍, 2023 വഴി എല്‍എല്‍പികള്‍ക്കും (ഘഘജ)െ എസ്ബിഒകളെ തിരിച്ചറിയുന്നത് നിര്‍ബന്ധമാക്കിയിട്ടുണ്ട്. ഇത് കമ്പനികള്‍ക്കുള്ള ആവശ്യകതകള്‍ക്ക് സമാനമാണ്. ഈ നിയമങ്ങള്‍ അനുസരിച്ച്, ഒരൊറ്റ വ്യക്തിയായിട്ടോ അല്ലെങ്കില്‍ മറ്റുള്ളവരുമായി ചേര്‍ന്നോ, നേരിട്ടല്ലാതെ കുറഞ്ഞത് 10% സംഭാവന, വോട്ടിംഗ് അവകാശം, അല്ലെങ്കില്‍ ലാഭവിഹിതം എന്നിവ കൈവശം വെയ്ക്കുകയോ, അല്ലെങ്കില്‍ ഗണ്യമായ സ്വാധീനമോ നിയന്ത്രണമോ ചെലുത്തുകയോ ചെയ്യുന്ന വ്യക്തിയാണ് എസ്ബിഒ. പുതിയ നിര്‍വചനം പരോക്ഷമായ കൈവശത്തിന് മുന്‍ഗണന നല്‍കുന്നു, അതായത് പരോക്ഷമായി അവകാശം കൈവശം വച്ചിരിക്കുന്ന വ്യക്തിയെയും എസ്ബിഒ ആയി തിരിച്ചറിയാം. മറ്റ് സ്ഥാപനങ്ങളുടെ പല അടുക്കുകളിലൂടെ ഉടമസ്ഥാവകാശം മറച്ചുവെച്ചാലും, എല്‍എല്‍പികളെ ആത്യന്തികമായി നിയന്ത്രിക്കുന്ന യഥാര്‍ത്ഥ വ്യക്തികളെ കണ്ടെത്തുകയാണ് ഇതിലൂടെ ലക്ഷ്യമിടുന്നത്.
ബോബിയുമായി ബന്ധമുള്ള എല്‍എല്‍പികള്‍ നിര്‍ബന്ധിത എസ്ബിഒ തിരിച്ചറിയല്‍ നടത്തിയിട്ടുണ്ടോ എന്നത് വ്യക്തമല്ല. ഞങ്ങള്‍ പരിശോധിച്ച രേഖകള്‍ പ്രകാരം, അവര്‍ അന്വേഷിച്ച എട്ട് എല്‍എല്‍പികളില്‍ നാലെണ്ണത്തിനും, ബോബി എസ്ബിഒ ആയ ചെമ്മണൂര്‍ ഗോള്‍ഡ് പാലസ് ഇന്റര്‍നാഷണല്‍ ലിമിറ്റഡില്‍ ഓഹരി പങ്കാളിത്തമുണ്ട് എന്നതിനാല്‍ ഇത് നിര്‍ണായകമാണ്.
ബോബി ചെമ്മണൂരിനെതിരെ പരസ്യമായി മുന്നറിയിപ്പ് നല്‍കിയ ആദ്യത്തെ പ്രമുഖ രാഷ്ട്രീയ നേതാവായിരുന്നു കേരള മുന്‍ മുഖ്യമന്ത്രിയും സി.പി.ഐ(എം) നേതാവുമായ വി.എസ്. അച്യുതാനന്ദന്‍. കേരള നിയമസഭയില്‍ പ്രതിപക്ഷ നേതാവായിരിക്കുമ്പോഴാണ് അദ്ദേഹം ബോബിക്കെതിരായ ആരോപണങ്ങള്‍ ഉയര്‍ത്തുന്നത്. 2015 ജൂണ്‍ 4-ന് നടത്തിയ പത്രസമ്മേളനത്തില്‍, അച്യുതാനന്ദന്‍ ആരോപിച്ചത്, ബോബി ചെമ്മണൂര്‍ നടത്തുന്ന സ്ഥാപനങ്ങളിലെ 2000 കോടി രൂപയുടെ തട്ടിപ്പിനെക്കുറിച്ച് രേഖകളോടുകൂടിയ പരാതി അന്നത്തെ ആഭ്യന്തര മന്ത്രിക്ക് ലഭിച്ചിരുന്നു എന്നായിരുന്നു. സെബി, ആര്‍ബിഐ നിയമങ്ങള്‍ ലംഘിച്ച് ബോബി പൊതുജനങ്ങളില്‍ നിന്ന് പണം ശേഖരിക്കുകയാണെന്നും അദ്ദേഹം പറഞ്ഞു. പോലീസ് അന്വേഷണം അട്ടിമറിക്കാന്‍ ബോബി അന്നത്തെ മുഖ്യമന്ത്രിയെയും സംസ്ഥാന ആഭ്യന്തര മന്ത്രിയെയും സ്വാധീനിച്ചു എന്നും വി എസ് ആരോപിച്ചു.
തുടര്‍ന്നുള്ള വര്‍ഷങ്ങളില്‍, അച്യുതാനന്ദന്‍, കേരള സംസ്ഥാന മനുഷ്യാവകാശ സംരക്ഷണ കേന്ദ്രത്തില്‍ നിന്നും ജനറല്‍ സെക്രട്ടറി ജോയ് കൈതാരത്തില്‍ നിന്നും ലഭിച്ച ഹര്‍ജിയും രേഖകളും സഹിതം അന്നത്തെ സെബി ചെയര്‍മാന്‍ ഉപേന്ദ്ര കുമാര്‍ സിന്‍ഹയ്ക്ക് ചെമ്മണൂര്‍ ഗ്രൂപ്പിനെതിരെ പരാതി നല്‍കി. സിപിഐഎം ഭരണത്തില്‍ തിരിച്ചെത്തിയ ശേഷവും, പാര്‍ട്ടിയെ കുറ്റപ്പെടുത്താതെ, അച്യുതാനന്ദന്‍ ഈ പരാതികള്‍ ആവര്‍ത്തിച്ചു.
എല്ലാ ആരോപണങ്ങളും ക്രമേണ കെട്ടടങ്ങി, പോലീസ് അന്വേഷണവുമായി ബന്ധപ്പെട്ട രേഖകള്‍ ഫയല്‍ കൂമ്പാരത്തിനിടലെവിടേയോ അപ്രത്യക്ഷമായി.
ഈ റിപ്പോര്‍ട്ടില്‍ പ്രതിപാദിക്കുന്ന എല്‍എല്‍പി കളുമായി ബന്ധപ്പെട്ട കണ്ടെത്തലുകളില്‍ ബോബി ചെമ്മണൂര്‍ ഗ്രൂപ്പിന്റെയും ബോബി ചെമ്മണൂരിന്റെയും പ്രതികരണങ്ങള്‍ അറിയുന്നതിനായി ഞങ്ങള്‍ വിശദമായ ഒരു ചോദ്യാവലി അയച്ചിരുന്നു. എന്നാല്‍ ചെമ്മണൂര്‍ ഗ്രൂപ്പിനെ സംബന്ധിച്ച് പൊതുവായ ഒരു കുറിപ്പല്ലാതെ വിശദമായ മറുപടികള്‍ ഞങ്ങള്‍ക്ക് ലഭിച്ചില്ല. എല്‍എല്‍പികള്‍ക്കുണ്ടായ നഷ്ടങ്ങളെക്കുറിച്ച് അവര്‍ നല്‍കിയ ഒരേയൊരു പ്രതികരണം ഈ വാചകമായിരുന്നു: ”ഒന്നോ രണ്ടോ കമ്പനികള്‍ക്ക് താല്‍ക്കാലികമായി നഷ്ടമുണ്ടായാല്‍ പോലും, അവയെ ലാഭകരമായ നിലയിലേക്ക് തിരികെയെത്തിക്കാന്‍ ഞങ്ങള്‍ കഠിനാധ്വാനം ചെയ്യുന്നു.”
Content Summary: Zero revenue, growing partners: Inside story of Boby Chemmanur’s troubled LLPs. Investigation Serie
ജനാധിപത്യത്തിന്റെ നിലനിൽപ്പിന് സ്വതന്ത്ര മാധ്യമങ്ങൾ ആവശ്യമാണ്. സ്വതന്ത്രമായി പ്രവർത്തിക്കുന്ന മാധ്യമ സ്ഥാപനങ്ങൾക്കാകട്ടെ പൊതുജനങ്ങളുടെ പിന്തുണയും അത്യാവശ്യമാണ്. ഭയരഹിതമായ അന്വേഷണാത്മക റിപ്പോർട്ടിങ്ങും ആഴത്തിലുള്ള വിശകലനങ്ങളും 'അഴിമുഖ'ത്തിൽ തുടരുന്നതിന് ദയവായി ഞങ്ങളെ പിന്തുണയ്ക്കുക.