May 20, 2025 |
Share on

മൂന്ന് വർഷത്തിനുള്ളിൽ തട്ടിയത് 450 കോടി, രാഷ്ട്രീയത്തണലിൽ വളർച്ച, പറ്റിക്കപ്പെട്ടത് സാധാരണക്കാർ

3 കോടി രൂപയാണ് അനന്തു കൃഷ്ണന്റെ അക്കൗണ്ടിൽ ബാക്കിയുള്ളത്

അടുത്ത കാലത്ത് കേരളം കണ്ട ഏറ്റവും വലിയ തട്ടിപ്പായിരുന്നു സിഎസ്ആർ ഫണ്ട് തട്ടിപ്പ്. വിവിധ പദ്ധതികളുടെ പേരിൽ ഇടുക്കി, മൂവാറ്റുപുഴ കുടയത്തൂർ സ്വദേശി അനന്തു കൃഷ്ണൻ നടത്തിയത് കോടികളുടെ തട്ടിപ്പാണ്. കോർപ്പറേറ്റ് കമ്പനികളുടെ സിഎസ്ആർ ഫണ്ട് വഴി സ്കൂട്ടർ, ലാപ്ടോപ്, തയ്യൽ മെഷിൻ, മറ്റ് വസ്തുക്കൾ എന്നിവ പകുതി വിലയ്ക്ക് വാങ്ങി തരാമെന്ന് വാ​ഗ്ദാനം നൽകി1000 കോടിയിലേറെ രൂപയുടെ തട്ടിപ്പ് ഇയാൾ നടത്തിയതായാണ് പോലീസ് വ്യക്തമാക്കുന്നത്. 1200 പരം സാധാരണക്കാരായ സ്ത്രീകൾ ഇതിൽ ഇരകളാവുകയും ചെയ്തു.

തട്ടിപ്പിന്റെ വഴി

വിമൺ ഓൺ വീൽസ് എന്ന പദ്ധതിയുടെ പേരിലായിരുന്നു കോടികളുടെ തട്ടിപ്പ് നടന്നത്. വാഹനത്തിന്റെ പകുതി തുക അടച്ചാൽ ബാക്കി പകുതി തുക കേന്ദ്രസർക്കാർ സഹായമായും വലിയ കമ്പനികളുടേതടക്കം സിഎസ്ആർ ഫണ്ടായി ലഭിക്കുമെന്നും അനന്തു കൃഷ്ണൻ വാഗ്ദാനം നൽകി. പണം അടച്ച് 45 ദിവസത്തിനുള്ളിൽ വാഹനം ലഭ്യമാകുമെന്നും പറഞ്ഞിരുന്നു. അതിനു പുറമേ ഗൃഹോപകരണങ്ങളും ഇലക്ട്രോണിക് ഉപകരണങ്ങളുമൊക്കെ ലഭിക്കുമെന്ന് അറിയിച്ചു.

വ്യാജ എൻജിഒകൾ രൂപീകരിച്ച് ഇവയിൽ വൊളന്റിയർമാരായി ജനപ്രതിനിധികളെയും മറ്റും ഉൾപ്പെടുത്തി വിശ്വാസ്യത സൃഷ്ടിച്ചായിരുന്നു തട്ടിപ്പ്. മൂവാറ്റുപുഴ സോഷ്യോ ഇക്കണോമിക് ഡെവലപ്മെന്റ് സൊസൈറ്റി എന്ന പേരിൽ എൻജിഒ രൂപീകരിച്ച് ഇരുചക്ര വാഹനങ്ങൾ പകുതി വിലയ്ക്ക് നൽകാമെന്നു വാഗ്ദാനം ചെയ്ത് 9 കോടിയോളം രൂപ സമാഹരിച്ച സംഭവത്തിൽ പരാതി ഉയർന്നതിനെ തുടർന്ന് നടത്തിയ അന്വേഷണത്തിലാണ് അനന്തു കൃഷ്ണനെ അറസ്റ്റ് ചെയ്തത്.

ഫെബ്രുവരി ഒന്നിനാണ് അനന്തു കൃഷ്ണനെ മൂവാറ്റുപുഴ പോലീസ് അറസ്റ്റ് ചെയ്തത്. എറണാകുളത്തെ അനന്തുവിന്റെ ഫ്ലാറ്റിൽ പരിശോധന നടത്തിയിരുന്നു. തുടർന്നാണ് രാഷ്ട്രീയ നേതാക്കൾ അനന്തു കൃഷ്ണന്റെ ഫ്ലാറ്റിലെ സ്ഥിരം സന്ദർശകരാണെന്ന വിവരം ലഭിക്കുന്നത്. ബിജെപി നേതാവ് എ എൻ രാധാകൃഷ്ണനും കോൺ​ഗ്രസ് നേതാവ് ലാലി വിൻസെന്റും ഫ്ലാറ്റിൽ വരാറുണ്ടെന്ന് കെയർ ടേക്കർ പോലീസിനോട് പറഞ്ഞു. പ്രധാനമന്ത്രി നരേന്ദ്ര മോദി മുതൽ വിവിധ നേതാക്കൾക്കൊപ്പമുളള ഫോട്ടോ അനന്തു കൃഷ്ണൻ സാമൂഹിക മാധ്യമങ്ങളിലൂടെ പങ്കുവെച്ചതും തട്ടിപ്പ് പ്രതി അനന്തു കൃഷ്ണന് പ്രമുഖ രാഷ്ട്രീയക്കാരുമായി ബന്ധമുണ്ടെന്ന സംശയത്തെ ഉറപ്പിക്കുന്നതായിരുന്നു.

കുരുക്കിലായ രാഷ്ട്രീയ നേതാക്കൾ

കോൺഗ്രസ് നേതാവ് ലാലി വിൻസെന്റാണ് തട്ടിപ്പിന്റെ കേസിൽ ആദ്യം കുരുക്കിലായ രാഷ്ട്രീയ നേതാവ്. സീഡ് സൊസൈറ്റിയുടെ നിയമ ഉപദേഷ്ടാവായ ലാലി വിൻസെന്റ് കേസിൽ ഏഴാം പ്രതിയാണ്. ബി.ജെ.പി നേതാക്കളായ എ.എൻ രാധാകൃഷ്ണനും ജെ.പ്രമീളാ ദേവിയും ഇപ്പോഴും സംശയത്തിന്റെ നിഴലിലാണ്. അനന്തു കൃഷ്ണൻ സംഘടിപ്പിച്ച പല പരിപാടികളിലും എ.എൻ രാധാകൃഷ്ണൻ ഉദ്ഘാടനത്തിനായി എത്തിയ ചിത്രങ്ങൾ സോഷ്യൽ മീഡിയയിൽ പ്രചരിച്ചിരുന്നു. കൊച്ചിയിലെ അനന്തുവിന്റെ ഫ്‌ളാറ്റിൽ രാധാകൃഷ്ണൻ വരാറുണ്ടായിരുന്നതായി സെക്യൂരിറ്റി ജീവനക്കാരും വെളിപ്പെടുത്തിയിരുന്നു. എന്നാൽ സീഡ് സൊസൈറ്റിയുമായി ഇവർക്ക് നേരിട്ട് ബന്ധമില്ലാത്തതിനാൽ പ്രതി ചേർത്തിട്ടില്ല.

2022 മുതൽ 62 എൻജിഒകൾ രൂപീകരിച്ച് സമാനമായ വിധത്തിൽ അനന്തു കൃഷ്ണൻ പണം സമാഹരിച്ചിരുന്നു. നേരത്തെയും തട്ടിപ്പു കേസിൽ അനന്തു അറസ്റ്റിലായിട്ടുണ്ട്. അടിമാലി പോലീസ് സ്റ്റേഷനിൽ റജിസ്റ്റർ ചെയ്ത തട്ടിപ്പു കേസിൽ പ്രതിയെ റിമാൻഡ് ചെയ്തിരുന്നു. നാല് ബാങ്ക് അക്കൗണ്ടുകൾ പോലീസ് കണ്ടുകെട്ടി. 450 കോടിയോളം രൂപയുടെ ഇടപാട് നടന്നെങ്കിലും 3 കോടിയോളം രൂപയാണ് അനന്തു കൃഷ്ണന്റെ അക്കൗണ്ടിൽ ബാക്കിയുള്ളത്. ബാക്കി പണം വിദേശത്തേക്ക് കടത്തിയെന്നാണ് പോലീസ് സംശയിക്കുന്നത്.

വാങ്ങിക്കൂട്ടിയത് കോടികളുടെ സ്വത്ത്

തട്ടിപ്പ് നടത്തി അനന്തു കൃഷ്ണൻ വാങ്ങിക്കൂട്ടിയത് കോടികളുടെ ഭൂസ്വത്താണ്. ഇടുക്കിയിൽ അനന്തുവിൻ്റെ വീടിന് സമീപത്തും പാലായിലുമായിട്ടാണ് ഭൂമി വാങ്ങിയത്. സെൻറിന്​ ഒന്നര ലക്ഷം മുതൽ നാല് ലക്ഷം രൂപ വരെ വില വരുന്ന ഭൂമിയാണ് ഇയാൾ വാങ്ങിയതെന്നാണ് ലഭിക്കുന്ന വിവരം. സത്യസായി ട്രസ്​റ്റിൻ്റെ പേരിലടക്കം​ ഭൂമി വാങ്ങിയെന്നും റിപ്പോർട്ടുകളുണ്ട്. മുട്ടം ശങ്കരപള്ളിക്ക് സമീപം 17.5 സെൻ്റ് ,ഏഴാംമൈലിൽ 12 സെൻ്റ് മേലുകാവിൽ പലയിടങ്ങളിലായി 20 മുതൽ 70 സെൻ്റ് വരെയുള്ള സ്ഥലങ്ങളും ലക്ഷങ്ങൾ വിലവരുന്ന വാഹനങ്ങളും അനന്തു വാങ്ങിയിരുന്നുവെന്നാണ് വിവരം.

രൂപമാറ്റം

പരാതികളും ആരോപണങ്ങളും ഉയർന്നതിന് പിന്നാലെ അറസ്റ്റ് ഉണ്ടാകുമെന്ന് ഉറപ്പായതോടെ അനന്തു കൃഷ്ണൻ രൂപം മാറ്റാനുള്ള ശ്രമങ്ങളും നടത്തിയിരുന്നു. തല മൊട്ടയടിച്ചും മീശ വടിച്ചുമാണ് ആരും രീതിയിൽ അനന്തു രൂപം മാറ്റിയത്. പോലീസ് സ്റ്റേഷനിൽ പ്രതിയെ നേരിൽ കണ്ട പ്രമോട്ടർമാർക്ക് പോലും അനന്തുവിനെ തിരിച്ചറിയാൻ സാധിച്ചിരുന്നില്ല.

കൈവിടാതെ രാഷ്ട്രീയക്കാര്‍

അനന്തു കൃഷ്ണനെതിരെ ​ഗുരുതരമായ ആരോപണങ്ങളുണ്ടായിട്ടും ഇപ്പോഴും രാഷ്ട്രീയക്കാര്‍ പിന്തുണക്കുകയാണ്. അനന്തുകൃഷ്ണന്‍ മകനെപ്പോലെയാണെന്നും തട്ടിപ്പുണ്ടായിട്ടില്ലെന്നും കോൺ​ഗ്രസ് നേതാവും കേസിലെ പ്രതിയുമായ ലാലി വിന്‍സന്‍റ് പറഞ്ഞു. അനന്തു ചെയ്ത നല്ലകാര്യങ്ങള്‍ തനിക്കറിയാമെന്നും അനന്തുവും ആനന്ദകുമാറും ആയുള്ള അഭിപ്രായവ്യത്യാസമാണ് പ്രശ്നകാരണമെന്നും ലാലി പറഞ്ഞു. മാത്രമല്ല, നരേന്ദ്ര മോദിയെ കാണാൻ അനന്തുകൃഷ്ണനെ സഹായിച്ചത് എ. എന്‍ രാധാകൃഷ്ണനാണ്.

അതേസമയം, സിഎസ്ആർ ഫണ്ട് തട്ടിപ്പിൽ അന്വേഷണം ക്രൈംബ്രാഞ്ചിന് കൈമാറും. സാമ്പത്തിക കുറ്റകൃത്യം അന്വേഷിക്കുന്ന സംഘമാണ് കേസ് അന്വേഷിക്കുക. അനന്തു കൃഷ്ണനെതിരെ പരാതികൾ വ്യാപകമായി ഉയർന്ന സാഹചര്യത്തിലാണ് അന്വേഷണം ക്രൈംബ്രാഞ്ചിലേക്ക് മാറ്റുന്നത്.

Content Summary: 450 crores were stolen in three years, the growth of the political shadow,anandhu krishnan csr fund scam
anandhu krishnan csr fund scam

Leave a Reply

Your email address will not be published. Required fields are marked *

×