UPDATES

പാകിസ്ഥാനും ഹിന്ദുസ്ഥാനും; പരമ്പര ഭാഗം 7

പാകിസ്ഥാന്‍ അഥവാ ഇന്ത്യയുടെ വിഭജനം അംബദ്ക്കറുടെ ഗവേഷണ ഗ്രന്ഥം വായിക്കപ്പെടുമ്പോള്‍

                       

പാകിസ്ഥാന്‍ രൂപീകരിക്കപ്പെട്ടാലുടന്‍ ഹിന്ദുസ്ഥാനെ അവര്‍ ആക്രമിക്കും എന്ന ഭയം പല ഹിന്ദുനേതാക്കള്‍ക്കുമുണ്ട്. അങ്ങിനെ വന്നാല്‍ അഫ്ഗാന്‍ ഉള്‍പ്പെടെയുള്ള ഇസ്ലാമിക രാഷ്ട്രങ്ങള്‍ പിന്തുണയ്ക്കുക കൂടി ചെയ്താല്‍ ഹിന്ദുസ്ഥാന്‍ വീണ്ടും ഇസ്ലാമിക ഭരണത്തിന് അടിപ്പെടും എന്നും അവര്‍ ഭയപ്പെടുന്നു. എന്നാല്‍ ഉടനെ അത്തരമൊരാക്രമണത്തിന് സാധ്യത കുറവാണ് എന്ന് വിശ്വസിക്കുന്നവരാണ് ഏറെയും. എന്നാല്‍ ഭാവിയില്‍ അതുണ്ടായേക്കാം എന്ന ആശങ്കയ്ക്ക് അടിസ്ഥാനമുണ്ട് താനും. വിഭജനം നടക്കുമ്പോള്‍ അതിര്‍ത്തി സംബന്ധിച്ച കൃത്യത അനിവാര്യമാണ്. തീര്‍ച്ചയായും മുസല്‍മാന് പാകിസ്ഥാന്‍ എന്ന അവകാശം ഉപേക്ഷിക്കാന്‍ കഴിയില്ല. അതോടൊപ്പം തന്നെ പ്രധാനമാണ് ശാസ്ത്രീയമായി നിശ്ചയിക്കപ്പെട്ട ഒരതിര്‍ത്തിയും. കൃത്യമായ അതിര്‍ത്തി നിശ്ചയിക്കാതെ മുസല്‍മാന് ബ്രിട്ടീഷ് ഇന്ത്യ വിട്ടുപോകാന്‍ കഴിയില്ല. എന്നാല്‍ കൃത്യമായി അതിരുകള്‍ രേഖപ്പെടുത്തുക എളുപ്പമല്ല താനും. മിക്ക രാജ്യങ്ങള്‍ക്കും ഇപ്പോഴും ശാസ്ത്രീയമായി കൃത്യത പറയാവുന്ന അതിരുകളില്ല എന്നതാണ് സത്യം. വംശപരമായോ രാഷ്ട്രീയമായോ മിലിട്ടറി പരമായോ സംതൃപ്തി നല്‍കുന്ന അടയാളപ്പെടുത്തല്‍ എളുപ്പമല്ല തന്നെ. ഇന്ത്യയുടെ അതിരായി പലരും പല അടയാളപ്പെടുത്തലുകളാണ് നടത്തിയിട്ടുള്ളത്. സിന്ധു നദി, വടക്കു പടിഞ്ഞാറന്‍ പ്രോവിന്‍സിന്റെ അതിര്‍ത്തി, ഡുറാന്റ് നിശ്ചയിച്ച അതിര്‍ത്തി അങ്ങിനെ യോജിപ്പും വിയോജിപ്പുമുള്ള അതിരുകള്‍. പാകിസ്ഥാന്‍ സിന്ധു നദി വരെയുള്ള ഭാഗം വിടുക എന്നത് എളുപ്പമല്ല. അങ്ങിനെ പിന്‍മാറുന്നത് അഭിമാനക്ഷതമായിരിക്കും. പുതിയ സാങ്കേതിക വിദ്യകള്‍ വന്നതോടെ വലിയ അതിരുകള്‍ തിട്ടപ്പെടുത്തുക പ്രയാസമുള്ള കാര്യമല്ല. പര്‍വ്വതങ്ങളും മരുഭൂമിയും കായലും നദിയുമൊക്കെ രാജ്യങ്ങള്‍ തമ്മില്‍ പങ്കിടുക പ്രയാസമല്ലാതായിട്ടുണ്ട്.

മറ്റൊരു വിഷയം സ്വത്തു പങ്കുവയ്ക്കലാണ്. ഇപ്പോള്‍ കേന്ദ്രവരുമാനമായി കണക്കാക്കുന്നത് റയില്‍വേയും കറന്‍സിയും പോസ്റ്റ് ആന്റ് ടെലിഗ്രാഫും ആണ്. മറ്റു വരുമാനങ്ങള്‍ പ്രോവിന്‍സുകളുടേതാണ്. പാകിസ്ഥാനിലേക്ക് എത്തിപ്പെടാവുന്ന വടക്കുപടിഞ്ഞാറന്‍ അതിര്‍ത്തി പ്രോവിന്‍സ്, പഞ്ചാബ്, സിന്ധ്, ബലൂചിസ്ഥാന്‍, ബംഗാള്‍ എന്നിവിടങ്ങളില്‍ നിന്നും ലഭിക്കുന്നതിനേക്കാള്‍ ഉയര്‍ന്ന വരുമാനമാണ് ഹിന്ദുസ്ഥാന്റെ ഭാഗമാകാവുന്ന അജ്മീര്‍-മെര്‍വാറ, ആസ്സാം, ബിഹാര്‍, ബോംബെ, സെന്‍ട്രല്‍ പ്രോവിന്‍സ്, ബെറാര്‍, കൂര്‍ഗ്, ഡല്‍ഹി, മദ്രാസ്, ഒറീസ്സ, ഉത്തര്‍ പ്രദേശ് എന്നിവിടങ്ങളില്‍ നിന്നും ലഭിക്കുന്നത്. പടിഞ്ഞാറന്‍ പാകിസ്ഥാനില്‍ നിന്നും പഞ്ചാബിന്റെ 13 ജില്ലകളും കിഴക്കന്‍ പാകിസ്ഥാനില്‍ നിന്നും ബംഗാളിന്റെ 15 ജില്ലകളും ഒഴിവാക്കുകയും അസമിലെ ഒരു ജില്ല കൂട്ടിച്ചേര്‍ക്കുകയും ചെയ്താല്‍ പാകിസ്ഥാന്റെ വരുമാനം വീണ്ടും കുറയും. അവരുടെ വരുമാനം അറുപത് കോടിയില്‍ നിന്നും 36 കോടിയാവുകയും ഹിന്ദുസ്ഥാന്റെ വരുമാനം 96 കോടിയില്‍ നിന്നും 120 കോടിയാവുകയും ചെയ്യും. ചുരുക്കത്തില്‍ പാകിസ്ഥാന്‍ രൂപീകരണത്തെ ഹിന്ദുക്കള്‍ ഭയക്കേണ്ടതില്ല എന്നര്‍ത്ഥം.

സേന സംബന്ധിച്ച വിഷയമാണ് മറ്റൊന്ന്. സൈമണ്‍ കമ്മീഷന്‍ പറയുന്ന ഒരു വിഷയം ശ്രദ്ധേയമാണ്. സേനയിലേക്ക് ചിലയിടങ്ങളില്‍ നിന്നും കൂടുതല്‍ പേരെ തെരഞ്ഞെടുക്കുമ്പോള്‍ മറ്റ് ചിലയിടങ്ങളില്‍ നിന്നും പ്രാതിനിധ്യം തീരെയില്ല എന്നതാണ് സത്യം. സേനയെ പരിശോധിക്കുമ്പോള്‍ പാകിസ്ഥാന്‍ പ്രദേശത്തുനിന്നാണ് കൂടുതല്‍ പട്ടാളക്കാരും എന്നു കാണാന്‍ കഴിയും. അങ്ങിനെ നോക്കുമ്പോള്‍ ഹിന്ദുസ്ഥാന് പ്രതിരോധം തീര്‍ക്കാന്‍ തനിച്ച് കഴിയില്ല എന്നൊരു വാദമുണ്ട്. ആയോധനകല പഠിച്ച സമൂഹത്തില്‍ നിന്നായിരുന്നു കൂടുതല്‍ പേരെയും തെരഞ്ഞെടുത്തിരുന്നത്. എന്നാല്‍ ചരിത്രകാരനായ ചൗധരി പറയുന്നത് 1857 ലെ ലഹള അടിച്ചമര്‍ത്താന്‍ സഹായിച്ചവരെ കൂടുതലായി സേനയില്‍ എടുത്തു എന്നാണ്. തമിഴ്- തെലുഗു നാട്ടില്‍ നിന്നുള്ളവരുടെ മദ്രാസ് ആര്‍മി, പടിഞ്ഞാറന്‍ ഇന്ത്യക്കാരുടെ ബോംബെ ആര്‍മി, ബിഹാര്‍, യുപി, ബംഗാളുകാരുടെ ബംഗാള്‍ ആര്‍മി എന്നിങ്ങനെയായിരുന്നു സംവിധാനം. പഞ്ചാബി റജിമെന്റില്‍ 200 പേരില്‍ കൂടാന്‍ പാടില്ലെന്നും അതില്‍ 100 പേര്‍ മാത്രമെ സിക്കുകാരുണ്ടാകാവൂ എന്നും നിഷ്‌ക്കര്‍ഷിച്ചിരുന്നു. എന്നാല്‍ 1857 ലെ ബംഗാള്‍ ആര്‍മിയുടെ ലഹളയോടെ സിക്കുസേനയ്ക്ക് പ്രാധാന്യം കൂടി. ശരിക്കും ലഹളക്കാലത്ത് സിക്കുകാര്‍ ഈസ്റ്റ് ഇന്ത്യ കമ്പനിയെ നന്നായി സഹായിച്ചു. ഹിന്ദുസ്ഥാന്‍കാരോടും ബംഗാള്‍ ആര്‍മിയോടുമുള്ള ഈര്‍ഷ്യയാണ് അന്നവര്‍ പ്രകടിപ്പിച്ചത്. ഇവര്‍ക്കു പുറമെ ഔദിലെ പട്ടാളവും ഗൂര്‍ഖകളും ബ്രിട്ടനെ നന്നായി സഹായിച്ചിരുന്നു. 1856 വരെ ബ്രിട്ടീഷ് പട്ടാളത്തില്‍ വടക്കു പടിഞ്ഞാറന്‍ അതിര്‍ത്തി പ്രോവിന്‍സുകാര്‍ കുറവായിരുന്നു. എന്നാല്‍ ലഹളയോടെ ചിത്രം മാറി. 1858 ല്‍ അവര്‍ മേല്‍ക്കോയ്മ നേടി. 1879 ഓടെ കായികക്ഷമത കൂടിയവരും കുറഞ്ഞവരും എന്ന വേര്‍തിരിവ് സേനയില്‍ വന്നു. ലോര്‍ഡ് റോബര്‍ട്ട്സ് ആണ് അത് ഉറപ്പിച്ചത്. അതോടെ വടക്കു പടിഞ്ഞാറന്‍ അതിര്‍ത്തി പ്രോവിന്‍സുകാര്‍ക്ക് സേനയില്‍ മുന്‍ഗണന വന്നു. ഹിന്ദുമതത്തിലെ ജാതി സംവിധാനം പോലെ തികഞ്ഞ മണ്ടത്തരമായിരുന്നു ഇതെന്ന് അംബദ്ക്കര്‍ പറയുന്നു. ഒരാളിന്റെ കാര്യക്ഷമതയേക്കാള്‍ പിറന്ന ഇടത്തിനും കുലത്തിനുമൊക്കെ പ്രാധാന്യം വരുന്ന രീതി. കടുത്ത ചൂടും തണുപ്പും ദക്ഷിണേന്ത്യക്കാര്‍ക്ക് കുറച്ചു പ്രയാസമാണെങ്കിലും നല്ല പരിശീലനമാണ് മികച്ച പട്ടാളക്കാരനെ സൃഷ്ടിക്കുന്നത്. കായികക്ഷമത എല്ലാ വംശങ്ങള്‍ക്കുമുണ്ട് എന്നാണ് അംബേദ്ക്കറുടെ നിരീക്ഷണം. സിക്കും മറാഠികളും രജ്പുത്തുകളും യോദ്ധാക്കളായിരുന്നെങ്കിലും പട്ടാള റിക്രൂട്ട്‌മെന്റില്‍ അവരെ വേണ്ടത്ര പരിഗണിച്ചിരുന്നില്ല. പരിശീലനത്തിലും ചിട്ടയിലും ആത്മാര്‍ത്ഥത പുലര്‍ത്തിയിരുന്ന മദ്രാസികള്‍ക്കും പരിഗണന ലഭിച്ചില്ല എന്നും അംബദ്ക്കര്‍ നിരീക്ഷിക്കുന്നു.
vrajith

പാകിസ്ഥാന്‍ അഥവ ഇന്ത്യയുടെ വിഭജനം; അംബേദ്ക്കറുടെ ഗവേഷണ ഗ്രന്ഥം വായിക്കുമ്പോള്‍

ഇന്ത്യ എന്ന സ്ലീപ്പിംഗ് ബ്യൂട്ടി; അംബേദ്കറും ഇന്ത്യ വിഭജനവും പരമ്പര ഭാഗം -2

മുസ്ലിം സമുദായം ആവശ്യപ്പെടുന്നത്; അംബദ്ക്കറും ഇന്ത്യ വിഭജനവും പരമ്പര ഭാഗം 3

ഒരു ദേശം വീടിനായി കൊതിക്കുന്നു; അംബേദ്ക്കറും ഇന്ത്യ വിഭജനവും; ഭാഗം 4

അപചയത്തില്‍ നിന്നുള്ള രക്ഷപെടല്‍; പരമ്പര ഭാഗം 5

ഇസ്ലാം മുന്നേറ്റത്തിന്റെ ചരിത്രം; പരമ്പര ഭാഗം 6

 

ഇതെല്ലാം പരിഗണിക്കുമ്പോള്‍ പാകിസ്ഥാന്‍ രൂപീകരിക്കപ്പെടുന്നതോടെ ഹിന്ദുസ്ഥാനില്‍ യോദ്ധാക്കള്‍ കുറവാകും എന്ന വാദത്തിന് അര്‍ത്ഥമില്ലെന്നും അംബേദ്ക്കര്‍ പറയുന്നു. പട്ടാളക്കാരുടെ നിലവിലെ ഉത്തരവാദിത്തം രണ്ടാണ്. അഫ്ഗാന്‍ അതിര്‍ത്തിയിലുള്ള സ്വതന്ത്ര വര്‍ഗ്ഗക്കാര്‍ സമതലത്തിലെ സമാധാന ജീവിതം തകര്‍ക്കാതെ നോക്കണം. കൃത്യമല്ലാത്ത അതിരുകള്‍ക്കപ്പുറത്തുനിന്നും വരുന്ന അക്രമികളെ ചെറുക്കണം. ഇന്ത്യയില്‍ അതിര്‍ത്തി കാക്കുന്നതിന് പുറമെ ആഭ്യന്തരകലാപം അടിച്ചമര്‍ത്താനും സൈന്യത്തെ ഉപയോഗിച്ചുവന്നു. പലപ്പോഴും കലാപം മതപരമായതിനാല്‍ കൂടുതലും ബ്രിട്ടീഷുകാരെയാണ് ഇതിന് നിയോഗിച്ചിരുന്നത്. അല്ലെങ്കില്‍ പട്ടാളത്തില്‍ മതപരമായ സ്വാധീനം ഉണ്ടാകും എന്ന് അധികൃതര്‍ ഭയന്നിരുന്നു. എന്നാല്‍ ബ്രിട്ടീഷുകാര്‍ പിന്‍വാങ്ങുന്നതോടെ ഇത്തരം സാഹചര്യങ്ങള്‍ കൈകാര്യം ചെയ്യേണ്ടത് ഇന്ത്യന്‍ പട്ടാളമാണ്. അവര്‍ മതപരമായ ആഭ്യന്തര കലാപങ്ങളുണ്ടാകുമ്പോള്‍ എന്തുനിലപാടെടുക്കും എന്നത് ആശങ്ക ഉണര്‍ത്തുന്ന കാര്യമാണ്.

മറ്റൊരു വിഷയം ഇന്ത്യന്‍ ആര്‍മിയുടെ സാമുദായിക സംഗ്രഥനമാണ്. 1919 ന് ശേഷം പഞ്ചാബി മുസല്‍മാനും പത്താനും സേനയില്‍ വര്‍ദ്ധിച്ചു. സിക്കുകാര്‍ വളരെ കുറഞ്ഞു. ഒന്നാം സ്ഥാനത്തുനിന്നും അവര്‍ മൂന്നാം സ്ഥാനത്തെത്തി. രജ്പുത്തുകള്‍ നാലാമതായി. യുപി ബ്രാഹ്‌മണന്‍, മദ്രാസി മുസല്‍മാന്‍, തമിഴ് ഹിന്ദുക്കള്‍ എന്നിവര്‍ പുറത്തായി. 1930 ല്‍ ഇന്ത്യന്‍ ഇന്‍ഫന്ററിയുടെ മുപ്പത്തിയാറ് ശതമാനവും ഇന്ത്യന്‍ കാവല്‍റിയുടെ മുപ്പത് ശതമാനവും മുസല്‍മാനായിരുന്നു. എന്നാല്‍ അതിന് ശേഷമുള്ള കണക്കുകള്‍ ലഭ്യമല്ല. 1943 ല്‍ സെക്രട്ടറി ഓഫ് സ്റ്റേറ്റ് ഫോര്‍ ഇന്ത്യയുടെ കണക്ക് ഇങ്ങിനെയാണ്. സേനയില്‍ 34 ശതമാനം മുസ്ലിങ്ങളാണ്. ഹിന്ദുവും ഗൂര്‍ഖയും ചേര്‍ന്ന് 50 ശതമാനവും സിക്കുകാര്‍ 10 ശതമാനവും ക്രിസ്ത്യനികളും മറ്റുള്ളവരും ചേര്‍ന്ന് 6 ശതമാനവുമാണ് സേനയിലെ അംഗബലം. ഇത് ലോകമഹായുദ്ധകാലത്തെ കണക്കാണ്. സമാധാനകാലത്തെ കണക്ക് ലഭ്യമല്ല. യുദ്ധത്തിന് മുന്‍പുള്ള നില 60-70 ശതമാനം മുസ്ലിങ്ങള്‍ എന്നും അതല്ല 50% മുസ്ലിങ്ങള്‍ എന്നും വ്യത്യസ്ത വാദങ്ങളാണുള്ളത്.

1857 ലെ പീല്‍ കമ്മീഷന്‍, കലാപം നടത്തിയ ബംഗാള്‍ സേനയുടെ ബലഹീനത നന്നായി പഠിച്ചിരുന്നു. ഹിന്ദു, മുസ്ലിം, സിക്കുകാര്‍ ഒന്നിച്ചുനിന്നപ്പോള്‍ അവര്‍ക്ക് പൊതുവികാരമായിരുന്നു. അത് ബ്രിട്ടനെതിരായ വികാരമായിരുന്നു താനും. അതുകൊണ്ടാണ് സര്‍ ജോണ്‍ ലാറന്‍സ് സേനയെ പ്രോവിന്‍സുകളായി നിലനിര്‍ത്തണം എന്ന നിര്‍ദ്ദേശം കൊണ്ടുവന്നത്. ഭൂശാസ്ത്രപരമായ പരിധിയിലാകുമ്പോള്‍ സേനയിലെ അംഗങ്ങളിലെ മതപരമായ ശത്രുത ഉറപ്പിച്ചു നിര്‍ത്താം എന്നതായിരുന്നു അതിലെ മന:ശാസ്ത്രം. വിവിധ ഇടങ്ങളിലെ ഹിന്ദുവിനോ മുസ്ലിമിനോ കൂടിച്ചേരാന്‍ അവസരം ലഭിക്കാത്തതിനാല്‍ മതപരമായ ഐക്യം ഉണ്ടാകില്ല. പ്രോവിന്‍സ് അടിസ്ഥാനമാക്കിയുള്ള സേനയ്ക്ക് ഇന്ത്യന്‍ എന്ന പൊതുവികാരവും വരില്ല. ഇതാണ് പ്രിന്‍സിപ്പല്‍ ഓഫ് ക്ലാസ് കോമ്പസിഷന്‍. 1879 ലെ പ്രത്യേക ആര്‍മി കമ്മറ്റിയാണ് ഒരു സമുദായത്തിനോ ഒരു ദേശീയതയ്ക്കോ മുന്‍ഗണന വരുന്ന സേന വേണ്ട എന്നു തീരുമാനിച്ചത്.

സേനയില്‍ മുസ്ലിം മുന്‍ഗണന വരാന്‍ നിമിത്തമായത് ലോകമഹായുദ്ധത്തിലെ അവരുടെ യുദ്ധമികവാണ്. ഭൂരിപക്ഷ ഹിന്ദു ബ്രിട്ടീഷ് ഭരണത്തെ അട്ടിമറിക്കാന്‍ ശ്രമിക്കും എന്ന ഭയവും അവര്‍ക്കുണ്ടായിരുന്നു. ഇവിടെയും രണ്ട് ചോദ്യങ്ങള്‍ അവശേഷിക്കുന്നു.ഇപ്പോള്‍ വടക്കുപടിഞ്ഞാറന്‍ അതിര്‍ത്തിയിലെ കാവല്‍ക്കാര്‍ ആ പ്രദേശത്തെ മുസ്ലിം ഭൂരിപക്ഷമാണ്. ആ ഭാഗത്തുനിന്നും അതിക്രമിച്ചു വരാന്‍ സാധ്യതയുള്ളത് അഫ്ഗാനികളോ മുസ്ലിം രാഷ്ട്രങ്ങളോ അതല്ലെങ്കില്‍ റഷ്യയോ ആണ്. റഷ്യ വന്നാല്‍ മുസ്ലിംസേന പ്രതിരോധിക്കും എന്നുറപ്പാണ് , മറിച്ച് അഫ്ഗാനാണ് വരുന്നതെങ്കില്‍ അവര്‍ വാതില്‍ തുറന്നിടില്ലെ എന്നതാണ് ആദ്യ ചോദ്യവും ആശങ്കയും. ബ്രിട്ടന്റെ അധീനതയിലുള്ള ഇന്ത്യ ഒരുവിധം സുരക്ഷിതമാണ്. കാരണം ഇവിടെ പട്ടാളം പ്രവര്‍ത്തിക്കുന്നത് യാന്ത്രികമായാണ്. എന്നാല്‍ അവര്‍ മാറി പകരം ഇന്ത്യക്കാരുടെ പട്ടാളം വരുമ്പോള്‍ അവര്‍ പ്രതികരിക്കുന്നത് സ്വാഭാവികമായിട്ടാവും. ഇന്ത്യന്‍ പട്ടാളത്തിന്റെ ഘടന ഇപ്പോഴുള്ളത്പോലെ ആണെങ്കില്‍ അഫ്ഗാന്‍കാര്‍ വന്നാല്‍ കാഫറുകളായി കരുതുന്ന ഹിന്ദുക്കളെ വകവരുത്തുന്നതിനല്ലെ മുസ്ലിം പട്ടാളക്കാര്‍ കൂട്ടുനില്‍ക്കുക. ബ്രിട്ടീഷ് മേല്‍ക്കോയ്മ അംഗീകരിക്കുന്ന മുസ്ലിം നേതാക്കള്‍ ഹിന്ദുക്കളെ കാണുന്നത് അവര്‍ക്കും കീഴെയുള്ള ഒരു സമൂഹമായിട്ടാണ്. എന്നുമാത്രമല്ല, 1919 ലെ ഖിലാഫത്ത് പ്രസ്ഥാനക്കാലത്ത് അവര്‍ അഫ്ഗാനിലെ ആമീറിനെ ഇന്ത്യ കീഴടക്കാനായി ക്ഷണിക്കുകയും ചെയ്തിരുന്നു. ഇപ്പോഴും മുസ്ലിം രാഷ്ട്രങ്ങളെ ചെറുക്കാന്‍ ഇന്ത്യന്‍ ആര്‍മിയെ ഉപയോഗിക്കാന്‍ പാടില്ല എന്നുതന്നെയാണ് ലീഗ് വാദിക്കുന്നതും.

ഒറ്റ ഇന്ത്യ എന്ന നയം തുടരുകയും രണ്ട് രാജ്യം എന്ന പാകിസ്ഥാന്‍ സമീപനത്തെ പ്രോത്സാഹിപ്പിക്കുകയും ചെയ്താല്‍ അത് പിശാചിനും ആഴക്കടലിനും ഇടയില്‍പെട്ട അവസ്ഥയിലേക്ക് രാജ്യത്തെ കൊണ്ടെത്തിക്കും. പ്രതിരോധകാര്യത്തില്‍ വിശ്വസ്തരായ ഒരു സൈന്യം ഉണ്ടാകുക പ്രയാസമാകും. മറ്റൊരുതരത്തില്‍ പറഞ്ഞാല്‍ ബ്രിട്ടന് കീഴില്‍ നാട്ടുരാജ്യങ്ങള്‍ നിന്നപോലെ ഇന്ത്യക്ക് അതിര്‍ത്തിയിലുള്ള മുസ്ലിം രാഷ്ട്രങ്ങളുടെ മുന്നില്‍ നില്‍ക്കേണ്ടിവരും. മുസ്ലിം സമൂഹം ഇന്ത്യയുടെ ഭാഗമായി നിന്നാല്‍ സുരക്ഷിത അതിര്‍ത്തി കിട്ടിയേക്കാം എന്നാല്‍ സുരക്ഷിത സേന ഉണ്ടാകില്ല. അതുകൊണ്ടുതന്നെ മുസ്ലിം പ്രാധാന്യമുള്ള സേന മാറി ഹിന്ദു പ്രാധാന്യമുള്ള സേന വരണം. അതിനുള്ള വഴി പാകിസ്ഥാനെ അംഗീകരിക്കുക എന്നത് മാത്രമാണ്. അപ്പോള്‍ ഹിന്ദുസ്ഥാന് സ്വന്തമായ സേനയുണ്ടാകും. അവര്‍ക്ക് ആരുടെയും താത്പ്പര്യത്തിന് വഴങ്ങാതെ ശത്രുക്കളെ നേരിടാനും കഴിയും. മറ്റൊരു വിഷയം റവന്യൂ സംബന്ധിച്ചാണ്. റവന്യൂ ഏറ്റവുമധികം വരുന്നത് ഹിന്ദു മേഖലയില്‍ നിന്നാണ്. എന്നാല്‍ ഏറ്റവുമധികം ചിലവാകുന്നത് മുസ്ലിം മേഖലയിലുമാണ്. ഇപ്പോള്‍ കേന്ദ്ര സര്‍ക്കാരിന് ലഭിക്കുന്ന 120 കോടി വാര്‍ഷിക വരുമാനത്തില്‍ 52 കോടി പട്ടാളത്തിനായാണ് വിനിയോഗിക്കുന്നത്. ഈ സേനയെ നിലനിര്‍ത്തുന്നത് സ്വയം നാശത്തിനേ വഴിവയ്ക്കൂ.

തുടരും…

(Azhimukham believes in promoting diverse views and opinions on all issues. They need not always conform to our editorial positions)

 

Avatar

വി.ആര്‍. അജിത് കുമാര്‍

നോവലിസ്റ്റ്, കഥാകൃത്ത്, തിരക്കഥാകൃത്ത്. 1960ല്‍ വി.രാഘവന്‍ പിള്ളയുടെയും പി.ശാന്തമ്മയുടെയും മകനായി കരുനാഗപ്പള്ളിയില്‍ ജനിച്ചു. കേരള ഇന്‍ഫര്‍മേഷന്‍-പബ്‌ളിക് റിലേഷന്‍സ് വകുപ്പില്‍ അഡീഷണല്‍ ഡയറക്ടറായിരുന്നു. കേരള ഹൗസ് ഇന്‍ഫര്‍മേഷന്‍ ഓഫീസര്‍,ഡപ്യൂട്ടി ഡയറക്ടര്‍, അക്ഷയ ഡയറക്ടര്‍, വിക്ടേഴ്‌സ് ചാനല്‍ തലവന്‍, കേരള പ്രസ് അക്കാദമി സെക്രട്ടറി, മലയാളം മിഷന്‍ രജിസ്ട്രാര്‍, കൃഷി ജാഗരണ്‍, അഗ്രികള്‍ച്ചര്‍ വേള്‍ഡ് പത്രാധിപര്‍ എന്നീ നിലകളില്‍ പ്രവര്‍ത്തിച്ചു. നിലവില്‍ പീപ്പിള്‍ ഫോര്‍ ബറ്റര്‍ സൊസൈറ്റി(പെബ്‌സ്) പ്രസിഡന്റാണ്.ഭാര്യ-ജയശ്രീ,മക്കള്‍-ആശ,ശ്രീക്കുട്ടന്‍

More Posts

Share on

മറ്റുവാര്‍ത്തകള്‍