എല്ലാ പ്രായക്കാരെയും ഒരു പോലെ കൊതിപ്പിക്കുകയും ആവേശം കൊള്ളിപ്പിക്കുകയും ചെയുന്ന സഞ്ചാരികളുടെ സ്വർഗമാണ് ഹിമാലയൻ മല നിരകൾ. എത്ര കണ്ടാലും മതിവരാത്ത എന്തോ ഒരു മായാജാലം ഹിമാലയസാനുക്കളിലെങ്ങോ ഒളിഞ്ഞിരിപ്പുണ്ട്. അത് കണ്ടെത്തണം എന്ന മോഹവുമായാണ് ഇങ്ങ് സഹ്യന്റെ നാട്ടിൽ നിന്നൊരു കൊച്ചു മിടുക്കി പോയത്. ചേർത്തലയിലെ ഷൈൻ വർഗീസിന്റെയും പ്രീതിയുടെയും മകളാണ് എട്ടാം ക്ലാസ്സുകാരിയായ അന്ന മേരി. കുഞ്ഞു നാളുമുതലെ അന്നയ്ക്ക് ഏറെ ഇഷ്ടം സാഹസികതയും യാത്രകളുമായിരുന്നു. ചെറിയ ട്രെക്കിങ്ങുകളിൽ നിന്നും യാത്രകളിൽ നിന്നുമാണ് അന്നക്ക് ഹിമാലയം കയറണം എന്ന ആഗ്രഹം മനസ്സിലുദിക്കുന്നത്. anna in himalaya
‘ മൂവാറ്റുപുഴക്കടുത്തുള്ള കാറ്റാടിക്കട എന്ന സ്ഥലത്ത് ചെറിയ ട്രെക്കിങ് ചെയ്‌തിരുന്നു, അത് കഴിഞ്ഞതോടെയാണ് കുറച്ച് കൂടി വലിയ ഒരു ട്രെക്കിങ് ചെയ്യണം എന്ന് ആഗ്രഹം തോന്നിയത്. എവറസ്റ്റ് കീഴടക്കിയതിന്റെ മറ്റും വാർത്തകൾ പത്രത്തിൽ ഒക്കെ കാണുമ്പോഴും എനിക്കും കയറണം എന്ന ആഗ്രഹം കൂടിയായപ്പോൾ പിന്നെ ഒന്നും നോക്കിയില്ല. നേരെ അപ്പച്ചനോട് കാര്യം പറഞ്ഞു. വീട്ടിൽ എല്ലാവരും എന്റെ ആഗ്രഹത്തിന് കൂട്ടുണ്ടെങ്കിലും എന്നെ ഏറ്റവും കൂടുതൽ പിന്തുണയ്ക്കുന്നത് എന്റെ അപ്പച്ചനാണ്.’ അന്ന പറയുന്നു
അവധിക്കാലത്ത് ഒരു മാസം കടവന്ത്രയിലെ രാഹുൽ ഗാന്ധി ആർട്സ് ആൻഡ് സ്പോർട്സ് ക്ലബ്ബിലെ സമ്മർ ക്യാമ്പിൽ വച്ച് പല തരത്തിലുള്ള കായിക ഇനങ്ങൾ പരിശീലിച്ചിരുന്നു. കൂടാതെ ഹിമാലയം കയറുന്നതിനുള്ള ശാരീരിക ക്ഷമത ഉയർത്തുന്നതിന് അടുത്തുള്ള ജിമ്മിൽ അത്ലറ്റിക്സ് പരിശീലനവും നടത്തിയിരുന്നു. മറ്റ് ആരോഗ്യ പ്രശ്നങ്ങൾ ഉണ്ടെങ്കിൽ ഡയറ്റ് വേണം, എനിക്ക് പക്ഷെ അതിന്റെ ആവശ്യം വന്നില്ല. ഫ്രണ്ട്ഷിപ്പ് പീക്കിൽ എത്തിച്ചേർന്നപ്പോൾ മനസ്സിൽ ഭയങ്കരമായ സന്തോഷമായിരുന്നു.
എന്റെ ജീവിതത്തിൽ ആദ്യമായാണ് മുഴുവനായും മഞ്ഞ് മൂടി കിടക്കുന്ന മലകളും മരത്തിൽ വിളഞ്ഞ് കിടക്കുന്ന ആപ്പിളും കാണുന്നത്. രാത്രി ടെന്റിൽ കിടന്ന് ഉറങ്ങുന്നതും അരുവിയിൽ നിന്നും ഐസുരുകിയ വെള്ളം കുടിക്കുന്നതുമെല്ലാം എനിക്ക് ആദ്യത്തെ അനുഭവമാണ്. പോകുന്ന വഴിയിൽ ഞങ്ങളുടെ എതിർഭാഗത്ത് മണാലിയിലെ ഉയരം കൂടിയ കൊടുമുടിയായ, ഹനുമാൻ ടിബ്ബ കാണാൻ സാധിക്കും, അത് കീഴടക്കുക എന്നത് ഭയങ്കര അപകടം പിടിച്ച ഒരു കാര്യമാണ്. ഏകദേശം 6000 മീറ്ററോളം ഉയരമുണ്ട് ഹനുമാൻ ടിബ്ബയ്ക്ക് കൂടാതെ അവിടെ ഇടയ്ക്കിടെ ഹിമപാതം (Avalanche) ഉണ്ടാകും. ഞങ്ങൾ കയറിക്കൊണ്ടിരിക്കുമ്പോൾ രണ്ട് തവണ ഹനുമാൻ ടിബ്ബയിൽ ഹിമ പാതം ഉണ്ടായത് കണ്ടിരുന്നു. അതിന്റെ ശബ്ദം കേൾക്കുമ്പോൾ പെട്ടന്ന് ഇടി വെട്ടുന്നത് പോലെയാണ് തോന്നുക.
കഠിനമീ യാത്ര
ദുണ്ടിയിൽ നിന്നാണ് ഞങ്ങളുടെ ട്രക്കിങ് ആരംഭിച്ചത് അവിടെ നിന്ന് ലുഹാളിയിലേക്കായിരുന്നു യാത്ര. ആദ്യ ദിവസം തന്നെ മഴയാണ് ഞങ്ങളെ കാത്തിരുന്നത്. വഴി മുഴുവൻ ചെളി നിറഞ്ഞ് കിടക്കുന്നത് കൊണ്ട് ഓരോ അടിയും താണ്ടുന്നത് വളരെ പ്രയാസമേറിയ കാര്യമായിരുന്നു. കൂടാതെ, ചില സ്ഥലങ്ങളിൽ ഒന്നും വഴി ഉണ്ടാകില്ല അവിടെ എല്ലാം പാറയിൽ വലിഞ്ഞ് കയറിയും നിരങ്ങി ഇറങ്ങിയുമാണ് കടന്ന് പോയത്. അന്നത്തെ ദിവസം ഉച്ചയോടെയാണ് ഞങ്ങൾ ലുഹാളി ക്യാംപിലെത്തിയത്. പർവതാരോഹണത്തിന്റെ പ്രിൻസിപ്പിൾ തന്നെ ‘ ക്ലൈമ്പ് ഹൈ, സ്ലീപ് ലോ’ എന്നാണ്. അവിടെ വച്ചാണ് ഞങ്ങളുടെ അക്ലിമൈസേഷൻ ട്രെയിനിങ് നടത്തിയത്. ( ശരീരത്തെ ക്രമേണ ഉയരത്തോട് താതാത്മ്യപ്പെടുത്തുന്ന പ്രക്രിയ ). അടുത്ത ദിവസത്തേത് ലുഹാളിയിൽ നിന്ന് ലേഡി ലെഗിലേക്കുളള യാത്രയായിരുന്നു. മഴ ഇല്ലാതിരുന്നതിനാൽ ആദ്യ ദിവസത്തെ അത്ര ബുദ്ധിമുട്ടില്ലാതെയാണ് രണ്ടാം ദിനത്തിലെ യാത്ര തുടർന്നത്. ഒറ്റക്ക് നടക്കാൻ പോലും കഴിയാത്ത വഴികളിലൂടെയുള്ള നാല് ദിവസത്തെ യാത്രയ്ക്ക് ശേഷമാണ് ഞങ്ങൾ ലക്ഷ്യ സ്ഥാനത്തെത്തിച്ചേർന്നത്.
മൂന്നാമത്തെ ദിവസം ബേസ് ക്യാമ്പിലാണ് തങ്ങിയത്, അന്ന് രാത്രി 12 മണിക്കാണ് ഞങ്ങൾ ലക്ഷ്യസ്ഥാനത്തേയ്ക്കുള്ള യാത്ര ആരംഭിച്ചത്. മുഴുവനും മഞ്ഞുമൂടിയ സ്ഥലത്തിലൂടെയാണ് യാത്ര. മഞ്ഞിൽ ഉപയോഗിക്കേണ്ട ഐസ് ബൂട്സ്, ഹാർനെസ്സ് തുടങ്ങിയ ഒരു പാട് ഉപകരണങ്ങൾ ധരിച്ചായിരുന്നു യാത്ര. ഒരു കാലിൽ ഇടുന്ന ഐസ് ബൂട്സിനു തന്നെ ഏകദേശം രണ്ട് കിലോയിലധികം ഉണ്ട്. കൂടാതെ 70 മുതൽ 80 ഡിഗ്രി വരെ ഉയരത്തിലാണ് കുത്തനെ ആണ്. ഒരു 4700 മീറ്റർ ഒക്കെ ആയപ്പോഴേക്കും എനിക്ക് കടുത്ത തലവേദന അനുഭവപ്പെട്ടതോടെയാണ് 4800 മീറ്ററിൽ തിരിച്ചു വന്നത്. ഇനി സെവൻ സമ്മിറ്റ് ചെയ്യണം കിളിമഞ്ചാരോ കീഴടക്കണം എന്നൊക്കെയാണ് എന്റെ ആഗ്രഹങ്ങൾ അതിനുള്ള ആദ്യ പടിയെന്നോണമാണ് ഞാൻ ഫ്രണ്ട്ഷിപ്പ് പീക്കിലേക് പോയത്.
ഞങ്ങളുടെ ടീമിൽ പതിമൂന്ന് പേരാണ് ഉണ്ടായിരുന്നത് അതിൽ ഞാനും അപ്പച്ചനും മാത്രമാണ് കേരളത്തിൽ നിന്നുള്ളത്. മറ്റുള്ളവർ എല്ലാം പല സംസ്ഥാനങ്ങളിൽ നിന്ന് ഉള്ളവരായിരുന്നു, ട്രക്കിങ്ങിനോളം എനിക്ക് സന്തോഷം സമ്മാനിച്ച മറ്റൊരു കാര്യം എനിക്ക് ഒരു കൂട്ടുകാരിയെ കൂടി കിട്ടി എന്നതാണ്. ആരാധ്യ എന്നാണ് എന്നാണ് അവളുടെ പേര്, ഹരിയാനയിൽ നിന്നാണ് ആരാധ്യ വന്നത് ഞാനും ആരാധ്യയും എട്ടാം ക്ലാസിലാണ് പഠിക്കുന്നത്. അവിടെ നോർത്ത് ഇന്ത്യൻ സ്റ്റൈൽ ഭക്ഷണമാണ് കഴിച്ചിരുന്നത് അതും എനിക്ക് നന്നായി ഇഷ്ടപ്പെട്ടു. ആഡ്വെൻചർ ഓർഗനൈസേർസ് ആയ ബ്രോസ്സ ആഡ്വെൻചർ ആണ് ഞങ്ങൾ ട്രെക്കിങ്ങിന് വേണ്ടി തെരഞ്ഞെടുത്തത്.
http://ചോരവാര്‍ന്ന് കര്‍ഷകന് ദാരുണാന്ത്യം; ഇറ്റലിയിലെ തൊഴില്‍ രംഗം വാഴുന്നത് ഇന്ത്യന്‍ ഗുണ്ടകളോ?
content summary; 13 year old conquers the himalayas