June 26, 2026 |
Share on

മുര്‍മുവിനെ തടഞ്ഞ തൃണമൂലും രവിയെ ഇറക്കിയ ബിജെപിയും; 2026-ലെ ബംഗാള്‍ പോരാട്ടത്തിന് പുതിയ അധികാരയുദ്ധം

രാഷ്ട്രീയ പരീക്ഷണശാലയായി ബംഗാള്‍

ബംഗാള്‍ രാഷ്ട്രീയം വീണ്ടും തിളച്ചുമറിയുകയാണ്. രാഷ്ട്രപതി ദ്രൗപതി മുര്‍മുവിന്റെ വടക്കന്‍ ബംഗാള്‍ സന്ദര്‍ശനത്തെച്ചൊല്ലിയുള്ള വിവാദങ്ങള്‍ കേവലം ഒരു പ്രോട്ടോക്കോള്‍ ലംഘനത്തിലൊതുങ്ങുന്നതല്ല; മറിച്ച് 2026-ലെ നിയമസഭാ തിരഞ്ഞെടുപ്പിന് മുന്നോടിയായുള്ള കൃത്യമായ രാഷ്ട്രീയ നീക്കങ്ങളുടെ ഭാഗമാണ്. ആദിവാസി-ദളിത് വിഭാഗങ്ങളെ ഒപ്പം നിര്‍ത്താന്‍ ബിജെപി പയറ്റുന്ന തന്ത്രങ്ങളും അതിനെ ഭരണഘടനാപരമായ പഴുതുകള്‍ ഉപയോഗിച്ച് പ്രതിരോധിക്കാന്‍ മമത ബാനര്‍ജി നടത്തുന്ന നീക്കങ്ങളും ബംഗാളിനെ ഒരു വലിയ രാഷ്ട്രീയ പരീക്ഷണശാലയാക്കി മാറ്റുന്നു. അപ്രതീക്ഷിതമായി രാഷ്ട്രപതി തന്നെ, തന്റെ അതൃപ്തി പരസ്യമാക്കിയതോടെ പശ്ചിമ ബംഗാള്‍ സര്‍ക്കാര്‍ വലിയൊരു പ്രതിരോധത്തിലായിരിക്കുകയാണ്.

ബിജെപിയുടെ മുര്‍മു തന്ത്രം

ഇന്ത്യയുടെ പ്രഥമ പൗര എന്നതിലുപരി, സാന്താള്‍ വിഭാഗത്തില്‍ നിന്നുള്ള ഒരു വനിത എന്ന നിലയില്‍ ദ്രൗപതി മുര്‍മുവിനെ ബിജെപി തങ്ങളുടെ രാഷ്ട്രീയ പ്രചാരണങ്ങളുടെ മുന്‍നിരയില്‍ പ്രതിഷ്ഠിക്കുന്നു. ബംഗാളിലെ ഏകദേശം 20 ശതമാനത്തോളം വരുന്ന ആദിവാസി ജനസംഖ്യയെ, പ്രത്യേകിച്ച് സാന്താള്‍ വിഭാഗത്തെ, സ്വാധീനിക്കാന്‍ രാഷ്ട്രപതിയുടെ സന്ദര്‍ശനം ബിജെപിക്ക് വലിയൊരു അവസരമായിരുന്നു. രാഷ്ട്രപതി പങ്കെടുക്കുന്ന വലിയ റാലികളില്‍ ബിജെപി നേതാക്കളുടെ സാന്നിധ്യവും അവരെ വിമര്‍ശിക്കാന്‍ സാധിക്കാത്ത സാഹചര്യം മുതലെടുക്കുന്നതും വഴി ആദിവാസി വോട്ടുകളുടെ ഏകീകരണം ബിജെപി ലക്ഷ്യമിടുന്നു. താന്‍ ഒരു രാഷ്ട്രപതി എന്നതിലുപരി ‘ബംഗാളിന്റെ മകള്‍’ ആണെന്ന് മുര്‍മു തന്നെ പ്രഖ്യാപിച്ചതോടെ, ആ വികാരം വോട്ടാക്കി മാറ്റാനാണ് ബിജെപി നീക്കം. സമുദായത്തിന് നേരെയുള്ള അവഗണനയെക്കുറിച്ച് രാഷ്ട്രപതി തന്നെ വാചാലയായത് ബിജെപിക്ക് നല്‍കുന്നത് വലിയൊരു രാഷ്ട്രീയ ഊര്‍ജ്ജമാണ്.

തൃണമൂലിന്റെ ‘സുരക്ഷാ’ മതില്‍

ബിജെപിയുടെ ഈ ‘മാസ്സ് വോട്ട് കണ്‍സോളിഡേഷന്‍’ പ്ലാനിനെ നഖശിഖാന്തം എതിര്‍ക്കുകയാണ് മമത ബാനര്‍ജിയും അഭിഷേക് ബാനര്‍ജിയും. രാഷ്ട്രപതി പങ്കെടുക്കുന്ന പരിപാടിയില്‍ വന്‍ ജനക്കൂട്ടം എത്തുന്നത് തടയാന്‍ സുരക്ഷാ കാരണങ്ങള്‍ പറഞ്ഞ് വേദി മാറ്റിയതും സൗകര്യങ്ങള്‍ കുറച്ചതും ടിഎംസിയുടെ രാഷ്ട്രീയ പ്രതിരോധത്തിന്റെ ഭാഗമാണ്. വലിയ ഹാളുകളില്‍ നിന്ന് ചെറിയ ഇടങ്ങളിലേക്ക് പരിപാടി മാറ്റിയതിലൂടെ സാന്താള്‍ വിഭാഗത്തിന് രാഷ്ട്രപതിയെ കാണാനുള്ള അവസരം നിഷേധിക്കുകയാണെന്ന് ബിജെപി ആരോപിക്കുമ്പോള്‍, ഇത് ബിജെപിയുടെ രാഷ്ട്രീയ നാടകത്തെ തകര്‍ക്കാനുള്ള മമതയുടെ നീക്കമാണ്. സുരക്ഷയുടെ പേരില്‍ ജനങ്ങളെ അകറ്റി നിര്‍ത്തിയ മമത സര്‍ക്കാരിന്റെ വാദങ്ങളെ രാഷ്ട്രപതി തന്നെ ചോദ്യം ചെയ്തിരിക്കുകയാണ്. ബിധാനഗറിലെ വിശാലമായ മൈതാനം അഞ്ചു ലക്ഷം പേരെ ഉള്‍ക്കൊള്ളാന്‍ പര്യാപ്തമായിരുന്നിട്ടും തന്നെ എന്തിന് ദൂരേക്ക് മാറ്റി എന്ന രാഷ്ട്രപതിയുടെ ചോദ്യം മമതയ്ക്ക് നല്‍കുന്നത് കനത്ത തിരിച്ചടിയാണ്.

ഐഡന്റിറ്റി റെക്കോഗ്‌നിഷനും ജനങ്ങളുടെ വിലാപവും

വിവാദമായ വേദിക്കപ്പുറം വലിയൊരു ജനതയുടെ സ്വത്വത്തിന് വേണ്ടിയുള്ള പോരാട്ടം ഈ സന്ദര്‍ശനത്തിന് പിന്നിലുണ്ട്. SIR (Santhal Identity & Recognition) പ്രക്രിയയുടെ ഭാഗമായി തങ്ങളുടെ അസ്തിത്വം രേഖപ്പെടുത്താനും പ്രിയപ്പെട്ട നേതാവിനെ കാണാനുമായി ഒമ്പതാമത് അന്താരാഷ്ട്ര സാന്താള്‍ കോണ്‍ഗ്രസിന് എത്തിയത് ജനലക്ഷങ്ങളാണ്. എന്നാല്‍ അഡ്മിനിസ്‌ട്രേഷന്‍ ഇവരെ തടയുകയും സുരക്ഷാ കാരണങ്ങള്‍ പറഞ്ഞ് രാഷ്ട്രപതിയെ അവിടേക്ക് പ്രവേശിപ്പിക്കാതിരിക്കാന്‍ ശ്രമിക്കുകയും ചെയ്തു. ഇത്രയും വലിയൊരു ജനക്കൂട്ടത്തെ പുറത്തു നിര്‍ത്തിക്കൊണ്ട് നടത്തിയ കോണ്‍ഫറന്‍സ് ഒരു രാഷ്ട്രീയ പ്രഹസനമായിരുന്നു എന്ന് ബിജെപി ആരോപിക്കുന്നു. രാഷ്ട്രപതി പിന്നീട് ബിധാനഗറില്‍ നേരിട്ടെത്തി ഈ ജനലക്ഷങ്ങളെ കണ്ടത് വലിയ രാഷ്ട്രീയ ചലനങ്ങളാണ് ഉണ്ടാക്കുന്നത്.

രാജ്ഭവനിലെ പുതിയ പടനായകന്‍

ബംഗാളില്‍ കേന്ദ്രവും സംസ്ഥാനവും തമ്മിലുള്ള പോരാട്ടത്തില്‍ ഗവര്‍ണര്‍ പദവിക്ക് നിര്‍ണ്ണായക സ്ഥാനമുണ്ട്. സി.വി. ആനന്ദ ബോസിനെ മാറ്റി ആര്‍എന്‍ രവിയെ നിയമിച്ചത് ബിജെപി പയറ്റുന്ന കടുത്ത നീക്കമായി വിലയിരുത്തപ്പെടുന്നു. തമിഴ്‌നാട് സര്‍ക്കാരുമായി നേരിട്ട് ഏറ്റുമുട്ടിയിരുന്ന രവിയെപ്പോലൊരു ഗവര്‍ണറെ എത്തിക്കുന്നതിലൂടെ മമത സര്‍ക്കാരിനെ ഭരണഘടനാപരമായി സമ്മര്‍ദ്ദത്തിലാക്കാനാണ് കേന്ദ്രം പ്ലാന്‍ ചെയ്യുന്നത്. ആനന്ദ ബോസ് സര്‍ക്കാരുമായി ഒത്തുതീര്‍പ്പിന് ശ്രമിക്കുന്നു എന്ന ബിജെപി നേതാക്കളുടെ പരാതിയാണ് ഈ മാറ്റത്തിന് പിന്നിലെന്നും പറയപ്പെടുന്നു. പ്രോട്ടോക്കോള്‍ ലംഘനങ്ങളെക്കുറിച്ച് കേന്ദ്രം ഇതിനകം റിപ്പോര്‍ട്ട് തേടിക്കഴിഞ്ഞു, ഇത് ഗവര്‍ണര്‍ രവിയുടെ വരവോടെ കൂടുതല്‍ ശക്തമായ നിയമപോരാട്ടങ്ങളിലേക്ക് നയിക്കുമെന്ന് ഉറപ്പാണ്.

ബിജെപിയുടെ ധ്രുവീകരണ പരീക്ഷണം

ബംഗാളിലെ 67-68 ശതമാനത്തോളം വരുന്ന ഹിന്ദു വോട്ടര്‍മാരെ ഒപ്പം നിര്‍ത്താന്‍ വൈകാരികമായ വിഷയങ്ങളാണ് ബിജെപി ഉയര്‍ത്തുന്നത്. ദുര്‍ഗ്ഗാദേവിയെയും വന്ദേമാതരത്തെയും മുന്‍നിര്‍ത്തിയുള്ള പ്രചാരണങ്ങള്‍ ഇതിന്റെ ഭാഗമാണ്. വന്ദേമാതരത്തിലെ വരികള്‍ മുസ്ലിം പ്രീണനത്തിനായി വെട്ടിമാറ്റി എന്നാരോപിക്കുന്ന ബിജെപി, തങ്ങള്‍ അധികാരത്തില്‍ വന്നാല്‍ അത് പുനഃസ്ഥാപിക്കുമെന്ന് പ്രഖ്യാപിക്കുന്നു. ദളിത്-ഗോത്രവര്‍ഗ്ഗ വിഭാഗങ്ങളെ ഹൈന്ദവ സ്വത്വത്തിന്റെ ഭാഗമായി ചേര്‍ത്തുവെച്ച് വലിയൊരു വോട്ട് ബാങ്ക് സൃഷ്ടിക്കാനാണ് ബിജെപി ശ്രമിക്കുന്നത്. ആദിവാസി വിഭാഗങ്ങളെ ഹൈന്ദവ മുഖ്യധാരയില്‍ നിന്ന് അകറ്റാന്‍ തൃണമൂല്‍ ശ്രമിക്കുന്നു എന്ന പ്രചാരണം രാഷ്ട്രപതി സന്ദര്‍ശനത്തോടെ കൂടുതല്‍ സജീവമാകും.

മുസ്ലിം വോട്ട് ഭിന്നിപ്പിക്കല്‍ തന്ത്രം

മറ്റ് സംസ്ഥാനങ്ങളിലെ പോലെ മുസ്ലിം വോട്ട് split ചെയ്യ്തു AIMIM പോലെയുള്ള പല പാര്‍ട്ടികളിലേക്ക് ആക്കിയാല്‍ ബിജെപിക്ക് കൂടുതല്‍ എളുപ്പമായി കാര്യങ്ങള്‍. മുസ്ലിം വോട്ടുകള്‍ തൃണമൂല്‍ കോണ്‍ഗ്രസില്‍ മാത്രം കേന്ദ്രീകരിക്കാതെ ഭിന്നിച്ചു പോകുന്നത് ഭരണകക്ഷിയുടെ അടിത്തറ ഇളക്കുമെന്നും ഇത് തങ്ങള്‍ക്ക് അനുകൂലമായ രാഷ്ട്രീയ സാഹചര്യം ഒരുക്കുമെന്നുമാണ് ബിജെപി കണക്കുകൂട്ടുന്നത്. പരമ്പരാഗത വോട്ട് ബാങ്കുകളില്‍ വിള്ളലുണ്ടാക്കാന്‍ ഇത്തരം രാഷ്ട്രീയ പരീക്ഷണങ്ങള്‍ 2026-ല്‍ വലിയ മാറ്റങ്ങള്‍ കൊണ്ടുവരും.

മമതയുടെ ‘കോട്ട’ തകര്‍ക്കാനാകുമോ?

മമതയുടെ കരുത്തുറ്റ നേതൃത്വത്തെ നേരിടാന്‍ ബിജെപിക്ക് ബംഗാളില്‍ നിലവില്‍ ശക്തനായ ഒരു നേതാവില്ല എന്നത് വലിയൊരു പോരായ്മയാണ്. 2024-ല്‍ വോട്ട് വിഹിതത്തില്‍ ഉണ്ടായ ചെറിയ ഇടിവ് പരിഹരിക്കാന്‍ ഇത്തരം വൈകാരികവും സമുദായപരവുമായ വിഷയങ്ങളെ ബിജെപി ഇനിയും ഉപയോഗിക്കും. രാഷ്ട്രപതിയെ അവഹേളിച്ചു എന്ന വികാരം ആളിക്കത്തിച്ച് ആദിവാസി വോട്ടുകള്‍ തൂത്തുവാരാമെന്നാണ് ബിജെപി മോഹിക്കുന്നത്.

ബംഗാളിലെ രാഷ്ട്രീയ പോരാട്ടം ഇപ്പോള്‍ ഭരണഘടനാ സ്ഥാപനങ്ങളെയും സമുദായ വികാരങ്ങളെയും ചുറ്റിപ്പറ്റിയാണ് നടക്കുന്നത്. മമത ബാനര്‍ജിയുടെ രാഷ്ട്രീയ പ്രതിച്ഛായയെ മറികടക്കാന്‍ രാഷ്ട്രപതിയെയും ഗവര്‍ണറെയും മുന്‍നിര്‍ത്തി ബിജെപി നടത്തുന്ന നീക്കങ്ങള്‍ വരും ദിവസങ്ങളില്‍ ബംഗാളിനെ കൂടുതല്‍ കലുഷിതമാക്കുമെന്ന് ഉറപ്പാണ്.

Content Summary: Bengal election 2026: Murmu vs Mamata standoff and BJP’s strategic masterplan

ദേവനന്ദന്‍ ജി

ദേവനന്ദന്‍ ജി

എഴുത്തുകാരന്‍

More Posts

Leave a Reply

Your email address will not be published. Required fields are marked *

×