2014 ലാണ് ഇന്ത്യയിലെ ട്രാന്‍സ്‌ജെന്‍ഡര്‍ വ്യക്തികളുടെ അവകാശങ്ങള്‍ അംഗീകരിച്ചുകൊണ്ടുള്ള സുപ്രീം കോടതിയുടെ വിധി പ്രസ്‌താവന. ഈ സുപ്രധാന വിധിപ്രസ്‌താവന വന്ന് ഒരു പതിറ്റാണ്ട് പിന്നിട്ടിട്ടും ഡല്‍ഹിയിലെ ട്രാന്‍സ്‌ജെന്‍ഡര്‍ വ്യക്തികള്‍ അവരുടെ അവകാശങ്ങള്‍ക്കും അംഗീകാരത്തിനും വേണ്ടി ഇപ്പോഴും പോരാടുകയാണ്. ഡല്‍ഹിയിലെ ഭൂരിഭാഗം ട്രാന്‍സ്‌ജെന്‍ഡര്‍ വ്യക്തികള്‍ക്കും തിരിച്ചറിയല്‍ രേഖ നിഷേധിക്കപ്പെട്ടിരിക്കുന്ന അവസ്ഥയാണ് നിലവിലുള്ളത്. അനാവശ്യമായ സര്‍ക്കാര്‍ നിയന്ത്രണങ്ങള്‍, ഇന്‍സെന്‍സിറ്റീവ് വെരിഫിക്കേഷന്‍, ഉത്തരവാദിത്തമില്ലാതെയുള്ള സമീപനങ്ങള്‍ തുടങ്ങിയ പല കാരണങ്ങള്‍ കൊണ്ടാണ് തങ്ങള്‍ക്ക് ലഭിക്കേണ്ട തിരിച്ചറിയല്‍ രേഖ ലഭ്യമാകാത്തതെന്ന് ട്രാന്‍സ്‌ജെന്‍ഡര്‍ വ്യക്തികള്‍ പറയുന്നു. തൊഴില്‍, വിദ്യാഭ്യാസം, ആരോഗ്യം തുടങ്ങിയ ആവശ്യങ്ങള്‍ക്കുള്ള സുപ്രധാന രേഖയാണ് ഇപ്പോഴും ഇവര്‍ക്ക് നിഷേധിച്ചിരിക്കുന്നത്. transgender rights
75 പേര്‍ക്കുള്ള തിരിച്ചറിയല്‍ രേഖകള്‍ക്കായി അപേക്ഷ സമര്‍പ്പിച്ചിട്ട് വെറും രണ്ട് പേരുടെ ഐഡി മാത്രമാണ് ലഭ്യമായത്. ഡല്‍ഹിയിലെ നാസ് ഫൗണ്ടേഷനില്‍ ജോലി ചെയ്യുന്ന ആക്ടിവിസ്റ്റ് കൂടിയായ പാരി എന്ന വ്യക്തി പറയുന്നു. സര്‍ക്കാര്‍ ഓഫീസുകള്‍ കയറിയിറങ്ങേണ്ടി വരുന്ന അവസ്ഥയെയും സമൂഹത്തിലെ അവഗണനയെയുമെല്ലാം ഭയക്കുന്നത് കൊണ്ടാണ് വീണ്ടും തിരിച്ചറിയല്‍ രേഖക്കായി താന്‍ അപേക്ഷിക്കാത്തതെന്നും പാരി പറയുന്നു. സമൂഹത്തിലെ മറ്റുള്ളവരെ പോലെ തന്നെ വ്യക്തിയെന്ന നിലയില്‍ അംഗീകാരം ലഭിക്കാനും സര്‍ക്കാരില്‍ നിന്നുള്ള സഹായങ്ങള്‍ ലഭിക്കാനും വേണ്ടിയാണ് ട്രാന്‍സ്‌ജെന്‍ഡര്‍ വ്യക്തികള്‍ക്ക് തിരിച്ചറിയല്‍ രേഖ നല്‍കുന്നത്. എന്നാല്‍ അതും അവര്‍ക്ക് ലഭിക്കുന്നില്ല. പാര്‍ശ്വവല്‍ക്കരിക്കപ്പെട്ട ജനവിഭാഗങ്ങളുടെ ഉപജീവനത്തിന് ആവശ്യമായ സര്‍ട്ടിഫിക്കറ്റുകളുടെ വിതരണം കാര്യക്ഷമമാക്കുന്നതിന് SMILE എന്നൊരു പോര്‍ട്ടല്‍ സര്‍ക്കാര്‍ ആരംഭിച്ചിരുന്നു. സ്‌കോളര്‍ഷിപ്പുകള്‍, നൈപുണ്യ വികസന പരിപാടികള്‍, തൊഴില്‍, കൗണ്‍സിലിങ്ങ്, സര്‍ജറികള്‍, ഹോര്‍മോണ്‍ ചികിത്സകള്‍ തുടങ്ങിയവ പോര്‍ട്ടല്‍ വാഗ്‌ദാനം ചെയ്‌തിരുന്നു. അപേക്ഷ സമര്‍പ്പിച്ച് 30 ദിവസത്തിനുള്ളില്‍ ട്രാന്‍സ്‌ജെന്‍ഡര്‍ വ്യക്തികള്‍ക്ക് സര്‍ട്ടിഫിക്കറ്റും തിരിച്ചറിയല്‍ രേഖയും ലഭിക്കുമെന്നാണ് വെബ്‌സൈറ്റ് അവകാശപ്പെടുന്നത്. എന്നാല്‍ യാഥാര്‍ത്ഥ്യം മറിച്ചാണെന്ന് മാത്രം.
ഇന്ത്യയില്‍ 24,115 പേര്‍ അപേക്ഷ സമര്‍പ്പിച്ചിരുന്നു എന്നാണ് കണക്കുകള്‍ സൂചിപ്പിക്കുന്നത്. അവരില്‍ 19,284 പേര്‍ക്ക് തിരിച്ചറിയല്‍ രേഖ ലഭിച്ചിരുന്നു. അതായത് 79.96 ശതമാനം പേര്‍ക്ക് സര്‍ട്ടിഫിക്കറ്റുകള്‍ ലഭിച്ചു.ഡല്‍ഹിയിലെ കാര്യം പരിശോധിച്ചാല്‍ 745 അപേക്ഷകരില്‍ 385 പേര്‍ക്കാണ് സര്‍ട്ടിഫിക്കറ്റുകള്‍ ലഭിച്ചത്. അതായത് 51.67 ശതമാനം ട്രാന്‍സ്‌ജെന്‍ഡര്‍ വ്യക്തികള്‍ക്ക് മാത്രമാണ് രേഖകള്‍ ലഭിച്ചത്. ഇപ്പോഴും ട്രാന്‍സ്‌ജെന്‍ഡര്‍ വ്യക്തികളില്‍ ഭൂരിഭാഗം പേരും ലൈംഗിക തൊഴിലാളികളും ഭിക്ഷാടനം നടത്തുന്നവരുമാണ്. അങ്ങനെയെങ്കില്‍ താനടങ്ങുന്ന ഈ കമ്മ്യൂണിറ്റി പുരോഗതി കൈവരിച്ചുവെന്ന് എങ്ങനെ പറയാനാകുമെന്ന് ദളിത് ആക്ടിവിസ്റ്റ് ഗ്രേസ് ബാനു ചോദിക്കുന്നു.
തിരിച്ചറിയല്‍ രേഖകളുടെ അഭാവമുള്ളതുകൊണ്ട് തന്നെ ട്രാന്‍സ്‌ജെന്‍ഡര്‍ വ്യക്തികളില്‍ അധികം പേര്‍ക്കും വോട്ട് ചെയ്യാനാകുന്നില്ല. നമ്മുടെ രാജ്യത്തെ ജനാധിപത്യത്തില്‍ പോലും പങ്കാളികളാകാന്‍ അവര്‍ക്ക് കഴിയുന്നില്ലെന്ന് അശോക യൂണിവേഴ്‌സിറ്റിയിലെ പ്രൊഫസര്‍ ബിട്ടു കാവേരി രാജാരാമന്‍ അഭിപ്രായപ്പെട്ടു. ട്രാന്‍സ്‌ജെന്‍ഡര്‍ വ്യക്തികള്‍ക്ക് തിരിച്ചറിയല്‍ രേഖ സാധ്യമാക്കുന്ന പ്രക്രിയ ലളിതമാക്കേണ്ടത് അത്യാവശ്യമാണെന്നും അദ്ദേഹം പറഞ്ഞു. 97 കോടി വോട്ടര്‍മാരില്‍ 48,000 പേര്‍ ട്രാന്‍സ്‌ജെന്‍ഡര്‍ വ്യക്തികളാണെന്ന് 2024ലെ ലോക്‌സഭ തിരഞ്ഞെടുപ്പിന് മുന്‍പ് മുഖ്യ തിരഞ്ഞെടുപ്പ് കമ്മീഷണര്‍ രാജീവ് കുമാര്‍ പറഞ്ഞിരുന്നു. അതില്‍ ഒരു ലക്ഷത്തിലധികം ട്രാന്‍സ്‌ജെന്‍ഡര്‍ വ്യക്തികളുള്ള ഡല്‍ഹിയിലെ വോട്ടര്‍മാരുടെ എണ്ണം 1,176 ആയിരുന്നു.
ട്രാന്‍സ്‌ജെന്‍ഡര്‍ വ്യക്തികളുടെ ഉന്നമനത്തിനായി സംവിധാനങ്ങള്‍ ഒരുക്കുന്നുണ്ടെന്ന് പല രാഷ്ട്രീയ പാര്‍ട്ടികളും വാദിക്കുന്നുണ്ടെങ്കിലും അടിസ്ഥാന അവകാശങ്ങള്‍ പോലും അവര്‍ക്ക് ലഭ്യമാകുന്നില്ല. നിയമപരമായ അംഗീകാരങ്ങള്‍ക്കായി മാസങ്ങളോളം ഇവര്‍ക്ക് സര്‍ക്കാര്‍ ഓഫീസുകള്‍ കയറിയിറങ്ങേണ്ടി വരുന്നതും അതുകൊണ്ട് തന്നെയാണ്.Transgender rights
Content sumamry: The transgender ID process fails to provide the necessary outcomes
Transgender identity card Gender identity recognition Legal gender change Transgender rights Gender marker