ഡൊണാൾഡ് ട്രംപ് തന്റെ രണ്ടാം ഭരണക്കാലത്തിന്റ ആരംഭത്തിൽ തന്നെ മിഡിൽ ഈസ്റ്റുമായ വ്യാപാര ബന്ധം ശക്തിപ്പെടുത്താനുള്ള നടപടികൾ സ്വീകരിച്ച് തുടങ്ങിയിരുന്നു. സൗദി അറേബ്യ, ഖത്തർ, യുണൈറ്റഡ് അറബ് എമിറേറ്റ്സ് എന്നിവടങ്ങളിലേക്കുള്ള ട്രംപിന്റെ യാത്രയും വീണ്ടും ചർച്ചയാവുന്നത് ഇക്കാരണത്താലാണ്.
എന്നാൽ മിഡിൽ ഈസ്റ്റുമായുള്ള ട്രംപിന്റെ വ്യാപാര ബന്ധം സാമ്പത്തിക നിരീക്ഷകരിൽ ആശങ്കയുണ്ടാക്കിയിട്ടുണ്ട്. അമേരിക്കയുടെ സാമ്പത്തിക നേട്ടത്തിന് പുറമേ സ്വന്തം നേട്ടങ്ങൾക്കാണ് ട്രംപ് മുൻതൂക്കം നൽകുന്നതെന്ന ആരോപണങ്ങളുമുയരുന്നുണ്ട്. അധികാരത്തിലെത്തിയതിന് ശേഷം സ്വന്തം ബിസിനസുകൾ വിപുലീകരിക്കാൻ വേണ്ടിയുള്ള ശ്രമങ്ങൾ ട്രംപ് നിരന്തരം നടത്തിയിരുന്നു എന്നതിന് തെളിവാണ് സ്വന്തം മുഖം പതിച്ച മീം കോയിനുകൾ പുറത്തിറക്കിയത്. കഴിഞ്ഞ മാസം അവസാനത്തോടെ ഇവയുടെ മൂല്യം പൊടുന്നനെ വർദ്ധിച്ചതും ട്രംപിന്റെ ബിസിനസ് തന്ത്രമാണ്. പണം സമ്പാദിക്കുകയെന്നതാണ് തന്റെ ആത്യന്തികമായ ലക്ഷ്യമെന്ന് ട്രംപ് ഒരിക്കൽ സൗദി അറേബ്യയിൽ വച്ച് നടന്ന ചർച്ചയിൽ ട്രംപ് വ്യക്തമാക്കുകയുണ്ടായി. എന്നാൽ ട്രംപ് അന്നും കൂടുതലായി താത്പര്യം കാണിച്ചത് സ്വന്തം ബിസിനസുകളെ പ്രകീർത്തിക്കാൻ ആയിരുന്നു. മിഡിൽ ഈസ്റ്റിൽ ട്രംപ് പ്രഖ്യാപിച്ച പദ്ധതികൾ നടപ്പിലാവുന്നതേയുള്ളൂ. ബിസിനസുകളുടെ കൈവശാവകാശത്തിന്റെ കാര്യത്തിൽ മുൻ പ്രസിഡന്റുമാരിൽ നിന്ന് വ്യത്യസ്തമായ ഒരു സമീപനമാണ് ട്രംപ് സ്വീകരിച്ചത്. തന്റെ മക്കളുടെ അധീനതിയിലുള്ള ട്രസ്റ്റിനാണ് നടത്തിപ്പ് അവകാശം ട്രംപ് നൽകിയിരിക്കുന്നത്. വിദേശ സർക്കാരുകളുമായുള്ള വ്യാപാര ബന്ധത്തിൽ നിന്ന് പിന്തിരിയാനുള്ള തീരുമാനത്തിലാണ് യുഎസ് സർക്കാരെന്ന് വാദിക്കുമ്പോഴും ട്രംപിന്റെ വ്യക്തിഗത പദ്ധതിയായ ഗോൾഫ് കോഴ്സിന് പിന്തുണ നൽകുന്നത് ഖത്തറിന്റെ സോവറിൻ വെൽത്ത് ഫണ്ടാണ്. ഈ സഹകരണത്തിലൂടെ ഖത്തറിനെ ശക്തിപ്പെടുത്തുകയാണ് തങ്ങളുടെ ലക്ഷ്യമെന്ന് ഖത്തർ ഗവൺമെന്റ് പ്രഖ്യാപിച്ചിരുന്നു. ഡാർ ഗ്ലോബലിന്റെ സഹകരണത്തോടെ ട്രംപ് ബ്രാൻഡ് ഖത്തറിലേക്ക് വ്യാപിപ്പിക്കുന്നതിൽ തനിക്ക് അതിയായ സന്തോഷമുണ്ടെന്നാണ് എറിക് ട്രംപ് ഇക്കാര്യത്തെക്കുറിച്ച് കഴിഞ്ഞ മാസം വ്യക്തമാക്കിയിരുന്നു. എന്നാൽ ഖത്തറി ദിയാറുമായോ ഖത്തർ സർക്കാരുമായോ ട്രംപ് കമ്പനിയ്ക്ക് പങ്കാളിത്തമില്ലെന്നാണ് ട്രംപ് വക്താവിന്റെ വാദം. ഗൾഫ് രാജ്യങ്ങളിൽ നിന്ന് സാമ്പത്തിക സഹായവും നിക്ഷേപങ്ങളും യുഎസ് പലപ്പോഴായി സ്വീകരിച്ചതിന് തെളിവുകൾ നിരവധിയാണ്. ട്രംപിന്റെ സൗദി സന്ദർശനത്തിന്റെ യഥാർത്ഥ ഉദ്ദേശം സ്വന്തം ബിസിനസ് പുഷ്ടിപ്പെടുത്തുകയാണോ എന്ന ചോദ്യത്തിന് വൈറ്റ് ഹൗസ് പ്രസ് സെക്രട്ടറി ഉത്തരം നൽകിയിരുന്നില്ല.
2021ലെ തിരഞ്ഞെടുപ്പ് തോൽവി ട്രംപ് ബിസിനസിനേറ്റ ഏറ്റവും വലിയ പ്രഹരമായിരുന്നു. വികസിച്ചു കൊണ്ടിരുന്ന ട്രംപ് സാമ്രാജ്യം ഒറ്റയടിക്കാണ് നിലംപതിച്ചത്. എന്നാൽ ആ സമയത്ത് ട്രംപിനും കുടുംബ ബിസിനസിനും ഏറ്റവും കൂടുതൽ പിന്തുണ കിട്ടിയത് മിഡിൽ ഈസ്റ്റ് രാജ്യങ്ങളിൽ നിന്നായിരുന്നു. ആ ബന്ധമാണ് ട്രംപ് ബ്രാൻഡിനെ വളർത്തിയത്. സൗദിയിലെ അടുത്ത കിരീടാവകാശികളിൽ ഒരാളായ മുഹമ്മദ് ബിൻ സൽമാൻ സമീപ വർഷങ്ങളിലായി ട്രംപിന്റെ മരുമകന്റെ സംരഭത്തിൽ 20 ലക്ഷം ഡോളർ നിക്ഷേപിച്ചതായും റിപ്പോർട്ടുകളുണ്ട്. അയൽരാജ്യമായ ഒമാനിൽ ട്രംപ് ബ്രാന്റഡ് റിസോർട്ടുകളും വില്ലകളും നിർമ്മിക്കാനും തീരുമാനമായിട്ടുണ്ട്. ഡാർ ഗ്ലോബലിന്റെ പിന്തുണയോടെ റിയാദിലും ഖത്തറിലും മറ്റു രണ്ട് ഗോൾഫ് ക്ലബുകൾ കൂടി അധികമായി സ്ഥാപിച്ചു. ഖത്തർ രാജവംശത്തിൽ നിന്ന് സമ്മാനമായി ട്രംപിന് വിമാനം ലഭിക്കുന്ന വിവരം ഇക്കഴിഞ്ഞ ദിവസമാണ് ട്രംപ് സമൂഹ മാധ്യമത്തിലൂടെ അറിയിച്ചത്. ഖത്തർ പ്രതിരോധ മന്ത്രാലയത്തിന്റെ നിർദ്ദേശങ്ങളോടെ പ്രത്യേകം നിർമ്മിച്ചതാണ് ഈ വിമാനം. ട്രംപിന്റെ ക്രിപ്റ്റോ കറൻസി സ്ഥാപനമായ വേൾഡ് ലിബറട്ടി ഫിനാൻഷ്യലിനും പലപ്പോഴായി സാമ്പത്തിക സഹായം നൽകിയിട്ടുണ്ട്. യുഎഇ ആസ്ഥാനമായുള്ള ഡിഡബ്ലുഎഫ് എന്ന സ്ഥാപനം ഏപ്രിലിൽ കമ്പനിയുടെ 25 മില്യൺ കോയിനുകളാണ് വാങ്ങിയത്.
2017ൽ പ്രസിഡന്റ് സ്ഥാനമേറ്റ ശേഷം ട്രംപ് സന്ദർശിക്കുന്ന ആദ്യ വിദേശ രാജ്യം സൗദി അറേബ്യയായിരുന്നുവെന്നത് ശ്രദ്ധേയമാണ്. രണ്ടാം ഭറണക്കാലത്തിന്റെ ആരംഭത്തിലും ഇത് ആവർത്തിച്ചു. പല സന്ദർഭങ്ങളിലും അമേരിക്കൻ ഭരണകൂടത്തെ ചോദ്യം ചെയ്ത് കൊണ്ടാണ് ട്രംപ് സൗദി അറേബ്യയെ പിന്തുണച്ചത്. രാജ്യത്തിന്റെ താത്പര്യങ്ങൾക്ക് പുറമേ സ്വന്തം സാമ്പത്തിക നേട്ടത്തിന് ട്രംപ് പ്രാധാന്യം കൊടുക്കുന്നുവെന്നതിന്റെ ഉദാഹരണങ്ങളാണ് മേൽപ്പറഞ്ഞ പിന്തുണ.
content summary: From Golf Courses to Crypto, The Trump Family’s Fast-Growing Business Empire in the Middle East