May 20, 2025 |
Share on

തന്റെ മരണം വെറുതെയാകരുതെന്നുറപ്പിച്ച 25കാരി; ഗാസയെ പകര്‍ത്തിയ ഫോട്ടോ ജേര്‍ണലിസ്റ്റിനെയും ഇസ്രയേല്‍ കൊന്നു

ഫാത്തിമ ഹസുനയുടെ ജീവിതം പകര്‍ത്തിയ ഡോക്യുമെന്ററി കാനില്‍ പ്രദര്‍ശിപ്പിക്കാന്‍ ഇരിക്കവെയാണ് ഇസ്രയേല്‍ അവളുടെ ജീവനെടുത്തത്‌

‘ഞാന്‍ മരിക്കുകയാണെങ്കില്‍, അതിനൊരു അര്‍ത്ഥം ഉണ്ടാകണം’ എന്നായിരുന്നു ഫാത്തിമ ഹസുനയുടെ ആഗ്രഹം. ഏതു നിമിഷവും മരണം അവളുടെ വാതിലില്‍ മുട്ടുമെന്ന് അവള്‍ക്ക് ഉറപ്പായിരുന്നു. അതുകൊണ്ട് തന്നെ തന്റെ ജീവിതം നിരര്‍ത്ഥകമാകരുതെന്ന നിശ്ചയം ഫാത്തിമയ്ക്കുണ്ടായിരുന്നു. ഒടുവില്‍ അവള്‍ ഭയന്നതുപോലെ തന്നെ സംഭവിച്ചു. കഴിഞ്ഞാഴ്ച്ച ഇസ്രയേല്‍ വടക്കന്‍ ഗാസയില്‍ നടത്തിയ വ്യോമാക്രമണത്തില്‍ ഫാത്തിമ ഉള്‍പ്പെടെ അവളുടെ കുടുംബത്തിലെ 10 പേര്‍ കൊല്ലപ്പെട്ടുവെന്നാണ് പുറത്തു വരുന്ന വിവരം. ഫാത്തിമയുടെ വിവാഹത്തിന് ഏതാനും ദിവസങ്ങള്‍ക്ക് മുമ്പായാണ് ഈ ദുരന്തം ഉണ്ടായിരിക്കുന്നത്. ഗര്‍ഭിണിയായ അവളുടെ സഹോദരി ഉള്‍പ്പെടെ കൊല്ലപ്പെട്ടിട്ടുണ്ട്.

ഗാസയിലെ ഒരു യുവ ഫോട്ടോ ജേര്‍ണലിസ്റ്റ് ആയിരുന്നു 25 കാരിയായ ഫാത്തിമ ഹസുന. കഴിഞ്ഞ 18 മാസമായി ഗാസയില്‍ നടക്കുന്ന യുദ്ധത്തെ പകര്‍ത്തുകയായിരുന്നു അവള്‍. ഇസ്രയേലിന്റെ വ്യോമാക്രമണങ്ങള്‍, വീടുകളുടെ തകര്‍ച്ചകള്‍, കുടിയറക്കങ്ങള്‍ എല്ലാം അവര്‍ രേഖപ്പെടുത്തി വയ്ക്കുകയായിരുന്നു. 11 കുടുംബാംഗങ്ങളെയാണ് ഫാത്തിമയ്ക്ക് യുദ്ധത്തില്‍ നഷ്ടപ്പെട്ടത്. തന്റെ പ്രിയപ്പെട്ടവരെ ഇല്ലാതാക്കിയ അതേ കൈകകള്‍ തന്നെയും അവസാനിപ്പിക്കുമെന്ന ഉറച്ച ബോധ്യം ആ പെണ്‍കുട്ടിക്കുണ്ടായിരുന്നു. എല്ലാം അവസാനിക്കുന്നതിനു മുമ്പായി അവള്‍ ഒരു നിമിഷം പോലും പാഴാക്കാതെ തന്റെ ലക്ഷ്യത്തില്‍ സജീവമായി നിന്നു; വെറുതെയങ്ങു മരിച്ചു പോകാന്‍ ആഗ്രഹിക്കാത്തൊരുവളുടെ നിശ്ചയദാര്‍ഢ്യത്തോടെ.

‘ഒരു വാര്‍ത്തയുടെ തലക്കെട്ടില്‍ ഒതുങ്ങാനോ, കൊല്ലപ്പെട്ടവരുടെ പട്ടികയിലെ വെറുമൊരു അക്കമാകാനോ ഞാന്‍ ആഗ്രഹിക്കുന്നില്ല, ലോകം എന്റെ മരണം കേള്‍ക്കണം, അതുണ്ടാക്കുന്ന ആഘാതം എന്നെന്നും നിലനില്‍ക്കണം, കാലത്തിനോ ദേശത്തിനോ മറയ്ക്കാന്‍ കഴിയാത്ത തരത്തില്‍, ഒരു കാലാതീതമായ പ്രതിച്ഛായ എനിക്ക് ഉണ്ടാകണം’- 2024 ഓഗസ്റ്റില്‍ അവളുടെ ഒരു ഇന്‍സ്റ്റഗ്രാം പോസ്റ്റ് ഏകദേശം ഇങ്ങനെയായിരുന്നു.

ഫാത്തിമ അടക്കം കൊല്ലപ്പെട്ട ആക്രമണം, തങ്ങളുടെ സൈനികരെയും സാധാരണ ജനങ്ങളെയും ആക്രമിക്കുന്ന ഹമാസ് അംഗങ്ങളെ ലക്ഷ്യമിട്ട് നടത്തിയതായിരുന്നു എന്നാണ് ഇസ്രയേല്‍ പ്രതിരോധ സേന നല്‍കുന്ന വിശദീകരണം.

ഗാസയിലെ യുദ്ധകാലത്തെ ഫാത്തിമയുടെ ജീവിതം പകര്‍ത്തിയൊരു ഡോക്യുമെന്ററി കാന്‍ ചലച്ചിത്രോത്സവത്തിന് സമാന്തരമായി സംഘടിപ്പിക്കുന്ന ഫ്രഞ്ച് സ്വതന്ത ചലച്ചിത്ര മേളയില്‍ പ്രദര്‍ശിപ്പിക്കാനുള്ള തയ്യാറെടുപ്പിലാണ്. ഇക്കാര്യം ഫാത്തിമ തന്നെയാണ് ലോകത്തെ അറിയിച്ചത്. അവള്‍ കൊല്ലപ്പെടുന്നതിന് ഒരു ദിവസം മുമ്പ്. ഇറാനിയന്‍ സംവിധായിക സെപിദേ ഫര്‍സിയാണ് ഫാത്തിമയെ കേന്ദ്രീകരിക്കുന്ന ‘പുട്ട് യുവര്‍ സോള്‍ ഓണ്‍ യുവര്‍ ഹാന്‍ഡ് ആന്‍ഡ് വാക്ക്’ എന്ന ഡോക്യുമെന്ററിയുടെ സംവിധായിക. ഫാത്തിമയും ഫര്‍സിയും തമ്മിലുള്ള വീഡിയോ സംഭാഷണങ്ങളിലൂടെ ഗാസയുടെ ദുരിതങ്ങളുടെയും പലസ്തീനികളുടെ ദൈനംദിന ജീവിതത്തിന്റെയും കഥ പറയുന്നതാണ് ഡോക്യുമെന്ററി. കാനില്‍ ഡോക്യുമെന്ററി പ്രദര്‍ശിപ്പിക്കുന്നുണ്ടെന്ന കാര്യം പറയാന്‍ ഫാത്തിമയെ താന്‍ ഫോണ്‍ ചെയ്തിരുന്നുവെന്നാണ്, അവളുടെ മരണ വാര്‍ത്തയ്ക്ക് പിന്നാലെ ഫര്‍സിയ പറഞ്ഞത്. ആരായിരുന്നു ഫാത്തിമ എന്ന് ലോകത്തിന് മനസിലാകാന്‍ ആ ഡോക്യുമെന്ററി കാരണമാകുമെന്നാണ് ഫാര്‍സിയ ഉറച്ച് വിശ്വസിക്കുന്നത്.

നിലവില്‍ ഫ്രാന്‍സില്‍ പ്രവാസിയായി കഴിയുകയാണ് സെപിദേ ഫര്‍സിയ. അവര്‍ പറയുന്നത്, തനിക്കെപ്പോഴും ഫാത്തിമയെയോര്‍ത്ത് ഭയമായിരുന്നുവെന്നാണ്. കാരണം, അവള്‍ക്ക് എപ്പോള്‍ വേണമെങ്കിലും എന്തും സംഭവിക്കാം. എന്നാല്‍ ഫാത്തിമയുടെ ധീരത കാണുമ്പോള്‍ അവളെക്കുറിച്ചോര്‍ത്ത് മറ്റൊരാള്‍ ഭയപ്പെടുന്നത് ശരിയല്ലെന്നു തോന്നുമെന്നാണ് ഫര്‍സിയ പറയുന്നു. എങ്കിലും ഗാസയില്‍ ഇസ്രയേല്‍ നടത്തുന്ന കൂട്ടക്കൊലകളെ രേഖപ്പെടുത്തുന്ന മാധ്യമപ്രവര്‍ത്തകര്‍ ശത്രുക്കളുടെ ലക്ഷ്യങ്ങളാകുന്നുവെന്ന യാഥാര്‍ത്ഥ്യം നിലനില്‍ക്കെ ഫാത്തിമയെ തേടിയും അപകടം വരുമെന്നു ഫര്‍സിയ പേടിച്ചിരുന്നു. ഇസ്രയേല്‍ നടത്തുന്ന മനുഷ്യക്കുരുതി ആ ഫോട്ടോ ജേര്‍ണവിസ്റ്റ് പകര്‍ത്തുകയായിരുന്നല്ലോ. ഫര്‍സിയയുടെ പേടി ഒടുവില്‍ യാഥാര്‍ത്ഥ്യമായി. ലോക ചരിത്രത്തില്‍ തന്നെ മാധ്യമപ്രവര്‍ത്തകരുടെ ശ്മശാന ഭൂമിയായി മാറിയിരിക്കുകയാണ് ഗാസ. 2023 ല്‍ ഇപ്പോഴത്തെ സംഘര്‍ഷം ആരംഭിച്ചതു മുതല്‍ 170 മാധ്യമപ്രവര്‍ത്തകര്‍ കൊല്ലപ്പെട്ടുവെന്നാണ് കണക്ക്. യഥാര്‍ത്ഥ്യ സംഖ്യ 206 ആണെന്നും ചില റിപ്പോര്‍ട്ടുകളില്‍ പറയുന്നു. ഇസ്രയേല്‍ ആക്രമണത്തില്‍ ഇക്കാലത്തിനിടയില്‍ ഏകദേശം 51,000 പലസ്തീനികളും കൊല്ലപ്പെട്ടിട്ടുണ്ട്. ഇതില്‍ പകുതിയിലേറെയും സ്ത്രീകളും കുട്ടികളുമാണ്.  Gaza photojournalist Fatima Hassouna killed in Israeli airstrike 

Content Summary; Gaza photojournalist Fatima Hassouna killed in Israeli airstrike

Support Azhimukham

ജനാധിപത്യത്തിന്റെ നിലനിൽപ്പിന് സ്വതന്ത്ര മാധ്യമങ്ങൾ ആവശ്യമാണ്. സ്വതന്ത്രമായി പ്രവർത്തിക്കുന്ന മാധ്യമ സ്ഥാപനങ്ങൾക്കാകട്ടെ പൊതുജനങ്ങളുടെ പിന്തുണയും അത്യാവശ്യമാണ്. ഭയരഹിതമായ അന്വേഷണാത്മക റിപ്പോർട്ടിങ്ങും ആഴത്തിലുള്ള വിശകലനങ്ങളും 'അഴിമുഖ'ത്തിൽ തുടരുന്നതിന് ദയവായി ഞങ്ങളെ പിന്തുണയ്ക്കുക.

Leave a Reply

Your email address will not be published. Required fields are marked *

×