ഡൊണാൾഡ് ട്രംപ്, കേരളത്തിലെ വനിതാ മതിൽ നോക്കൂ നിങ്ങൾ നിർമിക്കാനിരിക്കുന്ന മതിലിനേക്കാൾ എത്ര മികച്ചതാണത്…, ട്രംപിന്റെ മതിലിനെയും കേരളത്തിലെ സ്ത്രീകളുടെ ഒത്തൊരുമയെയും താരതമ്യം ചെയ്ത് വനിതാ മതിൽ ആണ് കൂടുതൽ നല്ലതെന്ന് പ്രഖ്യാപിച്ചത് കാനഡയിലെ ആംഗ്ലിക്കൻ ചർച്ചിലെ വനിതാ ബിഷപ് ജെന്നി ആന്റിസെന്നാണ്. നവോഥാന മൂല്യങ്ങളെ സംരക്ഷിക്കാൻ വനിതകൾ കൈകോർത്ത് ശക്തിയുടെ മതിൽ ഉയർത്തിയതിനെ ആവേശത്തോടെയാണ് ഈ ബിഷപ്പ് കാണുന്നത്. ശബരിമല ക്ഷേത്രത്തിൽ സ്ത്രീകൾക്ക് പ്രവേശിക്കാം എന്ന വിധി വന്നതും അതെ തുടർന്നുണ്ടായ സംഭവ വികാസങ്ങളും ഒക്കെ അറിയുന്നുണ്ട്. പക്ഷെ ഹിന്ദു മത വിശ്വാസങ്ങളിലും ആചാരങ്ങളിലും ഇടപെടാനൊന്നും തനിക്ക് താൽപ്പര്യമില്ല. അത് എന്റെ മേഖല അല്ല എന്നാണ് ബിഷപ്പ് CSI കൺവെൻഷനിൽ സംസാരിച്ചത്.
വനിതാ ബിഷപ്പായി ഉയര്‍ന്നു വന്നതിനെ കുറിച്ച് ചോദിച്ചപ്പോൾ തന്റെ പ്രയത്നങ്ങളെ ഇന്ദിര ഗാന്ധിയുടേതുമായി താരതമ്യം ചെയ്തുകൊണ്ടാണ് ആൻഡേഴ്സൺ മറുപടി പറഞ്ഞത്. സ്ത്രീ ആയതു കൊണ്ട് ആരും മാറ്റിനിർത്തിയിട്ടോ, പ്രത്യേകം പരിഗണിച്ചിട്ടോ അല്ല, സ്വന്തം കഴിവും ഇച്ഛാശക്തിയും കൊണ്ടാണ് ഇന്ദിര ഗാന്ധിയും താനുമൊക്കെ നേതൃനിരകളിലേക്ക് ഉയർന്നു വരുന്നത്. എന്റെ കഴിവിൽ എല്ലാവര്‍ക്കും വിശ്വാസം ഉണ്ടായിരുന്നു, അതുകൊണ്ട് ചില ചുമതലകൾ വിശ്വാസികൾ എന്നെ ഏൽപ്പിച്ചു എന്നാണ് ആൻഡേഴ്സൺ പ്രതികരിക്കുന്നത്. സ്ത്രീയെയും പുരുഷനെയും തുല്യരായിത്തന്നെയാണ് ദൈവം സൃഷ്ടിച്ചത്. ലിംഗ പദവിയല്ല, ഓരോ നേതൃ സ്ഥാനത്തേക്കും ഉയർന്നു വരാൻ കഴിവ് തന്നെയാണ് മുഖ്യം. “മതപരമായ കാര്യത്തിൽ ഒരു പ്രത്യേക ലിംഗത്തിൽ പിറന്നു എന്ന് പറഞ്ഞ് ആരെയും പരിഗണിക്കാതെ പോകരുത്, നോക്കൂ, സ്ത്രീ ആയി പിറന്നു എന്ന ഒറ്റക്കാരണത്താൽ അവരെ ഒഴിവാക്കിയെന്നു വെക്കൂ. ജനസംഖ്യയുടെ പകുതി പേരെയാണ് കഴിവുണ്ടായിട്ടും നിങ്ങൾ മാറ്റി നിർത്തുന്നത്. അത് വളരെ ദാരുണമായിരിക്കും.” ബിഷപ്പ് പറയുന്നു.
ആംഗ്ലിക്കൻ വിശ്വാസപ്രകാരം വികാരികൾക്ക് വിവാഹം കഴിക്കാം. വിവാഹത്തെ അങ്ങനെ നിഷിദ്ദമായ ഒരു കാര്യമായി കാണേണ്ടതില്ലെന്നാണ് ഈ വനിതാ ബിഷപ്പിന്റെ പക്ഷം. വിവാഹം കഴിക്കുക, പങ്കാളിയുടെ സ്നേഹവും പിന്തുണയും ലഭിക്കുക എന്നത് ഏതൊരു മനുഷ്യന്റെയും ആവിശ്യം കൂടിയാണ്. പ്രത്യേകിച്ചും ആത്മീയ കാര്യങ്ങൾ കൈകാര്യം ചെയ്യുന്നവർക്ക് സ്നേഹത്തിന്റെ പിന്തുണ കൂടിയേ തീരൂ. ആംഗ്ലിക്കൻ വിശ്വാസ പ്രകാരം വികാരിയോട് സ്വകാര്യമായി കുമ്പസാരിക്കുക എന്നതിന് വലിയ പ്രസക്തിയില്ല. കുമ്പസാരങ്ങളും പ്രാർത്ഥനകളും, പശ്ചാത്താപവുമെല്ലാം ദൈവത്തവും ഭക്തനുമിടയിൽ മാത്രം നടക്കേണ്ട കാര്യമാണ്. അങ്ങനെ സ്വകാര്യമായി ഒരു ഇടനിലക്കാരനും വേണ്ട എന്നാണ് ഈ ബിഷപ്പിന്റെയും അഭിപ്രായമെന്ന് ടൈംസ് ഓഫ് ഇന്ത്യ റിപ്പോർട്ട് ചെയ്യുന്നു.
Read More: http://m.ucanindia.in/news/kerala-wall-better-than-trumps:-woman-bishop-39108.html