June 26, 2026 |
Share on

മുത്തൂറ്റും മണപ്പുറവും: രാജ്യങ്ങളെക്കാള്‍ സ്വര്‍ണ ശേഖരമുള്ള സാമ്രാജ്യങ്ങള്‍

മുത്തൂറ്റ് ഫിനാന്‍സ്, മണപ്പുറം ഫിനാന്‍സ്, മുത്തൂറ്റ് ഫിന്‍കോര്‍പ്പ് എന്നീ മൂന്ന് കമ്പനികയുടെ സംയുക്ത ശേഖരം ബെല്‍ജിയം, ഓസ്‌ട്രേലിയ, സിംഗപ്പൂര്‍, സ്വീഡന്‍ തുടങ്ങിയ രാജ്യങ്ങളുടെ സ്വര്‍ണ നിക്ഷേപത്തേക്കാള്‍ കൂടുതല്‍

കേരളത്തില്‍ സ്വര്‍ണ്ണ പണയത്തില്‍ വായ്പ നല്‍കുന്ന മൂന്ന് വലിയ സ്വകാര്യ കമ്പനികളുടെ മൊത്തം സ്വര്‍ണ ശേഖരം ലോകത്തിലെ ചില സമ്പന്ന രാഷ്ട്രങ്ങളുടെ സ്വര്‍ണ റിസര്‍വുകളെക്കാള്‍ അധികം വരുമെന്ന് റിപ്പോര്‍ട്ടുകള്‍ പറയുന്നു. മുത്തൂറ്റ് ഫിനാന്‍സ്, മണപ്പുറം ഫിനാന്‍സ്, മുത്തൂറ്റ് ഫിന്‍കോര്‍പ്പ് എന്നീ മൂന്ന് കമ്പനികയുടെ സംയുക്ത ശേഖരം ബെല്‍ജിയം, ഓസ്‌ട്രേലിയ, സിംഗപ്പൂര്‍, സ്വീഡന്‍ തുടങ്ങിയ രാജ്യങ്ങളുടെ സ്വര്‍ണ നിക്ഷേപത്തേക്കാള്‍ അധികമാണെന്ന് കണക്കുകള്‍ സൂചിപ്പിക്കുന്നു.

2014ല്‍ 195 ടണ്‍ സ്വര്‍ണശേഖരമാണ് ഈ മൂന്ന് കമ്പനികള്‍ക്കും കൂടിയുണ്ടായിരുന്നതെങ്കില്‍ 2016 സപ്തംബര്‍ വരെയുള്ള കണക്കുകള്‍ പ്രകാരം ഇത് 263 ടണ്ണാണ്. കേരളത്തിലെ തന്നെ ഏറ്റവും വലിയ സ്വര്‍ണ പണയ കമ്പനിയായ മുത്തൂറ്റ് ഫിനാന്‍സിന്റെ ശേഖരം കഴിഞ്ഞ രണ്ടു വര്‍ഷത്തിനുള്ളില്‍ 166 ടണ്ണില്‍ നിന്നും 150 ടണ്ണായി വര്‍ദ്ധിച്ചിട്ടുണ്ട്. അതായത് സിംഗപ്പുര്‍ (12.4 ടണ്‍), സ്വീഡന്‍ (125.7 ടണ്‍), ഓസ്‌ട്രേലിയ (79.9 ടണ്‍), കുവൈറ്റ് (79 ടണ്‍) എന്നീ രാജ്യങ്ങളിലെ സ്വര്‍ണ റിസര്‍വുകളെക്കാള്‍ കൂടുതലാണിത്. മണപ്പുറം ഫിനാന്‍സിന്റെ ഇപ്പോഴത്തെ സ്വര്‍ണശേഖരം 65.9 ടണ്ണും മുത്തൂറ്റ് ഫിന്‍ കോര്‍പ്പിന്റെത് 46.88 ടണ്ണുമാണ്.

ലോക സ്വര്‍ണ കൗണ്‍സിലിന്റെ കണക്കുകള്‍ പ്രകാരം സ്വര്‍ണ റിസര്‍വിന്റെ കാര്യത്തില്‍ ഇന്ത്യയ്ക്ക് 11-ാം സ്ഥാനമാണുള്ളത്. ഇപ്പോള്‍ 558 ടണ്ണാണ് ഇന്ത്യയുടെ സ്വര്‍ണ റിസര്‍വ്. ലോകത്തില്‍ ഏറ്റവും കൂടുതല്‍ സ്വര്‍ണ ഉപഭോഗം നടത്തുന്ന രാജ്യവും ഇന്ത്യയാണ്. 2016 സാമ്പത്തികവര്‍ഷത്തിന്റെ മൂന്നാം പാദത്തില്‍ മാത്രം 107.6 ടണ്‍ സ്വര്‍ണമാണ് ഇന്ത്യയില്‍ വിറ്റഴിഞ്ഞതെന്ന് കണക്കുകള്‍ സൂചിപ്പിക്കുന്നു. മറ്റ് നിക്ഷേപങ്ങളെക്കാള്‍ ഇന്ത്യക്കാര്‍ സ്വര്‍ണത്തില്‍ നിക്ഷേപിക്കുന്നതില്‍ വിശ്വസിക്കുന്നതാണ് ഇവിടെ സ്വര്‍ണത്തിന്റെ ഉപഭോഗം കൂടാന്‍ കാരണം.

Leave a Reply

Your email address will not be published. Required fields are marked *

×