ജയിൽ ചാടുന്നതിനെക്കുറിച്ച് സഹതടവുകാരനോട് സംസാരിച്ചിരുന്നതായി ഗോവിന്ദസ്വാമിയുടെ മൊഴി. ജയില്‍ചാടി പിടിച്ചാല്‍ ആറ് മാസം മാത്രമേ ശിക്ഷയുള്ളൂവെന്ന് സഹതടവുകാരന്‍ പറഞ്ഞിരുന്നതായും ഗോവിന്ദസ്വാമിയുടെ മൊഴി നൽകിയതായാണ് റിപ്പോർട്ടുകൾ. ജയില്‍ ചാടി തമിഴ്‌നാട്ടിലേക്ക് കടക്കാനായിരുന്നു പദ്ധതിയിട്ടിരുന്നത്. എന്നാല്‍, റെയില്‍വേ സ്റ്റേഷനിലേക്കുള്ള വഴി തെറ്റിയതിനാല്‍ എത്താനായില്ല. സെല്ലിലെ അഴി മുറിക്കാനുള്ള ഉപകരണം അരം ഉപയോഗിച്ചാണ് ഉണ്ടാക്കിയതെന്നും റിമാന്‍ഡ് റിപ്പോര്‍ട്ടില്‍ പറയുന്നു.
അഞ്ച് വർഷം മുൻപ് തന്നെ ജയിൽ ചാടണമെന്നുള്ള തീരുമാനമെടുത്തിരുന്നുവെന്ന് ഇന്നലെ ഗോവിന്ദസ്വാമി മൊഴി നൽകിയിരുന്നു. ഇനിയൊരിക്കലും ജയിലിൽ നിന്നിറങ്ങാൻ കഴിയില്ല എന്ന് തോന്നിയത് കൊണ്ടാണ് ജയിൽ ചാടാൻ തീരുമാനിച്ചതെന്നും പറഞ്ഞിരുന്നു.
സംഭവത്തില്‍ നാല് ജയില്‍ ഉദ്യോഗസ്ഥരെ ഇന്നലെ സസ്‌പെന്‍ഡ് ചെയ്തിരുന്നു. ഹെഡ് വാർഡനെയും മൂന്ന് വാർഡൻമാരെയുമാണ് അന്വേഷണ വിധേയമായി സസ്‌പെൻഡ് ചെയ്തിരിക്കുന്നത്. ഗോവിന്ദസ്വാമിയുടെ ജയില്‍ചാട്ടവുമായി ബന്ധപ്പെട്ട് മുഖ്യമന്ത്രി വിളിച്ച അടിയന്തിര യോഗം ഇന്ന് നടക്കും. ജയില്‍ചാട്ടവുമായി ബന്ധപ്പെട്ട പ്രാഥമിക അന്വേഷണ റിപ്പോര്‍ട്ടും ഉന്നത തലയോഗത്തിന് മുന്നോടിയായി കണ്ണൂര്‍ റേഞ്ച് ഡിഐജി തയ്യാറാക്കിയ റിപ്പോര്‍ട്ട് ഇന്ന് ഡിജിപിക്ക് കൈമാറും.
അതീവ സുരക്ഷയുള്ള കണ്ണൂർ ജയിലിൽ നിന്ന് ഇന്നലെ പുലർച്ചെയാണ് ഗോവിന്ദസ്വാമി ജയിൽ ചാടിയത്. പിടികൂടിയ ശേഷം ഇന്നലെ വൈകീട്ടോടെ ജയിലിലേക്ക് തന്നെ എത്തിച്ചിരുന്നു. സെൻട്രൽ ജയിലിനകത്തെ ഇലക്ട്രിക് ഫെൻസിങും സിസിടിവികളും പ്രവർത്തന ക്ഷമമാണോ എന്നത് ഉൾപ്പെടെയുള്ള കാര്യങ്ങളിലും പരിശോധനകൾ തുടരുകയാണ്.
Content Summary: Govindachami said he tried to escape from jail because he was tired of prison life
ജനാധിപത്യത്തിന്റെ നിലനിൽപ്പിന് സ്വതന്ത്ര മാധ്യമങ്ങൾ ആവശ്യമാണ്. സ്വതന്ത്രമായി പ്രവർത്തിക്കുന്ന മാധ്യമ സ്ഥാപനങ്ങൾക്കാകട്ടെ പൊതുജനങ്ങളുടെ പിന്തുണയും അത്യാവശ്യമാണ്. ഭയരഹിതമായ അന്വേഷണാത്മക റിപ്പോർട്ടിങ്ങും ആഴത്തിലുള്ള വിശകലനങ്ങളും 'അഴിമുഖ'ത്തിൽ തുടരുന്നതിന് ദയവായി ഞങ്ങളെ പിന്തുണയ്ക്കുക.