സമൂഹം ചില മനുഷ്യരെ ഇത്തരത്തില്‍ ‘ആണാക്കാന്‍’ നോക്കുന്നതാണ് ലോകത്തിന്റെ പ്രധാന പ്രശ്‌നമെന്ന് ആധികാരികമായി പറയുകയാണ് അമേരിക്കന്‍ സൈക്കോളജിക്കല്‍ അസോസിയേഷന്‍
‘അന്തസായിട്ട് ആണുങ്ങളെ പോലെ ജീവിച്ചൂടെ’, ‘ആണാണെങ്കില്‍ ചെയ്യടാ’ എന്ന ഉപദേശങ്ങളും വെല്ലുവിളികളും ഒക്കെ നാം പതിവായി കേള്‍ക്കാറുള്ളതാണ്. സമൂഹം ചില മനുഷ്യരെ ഇത്തരത്തില്‍ ‘ആണാക്കാന്‍’ നോക്കുന്നതാണ് ലോകത്തിന്റെ പ്രധാന പ്രശ്‌നമെന്ന് ആധികാരികമായി പറയുകയാണ് അമേരിക്കന്‍ സൈക്കോളജിക്കല്‍ അസോസിയേഷന്‍ (എപിഎ). പുരുഷന്‍മാരുടെയും ആണ്‍കുട്ടികളുടെയും മാനസിക പ്രശ്‌നങ്ങള്‍ സ്ഥിരമായി കൈകാര്യം ചെയ്തു വരുന്ന തെറാപ്പിസ്റ്റുകളോടുള്ള നിര്‍ദേശം എന്ന നിലയ്ക്ക് ട്വിറ്ററിലാണ് ഈ അക്കാദമിക് പഠനത്തെ കുറിച്ച് ഔദ്യോഗികമായി അറിയിക്കുന്നത്. ചുരുങ്ങിയ സമയത്തിനുള്ളില്‍ ഈ പഠനം വന്‍തോതില്‍ വൈറലായി. എല്ലാവരും തന്നെ മനഃശാസ്ത്രജ്ഞരാണ് എന്ന മട്ടില്‍ സാമൂഹ്യ മാധ്യമങ്ങളില്‍ വലിയ ചര്‍ച്ച നടന്നു.
സമൂഹം പെണ്ണുങ്ങളെ നിരന്തരം പെണ്ണാണ് എന്ന് ഓര്‍മപ്പെടുത്തുന്നത് പോലെ, ആണുങ്ങളെയും ഒരു പുരുഷന്‍ എന്ന നിലയില്‍ ഉണ്ടായിരിക്കേണ്ട സ്വഭാവ സവിശേഷതകളെക്കുറിച്ചും പെരുമാറ്റ ചട്ടങ്ങളെക്കുറിച്ചും ഓര്‍മിപ്പിക്കുന്നുണ്ട്. ഒരു ആദര്‍ശ പുരുഷന്‍ ഇങ്ങനെ ഒക്കെ ആകണം എന്ന് സമൂഹത്തിനു നിര്‍ബന്ധമുണ്ട്. ആ ആദര്‍ശ പുരുഷന്‍ ആവാനാണ് ഒരു ആണ്‍കുട്ടി ജനിച്ചു വീഴുമ്പോള്‍ മുതല്‍ പരിശീലിക്കപ്പെടുന്നത്. വികാരങ്ങളെ ഒക്കെ അടക്കി ജീവിക്കാനും പ്രകടിപ്പിക്കാതിരിക്കാനും അവനു നിര്‍ദ്ദേശങ്ങള്‍ ലഭിക്കുന്നു. ഇത് വലിയ അപകടം ചെയ്യും. പൗരുഷത്തെ കുറിച്ചുള്ള പരമ്പരാഗത സങ്കല്‍പങ്ങളായ അചഞ്ചലത, മത്സരബുദ്ധി, അക്രമവാസന മുതലായവ പ്രോത്സാഹിക്കപ്പെടുന്നതാണ് സമൂഹത്തിന്റെ ഒരു പ്രധാന പ്രശനം.
90 ശതമാനം കുറ്റകൃത്യങ്ങളും കൊലപാതകങ്ങളും ചെയ്യുന്നത് പുരുഷന്മാരാണ്. കൊലപാതകങ്ങളില്‍ 77 ശതമാനം ഇരകളും പുരുഷന്മാര്‍ തന്നെയാണ്. സ്ത്രീകളെ അപേക്ഷിച്ച് പുരുഷന്മാര്‍ ആത്മഹത്യ ചെയ്യാന്‍ മൂന്നര മടങ്ങ് അധിക സാധ്യതയാണുള്ളത്. വികാരങ്ങളെ പ്രകടിപ്പിക്കാതെ അടക്കി വെക്കാനാണ് സമൂഹം ഒരു പുരുഷനില്‍ എപ്പോഴും സമ്മര്‍ദ്ദം ചെലുത്തുന്നത്. ഇത് ദീര്‍ഘനാളായി അടക്കി വെച്ച് എന്നെങ്കിലും അക്രമാസക്തമായി പുറത്തു വരുന്നു. ഒരു കുട്ടിയെ പുരുഷനാക്കി മാറ്റാന്‍ സമൂഹം നടത്തുന്ന ഇടപെടലുകളാണ് പുരുഷന്‍മാരുടെയും സ്ത്രീകളുടെയും ജീവിതം ദുരിതമയമാക്കുന്നത്. പുരുഷന്മാര്‍ക്ക് തങ്ങളുടെ മാനസിക പ്രശ്ങ്ങള്‍ തുറന്നു പറയാനോ ഒരു മനഃശാസ്ത്രജ്ഞന്‍ സമീപിക്കാനോ പോലും മടിയാണ്. അന്തസ്, അധികാരം മുതലായവ പ്രയോഗിക്കുന്നതിനും നിലനിര്‍ത്തുന്നതിനുംവേണ്ടി അയാള്‍ ചെയ്യേണ്ടി വരുന്ന ധര്‍മങ്ങള്‍ കൊണ്ട് മാത്രമാണ് സ്ത്രീകള്‍ക്കും രണ്ടാം തരാം പൗരന്മാരായി ജീവിക്കേണ്ടി വരുന്നതെന്നും എപിഎ റിപ്പോര്‍ട്ടിനെ അടിസ്ഥാനമാക്കി ദി ഗാര്‍ഡിയന്‍ റിപ്പോര്‍ട്ട് ചെയ്യുന്നു.