പാചകവാതക പ്രതിസന്ധിയെ തുടർന്ന് സംസ്ഥാനത്തെ മൂവായിരത്തിൽ പരം ഹോട്ടലുകൾ അടച്ചിടാനുള്ള നീക്കവുമായി ഹോട്ടൽ ആൻഡ് റസ്റ്റോറന്റ് അസോസിയേഷൻ. രാജ്യത്ത് നിലനിൽക്കുന്ന പാചകവാതക പ്രതിസന്ധിയെ തുടർന്നാണ് അസോസിയേഷന്റെ ഈ കടുത്ത നടപടി. പശ്ചിമേഷ്യൻ സംഘർഷത്തെ തുടർന്ന് മാസങ്ങളോളമായി രാജ്യത്ത് നിലനിൽക്കുന്ന പാചകവാതകക്ഷാമവും അതിനെത്തുടർന്ന് വാണിജ്യാവശ്യത്തിനുള്ള പാചകവാതകത്തിന്റെ വില കുത്തനെ ഉയരുകയും ചെയ്ത സാഹചര്യത്തിൽ വില കുറയ്ക്കാതെ ചെറുകിട കച്ചവടക്കാർക്ക് മുന്നോട്ടുപോകാൻ ആകില്ലെന്ന് വിലയിരുത്തൽ. ജൂൺ ഒന്നിനകം പ്രതിസന്ധിക്ക് പരിഹാരം കണ്ടില്ലെങ്കിൽ അസോസിയേഷൻ പാർലമെന്റ് മാർച്ച് അടക്കമുള്ള പ്രതിഷേധ പരിപാടികളിലേക്ക് കടക്കും. മറ്റ് സംസ്ഥാനങ്ങളിലെ അസോസിയേഷനുകളുമായി സഹകരിച്ച് നീങ്ങാൻ ആണ് ശ്രമം.
അഞ്ച് സംസ്ഥാനങ്ങളിലെ തെരഞ്ഞെടുപ്പ് കഴിയാൻ കാത്തുനിന്ന കേന്ദ്രം, പാചകവാതകവില 50 ശതമാനമാണ് കൂട്ടിയത്. ഇൗ വർഷമാദ്യം 1698 രൂപയായിരുന്നു ഇൗ സിലിണ്ടറിന് വില. പശ്ചിമേഷ്യൻ യുദ്ധം ആരംഭിച്ച് 62 ദിവസത്തിനുള്ളിൽത്തന്നെ 1303 രൂപയാണ് സിലിണ്ടറിന് കൂട്ടിയത്.
പാചകവാതക പ്രതിസന്ധി നേരിടുന്നതിന് അടിയന്തര നടപടികള്‍ സ്വീകരിക്കാന്‍ സിവില്‍ സപ്ലൈസ് കമ്മീഷണറേറ്റില്‍ വാര്‍ റൂം പ്രവര്‍ത്തനം ആരംഭിച്ചിട്ടുണ്ട്. കഴിഞ്ഞ ദിവസം മുഖ്യമന്ത്രിയുടെ അധ്യക്ഷതയില്‍ ചേര്‍ന്ന ഉന്നത ഉദ്യോഗസ്ഥരും ഓയില്‍ കമ്പനികളുമായി നടത്തിയ ചര്‍ച്ചയ്ക്ക് പിന്നാലെയാണ് തീരുമാനം. മുന്‍ഗണനാ സ്ഥാപനങ്ങളുടെ പട്ടിക പൊതുവിതരണ വകുപ്പ് ഓയില്‍ കമ്പനികള്‍ക്ക് കൈമാറും. അടുത്തദിവസങ്ങളിൽ ഗാർഹികാവശ്യത്തിനുള്ള സിലിണ്ടർ, പെട്രോൾ, ഡീസൽ വിലയും വർധിപ്പിക്കുമെന്നും റിപ്പോർട്ടുകളുണ്ട്. ഇത് എല്ലാ അവശ്യവസ്‌തുക്കളുടെയും വില കുത്തനെ ഉയരാനിടയാക്കും. ഇതോടെ ഹോട്ടൽ വ്യവസായം കൂടുതൽ ബുദ്ധിമുട്ടിലാകും.
മുൻഗണനാമേഖലകളിലും സ്കൂൾ, കോളേജ് ഹോസ്റ്റലുകൾ, ഗസ്റ്റ് ഹൗസുകൾ, സർക്കാർ- പൊതുമേഖല ഓഫീസ് ക്യാമ്പസിലെ ക്യാന്റീനുകൾ എന്നിവയിലും മുൻഗണന നൽകി വാണിജ്യ ആവശ്യത്തിനുള്ള സിലിണ്ടറുകൾ വിതരണം ചെയ്യാൻ തയ്യാറാകണമെന്ന സർക്കാരിന്റെ അഭ്യർഥന അനുകൂലമായി പരിഗണിക്കാമെന്ന് ഓയിൽ കമ്പനികൾ അറിയിച്ചിട്ടുണ്ട്. എണ്ണ കമ്പനികൾ ഗാർഹികേതര ഉപഭോക്താക്കളുടെ വിവരം ഉടൻ സർക്കാരിന് കൈമാറും. സിവിൽ സപ്ലൈസ് വാർ റൂം, ഐടി മിഷൻ ടീമിന്റെ പിന്തുണയോടെ ഡാറ്റ വിശകലനം ചെയ്ത് മുൻഗണന പട്ടിക തയ്യാറാക്കും. മുൻഗണന പട്ടികയിൽ ഉൾപ്പെട്ടവർക്ക് ആദ്യം സിലിണ്ടർ നൽകണമെന്നും അഭ്യർത്ഥിച്ചു.
Content summary: Hotel and Restaurant Association moves towards taking strict measures amid the lpg gas crisis
ജനാധിപത്യത്തിന്റെ നിലനിൽപ്പിന് സ്വതന്ത്ര മാധ്യമങ്ങൾ ആവശ്യമാണ്. സ്വതന്ത്രമായി പ്രവർത്തിക്കുന്ന മാധ്യമ സ്ഥാപനങ്ങൾക്കാകട്ടെ പൊതുജനങ്ങളുടെ പിന്തുണയും അത്യാവശ്യമാണ്. ഭയരഹിതമായ അന്വേഷണാത്മക റിപ്പോർട്ടിങ്ങും ആഴത്തിലുള്ള വിശകലനങ്ങളും 'അഴിമുഖ'ത്തിൽ തുടരുന്നതിന് ദയവായി ഞങ്ങളെ പിന്തുണയ്ക്കുക.