June 05, 2026 |
Share on

‘ട്രംപിന് നോബേല്‍ പുരസ്‌കാരം നേടാനുള്ള അത്യാര്‍ത്തി’: ദക്ഷിണ കൊറിയന്‍ മാധ്യമങ്ങള്‍

ഉത്തരകൊറിയയുമായുള്ള ബന്ധങ്ങൾ ശക്തിപ്പെടുത്തി സമാധാന ഉച്ചകോടിയിലേക്ക് കാര്യങ്ങളെ എത്തിച്ചതിനാലാണ്ആബെ തന്നെ നൊബേൽ പുരസ്‌കാരത്തിനായി ശുപാർശ ചെയ്തതെന്നായിരുന്നു കഴിഞ്ഞ ദിവസം ട്രംപ് മാധ്യമങ്ങളോട് പറഞ്ഞത്.

നോബേൽ പുരസ്‌കാരം നേടാനുള്ള അത്യാർത്തികൊണ്ട് ട്രംപ് ഉത്തരകൊറിയയിലെ ആണവ പ്രതിസന്ധിയെ ഫലപ്രദമായി ഉപയോഗിക്കുകയാണെന്ന് ദക്ഷിണ കൊറിയൻ പത്രങ്ങളുടെ ആരോപണം. ജപ്പാൻ പ്രധാനമന്ത്രിയ്ക്കുമേൽ ട്രംപ് ഇതിനായി വല്ലാത്ത അളവിൽ സമ്മർദ്ദം ചെലുത്തുന്നുവെന്ന് പറഞ്ഞ് ഒരു നീണ്ട എഡിറ്റോറിയലിൽ കൊറിയ ഹെറാൾഡ് ട്രംപിനെ കണക്കിന് പരിഹസ്സിക്കുന്നുണ്ട്.   ട്രംപിനെ സമാധാനത്തിനുള്ള നൊബേൽ പുരസ്‌കാരത്തിനായി നാമനിർദ്ദേശം ചെയ്യാൻ ജാപ്പനീസ് പ്രധാനമന്ത്രി ഷിൻസോ ആബെയ്ക്കുമേൽ യു എസ് ഭരണകൂടം സമ്മർദ്ദം ചെലുത്തിയതായും റിപ്പോർട്ടുകളുണ്ട്. തന്നെ പുരസ്‌കാരത്തിനായി ആബെ നിർദ്ദേശിച്ചുവെന്ന്  ട്രംപ് കഴിഞ്ഞ ദിവസം ഒരു വൈറ്റ് ഹൌസ് ചർച്ചയ്ക്കിടയിൽ മാധ്യമങ്ങളോട് സൂചിപ്പിച്ചിരുന്നു. ഇതിന്റെ സത്യാവസ്ഥയെക്കുറിച്ച് അന്വേഷിച്ച അസാഹി എന്ന പത്രമാണ് ട്രംപിന്റെ പേര് നിർദ്ദേശിക്കണമെന്ന് യു എസ് ഭരണകൂടം ജപ്പാനോട് പറഞ്ഞതായി റിപ്പോർട്ട് ചെയ്തത്.

ആബെയുടെ നാമനിർദേശത്തെക്കുറിച്ച് ട്രംപ് പരസ്യമായി പറഞ്ഞത് ചർച്ചയായതോടെ ജപ്പാന്റെ പല ഭാഗങ്ങളിൽ നിന്നും എതിർപ്പുകളുയർന്നു.  പാർലമെന്റ് വിമർശിച്ചപ്പോൾ പോലും ആബെയോ അദ്ദേഹത്തിന്റെ മന്ത്രിസഭയോ  ട്രംപ് പറയുന്ന കാര്യങ്ങളൊന്നും നിഷേധിച്ചില്ല. എന്നാൽ നിർദ്ദേശിക്കുന്ന വ്യക്തിയെക്കുറിച്ചുള്ള വിവരങ്ങൾ പുറത്തുവിടാൻ പാടില്ലെന്ന നൊബേൽ പുരസ്‌കാരസമിതിയുടെ മാർഗ്ഗനിർദ്ദേശം കൊണ്ടാണ് താൻ ഈ വിഷയത്തിൽ കൂടുതലായൊന്നും പറയാത്തത് എന്നായിരുന്നു ആബെയുടെ വിശദീകരണം. “ ഞാൻ ട്രംപിന്റെ പേര്നിർദേശിച്ചിട്ടില്ല എന്ന് ഒരിടത്തും പറഞ്ഞിട്ടില്ല’ എന്നു മാത്രമാണ് ആബെ പ്രതികരിച്ചത്.

ഉത്തരകൊറിയയുമായുള്ള ബന്ധങ്ങൾ ശക്തിപ്പെടുത്തി സമാധാന ഉച്ചകോടിയിലേക്ക് കാര്യങ്ങളെ എത്തിച്ചതിനാലാണ്ആബെ തന്നെ നൊബേൽ പുരസ്‌കാരത്തിനായി ശുപാർശ ചെയ്തതെന്നായിരുന്നു കഴിഞ്ഞ ദിവസം ട്രംപ് മാധ്യമങ്ങളോട് പറഞ്ഞത്. തന്നെ നാമനിർദ്ദേശം ചെയ്തുകൊണ്ട് ആബെ എഴുതിയ മനോഹരമായ കത്തിനെക്കുറിച്ചും ട്രംപ് അന്ന് പരാമർശിച്ചിരുന്നു. നാമനിർദേശത്തെക്കുറിച്ച് വ്യക്തമായി ഒന്നും പറയുന്നില്ലെങ്കിലും ജപ്പാൻ പൗരന്മാരുടെ സുരക്ഷിത്വം ഉറപ്പിക്കാൻ ഉത്തരകൊറിയൻ ഭരണാധികാരി കിം ജോംഗ് ഉന്നിനോട് ട്രംപ് നിർദ്ദേശിച്ചിട്ടുണ്ടെന്നും ആണവായുധങ്ങൾ ഒഴിവാക്കി സമാധാനമുറപ്പ് വരുത്താൻ ട്രംപ് ഒട്ടേറെ പ്രവർത്തനങ്ങൾ നടത്തിയെന്നും ആബെ പരസ്യമായി തന്നെ പുകഴ്ത്തുന്നുണ്ട്.

Leave a Reply

Your email address will not be published. Required fields are marked *

×