ഇറാനെതിരായ സൈനികാക്രമണം ആറ് ആഴ്ചയിലേക്ക് കടക്കുമ്പോള്‍, വൈറ്റ് ഹൗസിലെ ഓവല്‍ ഓഫീസില്‍ ഇരിക്കുന്ന പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപിന് മുന്നിലുള്ളത് സങ്കീര്‍ണമായ വെല്ലുവിളികളാണ്. ഓപ്പറേഷന് എപ്പിക് ഫ്യൂറി എന്ന് പേരിട്ടിരിക്കുന്ന ഈ സൈനിക നീക്കം ഇറാനിയന്‍ സൈനിക ശേഷിയെ തകര്‍ക്കുന്നതില്‍ വിജയിച്ചെങ്കിലും, അതിന്റെ ആഭ്യന്തര രാഷ്ട്രീയ പ്രത്യാഘാതങ്ങളും ആഗോള സാമ്പത്തിക ആഘാതവും ട്രംപ് ഭരണകൂടത്തെ പ്രതിസന്ധിയിലാക്കിയിരിക്കുകയാണ്.
ഈ യുദ്ധം അമേരിക്കന്‍ ജനതയ്ക്കിടയില്‍ അപ്രീതിയുള്ളതായി മാറിക്കൊണ്ടിരിക്കുന്നു എന്നാണ് ട്രംപിന്റെ വിശ്വസ്തനായ പോള്‍സ്റ്റര്‍ ടോണി ഫാബ്രിസിയോ നടത്തിയ സര്‍വേകള്‍ സൂചിപ്പിക്കുന്നത്. ഗ്യാസ് വില ഗാലണിന് 4 ഡോളറിന് മുകളില്‍ ഉയര്‍ന്നതും ഓഹരി വിപണി വര്‍ഷങ്ങളിലെ ഏറ്റവും താഴ്ന്ന നിലയിലേക്ക് കൂപ്പുകുത്തിയതും സാധാരണക്കാരായ അമേരിക്കക്കാരെ തെരുവിലിറങ്ങാന്‍ പ്രേരിപ്പിക്കുകയാണ്. ഇറാനെതിരായ ആക്രമണത്തില്‍, ഇതിനോടകം പതിമൂന്ന് അമേരിക്കന്‍ സൈനികര്‍ കൊല്ലപ്പെട്ടത് വൈറ്റ് ഹൗസിനെ കൂടുതല്‍ സമ്മര്‍ദ്ദത്തിലാക്കുന്നു.
ഈ സംഘര്‍ഷം നീണ്ടുപോയാല്‍ വരാനിരിക്കുന്ന നവംബറിലെ ഇടക്കാല തിരഞ്ഞെടുപ്പില്‍ റിപ്പബ്ലിക്കന്‍ പാര്‍ട്ടിക്കും ട്രംപിന്റെ രാഷ്ട്രീയ ഭാവിക്കും അത് കനത്ത തിരിച്ചടിയാകുമെന്ന് സൂസി വൈല്‍സ് ഉള്‍പ്പെടെയുള്ള മുതിര്‍ന്ന സഹായികള്‍ മുന്നറിയിപ്പ് നല്കുന്നു. വിദേശ യുദ്ധങ്ങളില്‍ നിന്ന് അമേരിക്കയെ അകറ്റി നിര്‍ത്തുമെന്നും സമ്പദ് വ്യവസ്ഥയെ ഉത്തേജിപ്പിക്കുമെന്നും വാഗ്ദാനം നല്കി അധികാരമേറ്റ ട്രംപിന്, ഇപ്പോള്‍ നടക്കുന്ന യുദ്ധം വാഗ്ദാന ലംഘനങ്ങളുടെ പരിവേഷമാണ് ചാര്‍ത്തിക്കൊടുക്കുന്നത്.
ലോകത്തിലെ എണ്ണ വിതരണത്തിന്റെ 20 ശതമാനവും കടന്നുപോകുന്ന ഹോര്‍മുസ് കടലിടുക്ക് ഇറാന് ഉപരോധിച്ചതോടെ ആഗോള എണ്ണ വിപണി സ്തംഭിച്ചിരിക്കുകയാണ്. ആധുനിക ചരിത്രത്തിലെ ഏറ്റവും വലിയ ഓയില്‍ ഷോക്ക് എന്നാണ് ഇതിനെ വിശേഷിപ്പിക്കുന്നത്. യൂറോപ്പിലും ഏഷ്യയിലും ഭക്ഷ്യക്ഷാമം നിഴലിക്കുന്നു. കടലിടുക്ക് ദീര്‍ഘകാലം അടച്ചിടുന്നത് ലോകത്തെ വന്‍ സാമ്പത്തിക മാന്ദ്യത്തിലേക്ക് തള്ളിവിടുമെന്ന് ഊര്‍ജ്ജ വ്യാപാരികള്‍ മുന്നറിയിപ്പ് നല്കുന്നു.
പെന്റഗണിന്റെ കണക്കനുസരിച്ച് സൈനികമായി അമേരിക്ക മേല്‍ക്കൈ നേടിയിട്ടുണ്ട്. ഇറാന്റെ മിസൈല്‍ ശേഷിയുടെ 90 ശതമാനവും, ലോഞ്ചറുകളുടെ 70 ശതമാനവും നശിപ്പിക്കപ്പെട്ടു. ഇറാന്റെ പരമോന്നത നേതാവ് ആയത്തുള്ള അലി ഖമേനിയുള്പ്പെടെയുള്ള ഉന്നതര്‍ കൊല്ലപ്പെട്ടു. എന്നാല്‍, ടെഹ്റാന്റെ തിരിച്ചടി അമേരിക്ക പ്രതീക്ഷിച്ചതിലും ശക്തമായിരുന്നു. ഇറാഖിലെയും സിറിയയിലെയും യുഎസ് താവളങ്ങള്‍ ലക്ഷ്യമിട്ട് നടന്ന ഡ്രോണ്‍ ആക്രമണങ്ങളും മേഖലയിലെ സഖ്യകക്ഷികളായ സൗദി അറേബ്യ, കുവൈറ്റ്, ഖത്തര്‍ തുടങ്ങിയ രാജ്യങ്ങള്‍ക്കെതിരായ നീക്കങ്ങളും പ്രതിരോധ സെക്രട്ടറി പീറ്റ് ഹെഗ്സെത്തിനെപ്പോലെയുള്ള ഉന്നത ഉദ്യോഗസ്ഥരെപ്പോലും അത്ഭുതപ്പെടുത്തി. ഇറാന് വെറുമൊരു നിശബ്ദ പ്രതികരണത്തില്‍ ഒതുങ്ങുമെന്ന ഹെഗ്സെത്തിന്റെ മുന്‍ധാരണകള്‍ തെറ്റാണെന്ന് ഇതിലൂടെ തെളിയിക്കപ്പെട്ടു.
പ്രതിസന്ധി രൂക്ഷമായതോടെ യുദ്ധം അവസാനിപ്പിക്കാന്‍ ട്രംപ് പുതിയ വഴികള്‍ തേടുകയാണ്. ഏപ്രില്‍ 1-ന് നടത്തിയ പ്രസംഗത്തില്‍ ദൗത്യം പൂര്‍ത്തീകരണത്തിലേക്ക് അടുക്കുന്നു എന്ന് യുഎസ് പ്രസിഡന്റ് വിശേഷിപ്പിച്ചു. സൈനിക വിജയം പ്രഖ്യാപിച്ച് രാഷ്ട്രീയ നാശനഷ്ടങ്ങള്‍ കുറച്ച് മുഖം രക്ഷിക്കുകയാണ് നിലവില്‍ ട്രംപിന്റെ ലക്ഷ്യം. എന്നാല്‍ ഇറാന്റെ ആണവ പദ്ധതി പൂര്‍ണമായും തകര്‍ക്കുക എന്ന ലക്ഷ്യം നേടാതെ പിന്മാറുന്നത് തന്റെ പ്രതിച്ഛായയെ ബാധിക്കുമെന്നും ട്രംപ് ഭയപ്പെടുന്നു.
സ്വന്തം സഹായികള്ക്കിടയിലും ഭിന്നത രൂക്ഷമാണ്. വൈസ് പ്രസിഡന്റ് ജെ.ഡി. വാന്‍സ് തുടക്കം മുതല്‍ ഈ സൈനിക നീക്കത്തിന് എതിരായിരുന്നു. എന്നാല്‍ ട്രംപ് തന്റെ തീരുമാനത്തില്‍ ഉറച്ചുനില്‍ക്കുകയും സ്റ്റീഫന്‍ മില്ലര്‍, മാര്‍ക്കോ റൂബിയോ തുടങ്ങിയവരുടെ വിശ്വസ്ത വലയത്തില്‍ ആലോചനകള്‍ പരിമിതപ്പെടുത്തുകയും ചെയ്തു.
ഇറാനില്‍ തങ്ങള്‍ക്ക് അനുകൂലമായ ഒരു പുതിയ ഭരണകൂടം സ്ഥാപിക്കണമെന്ന ട്രംപിന്റെ മോഹം പ്രായോഗികമായി നടപ്പിലാക്കാന്‍ പ്രയാസമാണെന്ന് വിദഗ്ധര്‍ ചൂണ്ടിക്കാട്ടുന്നു. നിലവിലെ നേതൃത്വം തകര്‍ക്കപ്പെട്ടെങ്കിലും ഒരു പുതിയ ജനാധിപത്യ ഭരണകൂടം അവിടെ സ്വയം ഉയര്‍ന്നുവരാനുള്ള സാധ്യത കുറവാണ്. ‘അമേരിക്കയ്ക്ക് താല്പര്യമുള്ള ഒരാളെ അവിടെ തിരഞ്ഞെടുക്കണം’ എന്നാണ് ട്രംപിന്റെ നിലപാടെങ്കിലും, അത് എങ്ങനെ സാധ്യമാക്കുമെന്നതില്‍ വ്യക്തതയില്ല.
അതേസമയം, ഇസ്രയേല്‍ പ്രധാനമന്ത്രി ബെഞ്ചമിന്‍ നെതന്യാഹുവും സൗദി കിരീടാവകാശി മുഹമ്മദ് ബിന്‍ സല്‍മാനും ഈ സംഘര്‍ഷം നീണ്ടുനില്‍ക്കാനാണ് ആഗ്രഹിക്കുന്നത്. തങ്ങളുടെ പ്രധാന ശത്രുവിനെ പൂര്‍ണ്ണമായും തകര്‍ക്കാനുള്ള അവസരമായാണ് അവര്‍ ഇതിനെ കാണുന്നത്. എന്നാല്‍ ട്രംപ് തന്റെ സമയക്രമത്തിന് അനുസരിച്ച് മാത്രമേ നീങ്ങുകയുള്ളൂ എന്ന് സഖ്യകക്ഷികളെ അറിയിച്ചിട്ടുണ്ട്.
സാങ്കേതിക വിദ്യയുടെ അതിപ്രസരത്തിലും മാനുഷികമായ നിയന്ത്രണം വേണമെന്ന് വാദിക്കുന്ന ട്രംപിന്, യുദ്ധക്കളത്തിലെ യാഥാര്‍ത്ഥ്യങ്ങള്‍ അദ്ദേഹത്തിന്റെ നിയന്ത്രണത്തിന് അപ്പുറത്തേക്ക് വളരുകയാണ്. രാഷ്ട്രീയ നാശത്തില്‍ നിന്ന് രക്ഷപ്പെടാനും, വിജയം ഉറപ്പാക്കാനും ട്രംപിന് ലഭിച്ചിരിക്കുന്നത് വളരെ ചെറിയൊരു സമയപരിധിയാണ്. വരാനിരിക്കുന്ന ആഴ്ചകള്‍ അമേരിക്കയുടെ രാഷ്ട്രീയ ഭാവിയെയും ലോകത്തിന്റെ സാമ്പത്തിക സുരക്ഷിതത്വത്തെയും നിര്‍ണയിക്കുമെന്നതില്‍ തര്‍ക്കമില്ല.
ട്രംപിന്റെ രാഷ്ട്രീയ ഭാഗധേയം നിര്‍ണ്ണയിക്കുന്ന ഒരു അഗ്നിപരീക്ഷയായി ഈ ഇറാന് അധിനിവേശം മാറിക്കഴിഞ്ഞു. നവംബറില്‍ ജനവിധി തേടുമ്പോള്‍ ഇത് അദ്ദേഹത്തിന് കരുത്താകുമോ അതോ തിരിച്ചടിയാകുമോ എന്ന ചോദ്യം ബാക്കിയാണ്. കേവലം ഒരു ഭരണകൂടത്തിന്റെ നിലനില്‍പ്പിനേക്കാള്‍ ഉപരിയായി, ലോകത്തിന് മുന്നില്‍ അമേരിക്കയുടെ നയതന്ത്ര കരുത്തും വിശ്വാസ്യതയും പണയപ്പെടുത്തുന്ന ഒന്നായി ഈ പോരാട്ടം മാറിയിരിക്കുന്നു.
Content Summary: Is the Iran war Trump’s greatest achievement or a political catastrophe?